ജനകീയാസൂത്രണത്തിന്റെ രജത ജൂബിലിയും സ്വാതന്ത്ര്യത്തിന്റെ 75 - ാം വാർഷികവും ആഘോഷിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ സാമൂഹ്യഐക്യദാർഢ്യ പക്ഷാചരണം.
'സമഗ്രവികസനം സാമൂഹ്യഐക്യത്തിലൂടെ' ; എന്ന മുദ്രാവാക്യത്തിലൂന്നിയാണ് പക്ഷാചരണ പരിപാടികൾ സംഘടിപ്പിച്ചത്. ഗാന്ധിയൻ സോഷ്യലിസ്റ്റ് ദർശനങ്ങളെ അടിസ്ഥാനമാക്കിയാണ് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം സംഘടപ്പിക്കുന്നത്. സാമൂഹ്യ സ്വാതന്ത്ര്യം സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെയും സാമ്പത്തിക സ്വാതന്ത്ര്യം വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിലൂടെയും മാത്രമേ യാഥാർത്ഥ്യമാക്കാൻ കഴിയൂ എന്ന് ഗാന്ധിജി ചിന്തിച്ചിരുന്നു. 75 വർഷത്തെ വികസനനേട്ടങ്ങൾ നിരത്തുമ്പോഴും പാർപ്പിടം, തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന വികസനം തുടങ്ങി പല മേഖലകളിലും രാജ്യത്തെ ജനങ്ങൾ ഏറെ ദുരിതത്തിലാണ്. എന്നാൽ കേരളത്തിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. സർവതലസ്പർശിയായ വികസന പ്രവർത്തനങ്ങൾ എല്ലാ മേഖലകളിലും സമഗ്ര മാറ്റമുണ്ടാക്കി. പൊതുസമൂഹത്തിലെങ്ങും സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ചു. ചരിത്രപരമായ കാരണങ്ങളാൽ പൊതുസമൂഹത്തിൽനിന്നും ബോധപൂർവം അകറ്റി നിറുത്തപ്പെട്ട വിഭാഗങ്ങളുടെ പുരോഗതിക്കായി വൈവിദ്ധ്യമാർന്ന പദ്ധതികൾ സർക്കാർ നടപ്പാക്കുന്നു. ഇവർക്കായ് ഉന്നത വിദ്യാഭ്യാസവും തൊഴിലും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുന്ന പരിപാടികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഭൂരഹിതരും
ഭവനരഹിതരുമായി ഇനിയും ഒന്നേകാൽ ലക്ഷത്തോളം പട്ടികവിഭാഗക്കാർ കേരളത്തിലുണ്ടെന്നാണ് കണക്കുകൾ. എല്ലാ പട്ടിക വിഭാഗക്കാർക്കും ഭൂമിയും വാസയോഗ്യമായ പാർപ്പിടവും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കൂടാതെ കുടുംബത്തിലെ ഒരു അംഗത്തിനെങ്കിലും സ്ഥിര വരുമാനം ഉറപ്പിക്കുന്നതിന് സർക്കാർ ലക്ഷ്യമിടുന്നു.
വിദ്യാഭ്യാസ രംഗത്ത് ക്രിയാത്മക ഇടപെടലുകളാണ് നടത്തിവരുന്നത്. ഈ സർക്കാരിന്റെ കഴിഞ്ഞ 100 ദിവസം കൊണ്ട് 28 വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിനു വരെ സൗകര്യമൊരുക്കാൻ കഴിഞ്ഞു. വരുംതലമുറയെ ലക്ഷ്യമിട്ട് കുടുംബങ്ങളിൽ നിന്നും ആരംഭിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണം കലാപരിപാടികളുടെ സഹായത്തോടെ സംഘടിപ്പിക്കും.
മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് മുതൽ 16 വരെയുള്ള രണ്ടാഴ്ചയാണ് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം സംഘടിപ്പിച്ചത്. എന്നാൽ പട്ടികജാതി/പട്ടികവർഗവകുപ്പുകളുടെ ഒരു പരിപാടിയെന്ന നിലയിൽ ഇത് വളരെ പാർശ്വവത്കരിക്കപ്പെടുന്നുണ്ട്. പൊതുസമൂഹമൊന്നാകെ ഏറ്റെടുക്കുമ്പോഴാണ് ഈ പക്ഷാചരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർണമാകുക. സാമൂഹ്യ ഐക്യത്തോടെ സമഗ്ര പുരോഗതി കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് എല്ലാവരുടെയും സഹകരണം തേടുന്നു
ലേഖകൻ പട്ടികജാതി - പട്ടികവർഗ, ദേവസ്വം വകുപ്പ് മന്ത്രിയാണ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |