ലിംഗസമത്വവും സാമൂഹ്യവത്കരണവും കുട്ടികൾ പഠിക്കേണ്ടത് സ്കൂൾതലം മുതലാണ്. അതിനായി ആദ്യം ചെയ്യേണ്ടത് സംസ്ഥാനത്ത് സ്കൂളുകളിലുള്ള വേർതിരിവ് ഇല്ലാതാക്കുകയാണ്. ഇതിന് അനുബന്ധമായി ബോയ്സ്- ഗേൾസ് സ്കൂളുകൾ നിറുത്തലാക്കണമെന്ന് ജൂലായ് 21ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. അടുത്ത അദ്ധ്യയനവർഷം മുതൽ എല്ലാ സ്കൂളുകളും മിക്സഡ് ആക്കണമെന്നാണ് കമ്മിഷന്റെ ഉത്തരവ്. സംസ്ഥാനത്ത് 280 ഗേൾസ് സ്കൂളുകളും 164 ബോയ്സ് സ്കൂളുകളുമുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക സ്കൂളുകൾ നിലനിൽക്കുന്നതിലൂടെ ലിംഗനീതി നിഷേധിക്കപ്പെടുന്നുവെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ. സഹവിദ്യാഭ്യാസം, ലിംഗസമത്വം എന്നിവയെക്കുറിച്ച് പഠിക്കുന്നതിന് വിദ്യാർത്ഥികൾക്ക് മിക്സഡ് സ്കൂൾ അത്യാവശ്യമാണ്. സഹവിദ്യാഭ്യാസം നടപ്പാക്കുന്നതിനായി ടോയ്ലറ്റ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ളവ ഉറപ്പാക്കണം. രക്ഷിതാക്കൾക്ക് സഹവിദ്യാഭ്യാസത്തിന്റെ ആവശ്യകത സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനും നടപടികൾ വിദ്യാഭ്യാസവകുപ്പ് സ്വീകരിക്കണമെന്നും ബാലവകാശ കമ്മിഷൻ അദ്ധ്യക്ഷൻ മനോജ് കുമാർ കെ.വി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളും മിക്സഡ് സ്കൂളുകളാക്കണമെന്ന കമ്മിഷന്റെ ഉത്തരവ് ഉടൻ നടപ്പാക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഗവൺമെന്റ് പൊതുവായി ഒരു ഉത്തരവ് ഇക്കാര്യത്തിൽ ഇറക്കില്ല. എന്നാൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷയുമായി വരുന്ന സ്കൂളുകൾ മിക്സഡ് സ്കൂൾ ആക്കുന്നതിന് സർക്കാർ എതിരല്ല.
നിലവിൽ സംസ്ഥാനത്ത് 381 മിക്സഡ് സ്കൂളുകളുണ്ട്. എൽ.ഡി.എഫ് സർക്കാർ വന്ന ശേഷം 18 സ്കൂളുകൾ കൂടി മിക്സഡ് ആക്കി. അടുത്ത അദ്ധ്യയന വർഷം തന്നെ ബാക്കിയുള്ള 444 സ്കൂളുകളും മിക്സഡ് ആക്കുക അപ്രായോഗികമാണ്. നിലവിലെ സാഹചര്യങ്ങൾ കൂടി പരിഗണിച്ചു മാത്രമേ ഇക്കാര്യത്തിൽ തുടർനടപടി കൈക്കൊള്ളാനാകൂ. സ്കൂളുകൾ മിക്സഡ് ആക്കാൻ അതത് തദ്ദേശസ്ഥാപനങ്ങളുടെയും പി.ടി.എയുടെയും അനുമതി വേണം. സ്കൂളുകളിൽ അതിനുള്ള സാഹചര്യമുണ്ടോയെന്ന് വിലയിരുത്തണമെന്നും മന്ത്രി വ്യക്തമാക്കി.
മിക്സഡ് സ്കൂളിനെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമൊക്കെ എന്താണ് പറയാനുള്ളത ് ? സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളിൽ നിന്ന്
അനുകൂലം
ആദ്യകാലത്ത് പെൺകുട്ടികളെ കൂടുതലായി പുറത്തിറക്കാതിരിക്കുകയും അവർക്ക് വിദ്യാഭ്യാസം ലഭിക്കാതിരിക്കുകയും ചെയ്ത കാലഘട്ടമുണ്ടായിരുന്നു. ആ സമയത്താണ് കൂടുതലായി ഗേൾസ് സ്കൂളുകൾ വന്നത്. എന്നാൽ ഇപ്പോൾ തുല്യനീതി എന്ന രീതിയിലേക്ക് വന്നുതുടങ്ങി. പുതിയ നിർദ്ദേശം കൂടുതൽ സ്വാഗതാർഹം.
ജെസി , അദ്ധ്യാപിക
സെന്റ് ആൻസ് ഹൈസ്കൂൾ,തൃശൂർ
ആൺ-പെൺ വ്യത്യാസമില്ലാതെ കുട്ടിക്കാലത്ത് തന്നെ സൗഹൃദം രൂപപ്പെടുത്താൻ ഈ നിർദ്ദേശം ഉപകരിക്കും. പലപ്പോഴും ഞങ്ങൾ ആൺകുട്ടികൾക്ക് പെൺകുട്ടികളുമായി യാതൊരു സൗഹൃദവും ഉണ്ടാകാറില്ല. അതുകൊണ്ട് അവരെ ഞങ്ങൾക്ക് അറിയില്ല. ഇതിനു മാറ്റം വരുമെന്നാണ് പ്രതീക്ഷ.
എ. അനുജിത്ത്, പത്താം ക്ലാസ്,
നിർമ്മല ഹൈസ്കൂൾ, കുണ്ടുകാട്
ആൺ-പെൺ അസമത്വം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ചില സ്കൂളുകളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിക്കുന്ന മതിലുകൾ പോലുമുണ്ടെന്ന് പറയുന്നു. എന്തായാലും ഈ വേർതിരിവ് സമൂഹത്തിന് ഗുണകരമാവില്ല.
ടി.ജി.ആഭ, പ്ലസ് ടു വിദ്യാർത്ഥി,
സേക്രഡ് ഹാർട്ട്
ഹയർസെക്കൻഡറി സ്കൂൾ, തൃശൂർ.
ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കുന്ന സമൂഹമാണ് രൂപം കൊള്ളേണ്ടത്. ഇത് വളരെ മുൻപുതന്നെ കേരളത്തിൽ നടപ്പാക്കേണ്ടതായിരുന്നു.
ടി.കെ.ഗിരീഷ് കുമാർ
(രക്ഷിതാവ് )
തൃപ്പാക്കൽ, മണ്ണുത്തി.
നമ്മുടെ സമൂഹം പോലെ തന്നെ വിദ്യാലയങ്ങളും മിക്സഡ് സ്വഭാവത്തിൽ നിലനിൽക്കണം. എങ്കിലേ എല്ലാരംഗത്തും ആൺ - പെൺ വേർതിരിവില്ലാതെ മുന്നോട്ടുപോകാനാവൂ. ജെൻഡർ തിരിച്ചുള്ള സ്കൂളുകളാവുമ്പോൾ ആൺകുട്ടികൾ നേരിടുന്ന പ്രശ്നമെന്തെന്ന് പെൺകുട്ടിക്കും, പെൺകുട്ടിയുടെ പ്രശ്നമെന്തെന്ന് ആൺകുട്ടിക്കും മനസ്സിലാക്കാനാവില്ല. പരസ്പരം ബഹുമാനം പുലർത്താനും വ്യക്തിത്വം വളർത്തിയെടുക്കാനും മിക്സഡ് സ്കൂളുകൾ തന്നെയാണ് നല്ലത്.
ദിയ ബഷീർ
പത്താം ക്ലാസ് വിദ്യാർത്ഥിനി,
എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം.
ഒന്നാം ക്ലാസ് മുതൽ മിക്സഡ് സ്കൂളിലാണ് ഞാൻ പഠിച്ചത്. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്ന ധാരാളം കൂട്ടുകാരുമുണ്ട്. ജെൻഡറിനെ അടിസ്ഥാനമാക്കിയല്ല കൂട്ടുകാരെ തിരഞ്ഞെടുക്കേണ്ടത്. ഇങ്ങനെയൊരു ബോധം എല്ലാവരിലും ഉണ്ടാവണമെങ്കിൽ മിക്സഡ് സ്കൂളുകൾ തന്നെയാണ് നല്ലത്. ആൺകുട്ടികളും,പെൺകുട്ടികളും ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടികളും സ്കൂളുകളിൽ സംഘടിപ്പിക്കണം. എങ്കിൽ മാത്രമേ സമൂഹത്തിൽ നിലനിൽക്കുന്ന ആൺ-പെൺ വേർതിരിവ് ഇല്ലാതാക്കാനാവൂ.
സി.എച്ച്. അമൻ ഹാദി,
പത്താം ക്ലാസ് വിദ്യാർത്ഥി,
എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം
മിക്സഡ് സ്കൂളിൽ പഠിക്കുന്നതാണ് ഇഷ്ടം. ആൺകുട്ടികൾ,പെൺകുട്ടികൾ എന്ന വ്യത്യാസമില്ലാതെ പഠിച്ചു വളരുന്നതിനും പരസ്പരം സൗഹൃദം കാത്തുസൂക്ഷിക്കാനും മിക്സഡ് സ്കൂളുകൾ സഹായിക്കും. പത്താം ക്ലാസ് വരെ ഗേൾസ്,ബോയ്സ് സ്കൂളുകളിൽ പഠിച്ചിരുന്നവർ പ്ലസ് ടു പഠനത്തിനായി മിക്സഡ് സ്കൂളിലെത്തുമ്പോൾ പരസ്പരം സഹകരിക്കുന്നതിനും ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതു പരിഹരിക്കാനും സമൂഹത്തിൽ ഭിന്നതയില്ലാത്ത നല്ലതലമുറയെ വാർത്തെടുക്കാനും മിക്സഡ് സ്കൂളുകളാണ് നല്ലത്.
അബിൻ മാത്യു, എട്ടാം ക്ലാസ് വിദ്യാർത്ഥി
സി.എം.എസ്. എച്ച്.എസ്.എസ് പള്ളം
മിക്സഡ് സ്കൂൾ നിർദ്ദേശത്തോട് യോജിക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളും പ്രത്യേകം സ്കൂളുകളിൽ പഠിക്കുമ്പോൾ ലിംഗനീതി നിഷേധിക്കപ്പെടുകയാണ് . മാതാപിതാക്കൾ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും സുരക്ഷ നോക്കിയാണ് വെവ്വേറെ സ്കൂളുകളിൽ ചേർക്കുന്നത്. ലിംഗവിവേചനമില്ലാതെ ഇരുകൂട്ടരും തുല്യരാണെന്ന രീതിയിലാവണം സ്കൂൾതലം മുതലുള്ള പഠനം.
ആദിൽ ജോബി, എട്ടാം ക്ലാസ് വിദ്യാർത്ഥി
സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ്
കടുത്തുരുത്തി
സ്കൂൾ മിക്സഡ് ആക്കുന്നത് വളരെ മികച്ച തീരുമാനമാണ്. എന്നാൽ അടുത്ത അദ്ധ്യയനവർഷത്തിൽ തിരക്കുപിടിച്ച് ഇത് നടപ്പാക്കാനാകില്ല. പരമാവധി സമയം നൽകിയാൽ മാത്രമേ ഇത് യാഥാർത്ഥ്യമാക്കാൻ കഴിയൂ.
അനിൽ പ്ലാവിയൻസ്
പി.ടി.എ പ്രസിഡന്റ്,
സെന്റ് തെരേസാസ് ഗേൾസ് സ്കൂൾ
സ്കൂൾ മിക്സഡ് ആക്കുന്നത് നല്ല തീരുമാനമാണ്. പോസിറ്റീവായാണ് ഇതിനെ കാണുന്നത്. പക്ഷേ ബോയ്സ് സ്കൂൾ മിക്സഡ് ആക്കുമ്പോൾ ബുദ്ധിമുട്ടുകൾ നേരിടും. കുട്ടികൾക്ക് ആവശ്യമുള്ള പല കാര്യങ്ങളും ചെയ്ത് തീർക്കേണ്ടതായിട്ടുണ്ട്. ഒപ്പം ഒരു ക്ലാസിൽ ഉൾക്കൊള്ളാവുന്നതിലും അധികം കുട്ടികളെത്തിയാൽ അത് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ടുതന്നെ അടുത്ത അദ്ധ്യയനവർഷം നടപ്പിലാക്കാൻ സാധിക്കാതെ വരും.
വി.ആർ. ആന്റണി
ഹെഡ്മാസ്റ്റർ,
സെന്റ് ആൽബർട്സ് സ്കൂൾ
സ്കൂളുകൾ മിക്സഡ് ആക്കുന്നത് നല്ല തീരുമാനമാണ്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ പരസ്പരം ആശയങ്ങൾ പങ്കുവയ്ക്കാനും അഭിപ്രായങ്ങൾ അറിയാനും ഇതു സഹായിക്കും. ഒപ്പം ആരോഗ്യകരമായ സൗഹൃദങ്ങളുമുണ്ടാകും. സ്കൂളുകൾ മിക്സഡ് ആക്കുന്നത് കുട്ടികളിൽ നല്ല മാറ്റങ്ങൾ സൃഷ്ടിക്കും.
ഗാവർ മാത്യു
പി.ടി.എ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം,
സെന്റ് ആൽബർട്സ് സ്കൂൾ ,
എറണാകുളം
സ്കൂളുകൾ മിക്സഡ് ആക്കുന്നതാണ് ഇഷ്ടം. ഞങ്ങൾക്ക് ആൺ-പെൺ വേർതിരിവില്ല. ലിംഗസമത്വം ബാല്യത്തിലേ പഠിക്കണം.
അഞ്ജന രാജ്
ഏഴാം ക്ലാസ് വിദ്യാർത്ഥിനി
എസ്.എൻ.വി.ടി.ടി.ഐ,
കാക്കാഴം,അമ്പലപ്പുഴ
ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കുന്നതാണ് നല്ലത്. ബോയ്സ് സ്കൂളിൽ പഠിക്കുന്ന ചില കൂട്ടുകാർ പെൺകുട്ടികളോട് സംസാരിക്കാൻ പോലും നാണം പ്രകടിപ്പിക്കാറുണ്ട്. ഇതിന് മാറ്റം വരാൻ സ്കൂളുകൾ മിക്സഡ് ആക്കുന്നതാണ് നല്ലത്.
എറിക് എബി
പത്താം ക്ലാസ് വിദ്യാർത്ഥി
സെന്റ് മൈക്കിൾസ് എച്ച്.എസ്,
തത്തംപള്ളി,
ആലപ്പുഴ
പ്രതികൂലം
മിക്സഡ് സ്കൂൾ ആക്കുന്നതിനോട് യോജിപ്പില്ല. ഗേൾസ് ഓൺലി സ്കൂളിൽ പഠിക്കുന്നതിനോടാണ് താത്പര്യം. പെൺകുട്ടികൾക്ക് സുരക്ഷിതത്വവും സ്വാതന്ത്ര്യവും കുറയാൻ മിക്സഡ് സ്കൂൾ സഹായിക്കും.
ആര്യസ് അഷ്റഫ്
സെന്റ് ആൻസ് എച്ച്.എസ്.എസ് കോട്ടയം
പത്താം ക്ലാസ് വിദ്യാർത്ഥിനി
സ്കൂളുകൾ മിക്സഡ് ആക്കുന്നത് സാമൂഹികമായി നല്ലതാണ്. എന്നാൽ വ്യക്തിപരമായി അതിനോട് യോജിപ്പില്ല. ഇതുവരെ ഞങ്ങൾ പഠിച്ചുവന്ന സാഹചര്യത്തിൽനിന്ന് തീർത്തും വിപരീതമായ അവസ്ഥയായിരിക്കും അത്. ഇതുവരെ അങ്ങനെ പഠിക്കാത്തതുകൊണ്ട് മിക്സഡ് സ്കൂൾ ആശയത്തെ വേഗത്തിൽ ഉൾക്കൊള്ളാൻ കഴിയില്ല. ഒപ്പം കലാകായിക മത്സരങ്ങളിൽ എല്ലാം വിട്ടുവീഴ്ച ആവശ്യമായി വരും.
മരിയ തോമസ് വാഴപ്പള്ളി
ഒമ്പതാംക്ലാസ് വിദ്യാർത്ഥി,
സെന്റ് തെരേസാസ് ഗേൾസ് സ്കൂൾ,
എറണാകുളം.
സ്കൂളുകൾ മിക്സഡ് ആക്കുമ്പോൾ വളരെ ബുദ്ധിമുട്ടുകൾ നേരിടും. വളരെ പെട്ടെന്ന് അത് നടപ്പാക്കാനാകില്ല. കുട്ടികളുടെ സ്വതന്ത്രവളർച്ചയെ ബാധിക്കും. സെന്റ് തെരേസാസ് സ്കൂളിൽ കുട്ടികൾ രാജകുമാരികളെ പോലെയാണ് പഠിച്ചുവളരുന്നത്. അതിൽ പെട്ടെന്ന് മാറ്റമുണ്ടാകുന്നത് കുട്ടികളെ ബാധിച്ചേക്കാം. മാത്രമല്ല ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻതന്നെ വലിയ പ്രതിസന്ധി നേരിടും. അഞ്ച് ഡിവിഷനുകളിലായി ഒരു ക്ലാസിൽ നിലവിൽ 71 വിദ്യാർത്ഥികൾ വീതമുണ്ട്. ഇനി കൂടുതൽ വിദ്യാർത്ഥികളെ ക്ലാസുകളിൽ ഉൾപ്പെടുത്താൻ സാധിക്കില്ല.
ഷൈനി ബെന്നി അദ്ധ്യാപിക,
സെന്റ്. തെരേസാസ് ഗേൾസ് സ്കൂൾ,
എറണാകുളം
സ്കൂൾ മിക്സഡ് ആക്കരുതെന്നാണ് എന്റെ പക്ഷം. മിക്സഡ് ആക്കിയാൽ നിലവിലുള്ള സ്വാതന്ത്ര്യം പോകും. മിക്സഡ് സ്കൂളിൽ പഠിക്കണമെന്ന് നിർബന്ധമുള്ളവർക്ക് ധാരാളം മിക്സഡ് സ്കൂളുകളുണ്ടല്ലോ. മറ്റുള്ളവർക്ക് ഡിഗ്രിക്ക് പോകുമ്പോൾ മിക്സഡ് കലാലയങ്ങളിൽ പഠിക്കാമല്ലോ. അതുകൊണ്ട് സ്കൂൾ മിക്സഡ് ആക്കരുതെന്നാണ് എന്റെ അഭിപ്രായം.
ദാൻലായിഷ് ജോസഫ്
പത്താംക്ലാസ് വിദ്യാർത്ഥി,
സെന്റ് ആൽബർട്സ്, എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |