വർണവിവേചനവും വർഗീയതയും പേയിളകിയ നായ്ക്കളെപ്പോലെയാണ്, ഇളകിയാൽ അത് അടുത്ത് നിൽക്കുന്ന ആരെയും കടിക്കും. യൂറോ കപ്പ് ഫുട് ബോളിനെത്തുടർന്ന് അതാണ് ബ്രിട്ടനിൽ നടന്നത്. യൂറോ കപ്പ് നേടിയിട്ടില്ലാത്ത ഇംഗ്ലണ്ട് ടീമിനെ ഫൈനലിൽ എത്തിച്ച താരങ്ങൾ ഗംഭീരമായി കളിച്ച് സമനിലയിൽ എത്തി , അവസാനം പെനാൽറ്റീ ഷൂട്ട് ഔട്ടിൽ ഇറ്റലിയോട് തോറ്റതോടെ ഒരു പറ്റം വർണവെറിയന്മാർ കറുത്ത വംശജരായ കളിക്കാർക്ക് നേരെ തിരിഞ്ഞു. താരങ്ങളെ കറുത്തവരെന്ന് അധിക്ഷേപിച്ച് മാറ്റി നിറുത്തി . അതുവരെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയൊക്കെ വൻ തുകകൾ നേടിക്കൊടുത്ത താരങ്ങൾ പെട്ടെന്ന് വർണവെറിയുടെ ഇരകളായി മാറി. വർണവെറിയന്മാർ ആസൂത്രിതമായി തന്നെ ഈ താരങ്ങൾക്കു മേൽ വെറുപ്പും വംശീയ വിദ്വേഷം പതയുന്ന തെറിയഭിഷേകം നടത്തി.
വർഗീയ വാദികളെപ്പോലെ വലതുപക്ഷ വർണ വെറിയന്മാർക്കു അന്താരാഷ്ട്ര ബന്ധങ്ങളുണ്ട്. ബ്രിട്ടനിലെ 13 വയസു പ്രായമുള്ള കുട്ടികളെ വരെ യൂറോപ്പിലെ തീവ്രവലതുപക്ഷം റിക്രൂട്ട് ചെയ്യുന്നുവെന്ന് പൊലീസ് പറയുന്നു. വർണവെറിയനും വർഗീയ വാദിക്കും മനുഷ്യർ ഒത്തൊരുമിച്ചു നിൽക്കുന്നത് ഇഷ്ടമല്ല, ഒരുമയുടെ നിലങ്ങളിൽ അവർക്ക് വെറുപ്പിന്റെ കൃഷിയിറക്കാൻ പറ്റില്ല. അതുകൊണ്ടവർ ഒരുമയുടെ കൂട്ടായ്മകളെ ഭിന്നിപ്പിക്കാനുള്ള വിഷവുമായി എത്തും. മനുഷ്യരെ തമ്മിൽ അകറ്റാനുള്ള പുതിയ കഥകളുമായി വരും. ഈ കഥകളെല്ലാം തന്നെ വളച്ചൊടിച്ചതാവും അല്ലെങ്കിൽ തനി കള്ളക്കഥകൾ തന്നെയായിരിക്കും.
പ്രധാനമന്ത്രി ബോറിസ് ജോൺസൺ കളിക്കാരെ നിറം നോക്കി ആക്രമിച്ചത് അപലപിക്കുകയും, കർശന നടപടി കൈക്കൊള്ളുമെന്ന് പറയുകയും ചെയ്തു. പക്ഷെ കളി തുടങ്ങുന്നതിനു തൊട്ടു മുൻപ് ഇംഗ്ലണ്ട് കളിക്കാർ മുട്ടുമടക്കി നിന്ന് വർണവിവേചനത്തെ പരസ്യമായി എതിർത്തത് ചില കാണികളുടെ ഉച്ചത്തിലുള്ള പ്രതിഷേധത്തിനിരയായി. ഇവിടെ ഏറ്റവും അപഹാസ്യമായ കാര്യം പ്രീതിപട്ടേലിനെ പോലുള്ള ഒരു മന്ത്രി, പതിവ് പോലെ വർണവിവേചനത്തിനെതിരായ കളിക്കാരുടെ നിലപാടിനെ "gesture പൊളിറ്റിക്സ്" എന്ന് പറഞ്ഞ് എതിർത്തതാണ്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇവിടെ കളിക്കാരോടൊപ്പം വർണവിവേചനത്തിനെതിരെ നിൽക്കാതിരുന്നത് വൻ വിമർശനത്തിന് വഴിവച്ചു , പാർലമെന്റിലും പുറത്തും. ബ്രിട്ടൺ അതിവേഗം ബഹുമുഖമായ അതിന്റെ സംസ്കാരത്തെ മാനിക്കുന്ന രാജ്യമായി മാറിക്കൊണ്ടിരിക്കയാണ്. വർണവിവേചനത്തിന്റെ പേപ്പട്ടികളെ അടിച്ചോടിച്ച് അത് മുന്നേറും , തീർച്ച.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |