വില കേറുന്നു. കേറിക്കൊണ്ടേയിരിക്കുന്നു. ഉപ്പുതൊട്ട് കർപ്പൂരം വരെ. ഇന്ധനം തൊട്ട് പാരസെറ്റമോൾ വരെ. വേലിയേറ്റം എന്നു കേട്ടിട്ടുണ്ട്. പക്ഷേ, കൂടെ വേലിയിറക്കവും ഉണ്ടാവും. ഇവിടെ അതില്ല. ഉയർന്നാൽ പിന്നെ താഴോട്ടില്ല. വിലയിറക്കമില്ല. പ്രജകൾ സഹിച്ചോളണം. ജനാധിപത്യ നിസ്സഹായത.
നമ്മുടെ സർക്കാരിന് ജനങ്ങളെപ്പറ്റി നല്ല ബോധമുണ്ട്. അതല്ലേ പുതിയ നയങ്ങൾ ജനിക്കുന്നത്. ഈയിടെ മദ്യനയം പുറത്തുവന്നു. ബാറുകളുടെ എണ്ണം കൂടുന്നു. ബിവറേജസ് വക മദ്യകടകളുടെ എണ്ണവും കൂട്ടി. പക്ഷേ ഓർക്കുക. മദ്യത്തിനു മാത്രം വില കൂട്ടിയില്ല. അതാണ് തന്ത്രം. നയം. ജനങ്ങളുണ്ടാക്കിയ ഭരണമല്ലേ. പിന്നെ എങ്ങനെ അവരുടെ വയറ്റത്തടിക്കും.
ജില്ലാ ജഡ്ജിയായിരുന്ന ഒരു മഹദ് വ്യക്തിയുണ്ടായിരുന്നു. അദ്ദേഹം എസ്.ആർ.പിയുടെ നേതാവായി. തിരഞ്ഞെടുപ്പിൽ ജയിച്ചു. എക്സൈസ് വകുപ്പ് മന്ത്രിയായി. പേര്, എൻ. ശ്രീനിവാസൻ. അദ്ദേഹമാണ് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ എന്ന പൊതുമേഖലാ സ്ഥാപനമുണ്ടാക്കിയത്. അതോടെ ഇന്ത്യൻ മെയ്ഡ് ഫോറിൻ ലിക്വറിന്റെ കച്ചോടം സർക്കാരിന്റെ കുത്തകയായി. കുറേപ്പേർക്കു ജോലിയും കൊടുത്തു. ഇന്നും വട്ടച്ചിലവിനുള്ള കാശ് സർക്കാരിനു കിട്ടുന്നത് ആ മന്ത്രി നിമിത്തമാണെന്ന് കടപ്പാടോടെ ഓർക്കണേ.
ബിവറേജസ് കോർപ്പറേഷന് കോടതി ചില നിർദ്ദേശങ്ങൾ നൽകി. അതിന്റെ തണലിൽ കച്ചോടം വിപുലപ്പെടുത്തി. കടകളിലെ സൗകര്യം കൂട്ടി. വാങ്ങുന്ന സാധനം പൊതിഞ്ഞ് കൊടുക്കുന്ന പതിവ് പണ്ടില്ലായിരുന്നു. പിറന്നപോലെ എടുത്തു കയ്യിൽ കൊടുക്കും. കാശും വാങ്ങും. എങ്കിലും കച്ചോടം തിരുതകൃതിയായി അന്നും നടന്നു. സഞ്ചിയും തൂക്കി ഇഷ്ടക്കാർ വന്നു വാങ്ങിച്ചോണ്ടു പോകുമായിരുന്നു. സർക്കാരിന്റെ നടപടിയിൽ കാശും വീഴും. എന്നാപ്പിന്നെ എന്തിനാ ഈ പിടിത്തം. പരിശോധനയും പിഴയുമൊക്കെ. സർക്കാർ മദ്യം വില്ക്കുന്നു. ജനം വാങ്ങുന്നു. കുടിക്കുന്നു. ഉല്ലസിക്കുന്നു. (വിശപ്പടക്കാനല്ലല്ലോ മദ്യം കുടിക്കുന്നത്.) എന്നിട്ട് റോഡിൽ കൂടെ നടന്നാൽ പൊലീസ് പിടിക്കും. പിന്നാലെ ഒരെഴുത്തും: 'ടിയാനെ നിരീക്ഷിച്ചതിൽ മദ്യപിച്ചിട്ടുണ്ടെന്നു ബോദ്ധ്യപ്പെട്ടു, കലഹസ്വഭാവിയായി കാണപ്പെട്ടു..." കുറ്റമായി. ശിക്ഷയായി. പിഴയേൽപ്പിച്ചിട്ട് ടിയാൻ വീട്ടിൽ പോവുകയും ചെയ്തു. അനുഭവക്കാരൻ ഒരിക്കൽ ചോദിച്ചു. സർക്കാരല്ലെ സാധനം വില്ക്കുന്നേ. ഞങ്ങൾ വാങ്ങുന്നു. കുടിക്കുന്നു. പിന്നെന്തിനാ ഈ പിഴയും പിരിവും.
മദ്യനിരോധമെന്ന ഒരു കാലമുണ്ടായിരുന്നു. അന്നത്തെ ആശ്രയം വ്യാജവാറ്റ് ചാരായമായിരുന്നു. വീട്ടിൽ സൂക്ഷിച്ചാൽ പിടിത്തം. കൊണ്ടുനടന്നാലും തഥൈവ. അന്ന് എക്സൈസുകാരുടെ സുവർണകാലമാണ്. ഒരാളിനെ പ്രതിയാക്കണമെങ്കിൽ ഒന്നരപുറം നീളമുള്ള ഒരു മഹസർ എഴുതിയാൽ മതി. അത് ഇങ്ങനെ: ''ഇന്നേ ദിവസം പേട്ട - ആനയറ റോഡിൽ തെക്കുനിന്നും വടക്കോട്ട് പട്രോൾ ചെയ്തുവരവേ എക്സൈസ് പാർട്ടിയെ കണ്ട പ്രതി കൈയിലിരുന്ന സഞ്ചിയൊളിക്കാൻ ശ്രമിക്കുന്നതു കണ്ട് സംശയം തോന്നി തടഞ്ഞുനിറുത്തി പരിശോധിച്ചതിൽ കൈയിലെ ചണസഞ്ചിയിൽ അഞ്ചുലിറ്റർ ചാരായം ഒരു കന്നാസിൽ അടക്കം ചെയ്തിട്ടുള്ളതായി കാണപ്പെടുകയും ടി കന്നാസ് തുറന്ന് അതിനുള്ളിലെ ദ്രാവകം രുചിച്ചും മണത്തും പരിശോധിച്ചതിൽ ആയതു വ്യാജചാരായമാണെന്ന് ബോദ്ധ്യപ്പെടുകയും പ്രതിയെ അറസ്റ്റ് ചെയ്ത് റേഞ്ചാഫീസിൽ കൊണ്ടുവന്നിട്ടുള്ളതും തുടർന്ന്..." പത്മതീർത്ഥത്തിലെ വെള്ളമായാലും അതു ചാരായമാകും. മറിച്ചും സംഭവിക്കും. അതു പരുവം പോലെ.
പണ്ടൊരു സംഭവമുണ്ടായി. എക്സൈസ് ഇൻസ്പെക്ടർ ഒരു പ്രതിയെ പിടിച്ചു. ജീപ്പിൽ കയറ്റി. റേഞ്ചാഫീസിലേക്കു വണ്ടിവിട്ടു. ആഫീസിലെത്തി. മുൻസീറ്റിൽ ഇരുന്ന ഇൻസ്പെക്ടർ ഇറങ്ങി. പ്രതിയെ നോക്കിയപ്പോൾ പ്രതിയില്ല. അവിടെയുണ്ടായിരുന്ന സർക്കിൾ ചോദിച്ചു :
''പ്രതി എവിടെ...?"
ഇൻസ്പെക്ടർ: ''പ്രതിയെ ജീപ്പിലെ സീറ്റിന്റെ കമ്പിയിൽ കെട്ടിയിട്ടിട്ടാണ് ഞാൻ മുൻ സീറ്റിൽ കയറിയത്. "
സി.ഐ: ''എന്നിട്ട് പ്രതിയെവിടെ. തൊണ്ടി എവിടെ."
ഇൻസ്പെക്ടർ: ''കാണുന്നില്ല സാർ."
സി.ഐയുടെ ചോദ്യം: ''ജീപ്പിൽ എങ്ങനയാ കെട്ടിയിട്ടത്. "
ഇൻസ്പെക്ടർ: ''സാർ, പ്ളാസ്റ്റിക് കയറുകൊണ്ട് പ്രതിയുടെ രണ്ടുകാലുകളും സീറ്റിന്റെ കമ്പിയിൽ ചേർത്ത് കെട്ടിയിരുന്നു."
സി.ഐ ഒന്നുചിരിച്ചു. എന്നിട്ട് ചോദിച്ചു: ''കൈകൾ കെട്ടിയിരുന്നോ?"
ഇൻസ്പെക്ടർ: ''ഇല്ല.. സർ....കാലിൽ കെട്ടുണ്ടായിരുന്നല്ലോ "
(ഫോൺ: 9447555055)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |