ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും അനുഗ്രഹാശിസുകളോടെ അയിത്തത്തിനെതിരെ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ച ആലപ്പുഴ പട്ടണക്കാട് കളത്തിൽ പറമ്പിൽ സമ്പന്നനായ രാമന് പിറന്ന പെൺകുട്ടി കേരളത്തിന്റെ വിപ്ളവ നക്ഷത്രമായി മാറി. കെ.ആർ. ഗൗരിഅമ്മ.
എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനത്തിൽ നിന്ന് കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ ആകൃഷ്ടനായ മൂത്ത സഹോദരനായിരുന്നു ആദ്യകാല മാർഗദർശി. ശ്രീനാരായണഗുരു, വി. രാമസ്വാമി നായ്ക്കർ, ടി.കെ. മാധവൻ തുടങ്ങിയവർ കളത്തിപ്പറമ്പിൽ വീട്ടിൽ വന്നിട്ടുണ്ട്. ഈ പശ്ചാത്തലമാകാം ജാതീയ വിവേചനത്തിനെതിരെയും അടിച്ചമർത്തപ്പെട്ടവർക്കും അധഃസ്ഥിതവർഗത്തിനും പട്ടിണിപ്പാവങ്ങൾക്ക് വേണ്ടിയും ജീവിതം സമർപ്പിക്കാൻ അവർക്ക് പ്രേരണയായത്.
57ലും 60 കളുടെ അവസാനവും റവന്യൂമന്ത്രിയെന്ന നിലയിൽ കാർഷികനിയമം, കുടിയൊഴിപ്പിക്കൽ നിരോധന ബിൽ, പാട്ടം പിരിക്കൽ നിരോധനം, ഭൂരഹിതർക്കാശ്വാസം, കുടികിടപ്പുകാർക്ക് ഭൂമി എന്നിവ അവരുടെ മഹത്തരമായ സംഭാവനകളായിരുന്നു. വനിതാ കമ്മിഷൻ, ടെക്നോപാർക്ക് എന്നിവയുടെ രൂപീകരണത്തിലും അവർ വലിയ സംഭാവന നൽകിയിരുന്നു.
സി.പി.എമ്മിൽ നിന്ന് 1994ൽ പുറത്താക്കപ്പെട്ട കെ.ആർ. ഗൗരിഅമ്മ ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്ന് ജെ.എസ്.എസ് എന്ന പാർട്ടി രൂപീകരിച്ച് പൊരുതി. ഈ അവസരത്തിൽ ശിവഗിരിയിൽ നടന്ന തീർത്ഥാടന മഹാസമ്മേളനത്തിലും അവർ പങ്കെടുത്തു. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കൊല്ലം ശ്രീനാരായണ കോളേജിലെ പ്രശ്നങ്ങളിൽ അന്തച്ഛിദ്രമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന വാർത്ത പുറത്തുവന്ന സമയം. അതിനെതിരെ ശ്രീനാരായണ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ കേരള യൂണിവേഴ്സിറ്റിക്ക് മുന്നിൽ കുമാരനാശാൻ സ്ക്വയറിൽ നടന്ന പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തത് ഗൗരിഅമ്മയാണ്. തുടർന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അരൂരിൽ നിന്ന് ഗൗരിഅമ്മയും കുണ്ടറയിൽ മെഴ്സിക്കുട്ടിഅമ്മയെ പരാജയപ്പെടുത്തി കടവൂർ ശിവദാസനും വിജയിച്ചു. ഇരുവരും എ.കെ. ആന്റണി മന്ത്രിസഭയിൽ മന്ത്രിമാരാകുകയും ചെയ്തു. ലേഖകൻ മന്ത്രി കടവൂർ ശിവദാസന്റെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കുമ്പോൾ മന്ത്രി ഗൗരിഅമ്മയുടെ മനസിന്റെ മാഹാത്മ്യം മനസിലാക്കാനും സാധിച്ചു.
കേരളം ജന്മം നൽകിയ ഏറ്റവും വലിയ വനിതാരത്നത്തെ നാം മുഖ്യമന്ത്രിയാക്കിയില്ല. ചരിത്രം സൃഷ്ടിച്ച അമ്മ മനസുള്ള ധീരയായ ആ ചെങ്കതിരിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
(ലേഖകന്റെ ഫോൺ : 9496186515)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |