ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ബഹിരാകാശ യാത്രിക സംഘത്തിലെ മൈക്കിൾ കോളിൻസ് കഴിഞ്ഞ ദിവസം മരിച്ചപ്പോൾ അമേരിക്കൻ ബഹിരാകാശ സ്ഥാപനമായ നാസയുടെ മേധാവി സ്റ്റീവ് ജോസക്ക് എഴുതി'മറഞ്ഞത് ബഹിരാകാശ യാത്രികരുടെ എക്കാലത്തെയും മികച്ച റോൾ മോഡൽ.ബഹിരാകാശ ദൗത്യങ്ങളുടെ യഥാർത്ഥ മുൻഗാമിയായിരുന്നു കോളിൻസ്, പര്യടനങ്ങളുടെ എക്കാലത്തെയും കരുത്തുറ്റ പ്രചോദനം." ബഹിരാകാശ ദൗത്യങ്ങളിലെ ചരിത്രമാണ് 1969 ജൂലായ് 20ന് ചന്ദ്രനിൽ മൂന്ന് മനുഷ്യർ ചെന്നിറങ്ങിയതും അതിൽ രണ്ടുപേർ ചന്ദ്രന്റെ മണ്ണിലൂടെ നടന്നതും അവിടെ നിന്ന് കല്ലും മണ്ണും വാരിക്കൊണ്ടുപോന്നതും. പകരം വയ്ക്കാനില്ലാത്ത ആ ചരിത്രദൗത്യത്തിലെ രണ്ടാമനാണ് കഴിഞ്ഞ ദിവസം അന്തരിച്ച കോളിൻസ്. ഇനി ജീവിച്ചിരിക്കുന്നത് മൂന്നാമൻ ബുസ് ആൾഡ്രിൻ മാത്രം. കോളിൻസ് ബഹിരാകാശ യാത്രയ്ക്കായി ജനിച്ച മനുഷ്യനായിരുന്നു. 2019 ജൂലായ് 16ന് നാസ ചന്ദ്രനിൽ ആദ്യമായി കാൽകുത്തിയതിന്റെ അൻപതാം വാർഷികം ആഘോഷിച്ചു. അതിൽ മുഖ്യാതിഥി കോളിൻസായിരുന്നു. കോളിൻസ് അന്ന് പറഞ്ഞത് ചൊവ്വയിലും അമേരിക്കക്കാരൻ കാലുകുത്തുന്നത് തനിക്ക് കാണണമെന്നായിരുന്നു.
നീൽ ആംസ്ട്രോങ് ആണ് ചന്ദ്രന്റെ മണ്ണിൽ സ്പർശിച്ച ആദ്യ മനുഷ്യൻ. പിന്നാലെ സഹയാത്രികനായ എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങി. ആംസ്ട്രോങ്ങ് ഇറങ്ങി 19 മിനിറ്റിനു ശേഷമായിരുന്നു ആൽഡ്രിൻ നിലംതൊട്ടത്. ചന്ദ്രനിലിറങ്ങിയ രണ്ടുപേരും ചേർന്ന് ചന്ദ്രോപരിതലത്തിൽ ഒരു യു.എസ്. പതാക സ്ഥാപിക്കുകയായിരുന്നു ആദ്യം ചെയ്തത്. അതിനുശേഷം ഇരുവരും ചന്ദ്രോപരിതലത്തിലൂടെ നടന്നു നീങ്ങി. ശരിക്കു പറഞ്ഞാൽ ജൂലായ് 20 രാത്രി അതായത് 21 പുലർച്ചെ 1.40 നായിരുന്നു ഇതു സംഭവിച്ചത് . ഇൗ കാഴ്ച നേരിട്ടുകണ്ട ഒരേയൊരു മനുഷ്യനേയുള്ളൂ. അത് കോളിൻസാണ്. അപ്പോളോ 11 സംഘത്തിലുണ്ടായിരുന്ന കോളിൻസ് ചന്ദ്രനിലിറങ്ങിയില്ല. രണ്ടുയാത്രികരെ വഹിക്കുന്ന ഇൗഗിൾ മൊഡ്യൂൾ ചന്ദ്രന്റെ മണ്ണിലേക്ക് ഇറക്കിവിട്ടിട്ട് അത് സുരക്ഷിതമായി തിരിച്ചെടുക്കാനും അതുമായി ഭൂമിയിലേക്ക് തിരിച്ചുവരാനുമായി ചന്ദ്രന്റെ മണ്ണിൽ നിന്ന് അറുപത് മൈൽ മേലെ കൊളംബിയ എന്ന പേടകവുമായി ചന്ദ്രനെ വലംവച്ചുകൊണ്ടിരിക്കുകയായിരുന്നു കോളിൻസ്. സംഘത്തിലെ ഏറ്റവും മിടുക്കനായിരുന്നു കോളിൻസ്. സാങ്കേതിക പരിജ്ഞാനമേറെയുള്ളയാൾ. അതുകൊണ്ടാണ് പേടകം നിയന്ത്രിക്കാനും അത് തിരികെ ഭൂമിയിലെത്തിക്കാനും യാത്രികരുടെ സുരക്ഷ നോക്കാനുമുള്ള ചുമതല അദ്ദേഹം ഏറ്റെടുത്തത്. രണ്ടുയാത്രികർ ചന്ദ്രനിലിറങ്ങിയിട്ട് തിരിച്ചുകയറുന്നത് വരെയുള്ള 22 മണിക്കൂർ കഠിനമായ ടെൻഷൻ അനുഭവിച്ചത് കോളിൻസായിരുന്നു. അദ്ദേഹത്തിന്റെ കൈകളിലായിരുന്നു അവരുടെ ജീവൻ. മുൻപത്തെ ദൗത്യങ്ങളിൽ മൂന്ന് അമേരിക്കൻ ബഹിരാകാശ യാത്രികർ മരിച്ചിരുന്നു. ഭൂമിക്കും ചന്ദ്രനുമിടയിൽ ഒറ്റയ്ക്ക് യാത്ര ചെയ്ത കോളിൻസ് ലോകത്തെ ഏറ്റവും ഒറ്റപ്പെട്ടവൻ എന്ന വിശേഷണം നേടി. പേടകത്തിൽ നിന്ന് ഭൂമിയെ കണ്ടത് അദ്ദേഹം ദീപശിഖാ വാഹകൻ - 'കാരിയിംഗ് ഫയർ" എന്ന ജീവചരിത്രത്തിൽ കുറിച്ചിട്ടുണ്ട്. ഭൂമി ശാന്തമായിരുന്നു. സുന്ദരവും പ്രകാശമാനവും. ഭൂമിയെക്കാൾ കോളിൻസിനെ ആകർഷിച്ചത് ചൊവ്വയായിരുന്നു.
1930ൽ റോമിലെ ഹോളോവാനിലാണ് കോളിൻസ് ജനിച്ചത്. അമേരിക്കൻ സൈന്യത്തിൽ മേജർ ജനറൽ ആയിരുന്ന പിതാവ് ജെ.കോളിൻസിനൊപ്പം അമേരിക്കയിലെത്തി. അമേരിക്കൻ സൈനിക സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കി 1962 ൽ യു.എസ്. എയർഫോഴ്സിലും പിന്നീട് 1963ൽ നാസയുടെ ബഹിരാകാശ പദ്ധതികളിലുമെത്തി. 1966ൽ ജെമിനി 10 ദൗത്യത്തിലാണ് ആദ്യമായി ബഹിരാകാശത്തേക്ക് കുതിച്ചത്. അന്ന് കൂടെയുണ്ടായിരുന്ന ജോൺ യംഗ് ബഹിരാകാശത്ത് ആദ്യമായി നടന്നു. എന്നാൽ സംഭവം കണ്ടുനിൽക്കാനെ കഴിഞ്ഞുള്ളൂ എന്ന് കോളിൻസ് പിന്നീട് പറഞ്ഞു. കാരണം കൈയിൽ ഒരു കാമറയുണ്ടായിരുന്നില്ല. വെല്ലുവിളികളെ നർമ്മരസത്തോടെ കാണുന്ന ഇൗ സ്വഭാവമാണ് വിരസമായ ബഹിരാകാശ യാത്രയിൽ കോളിൻസിനെ നായകനാക്കിയത്. പ്രചോദനമായിരുന്നു അദ്ദേഹമെന്നാണ് കോളിൻസ് മരിച്ചതറിഞ്ഞ് സഹയാത്രികനായിരുന്ന ആൾഡ്രിൻ പറഞ്ഞത്. ചന്ദ്രനിലേക്ക് വെല്ലുവിളി നിറഞ്ഞ ദൗത്യത്തിനിറങ്ങിയപ്പോഴും കോളിൻസ് പറഞ്ഞത് ഒരു തമാശയായിരുന്നു.'വർഷാവസാനത്തിന് മുമ്പ് ചന്ദ്രനിലേക്ക്. ഇനി പുതുവർഷം ആഘോഷിക്കാൻ പുതിയ വകയായി എന്നായിരുന്നു." നീൽ ആംസ്ട്രോംഗ് 2012ൽ മരിച്ചു. ആൽഡ്രിൻ മാത്രമാണിപ്പോഴുള്ളത്. ചാന്ദ്രദൗത്യത്തിന് ശേഷം നാസയിൽ നിന്ന് വിരമിച്ച ആൽഡ്രിൻ വിഷാദരോഗത്തിലേക്ക് വഴുതിവീണു. ജീവിക്കാനുള്ള പ്രചോദനമാണ് കോളിൻസിനൊപ്പം പോയതെന്നാണ് ആൽഡ്രിൻ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |