യോഗനാദം ജൂൺ 15 ലക്കം മുഖപ്രസംഗം
.......................................
ലോകം കൊവിഡ് മഹാമാരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് ഉടനെയെങ്ങാനും മോചിതമാകുമോ എന്ന് സംശയമാണ്. ഒന്നും രണ്ടും കഴിഞ്ഞ് കൂടുതൽ ശക്തമായ മൂന്നാം തരംഗം ആസന്നമായെന്ന ഭീതിയിലാണ് ശാസ്ത്രലോകവും ഭരണസംവിധാനങ്ങളും മനുഷ്യരുമെല്ലാം. സമ്പത്തും അധികാരവും അറിവും വിശ്വാസവും കൊണ്ട് എല്ലാം വരുതിയിലാക്കാമെന്ന് കരുതിയ അഹങ്കാരികളായ മനുഷ്യകുലത്തിന്റെ കണ്ണ് തുറപ്പിക്കാൻ ഈ മഹാമാരിക്ക് കഴിഞ്ഞു എന്നതു മാത്രമാണ് ഏക ആശ്വാസം.
ഉറ്റവർ കൊവിഡിനാൽ മരിച്ചാൽ പോലും അവസാനമായി ഒന്നു കാണാൻ, ഒന്നു തലോടാൻ സാധിക്കില്ലെന്നതായി അവസ്ഥ... ഈ ദുരിതകാലത്ത് അന്നന്നത്തെ അപ്പത്തിനായി പണിയെടുത്തിരുന്ന സാധാരണക്കാരുടെ ജീവിതപ്രതിസന്ധി ചിന്തിക്കാൻ പോലുമാവില്ല. സർക്കാരുകളുടെ കിറ്റും റേഷനും കൊണ്ട് അന്നം മുട്ടാതെ കഴിയാനാവുന്നുണ്ടെന്നത് ശരിതന്നെ. പക്ഷേ ജോലിയും കൂലിയുമില്ലാതെ വലയുന്നവന്റെ കുടുംബം എങ്ങനെ മുന്നോട്ടു പോകുന്നെന്ന് ഗൗരവമായി കണക്കിലെടുക്കുന്നവർ ആരെങ്കിലുമുണ്ടോയെന്ന് സംശയമാണ്.
കേരളത്തിലെ അധ:സ്ഥിത പിന്നാക്ക വിഭാഗങ്ങളുടെ സ്ഥിതിയാണ് ഏറെ പരിതാപകരം. അവരിൽ ബഹുഭൂരിപക്ഷവും ദരിദ്ര നാരായണന്മാരാണുതാനും. അവരുടെ കണ്ണീരും വിഷമതകളും മനസിലാക്കി ചെറിയൊരു കൈത്താങ്ങാകാൻ എസ്.എൻ.ഡി.പി യോഗം തുടക്കം കുറിച്ച 'ഗുരുകാരുണ്യം' പദ്ധതി കേരളത്തിൽ നിശബ്ദ വിപ്ളവം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സഹ്യനപ്പുറം തമിഴ്നാട്ടിലും കർണാടകത്തിലും വരെ ഈ പദ്ധതിയിലൂടെ ഗുരുകാരുണ്യം എത്തുന്നുവെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയല്ല. ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹവർഷം തന്നെയാണ് ഈ പദ്ധതിയുടെ വൻവിജയത്തിന്റെ ശക്തി.
രണ്ടാം കൊവിഡ് തരംഗമുണ്ടായപ്പോൾ കഷ്ടപ്പാടിലായ യോഗാംഗങ്ങൾക്ക് വേണ്ടിയാണ് ഗുരുകാരുണ്യത്തിന് എസ്.എൻ.ഡി.പി യോഗം തുടക്കം കുറിച്ചത്. യോഗത്തിന്റെ കീഴിലെ 138 യൂണിയനുകളിലെ 6,454 ശാഖകളിലുള്ള 75,000 ൽ പരം കുടുംബയൂണിറ്റുകളിലൂടെ നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതി ജാതിമത ഭേദമെന്യേ ഇപ്പോൾ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കഴിഞ്ഞു. പതിനായിരക്കണക്കിന് കുടുംബങ്ങളിലേക്കാണ് ഇങ്ങനെ ഗുരുദേവ കടാക്ഷം കടന്നു ചെല്ലുന്നത്. ദുരിതകാലത്ത് ഒരുപക്ഷേ ഒരു സംഘടന നടപ്പാക്കുന്ന കേരളം കണ്ട ഏറ്റവും വലിയ സഹായപദ്ധതികളിലൊന്നാകും ഇത്. യൂണിയനുകളും ശാഖകളും യൂത്ത് മൂവ്മെന്റും വനിതാസംഘവും ശ്രീനാരായണ എംപ്ളോയീസ് ഫോറവും പെൻഷനേഴ്സ് ഫോറവും ഉൾപ്പെടുന്ന പോഷകസംഘടനകളും കുടുംബയൂണിറ്റുകളും അസംഖ്യം മൈക്രോ ഫിനാൻസ് യൂണിറ്റുകളും സ്വയംസഹായ സംഘങ്ങളും കൈകോർത്ത് ഒരേ മനസോടെ നിശബ്ദമായി നടത്തുന്ന ഈ സേവനപ്രവൃത്തി ഇന്ന് എസ്.എൻ.ഡി.പി യോഗത്തിന്റെ അഭിമാനസ്തംഭമായി മാറിക്കഴിഞ്ഞു. കോടിക്കണക്കിന് രൂപയുടെ സഹായപദ്ധതികളാണ് ഇതിലൂടെ അർഹരുടെ കൈകളിലേക്ക് എത്തുന്നത്.
യൂണിയനുകൾ അവരുടെ കീഴിലെ ശാഖകൾക്ക് നൽകുന്ന ചെറിയൊരു സഹായമാണ് ഗുരുകാരുണ്യത്തിന്റെ മൂലധനം. അത് ശാഖകൾ സ്വന്തം ഫണ്ടിൽ നിന്നോ പുറം സഹായം സ്വീകരിച്ചോ പത്തിരട്ടിയെങ്കിലുമാക്കി വീതിച്ച് കുടുംബ യൂണിറ്റുകൾക്ക് നൽകുകയാണ്. ഓരോ കുടുംബയൂണിറ്റുകളും ഈ ഫണ്ട് വീണ്ടും തങ്ങൾക്കാവുന്ന രീതിയിൽ പരമാവധി വലിയ സംഖ്യയാക്കിയാണ് വിതരണം. മൈക്രോഫിനാൻസ് സംഘങ്ങളും സ്വയംസഹായ സംഘങ്ങളും സുമനസുകളും ചേർന്നു നിൽക്കുന്നതോടെ ധനസമാഹരണവും പ്രവർത്തനങ്ങളും എളുപ്പമാവുകയും ചെയ്യും. ഇതെഴുതുമ്പോഴും സഹായങ്ങൾ പണമായും ഭക്ഷ്യവസ്‌തുക്കളായും പഠനോപകരണങ്ങളായും മരുന്നുകളായും ആയിരക്കണക്കിന് വീടുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നൂറുകണക്കിന് കൊവിഡ് രോഗികൾക്കും പ്രത്യേക സഹായങ്ങൾ നൽകിയിട്ടുണ്ട്. അർഹമായ കൈകളിൽ അത്യാവശ്യമായ സമയത്തു തന്നെ ഇവ എത്തിച്ചേരുന്നു എന്നതും സംതൃപ്തി നൽകുന്നു. ഗുരുകാരുണ്യത്തിന്റെ മഹിമ കണ്ടും കേട്ടുമറിഞ്ഞ് കർണാടകയിലെയും തമിഴ്നാട്ടിലെയും ന്യൂഡൽഹിയിലെയും എസ്.എൻ.ഡി.പി യൂണിയനുകൾ ഈ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കിക്കഴിഞ്ഞു.
കൊല്ലത്ത് ശങ്കേഴ്സ് ആശുപത്രിയിലേക്ക് വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നൽകിയതും ന്യൂഡൽഹിയിൽ ഓക്സിജൻ സിലിണ്ടറുകൾ നൽകിയതും ഗുരുകാരുണ്യത്തിന്റെ ഭാഗമായിരുന്നു. വനിതാസംഘം സമാഹരിക്കുന്ന ഒരു കോടി രൂപ വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകാനും ഓൺലൈൻ ക്ളാസുകൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കാൻ റീ ചാർജിനുമായാണ് വിനിയോഗിക്കുന്നത്. യോഗത്തിന്റെ പറവൂർ, ചേർത്തല യൂണിയനുകളിലെ ചില ശാഖകൾ ജാതി, മതഭേദം കൂടാതെ അവരുടെ പരിധിയിലെ എല്ലാ വീടുകളിലും സഹായമെത്തിച്ചു. മറ്റുള്ളവരും അതേ പാത പിന്തുരുന്നുമുണ്ട്.
ഇങ്ങനെ എണ്ണിയാൽ തീരാത്ത സഹായപദ്ധതികളാണ് ദിനം തോറും സംസ്ഥാനത്തിനകത്തും പുറത്തും നടക്കുന്നത്. ജനങ്ങൾ പകരം നൽകുന്ന സ്നേഹവും സന്തോഷവും മാത്രം മതിയാകും യോഗം പ്രവർത്തകരുടെ മനം നിറയാൻ. ഇതൊരു ചരിത്രനിയോഗമാണ്. ശ്രീനാരായണ ഗുരുദേവൻ നമ്മിലർപ്പിച്ച നിയോഗം. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന നമ്മുടെ സഹോദരങ്ങളെ കൈപിടിച്ചുയർത്താൻ, ചേർത്തുനിറുത്താൻ, അവരുടെ കുഞ്ഞുങ്ങളുടെ പഠനം സുഗമമായി നടക്കാൻ നാം തന്നെ മുന്നിട്ടിറങ്ങണം. ഈ കൊവിഡുകാലത്തും സഹായഹസ്തങ്ങളുമായി, നിസ്വാർത്ഥരായി നാട്ടിലെമ്പാടും ഓടിനടക്കുന്ന യോഗം പ്രവർത്തകരാണ് സംഘടനയുടെ കരുത്ത്. അവരെ കഴിയുന്ന രീതിയിലൊക്കെ പിന്തുണയ്ക്കാൻ എല്ലാവരും മുന്നോട്ടു വരണം. ഗുരുകാരുണ്യം ലോകത്തിനു മുന്നിൽ സവിശേഷ മാതൃകയായി സ്വാഭിമാനം ഉയർത്തിക്കാണിക്കാൻ നമുക്കാകണം. ഈ മഹാമാരിക്കാലത്ത് എസ്.എൻ.ഡി.പി യോഗത്തിന്റെ ഗുരുകാരുണ്യം പദ്ധതി ഒരു മഹാത്ഭുതമാണെന്ന് ലോകം അറിയട്ടെ...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |