ഇത്തവണത്തെ ചലച്ചിത്ര മഹോത്സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നു ചോദിച്ചാൽ മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ ഉടൻ പറയും - 'തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ച് നിശബ്ദ ചിത്രങ്ങൾ'. അതിനു കാരണമുണ്ട്. ഡെലിഗേറ്റുകൾ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നതും സോഷ്യൽ മീഡിയയിൽ അവർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും ഈ പാക്കേജിനെക്കുറിച്ചാണ്.
ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, സൗത്ത് ബാങ്ക് തിയേറ്ററിലെ പിയാനിസ്റ്റ് ജോണി ബെസ്റ്റാണ് നിശ്ശബ്ദചിത്രങ്ങളുടെ പ്രദർശനത്തിനിടെ തത്സമയം പശ്ചാത്തല സംഗീതമൊരുക്കുന്നത്.
അമ്പതാമത്തെ 'ഇഫി' (ഐ.എഫ്.എഫ്.ഐ)യിൽ പ്രവർത്തിച്ചപ്പോൾ ഇത്തരത്തിലുള്ള മൂന്ന് സിനിമകൾ തത്സമയ സംഗീതാവതരണത്തോടെ പ്രദർശിപ്പിക്കാൻ സാധിച്ചിരുന്നു. ജോണി ബെസ്റ്റിന്റെ പെർഫോമൻസ് പത്തുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും എനിക്കു മനസിലായി ജീവിതത്തിൽ ഒരു തവണയെങ്കിലും ഒരു സിനിമാപ്രേമി ഇത് ആസ്വദിച്ചിരിക്കണമെന്ന്. അത്രമേൽ മാന്ത്രിക നിമിഷങ്ങളായിരുന്നു അത്. ജോണി ബെസ്റ്റ് അധികം പ്രതിഫലമൊന്നും വാങ്ങാതെയാണ് ഇവിടെയെത്തുന്നത്. മൂന്നു സിനിമയാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ അദ്ദേഹം അഞ്ച് സിനിമകൾക്ക് സംഗീതമൊരുക്കാമെന്ന് സമ്മതിച്ചു. ടാഗോർ തിയേറ്ററിൽ 10 മുതൽ 14 വരെ വൈകിട്ട് ആറിനാണ് പ്രദർശനങ്ങൾ.
2016, 17 കാലത്താണ് നിശബ്ദ സിനിമകളിൽ ലൈവ് മ്യൂസിക് ചേർത്തുള്ള പരീക്ഷണങ്ങൾ ചലച്ചിത്രോത്സവങ്ങളിൽ തുടങ്ങിയത്. ചിലയിടത്ത് ഒരാൾ സംഗീതമൊരുക്കുമ്പോൾ ചിലയിടത്ത് ലൈവ് ബാൻഡാകും ഉണ്ടാവുക. ഒരു സിനിമയ്ക്ക് തന്നെ ഓരോ പ്രദർശനത്തിനു വെവ്വേറെ സംഗീതമാകും ഒരുക്കുക .ബാൻഡിന് ചെലവ് കൂടുതലാണ്. വലിയ ബാൻഡ് ഒക്കെ കൊണ്ടുവന്നാൽ മേളയുടെ നിലവിലെ ബഡ്ജറ്റിനുള്ളിൽ ചെലവ് ഒതുങ്ങില്ല.
മേളയുടെ രാഷ്ട്രീയം
സിനിമകളിലെ രാഷ്ട്രീയം മാറുന്നില്ലല്ലോ. അതിജീവനം, കുടിയേറ്റം ഇതൊക്കെത്തന്നെയാണ് ഏത് മേളയിലേയും 30-40 ശതമാനം സിനിമകൾ പറയുന്നത്. അത്തരം സിനിമകളാണ് ഈ വർഷവും ഉള്ളത്. പക്ഷേ, മുൻ വർഷങ്ങളെപ്പോലെ നമ്മൾ അത് എടുത്തു പറയുന്നില്ല. കാരണം കാലം പിന്നിട്ടപ്പോഴേക്കും നമ്മളും ഇതിന്റെ ഭാഗമായി മാറിയല്ലോ.
മഹ്‌നാസിന്റെ
പോരാട്ടം
2019ൽ സൺ മദർ എന്ന സിനിമയുമായി മഹ്‌നാസ് മുഹമ്മദി ഇഫിയിൽ എത്തിയപ്പോഴാണ് പരിചയപ്പെടുന്നത്. ജയിൽവാസം കഴിഞ്ഞാണ് അവരെത്തിയത്. ആ സിനിമയ്ക്ക് അവരുടെ നാട്ടിൽ പ്രദർശനാനുമതി ഉണ്ടായിരുന്നില്ല. ആദ്യ പ്രദർശനം നടന്ന ടൊറൻഡോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലായിരുന്നു. ഇഫിക്കു ശേഷം അവരെ ഫോളോ ചെയ്യാൻ തുടങ്ങിയപ്പോഴാണ് സ്ത്രീകൾക്കു വേണ്ടിയുള്ള അവരുടെ അവകാശപോരാട്ടത്തെ കുറിച്ചറിയുന്നത്. നമ്മൾ ക്ഷണിച്ച സമയത്ത് അവർ ഇറാനിലായിരുന്നു. അതുകഴിഞ്ഞ് അറസ്റ്റിലാകുന്നു. അവിടെ നിന്നും രക്ഷപ്പെട്ട് ലണ്ടനിൽ പോകുന്നു. ഇപ്പോൾ പോലും സുരക്ഷിതമായി അവർക്ക് മെസേജ് അയയ്‌ക്കാനാകില്ല. ആ പ്രതിഷേധത്തിലാണ് അവർ മുടിമുറിച്ചത്. സ്പിരിറ്റ് ഒഫ് സിനിമ മഹ്‌നാസ് മുഹമ്മദിക്ക് സമ്മാനിക്കുമ്പോൾ അവാർഡ് അർത്ഥപൂർണമാവുകയാണ്.
ആ അഞ്ച്
നിശബ്ദ സിനിമകൾ
1.ഹോളിവുഡിൽ നൂറാം വാർഷികം ആഘോഷിക്കുന്ന റിക് വോൺ സ്‌ട്രോഹെയിമിന്റെ ഫൂളിഷ് വൈവ്‌സ് ,
2.എഫ്.ഡബ്ല്യു മുർണോവിന്റെ ഹൊറർ ചിത്രം നോസ്‌ഫെറാറ്റു,
3.കർട്ടിസ് ബേൺഹാർഡിറ്റിന്റെ ജർമ്മൻ റൊമാന്റിക് ചിത്രം ദ വുമൺ മെൻ യേൺ ഫോർ ,
4.സ്വീഡിഷ് ചലച്ചിത്രകാരനായ വിക്ടർ സ്‌ജോസ്‌ട്രോമിന്റെ ദ ഫാന്റം കാര്യേജ്,
5.ഡാനിഷ് തിയോഡർ ഡ്രെയറിന്റെ ഹൊറർ കോമഡി ദ പാർസൺസ് വിഡോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |