മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണം തമിഴ്നാട്ടുകാരുടെ മനസിൽ ഇപ്പോഴും ദുരൂഹമായി തുടരുന്ന സംഭവമാണ്. 'അമ്മ' എങ്ങനെ മരിച്ചു? ഇതുവരെ വന്ന ഔദ്യോഗിക വിശദീകരണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് സാധാരണ തമിഴ്മക്കൾ വിശ്വസിക്കുന്നു. ആ ചോദ്യത്തിനുത്തരം സസ്പെൻസായി തുടരുന്നു.
ഇനി കാത്തിരിപ്പ് അധികം നീളില്ല, ജയയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് അറുമുഖ സ്വാമി കമ്മിഷൻ ലക്ഷ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. ഡൽഹി എയിംസിൽനിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാർ ഉൾപ്പെടെ കമ്മിഷനെ സഹായിക്കാനായി എത്തിയതോടെ അന്വേഷണത്തിന് വേഗത കൂടി. മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ജയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടുണ്ടായ കെട്ടുകഥകളിൽ വില്ലത്തിയായ തോഴി ശശികല എന്നിവരുൾപ്പെടെ ചിലരെക്കൂടി കമ്മിഷൻ വിളിച്ചുവരുത്തി മൊഴിയെടുക്കുന്നതോടെ ചിത്രം വ്യക്തമാകും. ഈ വേഗതയിൽ കാര്യങ്ങൾ പുരോഗമിച്ചാൽ ജയലളിതയുടെ ദുരൂഹ മരണത്തിന് ആറാണ്ട് തികയുന്ന ഡിസംബർ അഞ്ചിന് മുമ്പായി കമ്മിഷൻ റിപ്പോർട്ട് വെളിച്ചം കാണും.
അന്വേഷണഫലം എന്തായാലും അത് രാഷ്ട്രീയമായി ഡി.എം.കെയെ ഒരു വിധത്തിലും പ്രതികൂലമായി ബാധിക്കില്ല. അതുകൊണ്ടു തന്നെയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കമ്മിഷന്റെ അന്വേഷണത്തിനു വേണ്ട സഹായങ്ങളെല്ലാം ഒരുക്കിനൽകുന്നതും. എടപ്പാടി മുഖ്യമന്ത്രിയായിരിക്കെ 2017 ആഗസ്റ്റിലാണ്, ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ജസ്റ്റിസ് അറുമുഖ സ്വാമി കമ്മിഷനെ നിയോഗിച്ചത്. ആറു മാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. എന്നാൽ, അന്വേഷണം ഇഴഞ്ഞു. ഇ.പി.എസും ഒ.പി.എസും ഒരുമിച്ച് ഭരിക്കുകയും അവരുടെ പൊതുശത്രു ശശികല അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലാകുകയും ചെയ്തതോടെ 'അമ്മ"യുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ അണ്ണാ ഡി.എം.കെ സർക്കാരിനുള്ള താത്പര്യവും കുറഞ്ഞു. ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ശശികലയ്ക്കു നേരെയുള്ള ആക്രമണമായിട്ടു മാത്രമാണ് അവർ കണ്ടിരുന്നത്. എന്നാൽ സ്റ്റാലിന്റെ ലൈൻ അതല്ല, 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ ഡി.എം.കെയുടെ പ്രധാന തിരഞ്ഞെടുപ്പ് റാലികളിൽ ജയയുടെ മരണത്തിനു പിന്നിലെ സത്യം ലോകത്തിനു മുന്നിലെത്തിക്കുമെന്ന് സ്റ്റാലിൻ ഉറക്കെ പറഞ്ഞിരുന്നു. ഇത് ജയലളിതയെ സ്നേഹിച്ചിരുന്ന ജനങ്ങളുടെ വോട്ടിൽ നല്ലൊരുപങ്ക് ഡി.എം.കെയ്ക്ക് അനുകൂലമായി ലഭിക്കുന്നതിനു കാരണവുമായി. അതുകൊണ്ടു കൂടിയാണ് അധികാരത്തിലെത്തിയ സ്റ്റാലിൻ നിയമക്കുരുക്കിലും നൂലാമാലകളിലും പെട്ടുകിടന്ന കമ്മിഷനെ മോചിപ്പിച്ചത്. വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കി അന്വേഷണ വേഗത്തിന് ഊർജ്ജം പകർന്നു.
ആദ്യം വെടിപൊട്ടിച്ച്
ഡിണ്ടിഗൽ ശ്രീനിവാസൻ,
പിന്നാലെ ഷണ്മുഖവും
ആരോഗ്യനില മോശമായതിനെത്തുടർന്നാണ് 2016 സെപ്തംബർ 22ന് ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ അഞ്ചിന് ജയലളിത അന്തരിച്ചു. ഈ 75 നാളിലും തമിഴ്നാട്ടിൽ നിറഞ്ഞുനിന്ന അഭ്യൂഹങ്ങൾ മരണശേഷം കൂടുതൽ ശക്തമായി. ഹൃദയസ്തംഭനമാണ് മരണകാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ, അവസാനകാലത്തെ ആശുപത്രിവാസത്തിനിടെ ജയലളിതയെ ആരും കണ്ടിട്ടില്ലെന്നും തോഴി വി.കെ.ശശികലയും കുടുംബവുമാണ് ജയലളിതയുടെ മരണത്തിന് ഉത്തരവാദികളെന്നും ആരോപിച്ച് അന്നത്തെ അണ്ണാ ഡി.എം.കെ മന്ത്രി ഡിണ്ടിഗൽ ശ്രീനിവാസൻ എത്തിയത് വൻ കോളിളക്കമുണ്ടാക്കി.
