ഒരു ജനസംഖ്യാദിനം കൂടി ഇന്നലെ കടന്നു പോയി. ജനസംഖ്യയിൽ രണ്ടാമത് നിൽക്കുന്ന രാജ്യമെന്ന നിലയിലും ജനസംഖ്യാ ദശാബ്ദ വളർച്ചാനിരക്ക് വളരെ കൂടുതലായതിനാലും ഇന്ത്യയിലെ ജനസംഖ്യയുടെ ലിംഗാനുപാതം ആഗോളതലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടുന്നു. മാത്രമല്ല, ലോക ജനസംഖ്യയുടെ ഗതി നിർണിയിക്കുന്നതിൽ ഇന്ത്യയുടെ പങ്ക് വളരെ വലുതാണ്. ഇന്ത്യയുടെ നിലവിലുള്ള ജനസംഖ്യയിലെ ലിംഗ അസമത്വം ഗർഭപാത്രത്തിൽ വച്ചുതന്നെ തുടങ്ങുന്നതും മരണം വരെ വേട്ടയാടുന്നതുമാണ്.
പ്രശസ്ത ഇന്ത്യൻ നൊബേൽ സമ്മാന ജേതാവ് അമർത്യ കുമാർ സെന്നിന്റെ മിസിംഗ് വുമൺ എന്ന പദപ്രയോഗം ഏറെ ശ്രദ്ധേയമാണ്. ഇന്ത്യയിലും ചൈനയിലും സ്ത്രീ പുരുഷാനുപാതം സംശയാതീതമായി കുറയുകയും, അസമത്വവും അവഗണനയും മൂലം ഏകദേശം 10 കോടി സ്ത്രീകൾ അപ്രത്യക്ഷമാകുകയും ചെയ്യുന്നതായി അദ്ദേഹം എഴുതിയിരുന്നു.
20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ആകെ ജനസംഖ്യയിലെ സ്ത്രീ പുരുഷാനുപാതം പരിശോധിച്ചാൽ സ്ത്രീകൾക്ക് അനുകൂലമല്ലാത്ത ലിംഗാനുപാതമാണ് ഇന്ത്യയിൽ നിലനിന്നിരുന്നതെന്ന് മനസിലാക്കാം. 1000 പുരുഷന്മാർക്ക് എത്ര സ്ത്രീകൾ ഉണ്ടെന്ന സൂചനയാണ് സ്ത്രീ-പുരുഷാനുപാതം അഥവാ ലിംഗാനുപാതം. ഈ അനുപാതം നിലവിലെ മൊത്തം ജനസംഖ്യയിലും, ശിശുക്കൾക്കിടയിലും ജനനസമയത്തു മാത്രമായിട്ടും വേർതിരിച്ച് കണക്കാക്കാം. മുൻകാലങ്ങളെ അപേക്ഷിച്ച് 2001, 2011 വർഷങ്ങളിലാണ് സ്ത്രീ-പുരുഷാനുപാതത്തിൽ അല്പം വർദ്ധന പ്രകടമായത്. കേരളം (1084), തമിഴ്നാട് (995), കർണാടകം (968), ആന്ധ്രാപ്രദേശ് (992) എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ത്രീ - പുരുഷാനുപാതം കഴിഞ്ഞ കുറേ ദശകങ്ങളായി മുൻപന്തിയിലാണെങ്കിലും ബീഹാർ (916), മധ്യപ്രദേശ് (920), രാജസ്ഥാൻ (926), ഉത്തർപ്രദേശ് (908) എന്നിവിടങ്ങളിൽ സ്ഥിതി ഭേദപ്പെട്ടതല്ല. ഹരിയാനയിലും (877), പഞ്ചാബിലുമാണ് (893)ഏറ്റവും ദയനീയമായ അവസ്ഥ നിലനിൽക്കുന്നത്. 1951 മുതൽ 2011 വരെയുള്ള സെൻസസ് റിപ്പോർട്ട് പരിശോധിച്ചാൽ സ്ത്രീ - പുരുഷാനുപാതം 1991 വരെ
മിക്ക സംസ്ഥാനങ്ങളിലും കുറയുന്ന അവസ്ഥയാണ് കാണുന്നതെങ്കിലും 2001 മുതൽ ഈ അനുപാതത്തിൽ നേരിയതും എന്നാൽ ആശാവഹവുമായ വർദ്ധന രേഖപ്പെടുത്തിയതായി കാണാം. മുൻ സെൻസസ് അപേക്ഷിച്ച് കുട്ടികൾക്കിടയിലെ ലിംഗാനുപാതത്തിൽ അൻപതോ അതിൽ കൂടുതലോ പെൺകുട്ടികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങളെ ദിമാറു (DEMARU - D-Daughters are E-Eliminated Through Killing (Maru) സംസ്ഥാനങ്ങളെന്ന് വേർതിരിച്ചിരിക്കുന്നു ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കേരളം, മിസോറം, ത്രിപുര, സിക്കിം ഒഴികെ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും കുട്ടികൾക്കിടയിലെ ലിംഗാനുപാതം കുറഞ്ഞതായി 2001 ലെ സെൻസസ് പ്രതിഫലിപ്പിക്കുന്നു. മിക്ക സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഈ അവസ്ഥ തുടരുന്നതായി 2011 സെൻസസ് വെളിപ്പെടുത്തുന്നു. എന്നാൽ ദിമാറു സംസ്ഥാനങ്ങൾ പ്രതീക്ഷയ്ക്ക് വക നൽകി 2011ൽ പെൺകുട്ടികളുടെ എണ്ണത്തിൽ നേരിയ വർദ്ധന രേഖപ്പെടുത്തി. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ ഈ ഇടിവ് മൂന്നു മടങ്ങിനെക്കാൾ അധികമാണ് എന്നുള്ളത് ഗ്രാമപ്രദേശങ്ങളിൽ പോലും ആൺകുട്ടികൾക്കായുള്ള താത്പര്യമാണ് സൂചിപ്പിക്കുന്നത്. അതേസമയം സാമൂഹികമായി പിന്നാക്കം നില്ക്കുന്ന പട്ടികവർഗ വിഭാഗമാണ് പെൺകുട്ടികളുടെ ലിംഗാനുപാതത്തിൽ മെച്ചപ്പെട്ട നില പുലർത്തുന്നത്. അവഗണന, പോഷകാഹാരക്കുറവ്, വിളർച്ച തുടങ്ങിയവയും അനുബന്ധ മരണ നിരക്കും സ്ത്രീകളിലും കുട്ടികളിലും താരതമ്യേന കൂടുതലായതു കൊണ്ടാണ് ജനസംഖ്യയിലെ ലിംഗ അസമത്വം നിലനിൽക്കുന്നത് എന്ന വാദം മുൻകാലങ്ങളിൽ ശക്തമായിരുന്നു. എന്നാൽ ജനന സമയത്തെ ലിംഗാനുപാതം പരിശോധിച്ചാൽ ജനനത്തിനു മുൻപ് ഗർഭാശയത്തിൽവച്ചു തന്നെ ലിംഗനിർണയത്തിനായുള്ള ഇടപെടലുകൾ നടക്കുന്നുണ്ടെന്ന് മനസിലാക്കാം.
ജനസംഖ്യാ ഗവേഷണ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ലിംഗ നിർണയ ഇടപെടലുകൾ ഇല്ലാത്ത സമൂഹത്തിൽ 100 പെൺകുട്ടികൾക്ക് 106 ആൺകുട്ടികൾ ഉണ്ടാകുമെന്നത് സ്വാഭാവികം. കമ്പോളത്തിൽ നിന്നും ഉപഭോഗ വസ്തുക്കൾ വാങ്ങുന്നതിനും സമാനമായ മനോഭാവത്തോടെയാണ് ഇന്ന് ചിലരെങ്കിലും കുട്ടികളുടെ എണ്ണവും ഏത് ലിംഗത്തിലുള്ള കുട്ടികൾ വേണമെന്നും തീരുമാനിക്കുന്നത്. ലിംഗാധിഷ്ഠിത തിരഞ്ഞെടുക്കലിൽ ആൺകുട്ടികൾക്ക് പ്രഥമ പരിഗണന നൽകുന്നതിനിടയാക്കി മനുഷ്യന്റെ ചിന്താഗതിക്കു വന്ന ഇത്തരം മാറ്റം വർഷത്തിൽ ഏകദേശം 5.7 ലക്ഷം പെൺകുട്ടികളെ അപ്രത്യക്ഷമാക്കിയതായി കണക്കുകൾ വ്യക്തമാക്കുന്നു (യു.എൻ.എഫ്. പി.എ, 2011).
നാഷണൽ ഫാമിലി ഹെൽത്ത് സർവേയുടെ സ്ഥതി വിവര കണക്കുകൾ കുട്ടികൾക്കിടയിലെ കുറഞ്ഞുവരുന്ന ജനന സമയത്തെ ലിംഗാനുപാതത്തെ കാണിക്കുന്നു. ഈ കണ്ടെത്തൽ സെൻസസിന്റെ കണക്കുകളോട് സമാനമാണ്. സർവേകളുടെ അഞ്ച് വർഷം മുൻപേ ജനിച്ച കുട്ടികളുടെ ജനനസമയത്തെ ലിംഗാനുപാത കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ ഇത് ഗണ്യമായി കുറയുന്നതായി കാണാം. ആദ്യത്തെ കുട്ടി പെണ്ണാണെങ്കിൽ രണ്ടാമത്തേത് ആണു മതി എന്ന് ചിന്തിക്കുന്നതിന്റെ അനന്തരഫലമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
( ലേഖിക കാലിക്കറ്റ് സർവകലാശാല സാമ്പത്തിക
ശാസ്ത്ര വിഭാഗം വകുപ്പ് മേധാവിയാണ്. )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |