ശിവഗിരിയുടെ മണ്ണിൽ ആ ദിവ്യസംഗമത്തിന് ഒരു നൂറ്റാണ്ട്. കൃത്യമായി പറഞ്ഞാൽ 1922 നവംബർ 15 ന്. ദർശനവ്യാപ്തി കൊണ്ട് ലോകഗുരു എന്ന അഭൗമതയിലേക്കുയർന്ന ശ്രീനാരായണ ഗുരുദേവനും വിശ്വസാഹിത്യകാരനും നോബൽ സമ്മാന ജേതാവുമായ രവീന്ദ്രനാഥ ടാഗോറും മുഖാമുഖം കണ്ടപ്പോൾ പിറന്നത് ലോകചരിത്രത്തിലെ ഏറ്റവും ഉദാത്ത നിമിഷങ്ങൾ ! ബംഗാളിലെ ഗുരുദേവും കേരളത്തിന്റെ ഗുരുദേവനും ആദ്ധ്യാത്മികതയുടെ അത്യപൂർവ പങ്കുവയ്ക്കൽ നടത്തിയ സന്ദർഭം. ചരിത്രത്തിലെ ഏറെ ശബളമായ ഒരു കൂടിക്കാഴ്ചയുടെ ശതാബ്ദി ഗാംഭീര്യത്തോടെ ആഘോഷിക്കാൻ ഒരുങ്ങുകയാണ് ശിവഗിരിമഠം.
ശ്രീനാരായണഗുരു സവിധത്തിലേക്ക് എത്തിയ മഹത്തുക്കളുടെ പട്ടിക ചെറുതല്ല. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ശിവഗിരി സന്ദർശനത്തിന് ശേഷം പറഞ്ഞ വാക്കുകൾ നമ്മെ രോമാഞ്ചം കൊള്ളിക്കുന്നതാണ്. ' ഗുരുദേവനെ ഒന്നു കാണാൻ സാധിച്ചത് എന്റെ ജീവിതത്തിന്റെ പരമഭാഗ്യം. എന്റെ ദക്ഷിണേന്ത്യൻ പര്യടനം പൂർത്തിയായി" എന്നായിരുന്നു മഹാത്മജിയുടെ പ്രതികരണം. സി.രാജഗോപാലാചാരി, ഇ.വി.രാമസ്വാമി നായ്ക്കർ, മഹാദേവദേശായി, ആചാര്യ വിനോബ ഭാവെ, ഹിമവദ് വിഭൂതി തപോവനസ്വാമികൾ, ശ്രീരാമകൃഷ്ണ പരമഹംസരുടെ മാനസപുത്രൻ സ്വാമി ബ്രഹ്മാനന്ദ, സ്വാമി നിർമ്മലാനന്ദ, ആര്യസമാജം നേതാവ് സ്വാമി ശ്രദ്ധാനന്ദൻ, പണ്ഡിറ്റ് ഋഷിറാം, സിലോണിലെ ബുദ്ധമതാചാര്യൻ ഭിക്ഷു ധർമ്മസ്കന്ധ തുടങ്ങിയ ആദ്ധ്യാത്മിക മഹത്തുക്കളെല്ലാം തൃപ്പാദദർശനം നടത്തി ആത്മസായൂജ്യം നേടിയവരാണ്. എന്നാൽ ഇതിൽ ചരിത്രപരമായ കൂടിക്കാഴ്ചയായത് വിശ്വമഹാകവിയുടെ സന്ദർശനമായിരുന്നു. ടാഗോറിന്റെ ശിവഗിരി സന്ദർശനം മുടക്കാനുള്ള ചില ശ്രമങ്ങൾ നടന്നെങ്കിലും ഗുരുവിന്റെ ആദ്ധ്യാത്മിക തേജസിന്റെ വലയം ഭേദിക്കാൻ ആ വരേണ്യബുദ്ധികൾക്കായില്ല. കാലത്തിന്റെ നിയോഗം പോലെ രണ്ട് മഹത്തുക്കളുടെയും കൂടിക്കാഴ്ച കൃത്യമായി നടന്നു. ചരിത്ര സംഭവമായി മാറിയ ഈ കൂടിക്കാഴ്ചയ്ക്ക് അരങ്ങൊരുക്കിയത് സ്വാമി ശിവപ്രസാദ്, ഡോ.പല്പു, മഹാകവി കുമാരനാശാൻ, നടരാജഗുരു എന്നിവരായിരുന്നു.
കൂടിക്കാഴ്ചയ്ക്ക് വഴി തെളിഞ്ഞത്
വിശ്വഭാരതി സർവകലാശാല സ്ഥാപിക്കാനുള്ള ധനസമാഹരണത്തിനാണ് മഹാകവി രവീന്ദ്രനാഥ ടാഗോർ ഭാരതപര്യടനത്തിന് തുടക്കമിട്ടത്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ്മയുടെ ക്ഷണമനുസരിച്ചാണ് രവീന്ദ്രനാഥ ടാഗോർ ട്രെയിൻ മാർഗം 1922 നവംബർ ഒൻപതിന് രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരത്ത് എത്തിയത്. പ്രൈവറ്റ് സെക്രട്ടറി ദീനബന്ധു സി.എഫ്.ആൻഡ്രൂസ്, ടാഗോറിന്റെ മകൻ രതീന്ദ്രനാഥ ടാഗോർ, പുത്രപത്നി പ്രതിമാദേവി എന്നിവരും സംഘത്തിൽ ഉൾപ്പെട്ടിരുന്നു. മറ്റൊരു മഹത്തുക്കൾക്കും ലഭിക്കാത്തവിധമുള്ള സ്വീകരണമാണ് അനന്തപുരിയിൽ അന്ന് ഒരുക്കിയത്. ഇന്നത്തെ അയ്യൻകാളി ഹാളിന് (വി.ജെ.ടി ഹാൾ) സമീപമാണ് പ്രത്യേക പന്തൽകെട്ടി മഹാകവിക്ക് സ്വീകരണമൊരുക്കിയത്. മഹാകവിയുടെ ആഗമനം അറിഞ്ഞ് വൻജനാവലി തിക്കിത്തിരക്കി എത്തി. വൈകിട്ട് അഞ്ച് മണിയോടെ ടാഗോർ മഹാകവിയും സംഘവും വേദിയിലെത്തി. അദ്ദേഹത്തെ സ്വീകരിച്ചുകൊണ്ട് കുമാരനാശാൻ രചിച്ച ടാഗോർ മംഗളം -ദിവ്യകോകിലം എന്ന കവിത യുവാവായിരുന്ന സി.കേശവനാണ് ആലാപിച്ചത്.
ഗുരുദേവ സവിധത്തിലേക്ക്
നവംബർ 22ന് ഉച്ചയോടെയാണ് മഹാകവി ടാഗോറും സി.എഫ്.ആൻഡ്രൂസും സ്പെഷൽ ഓഫീസർ സുബ്രഹ്മണ്യ അയ്യരും കാർമാർഗം വർക്കലയിലെ സർക്കാർ അതിഥിമന്ദിരമായ മുസാവരി ബംഗ്ളാവിൽ എത്തിയത്. അക്കാലത്തെ എല്ലാവിധ ആഡംബരങ്ങളോടെയുമായിരുന്നു അദ്ദേഹത്തിന് സ്വീകരണമൊരുക്കിയത്. ഡോ.പല്പു, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എൻ.കുമാരൻ തുടങ്ങിയവർ മഹാകവിയെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. തുടർന്ന് പ്രത്യേക പല്ലക്കിൽ ഘോഷയാത്രയായിട്ടാണ് മഹാകവിയെ ശിവഗിരിയിലേക്ക് ആനയിച്ചത്.
ഈ സമയം ഗുരുദേവൻ വിശ്രമത്തിനായി വൈദികമഠത്തിലെ മുറിയിൽ കയറി കതകുകളും ജനാലകളും അടച്ചു. ടാഗോർ മഹാകവി വൈദിക മഠത്തിലെത്തി കാത്തിരിക്കേണ്ടി വരുമെന്ന അങ്കലാപ്പായിരുന്നു എല്ലാവർക്കും. ഗുരുദേവൻ വൈദികമഠത്തിലെ മുറിയിൽ കയറി കതക് അടച്ചാൽ ധ്യാനനിമഗ്നനാവുന്നത് പതിവായതിനാൽ അദ്ദേഹത്തെ തട്ടിവിളിക്കാൻ ആരും ധൈര്യപ്പെടാറില്ല. മഹാകവിയുടെ ആഗമനം എങ്ങനെ ഗുരുദേവനെ അറിയിക്കുമെന്ന് ആരോ കുമാരനാശാനോട് ചോദിച്ചു. ' സ്വാമി തൃപ്പാദങ്ങൾ എല്ലാം അറിഞ്ഞുകൊണ്ടാണ് ഇരിക്കുന്നത് " എന്നായിരുന്നു ആശാന്റെ മറുപടി.
മഹാകവിയെയും വഹിച്ചുള്ള പ്രത്യേക മഞ്ചൽ ഗുരുഭക്തരുടെ മുദ്രാവാക്യങ്ങളുടെ ആരവത്തിന്റെ അകമ്പടിയിൽ ശാരദാ മഠത്തിലെത്തി. തന്റെ ഷൂസുകൾ അഴിച്ചുവച്ച് മഹാകവി ശാരദാ മഠത്തിൽ ദർശനം നടത്തി. കുമാരനാശാൻ ഇതിനിടെ ശാരദാമഠത്തിന്റെ സവിശേഷതകൾ മഹാകവിയോട് വർണിക്കുന്നുണ്ടായിരുന്നു. ശാരദാ മഠത്തിന്റെ രൂപഘടനയും അനുഷ്ഠാനരീതികളും ശുചിത്വപൂർണമായ അന്തരീക്ഷവും ടാഗോറിനെ വല്ലാതെ ആകർഷിച്ചു. ശാരദാമഠത്തിലെ ദർശനം പൂർത്തിയാക്കി മഹാകവിയും സംഘവും വൈദിക മഠത്തിന്റെ വരാന്തയിലേക്ക് കാലെടുത്തുവച്ചതും വിശ്രമമുറിയുടെ വാതായനങ്ങൾ തുറന്ന് ഗുരുദേവൻ വരാന്തയിലേക്ക് ഇറങ്ങിയതും ഒരേ നിമിഷത്തിലായിരുന്നു. സൂര്യതേജസോടെ കാണപ്പെട്ട ഗുരുദേവന്റെ മുഖത്തേക്ക് ഏറെനേരം നോക്കിയിരുന്ന ടാഗോർ, 'ഓ ഗ്രേറ്റ് സെയിന്റ് " എന്ന് ആത്മഗതമായി മൊഴിഞ്ഞ് നമസ്കരിച്ചു. തുടർന്ന് മൂന്ന് തടുക്ക് പായകളിൽ ഗുരുദേവനും മഹാകവിയും ആൻഡ്രൂസും ഉപവിഷ്ടരായി. അരമണിക്കൂറോളമാണ് ഈ മഹത്തുക്കളുടെ കൂടിക്കാഴ്ച നീണ്ടത്. ഇരുവർക്കുമിടയിൽ കുമാരനാശാനും എൻ.കുമാരനും ദ്വിഭാഷികളായതോടെ ആശയവിനിമയം സ്വച്ഛന്ദമായി.
ഗുരുചൈതന്യം
ഉൾക്കൊണ്ട ടാഗോർ
' അങ്ങയെ ദർശിച്ചതോടെ എന്റെ ഹൃദയത്തിന് വല്ലാത്ത മാറ്റം സംഭവിച്ചിരിക്കുന്നു" എന്ന മഹാകവിയുടെ ആമുഖത്തിന് ചെറു പുഞ്ചിരിയിലാണ് ഗുരുദേവൻ മറുപടി നൽകിയത്. ' അവിടുന്ന് ഏറെ പ്രവർത്തിച്ചുവല്ലോ കേരളം ഇന്ന് ഭ്രാന്താലയമല്ല, ഇന്ത്യയ്ക്ക് മുഴുവൻ മാതൃകയായിരിക്കുന്നു." കേരളത്തെ ഭ്രാന്താലയമായി വിശേഷിപ്പിച്ച് സ്വാമി വിവേകാനന്ദൻ നടത്തിയ പരാമർശം മനസിൽവച്ച് ടാഗോർ ഇങ്ങനെ മൊഴിഞ്ഞപ്പോൾ, ' നാം ഒന്നും ചെയ്യുന്നില്ലല്ലോ " എന്ന ലഘുവാചകത്തിലായിരുന്നു ഗുരുദേവന്റെ അർത്ഥസമ്പുഷ്ടമായ മറുപടി. ഗുരുദേവൻ പറഞ്ഞതിന്റെ പൊരുൾ നന്നായി ഗ്രഹിച്ച ടാഗോർ 'ജനങ്ങളുടെ കണ്ണുതുറപ്പിക്കുന്നതിൽ സ്വാമി ഇനിയും പ്രവർത്തിക്കണം " എന്ന് പ്രതികരിച്ചു. 'ജനങ്ങളുടെ കണ്ണ് തുറന്നു തന്നെയാണിരിക്കുന്നത്, എങ്കിലും അവർ കാണുന്നില്ല എന്നേയുള്ളൂ" എന്നായിരുന്നു ഗുരുദേവന്റെ മറുപടി. അങ്ങനെ ദാർശനിക തലത്തിൽ ഇരുവരുടെയും സംഭാഷണം നീണ്ടു. കരിക്കും തെങ്ങിൻ മണ്ടയിലെ കാമ്പും അടക്കമുള്ള പ്രകൃതിദത്ത ലഘുഭക്ഷണമാണ് ഗുരുദേവൻ മഹാകവിക്കായി നിർദ്ദേശിച്ചത്. വൈദികമഠത്തിലെ സന്ദർശനം പൂർത്തിയാക്കി തിരികെ പോകാൻ തുടങ്ങുമ്പോൾ തന്റെ ദേശത്തേക്ക് ഗുരുദേവനെ ക്ഷണിക്കാനും വിശ്വമഹാകവി മറന്നില്ല. മടക്കയാത്രയ്ക്ക് മുമ്പ് ശിവഗിരി മഠത്തിലെ സന്ദർശന ഡയറിയിൽ അദ്ദേഹം എഴുതിയ വാക്കുകൾ ശ്രീനാരായണ ഗുരുദേവന്റെ മഹത്വപൂർണവും ഋഷിതുല്യവുമായ ചൈതന്യത്തിന്റെ സാക്ഷ്യപ്പെടുത്തലായി.
' ഞാൻ ലോകത്തിന്റെ നാനാഭാഗത്തും സഞ്ചരിച്ചു വരികയാണ്. ഇതിനിടയിൽ പല മഹാത്മാക്കളെയും ഗുരുക്കന്മാരെയും മഹർഷിമാരെയും കാണാനുള്ള അപൂർവഭാഗ്യം എനിക്ക് സിദ്ധിച്ചിട്ടുണ്ട്. എന്നാൽ ഒരു കാര്യം ഞാനിവിടെ തുറന്നു സമ്മതിക്കുകയാണ്. മലയാളത്തിലെ ശ്രീനാരായണഗുരുവിനെക്കാൾ മികച്ചതോ, പോരാ ഗുരുവിന് തുല്യനോ ആയ ഒരു മഹാത്മാവിനെയും ഞാനിതുവരെ കണ്ടിട്ടില്ല. ചക്രവാളസീമയ്ക്കും അപ്പുറത്തേക്ക് നീണ്ടിരിക്കുന്ന ആ യോഗനയനങ്ങളും ഈശ്വരചൈതന്യം നിറഞ്ഞ് സ്വയം പ്രകാശമാനമായ ദ്യുതിയിൽ പ്രശോഭിക്കുന്ന അവിടുത്തെ തിരുമുഖവും ഞാനൊരു കാലത്തും മറക്കുകയില്ല."
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |