പൊളിഞ്ഞു വീഴാറായ വീടിനുള്ളിൽ ഭാര്യയും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളുമായി കഴിഞ്ഞ് നാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏതു നേരവും മുന്നിട്ടിറങ്ങിയിരുന്ന ഒരു ചെറുപ്പക്കാരനാണ് തിരുവല്ലയിൽ അടുത്തിടെ കൊലക്കത്തിക്കിരയായത്. സി.പി.എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറിന്റെ കൊലപാതകം വീടിനും നാടിനുമുണ്ടാക്കിയ നഷ്ടം ചെറുതല്ല. മുപ്പത്തിരണ്ട് വയസുണ്ടായിരുന്ന സന്ദീപ് കുമാർ പഞ്ചായത്തിലെ മുൻ അംഗം കൂടിയാണ്. ഡിസംബർ രണ്ടിന് രാത്രി എട്ടുമണിയോടെ തിരുവല്ല നെടുമ്പ്രം ഭാഗത്ത് നിന്ന് വീട്ടിലേക്ക് പോകുമ്പോൾ ബൈക്കിലെത്തിയ അക്രമിസംഘം സന്ദീപിനെ തടഞ്ഞു നിറുത്തി മർദ്ദിച്ചശേഷം പാടത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ അഞ്ച് പ്രതികളെയും പിടികൂടിയ പൊലീസിന്റെ അന്വേഷണ മിടുക്ക് വാഴ്ത്തപ്പെടുമ്പോഴാണ് രാഷ്ട്രീയ നീക്കങ്ങൾ കേസിന്റെ ഗതി തിരിക്കുന്നത്.
സന്ദീപ് മരണപ്പെട്ടതിന്റെ അടുത്ത നിമിഷങ്ങളിൽ പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റിൽ മയക്കുമരുന്ന്, ഗുണ്ടാസംഘങ്ങൾ കൊലപ്പെടുത്തിയ സഖാവ് സന്ദീപ്കുമാറിനെ ധീര രക്തസാക്ഷിയായി അവതരിപ്പിച്ച് അന്ത്യാഞ്ജലികൾ അർപ്പിച്ചിരുന്നു. സംഭവത്തിന് അവിചാരിതമായ വഴിത്തിരിവുണ്ടായത് ഒരു സി.പി.എം നേതാവ് തിരുവല്ല ഗവ. ആശുപത്രിയിൽ നിന്ന് ചെയ്ത ഫേസ്ബുക്ക് ലൈവിലൂടെയാണ്. സന്ദീപിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രി മുറ്റത്ത് നിന്നുള്ള വൈകാരികമായ ലൈവ് സംഭാഷണം കേട്ട് പ്രാദേശിക പ്രവർത്തകർ അമ്പരന്നതായാണ് പിന്നാമ്പുറ വർത്തമാനം. സന്ദീപിനെ കൊന്നത് ആർ.എസ്.എസ് ആണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സന്ദീപിന്റെ നെഞ്ചിൽ തുരുതുരാ കുത്തിയ പ്രധാന പ്രതി ജിഷ്ണുവിന്റെ രാഷ്ട്രീയ പശ്ചാത്തലമാണ് സംഭവത്തിന് രാഷ്ട്രീയമാനം ചാർത്തിയത്. ഇയാൾ യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായിരുന്നു. ബി.ജെ.പി നേതാക്കളുമൊത്തുള്ള ചിത്രങ്ങൾ ജിഷ്ണുവിന്റെ ഫേസ്ബുക്ക് പേജിലുണ്ടായിരുന്നു. രാഷ്ട്രീയ കൊലപാതകമെന്ന പ്രസ്താവനയ്ക്ക് ബലമേകാൻ ഇത് ധാരാളം. പ്രതി ജിഷ്ണുവിനെ യുവമോർച്ച ഒരു വർഷം മുൻപ് സംഘടനയിൽ നിന്ന് പുറത്താക്കിയതാണെന്നും സംഭവത്തിൽ ആർ.എസ്.എസിന് പങ്കില്ലെന്നുമുള്ള ബി.ജെ.പി നേതാക്കളുടെ വാദം സി.പി.എം തള്ളി.
കൊല്ലപ്പെട്ടത് നിസാരക്കാരനല്ല. സി.പി.എം ലോക്കൽ സെക്രട്ടറിയാണ്. നാടിന്റെ മനസറിഞ്ഞ് പൊതുപ്രവർത്തനം നടത്തി ജനങ്ങളുടെ അംഗീകാരം നേടിയ നേതാവാണ്. അങ്ങനെയൊരാൾ ഗുണ്ടാ, മയക്കുമരുന്നു സംഘങ്ങളുടെ കുടിപ്പകയിൽ കുത്തേറ്റ് മരിച്ചുവെന്ന വാദം അംഗീകരിക്കാൻ സി.പി.എം തയ്യാറല്ല. സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് ഗൂഢാലോചന എന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവർത്തിച്ചു.
പക്ഷേ, പൊലീസിന്റെ പ്രാഥമിക നിഗമനത്തിൽ കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്നായിരുന്നു. ജില്ലാ പൊലീസ് മേധാവിയടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. മുൻ ആഭ്യന്തരമന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണൻ പൊലീസ് നിലപാടിനെ വിമർശിച്ച് രംഗത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ സന്ദീപിന്റെ കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യവും രാഷ്ട്രീയ വിരോധവുമെന്ന് പൊലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തി. അന്വേഷണം പൂർത്തിയാകും മുൻപേ രാഷ്ട്രീയ കൊലപാതകം അല്ലെന്ന് പൊലീസിന് എങ്ങനെ പറയാൻ കഴിയും എന്നായിരുന്നു കോടിയേരിയുടെ ചോദ്യം. അങ്ങനെയെങ്കിൽ അന്വേഷണം പൂർത്തിയാകും മുൻപ് സന്ദീപിനെ കൊന്നത് ആർ.എസ്.എസ് ആണെന്ന് കോടിയേരിക്ക് എങ്ങനെ പറയാൻ കഴിയും എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന് ചൊല്ലുപോലെ സി.പി.എം തങ്ങളെ രാഷ്ട്രീയമായി വേട്ടയാടാൻ സന്ദീപ് വധത്തെ ഉപയോഗിക്കുന്നുവെന്നാണ് ബി.ജെ.പിയുടെ ആരോപണം.
പ്രധാന പ്രതി ജിഷ്ണു ബി.ജെ.പിക്കാരനായിരുന്നുവെങ്കിൽ മറ്റ് നാല് പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം കൂടി പരിശോധിക്കേണ്ടതുണ്ട്. പ്രതികളായ രണ്ട് പേർ പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകരും ഒരാളുടെ പിതാവ് സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗവുമാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. മറ്റൊരു പ്രതി മുഹമ്മദ് മൻസൂറിന്റെ മേൽവിലാസം സ്ഥിരീകരിക്കാൻ ഇതുവരെ പൊലീസിനായിട്ടില്ല. ഇയാൾ കണ്ണൂർ സ്വദേശിയെന്നാണ് പൊലീസിന് ആദ്യം ലഭിച്ച വിവരം. കാസർകോടാണ് സ്വദേശമെന്ന് ഇയാൾ മാറ്റിപ്പറഞ്ഞതായും വിവരമുണ്ട്. ക്രിമിനൽ കേസുകളിൽ പ്രതിയായ ജിഷ്ണുവിനെ ജയിലിൽ വച്ചാണ് മൻസൂർ കണ്ടുമുട്ടിയതെന്ന് പൊലീസ് പറയുന്നു. ഹരിപ്പാടുംകരുവാറ്റയും കേന്ദ്രമാക്കിയുള്ള ക്വട്ടേഷൻ സംഘങ്ങളിലെ അംഗങ്ങളാണ് പ്രതികളെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. റിമാൻഡിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികൾ പറഞ്ഞത് സന്ദീപിനെ കൊലപ്പെടുത്തിയതിന് പിന്നിൽ രഷ്ട്രീയമില്ലെന്നാണ്. തന്നെ ഒരു വർഷം മുൻപ് ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയതാണെന്നും സന്ദീപിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായും പ്രതി ജിഷ്ണു മാദ്ധ്യമങ്ങളോടു പറഞ്ഞു.
സംഭവം രാഷ്ട്രീയ കൊലപാതകമെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുളള മുഖ്യമന്ത്രിയും പറയുന്നില്ല. പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നി കൊണ്ടുവരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
സി.പി.എം - ബി.ജെ.പി സംഘർഷങ്ങളിൽ കൊല്ലപ്പെടുന്ന സി.പി.എം പ്രവർത്തകരുടെ കുടുംബങ്ങളെ സന്ദർശിച്ച് ആശ്വസിപ്പിക്കാറുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തിരുവല്ല സന്ദീപിന്റെ വധത്തിൽ രാഷ്ട്രീയ കണ്ടിട്ടില്ല.
പത്തനംതിട്ട ജില്ലയും തിരുവല്ല പൊതുവെയും രാഷ്ട്രീയ കൊലപാതകങ്ങളുടെ മണ്ണല്ല. ജില്ലയിൽ കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും കൂടുതൽ സി.പി.എം-ബി.ജെ.പി സംഘർഷങ്ങൾ നടന്നിട്ടുള്ള അടൂരിൽ സ്ഥിതി ഇപ്പോൾ ശാന്തവുമാണ്. രാഷ്ട്രീയത്തിന്റെ പേരിൽ ചോരപ്പുഴ ഒഴുകാത്ത നാടാണ് തിരുവല്ല.
സന്ദീപ് വധത്തിന് പിന്നിൽ രാഷ്ട്രീയം ആരോപിച്ച് അണികളുടെ മനസുകളെ അശാന്തമാക്കരുത്. പകപോക്കൽ രാഷ്ട്രീയത്തിലേക്ക് അണികളെ തള്ളിവിടുന്നത് കൈവിട്ട കളിയാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |