ചിരിക്കാൻ മറന്ന തലമുറയെ നർമത്തിന്റെ പൊന്നാട ചാർത്തി ചിരിപ്പിച്ച വലിയ ഇടയനായിരുന്നു ക്രിസോസ്റ്റം തിരുമേനി. ജീവിത ദുരിതങ്ങളുടെ കയ്‌പുനീർ ഏറെ കുടിക്കേണ്ടി വന്നിട്ടുള്ള തിരുമേനിയുടെ പ്രസംഗം കേട്ടാൽ ചാർളി ചാപ്ളിൻ സിനിമ കാണുന്ന സുഖവും ഒരു പൊസിറ്റീവ് എനർജിയും എത്ര നിരാശനായ മനുഷ്യനും ലഭിക്കുമായിരുന്നു പുഞ്ചിരികൊണ്ടുള്ള ജീവിത പാഠങ്ങളായിരുന്നു അദ്ദേഹം മറ്റുള്ളവർക്ക് പകർന്നു നൽകിയത്. മാരാമൺ കൺവെൻഷനിലും ചെറുകോൽപ്പുഴ കൺവെൻഷനിലും ശിവഗിരി തീർത്ഥാടനത്തിലും ഒരേ പോലെ പ്രാസംഗികനായി, ജാതിമതഭേദമന്യേ ജനമനസുകളിലേക്ക് ഇറങ്ങിച്ചെന്ന ഇതുപോലൊരാൾ നമ്മുടെ മുന്നിലില്ല .
സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് മൂന്ന് അവിവാഹിത യുവതികളാണെന്ന് മാരാമൺ കൺവെൻഷനിൽ ഒരിക്കൽ തിരുമേനി പ്രസംഗിച്ചു. mis understanding, mis representation , mis interpretation . ഈ മൂന്ന് യുവതികളെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഓടിച്ചു കളയാതെ ഇവിടെ നന്മയുണ്ടാവില്ല . ആദ്യം അന്തം വിട്ടിരുന്നവരുടെ കൂട്ടച്ചിരിയാണ് തുടർന്ന് കൺവെൻഷൻ പന്തലിൽ ഉയർന്നത്.
ജോലിക്ക് ശുപാർശയുമായി പലരും തിരുമേനിയെ സമീപിക്കും. ആരെയും പിണക്കാറില്ല. ഒരു സ്ഥാപനത്തിൽ പലർക്കും ശുപാർശക്കത്തു നൽകിയത് കണ്ട് ആർക്കാണ് ജോലി കൊടുക്കേണ്ടതെന്ന് സ്ഥാപന ഉടമ ചോദിച്ചപ്പോൾ "ദൈവം സൃഷ്ടിച്ച എല്ലാവരിലും ഞാൻ തത്പരനാണ്. പിന്നെ സാറിന് യുക്തമെന്നു തോന്നുന്നവർക്ക് കൊടുക്കാമെന്നായിരുന്നു മറുപടി.
യുവജന സമ്മേളനത്തിനിടയിൽ ആർക്കും എന്തും ചോദിക്കാമെന്ന് തിരുമേനി പറഞ്ഞതു കേട്ട് ഒരു രസികൻ തിരുമേനിയെ കുടുക്കാൻ വേദപുസ്‌തകത്തിലില്ലാത്ത ഒരു പേര് ചോദിച്ചു. ലോത്തിന്റെ ഭാര്യയുടെ പേരായിരുന്നു അത് ! ഇയാൾ വിവാഹം കഴിച്ചിട്ടുണ്ടോ എന്നു തിരിച്ചു ചോദിച്ച തിരുമേനി ഇല്ലെന്ന മറുപടി കേട്ട് , വല്ലവന്റെയും ഭാര്യയുടെ പേര് ചോദിക്കാതെ പോയി കല്യാണം കഴിക്കാൻ ഉപദേശിച്ചതു കേട്ട് സദസ് ഇളകി മറിഞ്ഞു.
ദീർഘകാലം കുഷ്ഠരോഗികളുടെ ഇടയിൽ പ്രവർത്തിച്ച പുരോഹിതൻ ബിഷപ്പായി. തനിക്കും രോഗം വന്നിട്ടുണ്ടോ എന്ന പേടിയിൽ അദ്ദേഹം എവിടെയും സ്പർശിച്ചു നോക്കും. ഒരിക്കൽ ഒരു ഡിന്നറിൽ അടുത്തിരുന്ന സ്ത്രീയോട് പറഞ്ഞു എനിക്ക് കുഷ്ഠരോഗം പിടിപെട്ടെന്നു തോന്നുന്നു. ഞാൻ എന്റെ കാലിൽ ചൊറിഞ്ഞിട്ട് അറിഞ്ഞില്ല. തിരുമേനി ഭയപ്പെടേണ്ട ചൊറിഞ്ഞതു എന്റെ കാലിലെന്നായിരുന്നു സ്ത്രീയുടെ മറുപടി.
ഒരു ദന്തഡോക്ടർ പുതുതായി തുറന്ന ഡിസ്‌പെൻസറിയുടെ മുന്നിൽ വേദപുസ്തകത്തിലെ ഒരു വാക്യം എഴുതിവയ്‌ക്കാൻ തിരുമേനിയെ സമീപിച്ചു. വേദപുസ്തകത്തിലെ കാര്യങ്ങളെക്കുറിച്ച് എനിക്കു വലിയ വിവരമില്ല. സങ്കീർത്തനം 81 പത്താം വാക്യം കൊള്ളാമെന്ന് തോന്നുന്നു. അത് ഇങ്ങനെയായിരുന്നു. " നിന്റെ വായ വിസ്താരത്തിൽ തുറക്കുക"
തനിക്കു കിട്ടുന്ന പാലിൽ സ്ഥിരം വെള്ളം ചേർക്കുന്നതറിഞ്ഞു തിരുമേനി പാൽക്കാരന് രണ്ട് കുപ്പി കൊടുത്തു. " പാൽ ഒരു കുപ്പിയിലും അതിൽ ഒഴിക്കാനുള്ള വെള്ളം രണ്ടാമത്തെ കുപ്പിയിലും തരണം .ഞാനിവിടെ മിക്സ് ചെയ്തു കൊള്ളാം. അതോടെ നല്ല പാല് കിട്ടിത്തുടങ്ങിയെന്നാണ് കഥയിലെ അവസാന ഭാഗം.
മാരാമൺ കൺവെൻഷനിലെ സ്തോത്രകാഴ്ചാ സഞ്ചിയിൽ കൂടുതൽ പണം ലഭിക്കാൻ തിരുമേനിയുടെ ഉപദേശം ഇങ്ങനെ. നിങ്ങളുടെ കൈവശമുള്ള ഏറ്റവും വലിയ നോട്ട് ഇടുക. ഒന്നും സംഭവിക്കുന്നില്ലെങ്കിൽ ഭയപ്പെടേണ്ട. നിങ്ങളുടെ ഹൃദയത്തിന് ഒരു കുഴപ്പവുമില്ല. അത് പരിശോധിക്കാൻ എന്തിന് കൂടുതൽ പണം കളയണം. പരിശോധനാ ചെലവ് ലാഭമായില്ലേ? മകന് സ്വർഗത്തിലും നരകത്തിലും വിശ്വാസമില്ലെന്നും തിരുമേനി ഉപദേശിക്കണമെന്നും പറഞ്ഞ് സമീപിച്ച സ്ത്രീയോട് അവനെ പിടിച്ചു പെണ്ണു കെട്ടിക്കുക. കുറഞ്ഞപക്ഷം നരകമെങ്കിലുമുണ്ടെന്ന വിശ്വാസം വരുമെന്നായിരുന്നു ഉപദേശം!.
പത്തനംതിട്ടയിലെ ബാങ്കുകളിൽ അവകാശികളില്ലാതെ ക്രിസ്ത്യാനികളുടെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഉണ്ടെന്നറിഞ്ഞ തിരുമേനി പറഞ്ഞു. ഞാൻ ഒരു ക്രിസ്ത്യാനിയോട് ഇതേക്കുറിച്ചു ചോദിച്ചപ്പോൾ എന്റെ രണ്ടാമത്തെ മകനെയാണ് നോമിനി ആയി വെക്കാൻ ഉദ്ദേശിക്കുന്നത്. അത് അവനോട് പറഞ്ഞാൽ എന്നെ കൊല്ലുമെന്നായിരുന്നു മറുപടി. ഇങ്ങനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമുള്ള തിരുമേനി കഥകൾ നീളുകയാണ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |