ദൈവനിഷേധികളെയും നിരീശ്വരവാദികളെയും അകറ്റിനിറുത്തി, പ്രപഞ്ച സ്രഷ്ടാവായ മഹാശില്പിയിലുള്ള വിശ്വാസം പ്രചരിപ്പിക്കുക എന്നതാണ് ഫ്രീ മേസൺ സമൂഹത്തിന്റെ നീതിശാസ്ത്രം. പ്രപഞ്ചത്തിന്റെ വലിയ വാസ്തുശില്പിയിലുള്ള വിശ്വാസമാണ് അത്. മാനവികതയ്ക്കും മാനുഷിക മൂല്യങ്ങൾക്കുമായി നിലകൊള്ളുന്ന സംവിധാനമെന്ന് അവർ സ്വയം വിശേഷിപ്പിക്കുമ്പോൾ, ധാർമ്മികതയെയും വ്യവസ്ഥിതിയെ തന്നെയും അട്ടിമറിക്കാൻ പ്രവർത്തിക്കുന്ന നിഗൂഢസംഘങ്ങളായാണ് ഇവരെ സാമ്പ്രദായിക മതങ്ങൾ കാണുന്നത്.
? രഹസ്യസ്വഭാവമുള്ളതാണ് ഫ്രീമേസൺസ് പ്രവർത്തനമെന്ന് പലരും ആരോപിക്കുന്നുണ്ടല്ലോ
ആദ്യം മനസ്സിലാക്കേണ്ടത്, ഞങ്ങൾ രഹസ്യ സ്വഭാവമുള്ളൊരു സംവിധാനമല്ല (സീക്രട്ട് സൊസൈറ്റി) എന്നതാണ്. അതേസമയം, ഫ്രീമേസൺസ് സമൂഹത്തിന് ചില രഹസ്യങ്ങൾ സൂക്ഷിക്കുന്ന രീതിയുണ്ട് താനും. ഫ്രീ മേസൺസിലെ ഓരോരുത്തരും കുടുംബങ്ങളാണ്. ഒപ്പം, പരസ്പരം സഹോദരബന്ധം പുലർത്തുന്നവരുമാണ്. ജാതി, മത ചിന്തകൾക്കപ്പുറം എല്ലാവരും ദൈവത്തിന്റെ പുത്രന്മാരാണ് എന്ന ചിന്താധാരയാണ് ഞങ്ങളെ നയിക്കുന്നത്. ഒരു കുടുംബമാകുമ്പോൾ സ്വാഭാവികമായും ചില രഹസ്യങ്ങൾ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ടു മാത്രമാണ് ഇത് രഹസ്യം കാത്തുസൂക്ഷിക്കുന്ന കുടുംബമായി തുടരുന്നത്.
? ഫ്രീ മേസൺസിന്റെ ചരിത്രം.
ക്രിസ്തുവിനും മുമ്പ്, സോളമൻ ചക്രവർത്തിയുടെ കാലത്ത് ഇത് പിറവിയെടുത്തെന്നാണ് കരുതപ്പെടുന്നത്. സോളമൻ ചക്രവർത്തി ഒരു ക്ഷേത്രം പണികഴിപ്പിക്കുന്ന സമയം. മേസ്തിരിപ്പണിക്കാർ ഒരുമിച്ച് അവരുടെ ആശയങ്ങൾ പങ്കിടുകയും പിന്നീട് ഒരേജോലി ചെയ്യുന്നവർ ഒത്തുകൂടുകയും ചെയ്തു. ഇതിനു പക്ഷേ എഴുതപ്പെട്ട തെളിവുകളൊന്നുമില്ല. യൂറോപ്പിലെ പല പുരാരേഖകളിലും വാസ്തുവിദ്യകളിലും ഇത്തരം ഒത്തുചേരലുകളുടെ സൂചനകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
തെളിവുകൾ ഉള്ള ചരിത്രത്തിനും ഇന്നത്തെ രൂപത്തിൽ ഈ സംഘടന പ്രവർത്തിച്ചുവരുന്നതിനും മുന്നൂറ് വർഷം ദൈർഘ്യമുണ്ട്. ഇക്കാലത്തെ രേഖകളിൽ നിന്ന് ഫ്രീ മേസൺസ് സമൂഹം ഉദയം ചെയ്തത് ലണ്ടനിലാണെന്നു മനസിലാക്കാം. ഇന്ത്യയിൽ 1730 കാലഘട്ടത്തിലാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. നമുക്കു മീതെ ഒരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്ന ആർക്കും അംഗമാകാം. അത്തരം വ്യക്തികൾ തെറ്റുകളിലേക്കു തിരിയാൻ സാദ്ധ്യത തീരെക്കുറവാണ്. നമ്മുടെ കൂട്ടായ്മയുടെ ഒരു വാചകമാണ്, 'മേക്കിങ് ഗുഡ് മാൻ ബെറ്റർ" എന്നത്.
അമേരിക്കയുടെ പല പ്രസിഡന്റുമാരും ഫ്രീ മേസൺസ് അംഗങ്ങളായിരുന്നു. ആദ്യ പ്രസിഡന്റ് ജോർജ് വാഷിംഗ് ടൺ പോലും ഫ്രീ മേസൺസ് അംഗമായിരുന്നു. ഇന്ത്യയിൽ നവാബ് ഒഫ് ആർക്കോട്ട്, കേരളത്തിൽ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ.... ഇത്തരം പാരമ്പര്യങ്ങളിലൂടെയാണ് ഫ്രീ മേസൺസ് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നത്.
? വികസന പ്രവർത്തനങ്ങൾ
കൊവിഡ് കാലത്ത് ഇന്ത്യയിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും ഫ്രീ മേസൺസ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്നു. അമേരിക്കയിൽ കോടിക്കണക്കിനു ഡോളറിന്റെ പ്രവർത്തനം നടപ്പിലാക്കി. ഇന്ത്യയിലെ സേവന പ്രവർത്തനങ്ങൾക്ക് ഉദാഹരണമാണ് ഡൽഹിയിലെ മെസോണിക് ഹോസ്പിറ്റൽ. കോയമ്പത്തൂരിൽ ചിൽഡ്രൻസ് സ്പെഷ്യൽ ഹോസ്പിറ്റലും ചെന്നൈയിൽ ഫ്രീ ഡയാലിസിസ് യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്.
? ഇതിനെല്ലാം വലിയ സാമ്പത്തിക സ്രോതസ്സ് വേണമല്ലോ.
പുറത്തുനിന്ന് ധനശേഖരണമില്ല. നമ്മുടെ ആഭ്യന്തര സംവിധാനത്തിനകത്തു നിന്നു മാത്രമാണ് അത്. സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ അനുഗൃഹീതം കൊടുക്കുന്നതാണെന്ന് ഫ്രീ മേസൺസ് വിശ്വസിക്കുന്നു.
? നല്ല കാര്യങ്ങൾ മാത്രമേ ചെയ്യുന്നുള്ളൂ. എന്നിട്ടും സംഘടനാപരമായ രഹസ്യസ്വഭാവം നിലനിറുത്തുന്നത്....
ഫ്രീ മേസൺസിൽ അംഗങ്ങൾ പലപ്പോഴും സ്വന്തം സഹോദരങ്ങളോടു പോലും അക്കാര്യം വെളിപ്പെടുത്താറില്ല. ഇത്തരം രഹസ്യാത്മകതയിൽ ക്രമേണ മാറ്റം വരുന്നുണ്ട്. ഇപ്പോൾ നിരവധി പൊതുപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
? പെൺകുട്ടികളെ അംഗമാക്കാത്തത്
പാരമ്പര്യമായി അതങ്ങനെ തുടർന്നുവന്നതാണ്. മാറ്റാൻ കഴിഞ്ഞില്ല. പക്ഷേ, സംഘടനയുമായി ബന്ധപ്പെട്ട പൊതുചടങ്ങുകളിൽ ധാരാളം പെൺകുട്ടികളും സ്ത്രീകളും പങ്കെടുക്കുന്നുണ്ട്.
? താങ്കളുടെ വസ്ത്രധാരണം വ്യത്യസ്തമാണല്ലോ
ഞങ്ങളുടെ ആചാരങ്ങളനുസരിച്ച് കൂട്ടായ്മയിലെ മുതിർന്നവരെ കണ്ടാൽ തിരിച്ചറിയാനുള്ള സംവിധാനമുണ്ട്. അതിന്റെ ഭാഗമാണ് ഇത്. ഇപ്പോൾ റീജിയണൽ ഗ്രാൻഡ് മാസ്റ്റർ ആയ ഞാൻ മൂന്ന് വർഷത്തിനകം മാറും. പുതിയൊരാൾ വരുമ്പോൾ ഈ വേഷവിധാനം അയാൾക്കു കൈമാറും.
? യുവതലമുറയെ എക്കാലവും ആകർഷിച്ച യോഗിയായിരുന്നു സ്വാമി വിവേകാനന്ദൻ. കന്യാകുമാരിയിൽ നമുക്ക് വിവേകാനന്ദനെ ശില്പരൂപത്തിൽ കാണാനാകുന്നുണ്ട്. വിശദീകരിക്കാമോ.
സ്വാമി വിവേകാനന്ദൻ തന്നെ പറഞ്ഞൊരു ശ്ലോകമുണ്ട്.
'സ്ഥാപകായാ ച ധർമസ്യ :
സർവ ധർമ സ്വരൂപിണി:
അവതാര വരിഷ്ടായ:
രാമകൃഷ്ണായതേ നമ:"
ഗുരുവിനെ അവതാരമായാണ് സ്വാമി വിവേകാനന്ദൻ ഈ ശ്ലോകത്തിൽ കല്പിച്ചിരിക്കുന്നത്. എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നയാൾ എന്നു കൂടി പറയുന്നുണ്ട്. അത് സെക്കുലറിസത്തിന്റെ കൂടി സൂചനയാണ്. തീർച്ചയായും അദ്ദേഹം ഒരു ഫ്രീ മേസൺ ആണ്. ചിക്കാഗോ പ്രസംഗത്തിൽ അദ്ദേഹം സദസ്യരെ അഭിസംബോധന ചെയ്തതു തന്നെ 'സഹോദരീ സഹോദരന്മാരേ..."എന്നായിരുന്നല്ലോ.
? ഇന്ത്യയിലെ ഭാവി
പുതിയ തലമുറ ഫ്രീ മേസണിനോട് അഭിമുഖ്യം കാണിക്കുന്നുണ്ട്. പുതിയ ആശയങ്ങൾ, പദ്ധതികൾ.... എല്ലാം യുവാക്കളിൽ നിന്ന് ഞങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. കാലാനുസൃതമായി പലതിലും മാറ്റത്തിനുള്ള സ്വാതന്ത്ര്യവും ഇപ്പോൾ ഫ്രീ മേസണിനു കൈവന്നിരിക്കുന്നു. ദക്ഷിണേന്ത്യയിൽ കൂടുതൽ ശക്തമായ പ്രവർത്തനത്തിന് ആഗ്രഹിക്കുന്നുണ്ട്.
(അഭിമുഖത്തിന്റെ പൂർണരൂപം
ഇന്ന് രാത്രി 9.30 ന് കൗമുദി ടിവിയിൽ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |