സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിലെ ആദിവാസി സമരനായകൻ. ബംഗാൾ പ്രവിശ്യയെ ഇളക്കിമറിച്ച മുണ്ഡകലാപത്തിലെ പ്രധാനി.
ബ്രിട്ടീഷ് സർക്കാർ പാസാക്കിയ വനനിയമത്തിനെതിരെ പോരാടുമ്പോൾ ബിർസ മുണ്ഡയ്ക്ക് 19 വയസ്. ജാംകോരി വനമേഖലയിൽ ഒളിപ്പോർനടത്തി പിടിയിലായി. ഇരുപത്തിയഞ്ചാം വയസിൽ ജയിലിൽ വീരമരണം.
1875 നവംബർ 15 ന് ബംഗാൾ പ്രവിശ്യയിലെ ഉലിഹത്ത് ഗ്രാമത്തിൽ (ഇന്നത്തെ ജാർഖണ്ഡ്) മുണ്ഡ ആദിവാസി ഗോത്രവിഭാഗത്തിൽ ജനനം. മുണ്ഡ വിഭാഗത്തിനെതിരായുള്ള അദ്ധ്യാപകന്റെ അധിക്ഷേപത്തിൽ പ്രതിഷേധിച്ച് പഠനം ഉപേക്ഷിച്ചു. ബ്രിട്ടീഷ് ഭരണത്തിൽ ഗോത്രവിഭാഗം നേരിടുന്ന ചൂഷണങ്ങൾക്കെതിരെയും ജന്മിത്വത്തിനെതിരെയും പോരാടി. ബ്രിട്ടീഷ് രാജ്ഞിയല്ല, നമ്മളെ നാം തന്നെയാണ് ഭരിക്കേണ്ടതെന്ന് ആഹ്വാനം ചെയ്തു.
ആദിവാസികളെ മതപരിവർത്തനത്തിനു പ്രേരിപ്പിക്കുന്ന ക്രിസ്ത്യൻ മിഷനറിമാരുടെ നടപടി ചോദ്യം ചെയ്ത് സമരരംഗത്തിറങ്ങി. 1895 ഓഗസ്റ്റിൽ അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ടുവർഷം ജയിൽവാസം. 1899- ലെ ക്രിസ്മസ് കാലത്ത് ക്രിസ്തീയ സഭകൾക്കെതിരെ ആദിവാസികളെ സംഘടിപ്പിച്ച് കലാപം തുടങ്ങി. 1900 ജനുവരി അഞ്ചിന് ബിർസയുടെ അനുയായികൾ രണ്ട് പൊലീസുകാരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ബിർസ മുണ്ഡ അറസ്റ്റിലായി. അതേവർഷം ജൂൺ ഒൻപതിന് ജയിലിൽ വച്ചുതന്നെ മരണമടഞ്ഞു.
മുണ്ഡയെ കേന്ദ്ര കഥാപാത്രമാക്കി 2008-ൽ 'ഗാന്ധി സെ പെഹലെ ഗാന്ധി' എന്ന സിനിമ പുറത്തിറങ്ങി. ജ്ഞാനപീഠ ജേതാവ് മഹാശ്വേതാ ദേവിയുടെ വിഖ്യാതകൃതിയായ ആരണ്യേ അധികാറിൽ മുണ്ഡയാണ് നായകപാത്രം. 1988 ൽ തപാൽവകുപ്പ് മുണ്ഡയുടെ പേരിൽ സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |