അസൂയക്കാരെകൊണ്ടും പരദൂഷണക്കാരെക്കൊണ്ടും കേരളം നിറഞ്ഞുകവിയുകയാണ്. എവിടെത്തിരിഞ്ഞു നോക്കിയാലും അവിടെല്ലാം വികസനവിരോധികൾ മാത്രം. പാവം സർക്കാർ എന്തുചെയ്യും? ഭിക്ഷാടനം നിരോധിച്ചതോടെ ' അമ്മാ എന്തെങ്കിലും തരണേ..." എന്നുതുടങ്ങിയ വിളികൾ നാട്ടിൽ കേൾക്കാനേയില്ല. താഴെക്കിടയിലുള്ള ഭിക്ഷാടനം നിരോധിച്ച് അന്താരാഷ്ട്ര ബക്കറ്റ് പിരിവ് ആരംഭിച്ചിരിക്കുന്നു. നാട്ടിൽ ആക്രിബിരിയാണി ചലഞ്ചുകൾ എന്നും പറയും. കൊവിഡ് മഹാമാരിവന്നതോടെ വീടുകയറി പിരിവെന്ന കലാപരിപാടിക്കൊരു ശമനം വന്നു. നൂറ് വീടുകേറിയാൽ കിട്ടുന്ന തുക ഒരു പാറമട - പ്ലൈവുഡ് മുതലാളിയെക്കണ്ടാൽ നേടാമെന്ന് രാഷ്ട്രീയത്തിലെ തൃണമൂലുകൾക്ക് പോലും അറിയാം. കേരളത്തിൽ ലക്ഷങ്ങൾ പിരിക്കുന്ന നേരം വിദേശത്ത് വലവീശിയാൽ കോടികൾ തടയും. പോയാലൊരു ഡിന്നർ കിട്ടിയാലൊരു കോടി!
'വരവ് ക", 'ചെലവു ക" എന്ന പഴഞ്ചൻ കണക്കല്ല ഇക്കാലത്തെ ബഡ്ജറ്റ്. 'കടം ക", 'ചെലവ് ക."ഈ മാറ്റത്തിന് കിഫ്ബിയെന്ന മായാവിയെ തുറന്നുവിട്ട തലതൊട്ടപ്പൻ തോമസ് ഐസക്കിന്റെ ബുദ്ധിയെ വണങ്ങണം. നായാട്ടിൽ വരുത്തി വെടിവയ്ക്കുക എന്നൊരു ആഭിചാര തന്ത്രമുണ്ട്. ലോകകേരളസഭ അത്തരത്തിലൊരു മന്ത്രവാദമാണ്.
ധനകാര്യമന്ത്രി ബാലഗോപാൽജിയെ പ്രത്യേകം അഭിനന്ദിക്കണം. തുടക്കം തന്നെ കലക്കി. ലോകസമാധാന സമ്മേളനം വിളിക്കാൻ രണ്ടുകോടി പുല്ലുപോലെ മാറ്റിവച്ചിരിക്കുന്നു. ഇത്ര കുറഞ്ഞ ചെലവിൽ ലോകസമാധാനം സാദ്ധ്യമാക്കുന്ന സൂത്രം പുറത്താരും അറിയണ്ട. ഐക്യരാഷ്ട്രസംഘടന അറിയേണ്ട താമസം ആശയം അടിച്ചുമാറ്റിക്കളയും.
പാഠപുസ്തകങ്ങളിൽ നിന്നും മായ്ച്ചുകളഞ്ഞ അക്ഷരമാല തിരികെ കൊണ്ടുവരാൻ 72 പേർ അടങ്ങിയ കരിക്കുലം കമ്മിറ്റിയുണ്ടാക്കിയ വിദ്യ ലോകസമാധാനസമ്മേളനം വിളിക്കാനും പ്രയോഗിക്കാവുന്നതാണ്. വൈജ്ഞാനികപോഷണം എന്നല്ല വൈജ്ഞാനിക തട്ടുകടകൾ ആരംഭിക്കും എന്നാണ് പറയേണ്ടത്.
''യുദ്ധ ഭീഷണി ഒഴിഞ്ഞിട്ടില്ല. ബലത്തിനാളല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുനിൽക്കാതെ എല്ലാവരും ലോകസമാധാനത്തിനായി എളിയ സംഭാവനകൾ നൽകേണ്ടതുണ്ട്. അങ്ങനെയൊരു നല്ല കാര്യത്തിനാവട്ടെ ബഡ്ജറ്റിലെ ആദ്യ പ്രഖ്യാപനം.
അതേ, അതാണ് കാര്യം .എല്ലാവരും ഉദാരമായി സംഭാവന നൽകുക. ലോകകേരളസഭ പോലെ ലോകസമാധാനവും പൊടിപൊടിയ്ക്കും. നാടുനീളെ ബാനർ. ഫൈവ് സ്റ്റാർ അക്കോമഡേഷൻ, ഫുഡ്. അന്താരാഷ്ട്ര മഹോത്സവത്തിന് കൊടികയറുകയാണ്. റൊക്കമായാലും കടമായാലും എല്ലാവരും എളിയ സംഭാവനകൾ ഉദാരമായി നൽകി സഹകരിക്കണമെന്ന് ചുരുക്കം.
പഴയൊരു ഏറനാടൻ താലപ്പൊലി ഓർമ്മവരുന്നു. കാശുമുടുക്കുന്നവൻ തന്നെ ബ്രാൻഡ് അംബാസിഡർ എന്ന തന്ത്രം അവരാണ് നടപ്പിലാക്കിയത്. അതും അരനൂറ്റാണ്ടുമുമ്പ്. താലപ്പൊലിയുടെ കൊടിയടയാളം തന്നെ കോമരത്തിന്റെ അണമുറിയാത്ത മൈക്ക് അനൗൺസ്മെന്റാണ്. മുറ്റത്ത് കൈയുള്ള മരക്കസേരയിൽ കോമരം. ഒരു കൈയിൽ മൈക്രോഫോൺ. മറുകൈയിൽ പള്ളിവാൾ. അനുഗ്രഹവും അനൗൺസ്മെന്റും. ഇടവേളകളില്ലാതെ തുടരും. തൊട്ടടുത്ത് കൂറ്രൻ മൺചാരയിൽ മരനീര്. വിശിഷ്ടാതിഥികൾക്കും മേളക്കാർക്കും ആനപ്പാപ്പാന്മാർക്കുമെല്ലാം പ്രത്യേകം അനുഗ്രഹം. പ്രസാദവിതരണം.
കാവിലമ്മയുടെ താലപ്പൊലിക്ക് ആന വരുന്നുണ്ട്. ആളുകൾ ഒതുങ്ങിക്കൊടുക്കണം. അങ്ങാടിപ്പുറത്തുനിന്നും വന്ന മേളക്കാർ ശ്രദ്ധിക്കുക. മേളം തുടങ്ങാറായി. തുവൂർ സ്കൂളിലെ മാഷുമാരും അംശം അധികാരിയും കോൽകാരനുമൊക്കെ വരുന്നുണ്ട്. അവർക്ക് ഇരിക്കാൻ കസേരകൊടുക്കണം. രാത്രി വെടിക്കെട്ടുണ്ടാവും. അപ്പനപ്പൂപ്പന്മാരും അമ്മപെങ്ങന്മാരും കൊച്ചുമക്കളും ശ്രദ്ധിക്കുക.കാവിലമ്മയുടെ മക്കൾ തങ്ങൾക്കാവുംവിധം കാണിക്കയും വെടിവഴിപാടും ഗുരുതിയും നടത്തി അമ്മയുടെ അനുഗ്രഹം വാങ്ങണം. ഇതിനിടയിൽ കോമരത്തിന്റെ തലയിൽ നോട്ടുവയ്ക്കുന്നവർക്കുള്ള പ്രത്യേക അനുഗ്രഹം... കൊണം വരണേ...
ഒറ്റത്താലപ്പൊലികൊണ്ട് ഒരു വർഷത്തെ വട്ടച്ചെലവ് ഒപ്പിക്കുന്ന കോമരം എവിടെ...ഒറ്റ ബഡ്ജറ്റിൽ നാടുനീളെ അനുഗ്രഹവും ആളോഹരി നികുതിയും പിരിക്കുന്ന സാമ്പത്തിക നയതന്ത്രം എവിടെ!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |