കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതിയായ 38863 ചതുരശ്ര കിലോമീറ്ററിൽ 30.6 ശതമാനം ഭൂമി മാത്രമാണ് മനുഷ്യന്റെ ആവാസത്തിനും കൃഷിക്കും നിർമ്മിതികൾക്കുമായി ലഭ്യമായിട്ടുള്ളത്. പശ്ചിമഘട്ട പരിസ്ഥിതിലോല സംരക്ഷണത്തിനുള്ള ബഫർസോൺ നിർണയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ 2011ലെ വിധി നടപ്പിലാക്കേണ്ടത് സംബന്ധിച്ച തീരുമാനമുണ്ടാകേണ്ടതും ഈ ഭൂവിസ്തൃതിയിലാണ്.
ബഫർസോൺ നിർണയവുമായി ബന്ധപ്പെട്ട കേരളത്തിലെ കുടിയേറ്റ കർഷകരുടെ നിലനിൽപ്പും അതിജീവിനത്തിനായുള്ള ആശങ്കകളും പരിഹരിക്കാതെ ഒരു കാരണവശാലും കേരളത്തിന് മുന്നോട്ട് പോകാനാവില്ല. കാരണം കേരളത്തിന്റെ വനവിസ്തൃതി 2021 ലെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് പ്രകാരം 9679 ച.കി.മീ ആണ്. ഇതുമായി ചേർന്ന് കിടക്കുന്ന സ്വകാര്യ റെവന്യൂ ഭൂമികളെയാണ് ബഫർസോൺ നിർണയം പ്രത്യക്ഷമായും ബാധിക്കുന്നത്. രാജഭരണകാലം മുതൽ മാറിമാറി വന്ന ഭരണകൂടങ്ങളുടെ പ്രോത്സാഹനത്തോടെയും പിന്തുണയോടെയും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിലേക്ക് ധാരാളം കർഷക കുടിയേറ്റങ്ങൾ നടന്നു. കേരളത്തിലെ വനമേഖലകളുമായി ചേർന്നുകിടക്കുന്ന ഭൂവിടങ്ങളിലാണ് അത്തരം കുടിയേറ്റങ്ങളേറെയും നടന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കാർഷിക മേഖലകളായി രൂപാന്തരപ്പെട്ട ഭൂമിയിൽ കൃഷിയിറക്കി ജീവിച്ചവർക്ക് ഭൂമിയുടെ നിയമപരമായ ഉടമസ്ഥാവകാശവും സർക്കാർ നൽകി. ഇങ്ങനെ രൂപംകൊണ്ട കർഷക കുടിയേറ്റ മേഖലകളിൽ കാലാന്തരത്തിൽ സ്ഥാപനങ്ങളും ഭവനങ്ങളും അടക്കമുള്ള നിയമാനുസൃത നിർമ്മിതികളുണ്ടായി. കൃഷിയെയും കൃഷി അനുബന്ധ വരുമാന സ്രോതസുകളെയും പൂർണമായും ആശ്രയിച്ചാണ് ഇത്തരം മേഖലകളിലെ ജനങ്ങൾ മുന്നോട്ട് പോകുന്നത്. കേരളത്തിന്റെ ഭൂവിസ്തൃതി രാജ്യത്തെ മൊത്തം ഭൂവിസ്തൃതിയുടെ 1.1 ശതമാനമാണ് . പശ്ചിമഘട്ട വിസ്തൃതി ഇത് 21856 ച.കിലോമീറ്ററാണ്. കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 56 ശതമാനമാണ്. ഉൾനാടൻ പ്രദേശങ്ങളും തീരദേശ തണ്ണീർത്തടങ്ങളും ചേർന്ന് 1279.30 ചതുരശ്ര കിലോമീറ്ററുണ്ട്. ഇതിൽ 300 കിലോമീറ്റർ തീരദേശ നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. കൂടാതെ കേരള പാഡി ലാൻഡ്സ് ആൻഡ് വെറ്റ് ലാൻഡ്സ് (കൺസർവേഷൻ) ആക്ടിന്റെ കീഴിൽ വരുന്ന 3818.3 ചതുരശ്ര കിലോമീറ്റർ നെൽപ്പാടങ്ങളുമുണ്ട് . നിലവിൽ വിവിധ നിയന്ത്രണങ്ങൾ നിലവിലുള്ള 26983.6 ചതുരശ്ര കിലോമീറ്റർ പ്രദേശം കേരളത്തിലുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ6 9.4 ശതമാനമാണിത്. മനുഷ്യവാസത്തിനും കൃഷിക്കും വികസന പ്രവർത്തനങ്ങൾക്കുമായി സംസ്ഥാനത്ത് ആകെ ലഭ്യമായിട്ടുള്ള ഭൂമി 11879.4 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. എന്നാൽ ഇപ്പറഞ്ഞ പ്രദേശങ്ങളും നിലവിൽ പ്രാദേശിക മുൻസിപ്പൽ നിയമങ്ങളുടെയും കേരള ബിൽഡിംഗ് റൂൾസിന്റെയും നിയന്ത്രണത്തിലാണ് . ഈ വസ്തുതകളുടെ വെളിച്ചത്തിൽ വേണം ആവാസയോഗ്യമായ ഭൂവിടങ്ങളിൽ ഏതുതരം നിയന്ത്രണവും ഏർപ്പെടുത്തേണ്ടത്.
മറ്റൊരു ശ്രദ്ധേയമായ വിഷയം ഒരു നൂറ്റാണ്ടായി കേരളത്തിലെ ഗ്രാമീണ ജനസംഖ്യ നാലും നഗര ജനസംഖ്യ 18 ഉം ഇരട്ടിയുമായി വർദ്ധന രേഖപ്പെടുത്തുന്നുണ്ട്. ഒരു കിലോമീറ്റർ പ്രദേശത്തിനുള്ളിലെ ജനസാന്ദ്രത എട്ട് ഇരട്ടിയിലേറെയും വർദ്ധന രേഖപ്പെടുത്തി. ഇതിന്റെ ഫലമായി ആളോഹരി ഭൂമി ലഭ്യതയിൽ വലിയ കുറവാണ് സംഭവിച്ചത്. വാസസ്ഥലത്തിനും നഗരവത്കരണത്തിനും മനുഷ്യവാസത്തിനും അത്യന്താപേക്ഷിതമായ വികസന പ്രവർത്തനങ്ങൾക്കും ലഭ്യമാകേണ്ട ഭൂമിയുടെ ആവശ്യകത അനേകം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. ഇത് ഏറെ ബാധിച്ചത് കാർഷിക മേഖലയാണ്. കൃഷിയിടങ്ങൾ ഇല്ലാതാവുകയോ ഉള്ളവയിൽ വൻ കുറവുണ്ടാവുകയോ ചെയ്തു. ഇന്ത്യയിലെ പത്ത് ശതമാനം തൊഴിലില്ലാത്തവരും കേരളത്തിലാണ് ജീവിക്കുന്നത്. ഈ സാഹചര്യങ്ങളൊക്കെ സംസ്ഥാനത്തിന്റെ ഇതരപ്രദേശങ്ങളിൽ നിന്നും വനമേഖലയോട് ചേർന്നുകിടക്കുന്ന ഫലഭൂയിഷ്ഠവുമായ പ്രദേശങ്ങളിലേക്ക് കർഷക കുടയേറ്റങ്ങളുണ്ടാകാൻ കാരണമായി.
സർക്കാർ നിയമാനുസൃതം കൈവശാവകാശം നൽകിയ കാർഷിക ഭൂമിയിൽ കൃഷിചെയ്ത് ജീവിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങൾ പശ്ചിമഘട്ട പർവതനിരകളോട് ചേർന്ന് വനമേഖല അതിരിടുന്ന ജനവാസ മേഖലകളിൽ ജീവിക്കുന്നുണ്ട്. അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന നിയന്ത്രണങ്ങൾ അന്തിമ നിയമമാകാതിരിക്കാനുള്ള ജാഗ്രത കേന്ദ്ര- സംസ്ഥാന സർക്കാരുകളും ബഫർസോൺ നിർണയവുമായി ബന്ധപ്പെട്ട നാഷണൽ എംപവേഡ് കമ്മിറ്റിയും സുപ്രീംകോടതിയുടെ മുമ്പാകെ എത്തിക്കണം എന്നതാണ് കേരളത്തിലെ ജനങ്ങളുടെ പ്രധാന ആവശ്യം.
പശ്ചിമഘട്ട താഴ്വാരങ്ങളോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ കൈവശഭൂമിയിൽ നിയമപരമായി അവർക്കുള്ള അവകാശം ഇല്ലാതാക്കുന്ന ഒരു നടപടിയോടും സന്ധി ചെയ്യാനാവില്ല. വാസസ്ഥലത്തെ കൈവശഭൂമിയും സ്വത്തുവകകളും ഒരു സുപ്രഭാതത്തിൽ കൈവിട്ടു പോകുന്നവരുടെ വേദന കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകാനാവില്ല. പതിനായിരക്കണക്കിന് കുടുംബങ്ങളിലെ ലക്ഷക്കണക്കിന് ആളുകളുടെ അതിജീവന പ്രതിസന്ധിക്ക് നേരെ കണ്ണടയ്ക്കാനോ അവർക്കൊപ്പം നിൽക്കാതിരിക്കാനോ ആവില്ല. പ്രത്യേകിച്ചും, കർഷക രാഷ്ട്രീയം പ്രാവർത്തികമാക്കി പൊതുസമൂഹത്തിന് മുന്നിൽ നില്ക്കുന്നവർക്ക്.
