ഉപ്പുതൊട്ടു കർപ്പൂരംവരെ വിലക്കയറ്റം കൊണ്ടു പൊറുതിമുട്ടുകയാണ് കേരളത്തിലെ സാധാരണക്കാർ. അതിനിടെ ഒരുലിറ്റർ പാലിനു ആറുരൂപയായി വില വർദ്ധിപ്പിച്ചിരിക്കുന്നു മിൽമ !
ഭരിക്കാനറിയാത്ത കഴിവുകെട്ട ഭരണണാധികാരികളുടെ കുറുക്കുവഴിയാണ് വില വർദ്ധിപ്പിക്കലെന്ന് ഏതോ മഹാൻ പറഞ്ഞതായി അറിവുണ്ട്. അതിലും മേലേയാണ് നമ്മുടെ മിൽമയുടെ ഭരണസാരഥികൾ. തങ്ങൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കാലിത്തീറ്റകളുടെയും മറ്റും വില കുത്തനെകൂട്ടി ക്ഷീരകർഷകരെ കഷ്ടത്തിലും നഷ്ടത്തിലുമാക്കുന്നു മിൽമ. എന്നിട്ട് എല്ലാം കർഷകർക്ക് വേണ്ടിയാണെന്ന് വിലപിക്കുകയും മുതലക്കണ്ണീരൊഴുക്കുകയും ചെയ്ത് പാൽ വില അമിതമായി വർദ്ധിപ്പിക്കുന്നതാണ് അവരുടെ നയം.
വില വർദ്ധിപ്പിക്കാൻ ചെയർമാൻ കണ്ടെത്തിയ സിദ്ധാന്തമാണ് കൗതുകകരം. ആവശ്യത്തിനു പാൽ ലഭിക്കാത്ത അവസ്ഥയാണെന്നും പാൽവില കൂട്ടിയതു കാരണം നാട്ടുകാരെല്ലാം പശുവളർത്തലിലേക്കു വരുമെന്നുമാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. ആഭ്യന്തര ഉത്പാദനം കുറവായതിനാൽ വർഷങ്ങളായി മറ്റു സംസ്ഥാനങ്ങളിൽ നിന്നും പാൽ വാങ്ങിയാണ് ഇവിടെ വിതരണം ചെയ്തുകൊണ്ടിരുന്നതെന്നു അറിയാത്തവരല്ല കേരളത്തിലെ ജനങ്ങൾ. ഏതാനും വർഷങ്ങൾക്കു മുൻപു വരെ മിക്കവാറും എല്ലാ വീടുകളിലും കുറഞ്ഞതു ഒരു പശുവിനെയോ ആടിനെയോ വളർത്തിയിരുന്നു. ഇന്നാണെങ്കിൽ ഒരു വാർഡിൽ പോലും ചുരുക്കം ആളുകൾ മാത്രമേ പശുവിനെയോ ആടിനെയോ വളർത്തുന്നുള്ളൂ.
പാലിന്റെ വില ആറ് രൂപയായി വർദ്ധിപ്പിച്ച വാർത്തയോടൊപ്പം തന്നെ തമിഴ്നാട് പാലിന്റെ വില മൂന്ന് രൂപ കുറച്ചെന്ന വാർത്തയും കണ്ടു. അതുകൊണ്ട് കേരളത്തിലെ ഭരണാധികാരികൾക്കും മിൽമയ്ക്കും 'അരോചകമാകാൻ' ഇടയുള്ള ഇത്തരം വാർത്തകൾ നിരുത്സാഹപ്പെടുത്തേണ്ടിയിരിക്കുന്നു !
പത്രധർമ്മത്തിന്റെ
പ്രതിഫലനം
കഴിഞ്ഞ അറുപതിലധികം വർഷങ്ങളായി കേരളകൗമുദിയുടെ എഡിറ്റോറിയൽ നിരീക്ഷിക്കുന്ന ഒരു വായനക്കാരനാണ് ഇത് എഴുതുന്നത്. 'വിഴിഞ്ഞത്തെ അഴിഞ്ഞാട്ടം
പ്രീണനരാഷ്ട്രീയംമൂലം' എന്ന തലക്കെട്ടിൽ നവംബർ 29 ലെ കേരളകൗമുദിയുടെ മുഖപ്രസംഗം അതിഗംഭീരമായിരുന്നു. അതിൽ യഥാർത്ഥ പത്രധർമ്മത്തിന്റെ പ്രതിഫലനമുണ്ടായിരുന്നു. സംസ്ഥാനത്ത് വർഗീയശക്തികൾ നിയമം കൈയിലെടുക്കുന്നതും തെരുവിലിറങ്ങി അഴിഞ്ഞാടുന്നതും സർവശക്തരായ പൊലീസ് സേനയെ അതിഭീകരമായി മർദ്ദിക്കുകയും, പൊലീസ് ഉദ്യോഗസ്ഥരുടെ കൈകാലുകൾ അടിച്ചൊടിക്കുകയും പൊലീസ് സ്റ്റേഷൻ വളഞ്ഞ് തീയിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നതും നാം കണ്ടു.
ഇത്ര ഹീനപ്രവൃത്തികൾ ചെയ്തവരെയും അത് നിയന്ത്രിക്കുന്നതിൽ ദയനീയരായി പരാജയപ്പെട്ട അധികാരികളെയും തുറന്നുകാണിക്കുന്നതിനും ശക്തമായ ഭാഷയിൽ ശകാരിക്കുന്നതിനും കേരളകൗമുദി ദിനപത്രം കാണിച്ച ധൈര്യവും ആത്മാർത്ഥതയും ഏറ്റവും പ്രശംസയർഹിക്കുന്നു. മഹാനായ പത്രാധിപർ സുകുമാരൻ അവർകളുടെ ചാട്ടവാർ അടികളുടെ ധ്വനി ഓരോ വാക്കിലും ദർശിക്കാൻ സാധിച്ചു. കേരളകൗമുദി ദിനപത്രം ഇപ്പോഴും സാധാരണക്കാരായ ജനങ്ങളുടെ പക്ഷത്ത് നിലകൊള്ളുന്നു എന്നതിൽ അഭിമാനിക്കുന്നു.
അധികാരവർഗത്തിന്റെ മെഗാഫോൺ ആയി കേരളത്തിലെ ദിനപത്രങ്ങൾ മാറിക്കഴിഞ്ഞു എന്ന് ആശങ്കപ്പെടുന്നവർക്ക് പ്രതീക്ഷ നൽകുന്നതാണ് ആ മുഖപ്രസംഗം എന്ന് നിസംശയം പറയാം.
ചന്ദ്രബോസ്
മാവേലിക്കര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |