ഇന്ത്യയിലെ നവീന ഭൂപ്രദേശമായി മാറാൻ കേരളത്തിന് ഒരു തടസ്സവുമില്ല. സ്ഥായിയായ പാരിസ്ഥിതിക ആഘാതം ഏൽക്കാതെ തൊഴിൽ വികസന സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്നുമാത്രം. ഇതിനുള്ള അടിത്തറ കേരളത്തിനുണ്ട്. ശരാശരിയിൽ നിന്നും ഉയർന്ന സാമൂഹ്യാരോഗ്യ സൂചികയാണ് കേരളത്തിന്റേത്. അടിസ്ഥാന വിദ്യാഭ്യാസം അതിശക്തമാണ്. പ്രകൃതി രമണീയതയിൽ വേരുകളുള്ള ഐ.ടി., ടൂറിസം, വിദ്യാഭ്യാസ - തൊഴിൽസേനകളിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെയും സ്ത്രീകളുടേയും മെച്ചപ്പെട്ട പങ്ക്, ഇന്ത്യയിലേറ്റവും വളർച്ചയുള്ള ഗതാഗതരംഗം, കാര്യമായ വ്യയസ്വാതന്ത്ര്യമുള്ള തദ്ദേശസ്ഥാപനങ്ങൾ, പ്രവാസശക്തി എന്നിങ്ങനെ ഒരു തലമുറകൊണ്ട് പശ്ചിമേഷ്യയിലെ ഉയർന്ന സമ്പദ് വ്യവസ്ഥകൾക്കൊപ്പം ഓടിയെത്താനുള്ള ശക്തമായ അടിത്തറയാണ് കേരളത്തിന്റേത്. ഈ അടിത്തറയിൽ ചില വിള്ളലുകൾ ഇല്ലാതെയില്ല.
കേരളത്തെ വളർച്ചയുടെയും പുരോഗതിയുടെയും അടുത്ത പന്ഥാവിലെത്തിയ്ക്കാൻ ഗതാഗതഊർജ്ജ മേഖലകളുടെ സമഗ്ര നവീകരണം അനിവാര്യമാണ്. ഇപ്പോൾ കാണുന്നതു പോലെയുള്ള അപ്രതീക്ഷിത ഇലക്ട്രിക് - ഊർജ്ജ ഷോക്കുകൾക്ക് അതീതമായി സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാൻ തദ്ദേശ ഹരിത -ഊർജ്ജ -ഗതാഗത സംയോജനം (Green energy Transformation and Transport Integration) അത്യാവശ്യമാണ്. നിലവിൽ ആവശ്യത്തിന്റെ 28 ശതമാനം മാത്രം ആഭ്യന്തര ഊർജ്ജ ഉത്പാദനമുള്ള കേരളം 60 ശതമാനം സ്വയംപര്യാപ്തത കൈവരിച്ചാൽ 2025 ൽ തന്നെ വൈദ്യുത യൂട്ടിലിറ്റി പ്രതിവർഷം 2000-3000 കോടി പ്രവർത്തന ലാഭത്തിലെത്തും; സഞ്ചിത നഷ്ടം അത്രയും കുറയും.
എന്നാൽ കഴിഞ്ഞ എട്ട് വർഷം സോളാർ വളർച്ച ഒഴികെ , 20 മെഗാവാട്ടിൽ താഴെ മാത്രം ജലവൈദ്യുത ഉത്പാദന ശേഷിയാണ് ഗ്രിഡിൽ ചേർക്കാൻ കഴിഞ്ഞത് . പ്രതിവർഷം കുറഞ്ഞത് 100 മെഗാവാട്ട് ശേഷി പ്രകൃതിയ്ക്കിണങ്ങിയ രീതിയിൽ ഗ്രിഡിൽ സുസ്ഥിരമായി ലഭ്യമാക്കുകയാണ് വേണ്ടത്. നിലവിലെ 72 ശതമാനം താപവൈദ്യുതിയുടെ സ്ഥാനത്ത് അത്രയും ഹരിതവൈദ്യുതിയും 25-30ശതമാനം താപവൈദ്യുതിയുമായി 1000 മില്ല്യൺ യൂണിറ്റ് സ്ഥിരമായി ആവശ്യത്തിലധികം എന്ന
തോതിൽ വൈദ്യുതി ഉത്പാദനം മൂന്ന് വർഷങ്ങളിൽ ക്രമീകരിക്കണം.
സിൽവർലൈൻ പോലുള്ള പദ്ധതികൾ പശ്ചിമ യൂറോപ്പും ജപ്പാനും ചൈനയുമൊക്കെ നടപ്പാക്കി കഴിഞ്ഞാണ് ഇവയുടെ പകുതി വേഗതയുള്ള അർദ്ധ അതിവേഗ ഗതാഗതം നമ്മൾ ഗൗരവമായി പരിഗണിക്കുന്നത്.
ഇപ്പോഴല്ലെങ്കിൽ എപ്പോൾ എന്ന ചോദ്യം നമ്മെ ഓർമ്മിപ്പിക്കുന്നത് ഭാവിയെക്കുറിച്ച് ചിന്തകൻ ജോൺ ഷാർ പറഞ്ഞ വരികളാണ്.
'ഭാവി എന്നാൽ നമ്മൾ പോകുന്ന ഒരിടമല്ല; നമ്മൾ നിർമ്മിക്കുന്ന ഒരിടമാണ്. പാതകൾ കണ്ടെത്തുക മാത്രമല്ല, നിർമ്മിക്കേണ്ടതുമുണ്ട്. അതു നിർമ്മിക്കുന്ന പ്രവൃത്തി നിർമ്മാതാവിനെയും ചെന്നെത്തേണ്ട ഇടത്തെയും ആകെ മാറ്റുന്നു." ഈ മനോഭാവ മാറ്റമാണ് കേരളത്തിന് വേണ്ടത്.
(അഭിപ്രായം വ്യക്തിപരം)
വിള്ളലുകൾ ഇല്ലാതാക്കേണ്ട മേഖലകൾ
- കേരളത്തിന്റെ ദീർഘകാല മത്സര/വികസന പരിവർത്തനത്തിന് ഉതകാൻ സഹായിക്കുന്ന തരത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ വികസന മുൻഗണനകൾ മാറണം
- നഗര തദ്ദേശ സർക്കാരുകളുടെ ഭരണക്രമവും പദ്ധതി നിർവ്വഹണവും ഇതര സംസ്ഥാനങ്ങളുടേതിനെ അപേക്ഷിച്ച് താരതമ്യേന ദുർബലമായതിനാൽ അവ ശക്തിപ്പെടുത്തണം.
- പൊതുമരാമത്ത് / ജല / ഗതാഗത മേഖലകളിലെ പദ്ധതി നിർവഹണത്തിലെ വേഗതക്കുറവും നൂലാമാലകളും ഇല്ലാതാക്കുക.
- പൊതുമേഖലയിലെ സ്ഥാപനങ്ങളുടെ മുരടിപ്പ്, വളർച്ചക്കുറവ്, നഷ്ടം ഇവ പരിഹരിക്കുക.
- ഉന്നത – പ്രഫഷണൽ നൈപുണ്യ വികസനമേഖലയുടെ വളർച്ചയിലെ മുരടിപ്പ് ഇല്ലാതാക്കി വൈവിദ്ധ്യം നടപ്പാക്കുക.
- നിർമ്മാണ / ടൗൺ പ്ലാനിംഗിൽ പ്രകൃതി ദുരന്തനിവാരണം മുഖ്യ പരിഗണനയാവണം.
- നിർമ്മാണം ഉൾപ്പെടെയുള്ളവയുടെ റഗുലേറ്ററി പ്രക്രിയയുടെ മെല്ലെപ്പോക്കും അവയുടെ പിശകുകളും ഇല്ലാതാക്കുക.
- ഊർജ്ജമേഖലയിൽ സ്വയംപര്യാപ്തത അഥവാ 50 ശതമാനം ഉത്പാദനം ഉറപ്പാക്കാം.
- തൊഴിൽ - തൊഴിലാളി ബന്ധങ്ങളിലെ ഉരസലുകൾ ഒഴിവാക്കുക.
- കേരളത്തിന്റെ സാമ്പത്തിക ക്രയവിക്രയ മത്സരക്ഷമതയെ ബാധിക്കുന്ന ഭൂമിവില – തൊഴിൽക്കൂലി പ്രയാസങ്ങൾ എന്നിവയ്ക്ക് പരിഹാരമുണ്ടാക്കുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |