ഇനിയെങ്കിലും ഈ മേനിപറച്ചിൽ നമുക്ക് അവസാനിപ്പിച്ചുകൂടെ? ദൈവത്തിന്റെ സ്വന്തം നാടുപോലും! ഗുണ്ടകളുടെ സ്വന്തം നാട്ടിൽ നാം മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട പ്രജകൾ മാത്രം. ഗുണ്ടകളും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയാധികാരികളും താളത്തിനൊത്തു തുള്ളുന്ന പൊലീസുമാണ് കേരളമെന്ന ഇന്നത്തെ ഗുണ്ടുനാട്ടിലെ വി.ഐ.പികൾ. അവർക്ക് എന്തുമാകാം. സാധാരണക്കാരന്റെ ജീവിതത്തിന് പുല്ലുവില. അധികാരമുള്ളവർക്കേ ഈ നാട്ടിൽ ജീവിക്കാനാകൂ. അതില്ലാത്തവർ വെറും പിണങ്ങൾ. സാധാരണക്കാർക്ക് എന്നും ഇരകളായി തുടരാനാണ് വിധി. നിരപരാധികളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചാലും കൊന്നാലും ആർക്കും കുഴപ്പമില്ല. മാനഭംഗപ്പെട്ടവരുടെയും കൊല്ലപ്പെട്ടവരുടെയും പക്ഷത്തുനിൽക്കാൻ ഭരണകൂടത്തിന് നേരമില്ല, ആർജ്ജവമില്ല. പ്രതികളെ സംരക്ഷിക്കുന്നതിലാണ് പലപ്പോഴും പൊലീസിനും ഭരണാധികാരികൾക്കും ഉത്സാഹം. അതിനാൽ കുറ്റകൃത്യങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. കൊടും കുറ്റവാളികൾപോലും പരോളിലിറങ്ങി ക്വട്ടേഷൻ ജോലിയും ലഹരി പാർട്ടിയും വിനോദസഞ്ചാരവും നടത്തി ഉല്ലസിക്കുന്നു.
സാധാരണ മനുഷ്യന് അവസാന അത്താണിയാകേണ്ടത് കോടതിയല്ല, ഭരണകൂടമാണ്. ക്രമസമാധാനം, നീതിനിർവഹണം, വിവേചനരാഹിത്യം എന്നിവ ഏതു ഭരണകൂടത്തിന്റെയും ബാദ്ധ്യതയാണ്. അത് നിറവേറ്റപ്പെടാത്തതു കൊണ്ടാണ് ബലാൽക്കാരികളുടെയും കൊലപാതകികളുടെയും പൊലീസിന്റെയും
അതിക്രമങ്ങൾക്കെതിരെ നിർദ്ധനരായ മാതാപിതാക്കൾക്കു പോലും കോടതിയെ
സമീപിക്കേണ്ട ദുരവസ്ഥയുണ്ടാകുന്നത്. വാദിയെ പ്രതിയാക്കാനും നിരപരാധികളെ കസ്റ്റഡിയിൽ പീഡിപ്പിക്കാനും വിരുതുള്ള നമ്മുടെ പൊലീസിന് ഗുണ്ടകളെ പേടിയാണ്.
എതിരാളികളെ കൊന്നുതള്ളി ഇരകളുടെ അവയവങ്ങൾ പരസ്യമായി നിരത്തിലെറിയാനും ശവം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി ഹീറോ ചമയാനും ഗുണ്ടകൾക്ക് ധൈര്യം നൽകുന്നത് പൊലീസിന്റെ നിഷ്‌ക്രിയത്വമാണ്. അഥവാ അവരെ നിഷ്‌ക്രിയരാക്കുന്ന അധികാരികളോ രാഷ്ട്രീയ മേലാളരോ ആണ് യഥാർത്ഥ കുറ്റവാളികൾ. ഗുണ്ടാവിളയാട്ടങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് വ്യാഖ്യാനിക്കുന്നവർ ചെയ്യുന്നതും വലിയ സാമൂഹ്യദ്രോഹമാണ്. അതിക്രമങ്ങൾ
ആവർത്തിക്കപ്പെടുമ്പോഴും അവർ അത്തരം പല്ലവി തുടരും. അങ്ങനെ, ഗുണ്ടുനാട് എന്ന പെരുമ നാം നിലനിറുത്തും!
( ലേഖകന്റെ ഫോൺ 9249796802)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |