കഴിഞ്ഞ കുറച്ചുമാസങ്ങളിൽ, കൊവിഡ് വ്യാപനം മന്ദഗതിയിലായതിനാൽ, സാമൂഹികവും മതപരവും വ്യക്തിപരവുമായ പ്രവർത്തനങ്ങൾ ഏതാണ്ട് സാധാരണ നിലയിലായി. മാർക്കറ്റുകൾ, ആരാധനാലയങ്ങൾ, വിവാഹം , വിനോദസഞ്ചാരകേന്ദ്രങ്ങൾ തുടങ്ങി എല്ലാ മേഖലകളും കൊവിഡിന് മുമ്പുള്ള കാലഘട്ടം പോലെയായി. അതേസമയം, വൈറസിന്റെ സാന്നിദ്ധ്യം പൂജ്യത്തിലെത്തിയിട്ടില്ല. ഡെൽറ്റ വകഭേദമുണ്ടാക്കുന്ന നാശവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒമിക്രോൺ വകഭേദത്തിന്റേത് നേരിയ അണുബാധയാണെന്നത് ആളുകളുടെ ശ്രദ്ധക്കുറവിന് കാരണമായിട്ടുണ്ട്. തത്‌ഫലമായി, ഡൽഹി, , ഹരിയാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്തുടങ്ങി പല പ്രദേശങ്ങളിലും ഒമിക്രോൺ വീണ്ടും പടരാൻ തുടങ്ങി. Omicron XE , BA.2 മ്യൂട്ടന്റ് വകഭേദങ്ങൾ അപകടകാരികളല്ല എന്നത് പൊതുജനങ്ങളുടെ അശ്രദ്ധ വർദ്ധിപ്പിച്ചു. അങ്ങനെ വ്യാപനം അതിവേഗത്തിലായി. ഒമിക്രോൺ വകഭേദം തീർച്ചയായും ദുർബലമാണ്, പക്ഷേ അവയുടെ വ്യാപനം വളരെ വേഗത്തിലാണ്. പ്രായമായവർക്കും പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും ഗുരുതരമായ പ്രശ്നങ്ങൾക്ക് സാദ്ധ്യതയുണ്ട്.
പുതിയ കേസുകളുടെ
നിലവിലെ സ്ഥിതി
രാജ്യതലസ്ഥാനമായ ഡൽഹിയിൽ, 2022 ഏപ്രിൽ ഒന്നിന് 0.57ശതമാനമായിരുന്നെങ്കിൽ ഏപ്രിൽ 14 ന് 2.39 ശതമാനമായും ഏപ്രിൽ 18 ന് 5.33 ശതമാനമായും വർദ്ധിച്ചു. കഴിഞ്ഞ ആഴ്ചയിൽ, എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ പല മേഖലകളിലും ഈ സ്ഥിതി വർദ്ധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. മുൻആഴ്ചയെ അപേക്ഷിച്ച് ഏപ്രിൽ 18 ഞായറാഴ്ച അവസാനിച്ച ആഴ്ചയിൽ ഇന്ത്യയിൽ ആകെ 6610 പുതിയ കൊറോണ കേസുകൾ രജിസ്റ്റർ ചെയ്തു. മുൻ ആഴ്ചയിൽ 4900 കേസുകളായിരുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, 2022 ഏപ്രിൽ 19 ന്, രാജ്യത്താകെ 11,860 സജീവ കൊവിഡ് കേസുകൾ കണ്ടെത്തി.
പുതിയ മ്യൂട്ടന്റ്
കൊവിഡ് ബാധിതരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സാഹചര്യം നിലവിലില്ലെങ്കിലും, കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊവിഡിന്റെ പുതിയ XE വകഭേദം മൂലമുണ്ടായ അണുബാധയുടെ റിപ്പോർട്ടുകൾ ആശങ്കാജനകമാണ്. ഒമിക്രോൺ ബി.1, ബി.2 സ്‌ട്രെയിനുകളിലെ പരിവർത്തനത്തിന്റെ ഫലമാണ് ഒമിക്രോണിന്റെ XE വകഭേദം. ലോകമെമ്പാടുമുള്ള ഗവേഷകർ ഇതിനെക്കുറിച്ച് പഠിക്കുന്നുണ്ട്. ആദ്യകാല ലക്ഷണങ്ങളിൽ പനി, തൊണ്ടവേദന, മ്യൂക്കസ്, ജലദോഷം എന്നിവയും ദഹനപ്രശ്നങ്ങളും ഉൾപ്പെടുന്നു. ഗുരുതരരോഗങ്ങൾക്ക് ഇരയാകാൻ സാദ്ധ്യതയുള്ള വ്യക്തികൾക്ക് OR വേരിയന്റ് കൂടുതൽ അപകടകരമാണ്. കൊവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദത്തേക്കാൾ വളരെ വേഗത്തിൽ പടരുന്നതാണ് ഒമിക്രോണിന്റെ OR വകഭേദം. ഈ വകഭേദത്തിനെതിരെ വാക്സിനുകൾ അത്ര ഫലപ്രദമല്ലെന്ന് ഒരു പഠനം തെളിയിച്ചിട്ടുണ്ട്.
ചൈനയിൽ കൊവിഡ് നാശം
ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായിൽ കൊവിഡ് ബാധ പാരമ്യത്തിലാണ്. സ്ഥിതി നിയന്ത്രണാതീതമാണ്. നാഷണൽ ഹെൽത്ത് കമ്മിഷൻ ഓഫ് ചൈനയുടെ കണക്കനുസരിച്ച്, 2022 ഏപ്രിൽ 15 ന്, രാജ്യത്ത് 24,791 പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അതിൽ രോഗലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണം 3,896 ഉം രോഗലക്ഷണമില്ലാത്ത രോഗികളുടെ എണ്ണം 20,895 ഉം ആയിരുന്നു. സമ്പൂർണ ലോക്ക്ഡൗൺ മൂലം ചൈനയിലെ 25 ദശലക്ഷത്തിലധികം ആളുകൾ ദൈനംദിന ആവശ്യങ്ങൾക്കായി ബുദ്ധിമുട്ടുന്നു. ചൈനയുടെ സപ്ലൈ ചെയിൻ വിതരണ സംവിധാനം പൂർണമായും താറുമാറായി.
186 കോടി ഡോസ് വാക്സിൻ
രാജ്യത്ത് മുതിർന്നവർക്കും പ്രായമായവർക്കും 186 കോടി ഡോസ് കൊവിഡ് വാക്സിൻ നൽകിയിട്ടുണ്ട്. 14 വയസിന് മുകളിലുള്ള കൗമാരക്കാർക്കുള്ള വാക്സിനേഷൻ ക്യാംപെയ്‌ൻ ത്വരിതപ്പെടുത്തേണ്ടതും ആവശ്യമാണ്. 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി സർക്കാർ വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ടെങ്കിലും, ആരംഭിച്ച് ഒരുമാസം കഴിഞ്ഞിട്ടും, ഈ പ്രായത്തിലുള്ള കുട്ടികളിൽ മൂന്നിലൊന്ന് പേർക്ക് മാത്രമേ ആദ്യ ഡോസ് ലഭിച്ചിട്ടുള്ളൂ. കുട്ടികളിൽ കൊവിഡ് വാക്സിനേഷൻ വേഗത്തിലാക്കുന്നതിലൂടെ എല്ലാ കുട്ടികൾക്കും വേനൽക്കാലത്തിന്റെ അവസാനത്തോടെ പ്രതിരോധകുത്തിവയ്പ് നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കും. പൊതുജനങ്ങളിൽ കൊവിഡ് വൈറസിനുള്ള
ആന്റിബോഡികളുടെ വ്യാപനത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകുന്ന ആരോഗ്യ ഏജൻസികൾ ദേശീയതലത്തിൽ സെറം സർവേ നടത്തേണ്ടതിന്റെ ആവശ്യകതയുണ്ട്. രാജ്യത്ത് കൊവിഡ് പ്രതിരോധത്തിന് നയങ്ങളുണ്ടാക്കാനും ആരോഗ്യ സൗകര്യങ്ങൾ ഒരുക്കാനും ഈ സർവേ സഹായിക്കും.
ലോകരോഗ്യസംഘടനയുടെ മാർഗനിർദ്ദേശങ്ങൾ പാലിച്ചാൽ മാത്രമേ അണുബാധയിൽ നിന്ന് സംരക്ഷണം നേടാനാവൂ. കൊവിഡ് വാക്സിന്റെ ഫലപ്രദമായ ക്രമീകരണവും ലഭ്യതയും രാജ്യത്ത് അണുബാധ തടയുന്നതിൽ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ 14 വയസിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ ആരംഭിച്ചു. അതിനാൽ, കൊവിഡ് വാക്സിൻ സ്വീകരിക്കാൻ നമ്മുടെ കുടുംബാംഗങ്ങളെയും സമൂഹത്തെയും പ്രചോദിപ്പിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. കൊവിഡ് മൂലമുണ്ടാകുന്ന ലക്ഷണങ്ങളെ അവഗണിക്കരുത്. ഉചിതമായ ചികിത്സയ്ക്കായി ആശുപത്രിയിൽ പോകാനും മെഡിക്കൽ സ്‌പെഷ്യലിസ്റ്റിന്റെ ഉപദേശം തേടാനും ആവശ്യമെങ്കിൽ ആശുപത്രി പ്രവേശനത്തിനും മടി കാണിക്കരുത്.
( ഡോ. കൃഷ്ണ നന്ദ് പാണ്ഡെ ഡൽഹി കേന്ദ്രീകരിച്ച് ആരോഗ്യവിദഗ്ദ്ധനും ഡോ.കെ.ശോഭനകുമാർ മത്സ്യഫെഡ് റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജരുമാണ്. )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |