SignIn
Kerala Kaumudi Online
Friday, 26 April 2024 2.37 PM IST

അദാനിയുടെ ആകാശം..!

photo

സുപ്രീംകോടതിയുടെ അനുകൂല ഉത്തരവോടെ, തിരുവനന്തപുരം വിമാനത്താവളം അടുത്ത അമ്പത് വർഷത്തേക്ക് അദാനിയുടെ കൈയിലാണ്. വിമാനത്താവള നടത്തിപ്പ് അദാനി ഏറ്റെടുത്ത് ഒരു വർഷം കഴിഞ്ഞപ്പോഴാണ് ഇതിനെതിരേ സംസ്ഥാന സർക്കാരും എയർപോർട്ട് അതോറിട്ടി എംപ്ലോയീസ് യൂണിയനും നൽകിയ ഹർജികൾ സുപ്രീംകോടതി തള്ളിയത്. വിമാനത്താവളത്തിന്റെ കൈമാ​റ്റം നടന്ന സാഹചര്യത്തിൽ ഹർജികളിലെ ആവശ്യം അപ്രസക്തമായെന്നാണ് കോടതി വിലയിരുത്തിയത്. ലോകനിലവാരത്തിൽ വിമാനത്താവളത്തെ മാറ്റുമെന്ന വാഗ്ദാനവുമായാണ് 50 വർഷത്തെ നടത്തിപ്പ് അദാനി ഏറ്റെടുത്തത്. വിഴിഞ്ഞം തുറമുഖത്തോടൊപ്പം വിമാനത്താവളവും ലഭിക്കുന്നതോടെ കപ്പൽ - വിമാന ഹബ്ബാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നാണ് അദാനിയുടെ ഉറപ്പ്. തുറമുഖവും വിമാനത്താവളവും കൂട്ടിച്ചേർത്തുള്ള ലോജിസ്റ്റിക്‌സ് ബിസിനസിലും അദാനിക്ക് കണ്ണുണ്ട്. ചരക്കുനീക്കത്തിലൂടെ വിമാനത്താവളം ലാഭത്തിലാക്കാനാണ് ശ്രമം. ഫ്ലെമിംങ് ഗോയുമായി ചേർന്ന് ഡ്യൂട്ടിഫ്രീ ഷോപ്പ് തുറന്ന അദാനി, കൂടുതൽ സർവീസുകൾ ആരംഭിക്കാനുള്ള നീക്കത്തിലാണ്.

ആഭ്യന്തര ടെർമിനൽ പൊളിച്ച്, അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ടെർമിനലും അന്താരാഷ്ട്ര വിമാനത്താവളത്തിനു മുൻവശത്തായി പഞ്ചനക്ഷത്ര ഹോട്ടലും ഭാവിയിൽ തിരുവനന്തപുരത്തിന്റെ പ്രതീകമായി മാറാവുന്ന ശിൽപ്പചാരുതയുള്ള എയർട്രാഫിക് ടവറുമടക്കം നിർമ്മിച്ച് വിമാനത്താവളം ലോകനിലവാരത്തിൽ പുതുക്കിപ്പണിയാനുള്ള മാസ്റ്റർപ്ലാൻ അദാനി ഗ്രൂപ്പ് തയ്യാറാക്കിയിട്ടുണ്ട്. 2070വരെയുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് വിമാനത്താവളം പുതുക്കിപ്പണിയുക. ശംഖുംമുഖത്തെ ആഭ്യന്തര ടെർമിനൽ പൂർണമായി പൊളിച്ച് സിംഗപ്പൂർ ഷാംഗി വിമാനത്താവളത്തിന്റെ മാതൃകയിൽ പുതിയ ടെർമിനലുണ്ടാക്കും. രൂപരേഖയുണ്ടാക്കാൻ ലോകപ്രശസ്ത ആർക്കിടെക്ടുകളെ എത്തിക്കും. വിസ്മയിപ്പിക്കുന്ന രൂപഭംഗിയിലും ലോകോത്തര സൗകര്യങ്ങളോടെയും ആഭ്യന്തര ടെർമിനലായിത്തന്നെയാവും ഇത് നിർമ്മിക്കുക.

യാത്രക്കാർക്ക് മെച്ചം

ചാക്കയിലെ അന്താരാഷ്ട്ര ടെർമിനൽ കൂടുതൽ സൗകര്യങ്ങളോടെ പുതുക്കിപ്പണിയും. ഇതോടെ യാത്രക്കാർക്ക് കസ്റ്റംസ്, ഇമിഗ്രേഷൻ ക്ലിയറൻസിനായി ഏറെസമയം കാത്തുനിൽക്കേണ്ട സ്ഥിതിഒഴിവാക്കും. യാത്രക്കാർക്ക് വിശ്രമത്തിനും വിനോദത്തിനും ഷോപ്പിംഗിനും കൂടുതൽ സൗകര്യങ്ങളൊരുക്കും. നിലവിൽ 1600യാത്രക്കാരെയേ അന്താരാഷ്ട്ര ടെർമിനലിൽ ഉൾക്കൊള്ളാനാവൂ. അന്താരാഷ്ട്ര ടെർമിനലിന് മുൻവശത്തെ പാർക്കിംഗ് - ടോയ്‌ലറ്റ് ഏരിയയിലാണ് ബഹുനിലകളിലായി പഞ്ചനക്ഷത്ര ഹോട്ടൽ വരുന്നത്. പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഇത്തരം എയർപോർട്ട് ഹോട്ടലുകളുണ്ട്. വിമാനത്താവളത്തിനടുത്തെ മാൾ ഏറ്റെടുത്ത് ഹോട്ടലും വാണിജ്യകേന്ദ്രവുമാക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു. ദേശീയപാതയിലേക്കും നഗരത്തിലേക്കും ചാക്കയിൽ പ്രവേശനകവാടമുണ്ടാക്കും. മാസ്റ്റർപ്ലാൻ അംഗീകാരത്തിനായി എയർപോർട്ട് അതോറിട്ടിക്ക് കൈമാറി. രണ്ടുമാസത്തിനകം അന്തിമപ്ലാൻ പ്രസിദ്ധീകരിക്കും. പതിറ്റാണ്ടുകളായുള്ള മുരടിപ്പ് മാറ്റി ലോകോത്തര സൗകര്യങ്ങളോടെ വിമാനത്താവളത്തെ വളർത്തുമെന്നാണ് അദാനിയുടെ ഉറപ്പ്.

മുംബയ് വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോളിന്റെ (എ.ടി.സി) മാതൃകയിലാവും അന്താരാഷ്ട്ര ടെർമിനലിന്റെ ചാക്കയിലെ പ്രവേശനകവാടത്തിന്റെ വലതുഭാഗത്ത് പുതിയ ടവർ നിർമ്മിക്കുക. തിരുവനന്തപുരത്തിന്റെ സാംസ്കാരികപഴമ വിളിച്ചോതുന്ന ശിൽപ്പചാരുതയോടെയാവും ടവർ നിർമ്മിക്കുക. വ്യോമഗതാഗത നിയന്ത്രണം എയർപോർട്ട് അതോറിട്ടിക്കായതിനാൽ ടവർ അദാനിഗ്രൂപ്പ് അവർക്ക് കൈമാറും. ഭാവിയിൽ തലസ്ഥാനത്തിന്റെ പ്രതീകമായിരിക്കും ഈ ടവറെന്ന് അദാനിഗ്രൂപ്പ് വ്യക്തമാക്കി. 49മീറ്റർ ഉയരമുള്ള എട്ടുനില ടവറിന് എയർപോർട്ട് അതോറിട്ടി 115കോടി അനുവദിച്ചിരുന്നെങ്കിലും നടത്തിപ്പ് അദാനിക്കായതോടെ പദ്ധതി നിലച്ചിരുന്നു.

വികസനത്തിന് ഭൂമിയില്ല

വിമാനത്താവളത്തിന്റെ ടെർമിനൽ വികസനത്തിനും അന്താരാഷ്ട്ര നിയമപ്രകാരമുള്ള റൺവേ സജ്ജമാക്കാനും 34ഏക്കർ ഭൂമി ഏറ്റെടുത്ത് കൈമാറാൻ സർക്കാരിനോട് അദാനി ആവശ്യപ്പെട്ടിട്ടുണ്ട്. 628.70ഏക്കർ ഭൂമിയിലാണ് വിമാനത്താവളം. നിലവിലെ ടെർമിനലിൽ 1600യാത്രക്കാരെ മാത്രമേ ഉൾക്കൊള്ളാനാവൂ. കൂടുതൽ സൗകര്യങ്ങളോടെ പുതിയ ടെർമിനലുണ്ടാക്കാൻ 18.3ഏക്കർ സ്വകാര്യഭൂമി ഏറ്റെടുക്കണം. റൺവേ അന്താരാഷ്ട്ര നിലവാരത്തിലാക്കാൻ 16 ഏക്കർ ഭൂമി ഏറ്റെടുക്കണം. 18.3 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നേരത്തേ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറിയതോടെ മരവിപ്പിച്ചു. ഇത്രയും സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ 270കോടി ചെലവുണ്ടാകുമെന്നാണ് നേരത്തേ റവന്യൂവകുപ്പ് കണക്കാക്കിയിരുന്നത്. ഏറ്റെടുക്കുന്ന ഭൂമിക്ക് അദാനി സർക്കാർ നിർദ്ദേശിക്കുന്ന വിലയും നഷ്ടപരിഹാരവും നൽകാമെന്നും അറിയിച്ചിട്ടുണ്ട്.

വിമാനത്താവളത്തിന്റെ റൺവേ രാജ്യാന്തര നിലവാരത്തിലാക്കാൻ കൂടുതൽ സ്ഥലമേറ്റെടുക്കേണ്ടതുണ്ട്. 3373മീറ്റർ നീളവും 150അടിവീതിയുമുള്ളതാണ് തിരുവനന്തപുരത്തെ റൺവേ. ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) മാനദണ്ഡപ്രകാരമുള്ള ബേസിക് സ്ട്രിപ്പില്ലാത്തതാണ് പ്രശ്നം. റൺവേയുടെ മദ്ധ്യത്തിൽ നിന്ന് 150മീറ്റർ ഇരുവശത്തും ഒഴിച്ചിടണമെന്നാണ് ചട്ടം. ഈ സ്ഥലത്ത് നിർമ്മാണങ്ങൾ അനുവദിക്കില്ല. റൺവേയുടെ പലഭാഗത്തും 20മീറ്റർ വരെ കുറവുണ്ട്. ആൾസെയിന്റ്സ് ഭാഗത്താണ് ഏറ്റവും സ്ഥലക്കുറവ്. എല്ലാവർഷവും അന്താരാഷ്ട്ര ഓർഗനൈസേഷൻ പരിശോധനയ്ക്കെത്തുമ്പോൾ ബേസിക് സ്ട്രിപ്പ് സജ്ജമാക്കാൻ സമയം നീട്ടിചോദിക്കുകയാണ് പതിവ്. വിമാനത്താവള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാനും വാണിജ്യ സംരംഭങ്ങൾ നിർമ്മിക്കാനും ഇവിടെ സ്ഥലക്കുറവാണെന്നും അദാനി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ്, വികസന സംരംഭങ്ങൾക്ക് ഇവിടെ ഭൂമിയില്ല. നെടുമ്പാശേരിയിൽ-1300, കണ്ണൂരിൽ-3200, ബംഗളൂരുവിൽ 5200 ഏക്കർ വീതം ഭൂമിയുണ്ട്. നിലവിലെ 33,300ചതുരശ്ര അടി ടെർമിനൽ കെട്ടിടത്തിനൊപ്പം 55,000ചതുരശ്ര അടി കൂട്ടിച്ചേർത്ത് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ ഭൂമിയേറ്റെടുക്കൽ അനിവാര്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ADANI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.