രാജ്യത്തെ ദേശീയ ശരാശരിയേക്കാൾ ഉയർന്ന തോതിൽ വനമേഖലയുള്ള സംസ്ഥാനമാണ് കേരളം. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം വനവിസ്തൃതിയിൽ ഒരിഞ്ചുപോലും കുറവുണ്ടായിട്ടില്ല. മറിച്ച്, കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് വനവിസ്തൃതി വർദ്ധിക്കുകയാണുണ്ടായത്. 2021 ലെ വനസർവേ പ്രകാരം ആകെയുള്ള 28852 ച.കി.മീറ്ററിൽ 9679 ച.കി.മീ (24.9 ശതമാനം) സർക്കാർ വനവും 1157.5ച.കി മീറ്റർ (29.8 ശതമാനം) കർഷക ഭൂമിയിലുള്ള വനാവരണവുമാണ്. സംസ്ഥാനത്തെ മൊത്തം വനാവരണം 21253.5 ച.കി മീറ്റർ (54.7 ശതമാനം) ആണ്.
ബഫർ സോൺ നിർണയിക്കുമ്പോൾ കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ശാസ്ത്രീയവും പ്രായോഗികവുമായ സമീപനത്തിനാവണം കേന്ദ്രസംസ്ഥാന സർക്കാരുകളും ഇതര നിയമാനുസൃത സംവിധാനങ്ങളും തയ്യാറാകേണ്ടത്. ഇതിനായി ജനങ്ങൾക്ക് വിശ്വാസമുള്ള സമീപനങ്ങൾ സ്വീകരിക്കണം. അതിനായി ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ നടത്തിയ സാറ്റലൈറ്റ് സർവേയുടെ റിപ്പോർട്ട് ജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കണം. ബഫർ സോണുകളിൽപ്പെട്ട വില്ലേജുകളിലെ പൊതുജനങ്ങൾക്ക് പരിശോധിക്കുന്നതിനായി സർവേ റിപ്പോർട്ട് ലഭ്യമാക്കണം. ഇക്കാര്യം പ്രധാനപ്പെട്ട ആവശ്യമായി ഉന്നയിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് നിവേദനം നൽകിയിട്ടുണ്ട്.
കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ എന്നിവയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ ബഫർസോൺ ഉണ്ടായിരിക്കണമെന്ന 2022 ജൂൺ മൂന്നിനുള്ള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ബഫർസോണുകളിലെ നിർമ്മിതികളെയും, ജനവാസകേന്ദ്രങ്ങളെയും സംബന്ധിച്ച കണക്കെടുപ്പ് സംസ്ഥാന സർക്കാർ നടത്തിയിരുന്നു. ആ റിപ്പോർട്ട് വിശദമായി പരിശോധിക്കാനും കൃത്യമായ വിവരങ്ങൾ സുപ്രീം കോടതിയിൽ സമർപ്പിക്കുന്നതിനും ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി ഒരു സമിതിയേയും സംസ്ഥാന സർക്കാർ നിയമിച്ചിരുന്നു. സമാനമായ രീതിയിൽ പരിസ്ഥിതലോല മേഖലകളിലും ബഫർ സോണുകളിലും പശ്ചിമഘട്ടത്തിൽ നേരത്തെ നടത്തിയ സാറ്റലൈറ്റ് സർവേയിൽ ഏറെ അപാകതകൾ കടന്നുകൂടിയിരുന്നു. അതൊഴിവാക്കാനായാണ് വിദഗ്ദ്ധസമിതി സ്ഥലസന്ദർശം നടത്തുന്നതിന് മുൻപുതന്നെ ബഫർസോൺ സാറ്റലൈറ്റ് സർവേ പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ളത്. കർഷകർക്കും കാർഷിക മേഖലയ്ക്കും ജീവിതപ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു നടപടിയോടും യോജിക്കാനുമാവില്ല.
(ലേഖകൻ കേരളാ കോൺഗ്രസ്
(എം) ചെയർമാനും
രാജ്യസഭാ എം.പിയുമാണ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |