കേന്ദ്ര ഗവൺമെന്റ് കേരളത്തിൽ ഹൈവേ നിർമ്മിക്കുന്നതിന് കഴിഞ്ഞ കുറെ വർഷങ്ങളായി 45000 കോടി രൂപയായിരുന്നു നീക്കിവച്ചിരുന്നത്. ഈ വർഷത്തെ ബഡ്ജറ്റിൽ അത് 65000 കോടി രൂപയായി വർദ്ധിപ്പിച്ചിരിക്കുകയുമാണ്. പ്രധാനമായും തിരുവനന്തപുരം മുതൽ കാസർകോട് വരെ 3 + 3 = 6 വരിപ്പാത വെട്ടുന്നതിനാണ് ഈ ഭീമമായ തുക. ഇത്രയും വലിയ തുകയ്ക്ക് പലിശ ഇല്ല, ഈ തുക തിരിച്ചടയ്ക്കേണ്ടതുമില്ല. ഒരു കിലോമീറ്റർ ചുറ്റളവിൽ പത്ത് യുവ എൻജിനിയർമാരെങ്കിലും വെറുതെയിരിക്കുന്ന നമ്മുടെ സംസ്ഥാനത്ത്, അവർക്ക് തൊഴിലവസരങ്ങൾ ഉണ്ടാവും. അദൃശ്യമായതാണെങ്കിലും ട്രാഫിക് ജാമുകളിലും, ബ്ളോക്കുകളിലും പ്രതിവർഷം ആയിരക്കണക്കിന് കോടിയുടെ ഇന്ധനം എരിച്ചുകളയുന്നത് ഒഴിവാക്കുകയുമാവാം. റോഡു നിർമ്മാണത്തിലെ തടസം സ്ഥലം അക്വയർ ചെയ്യുന്നതിലെ ബുദ്ധിമുട്ട് മാത്രമാണ്. സ്ഥലമുടമകളുടെ ഭാഗത്തുനിന്ന് ചിന്തിച്ചാൽ ന്യായമായ വില കൃത്യസമയത്ത് കൊടുത്താൽ ഈ തടസം ഒഴിവാക്കാം.
വൈദ്യുതി ഉത്പാദനം
പ്രതിവർഷം 8500 കോടി രൂപയുടെ കറണ്ട് വെളിയിൽ നിന്ന് വാങ്ങിച്ചാണ് നമ്മുടെ സംസ്ഥാനത്ത് പവർകട്ടും, ലോഡ് ഷെഡ്ഡിങ്ങും ഒഴിവാക്കുന്നത്. ആവശ്യമായ കറണ്ടിന്റെ ഇരുപത് ശതമാനം മാത്രമാണ് കേരളത്തിനകത്ത് ഉത്പാദിപ്പിക്കുന്നത്. 750 മെഗാവാട്ട് ശേഷിയുള്ള നൂറോളം ചെറുകിട ജലവൈദ്യുത പദ്ധതികൾ മുടങ്ങിക്കിടക്കുന്നു. അണക്കെട്ടോ, ജലസംഭരണിയോ ആവശ്യമില്ലാത്ത ഇവ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നുമില്ല. കഴിഞ്ഞ അഞ്ചുവർഷങ്ങൾ കൊണ്ട് പുരപ്പുറ സോളാർ പാനലുകളിൽ നിന്ന് അമ്പത് മെഗാവാട്ട് മാത്രമേ കൂട്ടിച്ചേർക്കാനായിട്ടുള്ളൂ. വരുന്ന അഞ്ച് വർഷം കൊണ്ട് പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ നിന്ന് മാത്രം 2000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. ചെറുകിട ജലവൈദ്യുത പദ്ധതികളിൽ നിന്ന് 500 മെഗാവാട്ട് എന്ന് കണക്കാക്കിയാൽ പോലും മൊത്തം 2500 മെഗാവാട്ട് ഉത്പാദനശേഷി കൂട്ടിച്ചേർക്കാം. 2500 മെഗാവാട്ട് വൈദ്യുതി, പ്രതിദിനം 60 മില്യൺ യൂണിറ്റിന് തുല്യമാണല്ലോ. യൂണിറ്റൊന്നിന് നാലു രൂപ വച്ച്, 250 ദിവസത്തെ ഉത്പാദനം കണക്കുകൂട്ടിയാൽ പോലും, 60 x 10,00,000 x 250 x 4 = 6000 കോടി രൂപയുടെ കറന്റ് ഇവിടെത്തന്നെ ഉത് പാദിപ്പിക്കാം. കെ.എസ്.ഇ.ബി ദീർഘകാല കരാറിൽ ഏർപ്പെട്ടിരിക്കുന്നതുകൊണ്ട് മിനിമം അളവ് കറണ്ട് പുറമെ നിന്ന് വാങ്ങിച്ചേ മതിയാവൂ. ഓരോ വർഷവും 100 മെഗാവാട്ടിന് തത്തുല്യമായ ഉപഭോഗ വർദ്ധന ഉണ്ടാകുന്നതുകൊണ്ട്, കരാർ പ്രകാരമുള്ള കറണ്ട് വാങ്ങാനും നമുക്ക് കഴിയും.
ജല അതോറിട്ടി
സംസ്ഥാനത്ത് ഗാർഹികാവശ്യത്തിനും വാണിജ്യാവശ്യത്തിനും ജലം വിതരണം ചെയ്യുന്നത് കേരള വാട്ടർ അതോറിട്ടിയാണ്. 100 ലിറ്റർ വെള്ളം ശുദ്ധീകരിച്ച് പമ്പ് ചെയ്യുമ്പോൾ 55 ലിറ്റർ വെള്ളം മാത്രമാണ് ഉപഭോക്താവിന്റെ അടുത്തെത്തുന്നത്. ബാക്കി 45 ലിറ്റർ വെള്ളവും ചോർന്നൊലിച്ച് പാഴാവുകയാണ്.
പൈപ്പ് ലൈനുകളുടെ നിർമ്മാണത്തിലെ അപാകതയാണ് ഇതിനു കാരണം. പൈപ്പുകൾ ഇറക്കി, മണ്ണിട്ട് മൂടുന്നതിനു മുമ്പായി പ്രവർത്തന മർദ്ദത്തിന്റെ ഇരട്ടി സമ്മർദ്ദത്തിൽ ഹൈഡ്രോ ടെസ്റ്റ് ചെയ്താൽ ലീക്ക് ഒഴിവാക്കാം. കുഴിയുടെ ആഴം ഒരു മീറ്റർ എന്നത് ഉറപ്പാക്കുകയും വേണം. അടുത്ത അഞ്ചുവർഷംകൊണ്ട് ഇപ്പോഴുള്ള 45 ശതമാനം ജലനഷ്ടത്തെ, 10 ശതമാനത്തിലേക്ക് കുറയ്ക്കണം.
ഭക്ഷ്യോത്പാദനം
സംസ്ഥാനത്തിന് പ്രതിവർഷം 40 ലക്ഷം ടൺ അരിയും മുപ്പത് ലക്ഷം ടൺ പച്ചക്കറികളും ആവശ്യമുണ്ട്. അരിയുടെ ആഭ്യന്തര ഉത്പാദനം ആറുലക്ഷം ടൺ മാത്രമാണ്. അരിയുടെ കാര്യത്തിൽ സ്വയംപര്യാപ്തത നേടുക എന്നത് പ്രായോഗികമല്ലെങ്കിലും, നിലവിലുള്ള ഉത്പാദനം കുറയാതെ നോക്കണം. പച്ചക്കറിയുടെ കാര്യത്തിൽ അടുത്ത അഞ്ച് വർഷങ്ങൾ കൊണ്ട് സംസ്ഥാനം സ്വയംപര്യാപ്തത നേടുകയും വേണം.
ശമ്പളവും പെൻഷനും
ഇപ്പോൾ സംസ്ഥാനത്തെ റവന്യൂ വരുമാനത്തിന്റെ 75 ശതമാനവും ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും പെൻഷനുമായി ചെലവാക്കുന്നു. അടുത്ത അഞ്ച് വർഷം കൊണ്ട് ഇത് അമ്പത് ശതമാനമായി കുറയ്ക്കണം.
സുപ്രധാനമായ ചില ആവശ്യങ്ങൾ മാത്രമാണ് പുതിയ സർക്കാരിന് മുമ്പിൽ സമർപ്പിക്കുന്നത്. ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുന്നതോടൊപ്പം മേൽപ്പറഞ്ഞ വിഷയങ്ങളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ, അടിസ്ഥാന സൗകര്യവികസനത്തിൽ നാം മറ്റു സംസ്ഥാനങ്ങളുടെ വളരെ പിന്നിലായിപ്പോകും.
(ലേഖകൻ പള്ളിവാസൽ പദ്ധതിയുടെ മുൻ പ്രോജക്ട് മാനേജരാണ് ഫോൺ: 8281405920)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |