SignIn
Kerala Kaumudi Online
Friday, 20 September 2024 11.22 PM IST

എന്ന് തീരും ഈ ടിക്കറ്റ് കൊള്ള ?

Increase Font Size Decrease Font Size Print Page

air

ഗൾഫിലേക്ക് പറക്കണോ ? മറ്റേത് വിദേശ രാജ്യങ്ങളിലേക്ക് പോവുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ ഇപ്പോൾ മിക്ക ഗൾഫ് രാജ്യങ്ങളിലേക്കും വിമാനടിക്കറ്റുണ്ട്. മികച്ച സർവീസിനും സൗകര്യങ്ങൾക്കും പേരുകേട്ട വിമാന കമ്പനികളിൽ അടക്കം കുറ‍ഞ്ഞനിരക്ക് മതി. എന്നാൽ കഴിഞ്ഞമാസം വരെ ഇതായിരുന്നില്ല അവസ്ഥ. ഓണം കൂടാൻ നാട്ടിലെത്തിയ പ്രവാസികളിൽനിന്ന് ടിക്കറ്റിന് നാലും അഞ്ചും ഇരട്ടി തുക ഈടാക്കിയുള്ള പകൽകൊള്ളയായിരുന്നു വിമാനകമ്പനികൾ നടത്തിയത്. ഇന്ധനവില വർദ്ധനവും നഷ്ടങ്ങളുടെ പെരുപ്പിച്ച കണക്കുകളും നിരത്തി ഈ കൊള്ളയെ വിമാന കമ്പനികളെല്ലാം ന്യായീകരിച്ചു. ഈ കണക്കുകളൊക്കെ നിലനിൽക്കെ തന്നെ ടിക്കറ്റ് നിരക്കിപ്പോൾ കുറച്ചിട്ടുണ്ട് !​. വിമാന ഇന്ധനത്തിന്റെ വില കൂടുകയല്ലാതെ കുറ‌ഞ്ഞിട്ടില്ല. ടാക്സിലോ കൺവീനിയൻസ് ഫീയടക്കം മറ്റൊന്നിലും മാറ്റവും വന്നിട്ടില്ല. എന്നിട്ടും വിമാന ടിക്കറ്റിന് കുറഞ്ഞ നിരക്കേയുള്ളൂ. പിന്നിലെ കാര്യമിതാണ്. ഓണം കൂടാൻ നാട്ടിലെത്തിയ പ്രവാസികൾ ഇതിനകംതന്നെ തിരിച്ച് ഗൾഫ് നാടുകളിലെത്തി. ഗൾഫ് സെക്ടറിൽ യാത്രക്കാർ കുറഞ്ഞതോടെ വിമാന കമ്പനികൾക്ക് ഇപ്പോൾ ഓഫ് സീസണാണ്. ഈ കാലയളവിലും നഷ്ടം സഹിച്ചല്ല മറിച്ച് ലാഭത്തോടെ തന്നെയാണ് വിമാനകമ്പനികൾ സർവീസ് നടത്തുന്നത്. കൊള്ള ലാഭമില്ലെന്ന് മാത്രം.

എന്ന് തീരും

ഈ പകൽ കൊള്ള ?

ഓണം കൂടാൻ കുറഞ്ഞ അവധിക്ക് നാട്ടിലെത്തിയ പ്രവാസികളുടെ മടക്കം മുന്നിൽക്കണ്ട് സെപ്തംബർ പത്തിന് ശേഷമുള്ള ടിക്കറ്റ് നിരക്കായിരുന്നു വിമാന കമ്പനികൾ കുത്തനെ കൂട്ടിയത്. സെപ്തംബർ അവസാനത്തിൽ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ യാത്രനീട്ടിവച്ചവരും പ്രതിസന്ധിയിലായി. ഒക്ടോബർ ആദ്യവാരം വരെ ടിക്കറ്റ് നിരക്കിൽ കാര്യമായ കുറവുണ്ടായിരുന്നില്ല. പ്രവാസി യാത്രക്കാർ ഏറെയുള്ള സൗദി, യു.എ.ഇ സെക്ടറുകളിലായിരുന്നു നിരക്ക് വർദ്ധന കൂടുതൽ. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് അരലക്ഷത്തോളം രൂപയായിരുന്നു എയർഇന്ത്യ എക്സ്പ്രസ് ഈടാക്കിയിരുന്നത്. മറ്റ് വിമാനകമ്പനികളിൽ 10,​000 രൂപവരെ അധികം ഈടാക്കി. കോഴിക്കോട് - കുവൈത്ത് : 40,000 രൂപ,​ കോഴിക്കോട് - റിയാദ്: 33,600,​ കോഴിക്കോട് - മസ്‌ക്കറ്റ് : 14,800,​ കോഴിക്കോട് - ഷാർജ്ജ : 23,000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് ഈടാക്കിയത്. നിലവിൽ ഈ നിരക്കിന്റെ മൂന്നിൽ ഒന്നിന് ടിക്കറ്റ് ലഭിക്കും. ലീവ് കാലാവധി അവസാനിക്കും മുമ്പ് തിരിച്ച് ജോലിയിൽ പ്രവേശിക്കണം എന്നതിനാൽ ഇതിന് കാത്തുനിൽക്കാതെ കൊള്ള സഹിച്ചാണ് പ്രവാസികൾ മടങ്ങിയത്.

കൊച്ചി,​ കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ടിക്കറ്റ് നിരക്കിൽ പലപ്പോഴും 1,​000 മുതൽ 2,​000 രൂപ വരെ കൂടുതലാണ്. ഏറ്റവും കൂടുതൽ പ്രവാസി യാത്രക്കാർ ആശ്രയിക്കുന്നത് കോഴിക്കോട് വിമാനത്താവളത്തെയാണ്. കണ്ണൂരിലും കൊച്ചിയിലും എത്തി വിമാനം കയറുകയെന്നത് പ്രയാസകരമായതിനാൽ ടിക്കറ്റ് നിരക്ക് കൂട്ടിയാലും കോഴിക്കോടിനെതന്നെ ആശ്രയിക്കുമെന്ന് വിമാനക്കമ്പനികൾക്ക് നന്നായറിയാം. പ്രവാസിയുടെ നിസ്സഹായാവസ്ഥ പരമാവധി ചൂഷണം ചെയ്യുകയെന്ന മനോഭാവമാണ് വിമാനക്കമ്പനികൾ പുലർത്തുന്നത്. സീസണിലെ ടിക്കറ്റ് കൊള്ള നിയന്ത്രിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രവാസി സംഘടനകൾ നിരവധി തവണ കേന്ദ്ര,​ സംസ്ഥാന സർക്കാരുകളെ സമീപിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വിശേഷാവസരങ്ങളിലും വേനലവധിയിലും പ്രിയപ്പെട്ടവരുടെ അരികിലെത്താൻ കൊതിക്കുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ടിക്കറ്റ് കൊള്ള സഹിക്കുകയല്ലാതെ മറ്റു വഴികളില്ല.

ഇപ്പോഴും വ്യത്യാസം

കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ചിട്ടുണ്ടെങ്കിലും ഇതിനേക്കാൾ കുറഞ്ഞ നിരക്കാണ് ഇപ്പോൾ ഗൾഫിൽനിന്ന് നാട്ടിലെത്താൻ. കോഴിക്കോട് - അബുദാബി റൂട്ടിൽ എയർഇന്ത്യ എക്സ്പ്രസിൽ ഇന്ന് 13,​400 രൂപയാണ് ടിക്കറ്റിന് ഈടാക്കുന്നത്. അതേസമയം അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് 7,​000 രൂപയ്ക്ക് ടിക്കറ്റുണ്ട്. കോഴിക്കോട് നിന്ന് അൽഐനിലേക്ക് 14,500 രൂപയാണ് നിരക്ക്. എന്നാൽ അൽഐനിൽ നിന്ന് 9,​200 രൂപയ്ക്ക് കരിപ്പൂരിലെത്താം. കരിപ്പൂരിൽനിന്ന് ബഹറൈനിലേക്ക് ഈ മാസം 17,​500 രൂപയാണ് കുറഞ്ഞ നിരക്ക്. ഇതേ കാലയളവിൽ ബഹറൈനിൽ നിന്ന് കരിപ്പൂരിലേക്ക് 13,500 രൂപയ്ക്കും ടിക്കറ്റുണ്ട്. കോഴിക്കോട് - ദുബായ് റൂട്ടിൽ 13,​500 രൂപയാണ് കുറഞ്ഞ നിരക്ക്. അതേസമയം ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് 6,000 രൂപയ്ക്കും ടിക്കറ്റുണ്ട്. ഗൾഫിൽ നിന്ന് കേരളത്തിലേക്ക് യാത്രക്കാർ തീരെ കുറവാണെന്നതാണ് ഈ റൂട്ടുകളിൽ നിരക്ക് കുറയാൻ കാരണം.

ഓൺലൈൻ ബുക്കിംഗിനും രക്ഷയില്ല

ഓൺലൈനായി നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് സീസൺ കൊള്ളയിൽനിന്ന് രക്ഷപ്പെടാമെന്ന് കരുതിയാലും നടക്കില്ല. സീസൺ കാലയളവിലേക്ക് പലപ്പോഴും മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയാറില്ല. പല സാങ്കേതിക തടസ്സങ്ങളും വെബ്സൈറ്റ് ഉന്നയിക്കും. വൻകിട ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതും പതിവാണ്. ഇവ ഇരട്ടിയിലധികം തുകയ്ക്ക് മറിച്ചുവിൽക്കും. ഓണം,​ വിഷു,​ പെരുന്നാൾ,​ ക്രിസ്മസ് അടക്കമുള്ള വിശേഷദിനങ്ങൾ,​ ഗൾഫിലെയും നാട്ടിലെയും സ്കൂളുകൾ അടക്കുന്ന കാലയളവ് എന്നിവ കണക്കാക്കിയാണ് വിമാന കമ്പനികളുടെ ടിക്കറ്റ് കൊള്ള അരങ്ങേറുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HIGHER AIRFARES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.