ശശികലയെ പേടിച്ച് താനുൾപ്പെടെയുള്ള മന്ത്രിമാർ ജയയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കള്ളം പറഞ്ഞതായും ശ്രീനിവാസൻ വെളിപ്പെടുത്തി. പിന്നാലെ അന്നത്തെ നിയമമന്ത്രി സി.വി.ഷൺമുഖവും എത്തി. മൂന്ന് വിദഗ്ദ്ധ ഡോക്ടർമാർ ജയലളിതയ്ക്ക് ആൻജിയോഗ്രാം ചെയ്യണമെന്നു നിർദേശിച്ചിരുന്നെങ്കിലും ഇത് തടയപ്പെട്ടു. ആരുടെ നിർദേശപ്രകാരമാണ് തടഞ്ഞത് ?
ജയ ആശുപത്രിയിൽ കിടന്ന നാളുകളിൽ അന്ന് മുഖ്യമന്ത്രിയുടെ ചുമതലയുണ്ടായിരുന്ന പനീർസെൽവത്തെയോ മന്ത്രിമാരെയോ പാർട്ടി നേതാക്കളെയോ കാണാൻ അനുവദിച്ചില്ലെന്നും ജയയെ വിദേശത്തു ചികിൽസയ്ക്കു കൊണ്ടുപോകേണ്ടതില്ലെന്നു സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചെന്നും അന്നത്തെ ചീഫ് സെക്രട്ടറി രാമമോഹന റാവുവിന്റെ വാദം പച്ചക്കള്ളമാണെന്നും അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞു.
ജയയെ വിദേശത്ത് ചികിത്സയ്ക്ക് കൊണ്ടുപോകുന്നതു ഇന്ത്യൻ ഡോക്ടർമാരുടെ കഴിവിനെക്കുറിച്ച് ചോദ്യമുയർത്തുമെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞതിന്റെ കാരണം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശശികലയ്ക്കെതിരെ ഏറ്റവും ഗുരുതരമായ ആരോപണം കൂടി അദ്ദേഹം തൊടുത്തു.- ശശികലയുടെ കുടുംബം അപ്പോളോ ആശുപത്രിയെ സുഖവാസ കേന്ദ്രമാക്കി. ജയയുടെ ആശുപത്രി വാസത്തിനിടെ 1.17 കോടിയുടെ ഇഡലിയും ദോശയും കഴിച്ചതാരെന്നു കണ്ടെത്തണം. വി.കെ.ശശികല അമിത അളവിൽ സ്റ്റിറോയ്ഡുകൾ നൽകിയതാണു ജയലളിതയുടെ മരണത്തിനു കാരണമെന്ന് മുൻ മന്ത്രി സി.പൊന്നയ്യനും ആരോപിച്ചിരുന്നു.
ഒ.പി.എസിന്റെ
മലക്കം മറിച്ചിൽ
ജയലളിതയുടെ വിശ്വസ്തൻ എന്നറിയപ്പെട്ടിരുന്ന ഒ. പനീർശെൽവത്തിന്റെ മലക്കം മറിച്ചിലാണ് ഏറ്റവും ഒടുവിലത്തെ ട്വിസ്റ്റ്. ജയയുടെ മരണശേഷം ശശികലയെ ജനറൽ സെക്രട്ടറിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടിവിട്ട ഒ. പനീർസെൽവത്തിന്റെ പ്രധാന ആവശ്യം ജയലളിതയുടെ മരണത്തെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണമായിരുന്നു. പിന്നീട് ശശികലയെ പുറത്താക്കി ഒ.പി.എസ് - ഇ.പി.എസ് കൈകോർത്ത ശേഷമാണ് സർക്കാർ മരണത്തെക്കുറിച്ച് ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ ഭരണം നഷ്ടപ്പെട്ട ശേഷം ഈ അടുത്തകാലത്ത് ഒ.പനീർസെൽവം കമ്മിഷനു മുന്നിൽ മൊഴിനൽകാനായി എത്തിയപ്പോൾ നിലപാട് നേരെ തിരിഞ്ഞു. രണ്ടു ദിവസം നീണ്ട ചോദ്യംചെയ്യലിൽ ജയയുടെ മരണത്തിൽ തനിക്ക് ഒരു സംശയവുമില്ലെന്നും വി.കെ.ശശികലയ്ക്ക് ജയയുടെ മരണത്തിൽ ഒരു പങ്കുമില്ലെന്നും പറഞ്ഞു.
അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും തന്നെ മാറ്റിയതിനെ ചോദ്യംചെയ്ത് ശശികല നൽകിയ ഹർജി ചെന്നൈ സിറ്റി സിവിൽകോടതി തള്ളിയത് ഫലത്തിൽ ഇ.പി.എസിനും ഒ.പി.എസിനും അനുകൂലമായും മാറി. പ്രത്യക്ഷത്തിൽ കാണുന്ന കാറിനും കോളിനും അപ്പുറമാണ് അണിയറയിലെ ഒത്തുതീർപ്പുകൾ.
പൂർണബോധത്തോടെയാണ് ജയലളിത ആശുപത്രിയിലെത്തിയതെന്ന വാദത്തിനായി ശബ്ദരേഖ ഉൾപ്പെടെ ശശികല നേരത്തെ പുറത്തുവിട്ടിരുന്നു. ജയലളിത ആശുപത്രിയിൽ ജ്യൂസ് കുടിക്കുന്ന വിഡിയോ ദൃശ്യവും പുറത്തുവിട്ടിരുന്നു. ജയലളിതയുടെ തോഴി ശശികലയുടെ ബന്ധുവായ ഡോ. ശിവകുമാറായിരുന്നു ജയയുടെ പേഴ്സണൽ ഡോക്ടർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |