കാലോചിതമെങ്കിലും സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സഹവിദ്യാഭ്യാസം നിർബന്ധമാക്കണമെന്ന ബാലവകാശ കമ്മിഷന്റെ ഉത്തരവ് ഇപ്പോൾത്തന്നെ ഒരല്പം വൈകിപോയെന്നേ പറയാനാവൂ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും തുടരുന്ന ഏകലിംഗ വിദ്യാലയങ്ങൾ അഥവാ ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിക്കുന്ന വിദ്യാഭ്യാസരീതി ഇടുങ്ങിയ ചിന്താഗതിയുടെ ഉത്തമമായ ഉദാഹരണമാണ്. മിക്കവാറും എല്ലാ തൊഴിലിടങ്ങളും സാമൂഹ്യഇടങ്ങളും സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായിത്തന്നെ പ്രവേശനം അനുവദിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ആൺ- പെൺ വേർതിരിവുകൾ നമ്മുടെ സ്കൂളുകളിൽ നിലനിറുത്തുന്നതിന്റെ സാംഗത്യം എന്താണ്? ലിംഗനീതി, സ്ത്രീപുരുഷതുല്യത എന്നിവയെക്കുറിച്ച് നല്ല അവബോധമുള്ള, ആരോഗ്യപരമായ സദാചാരമൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ ഇത്തരം വിദ്യാലയങ്ങൾ എത്രമാത്രം ഉപയോഗപ്രദമാണ്?
സ്ത്രീകൾ പൊതുഇടങ്ങളിൽ വരുന്നതിനെ എതിർത്തിരുന്ന പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിലെ സദാചാരബോധത്തിന്റെയും, പുരാതനകാലം മുതൽ ഉന്നതകുലജാതരായ ആൺകുട്ടികൾക്ക് മാത്രം നൽകിപ്പോന്നിരുന്ന ഗുരുകുല വിദ്യാഭ്യാസത്തിന്റെയും തുടർച്ചയാണ് ഏകലിംഗ വിദ്യാഭ്യാസം. സ്ത്രീകളെ പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ സ്വകാര്യസ്വത്തായി വയ്ക്കുകയും അവരെ സ്ത്രീധനത്തിന്റെയും ചാരിത്ര്യത്തിന്റെയും പേരിൽ അടിമകളായി പീഡിപ്പിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിന്റെ ഉപാധികളോടെയുള്ള ഔദാര്യമായ പെൺവിദ്യാലയങ്ങളുടെ തുടർച്ച കൂടിയാണ് ഇവ.
പഴകിയ സദാചാരമൂല്യങ്ങൾക്ക് വിധേയമായി സൃഷ്ടിക്കപ്പെട്ട ഒരു വിദ്യാഭാസരീതി എന്തിനാണ് സർക്കാർ ചെലവിൽ നടത്തികൊണ്ട് പോവുന്നത്?
ആൺകോയ്മകളും
ഏകലിംഗ വിദ്യാഭ്യാസവും
പണ്ട് വിദ്യാലയങ്ങൾ ഏതാണ്ട് പൂർണമായും പുരുഷ മേധാവിത്വത്തിലായിരുന്നു. വിദ്യാഭ്യാസത്തിനു ബ്രഹ്മചര്യം കർശനമായി നിഷ്കർഷിച്ചിരുന്ന ഈ കാലഘട്ടത്തിൽ പെൺകുട്ടികളെ ഗുരുകുലത്തിൽ പ്രവേശിപ്പിക്കുന്നത് പോലും നിഷിദ്ധമായിരുന്നു യൂറോപ്പിൽ പരക്കെ നിലവിലിരുന്ന പള്ളിയുടെയും മിഷനറിമാരുടെയും കീഴിലെ വിദ്യാഭ്യാസരീതികളും ലിംഗഭേദ വിവേചനങ്ങൾ കർശനമായി തുടർന്നുപോന്നിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ആധുനിക വിദ്യാഭ്യാസം നടപ്പിൽവരുത്തുമ്പോൾ അത് പ്രധാനമായും ഉന്നമിട്ടത് സവർണ്ണ വിഭാഗങ്ങളിലെ ആൺകുട്ടികളെ മാത്രമായിരുന്നു. അതേവിഭാഗങ്ങളിലെ പെൺകുട്ടികളും താഴ്ന്നജാതിക്കാരും ആ വിദ്യാലയങ്ങൾക്കു പുറത്തായിരുന്നു. സവർണ്ണ കുടുംബങ്ങളിലെ സ്ത്രീകളെ അന്ന് അവരുടെ വീടുകളിൽപോയാണ് പഠിപ്പിച്ചിരുന്നത്. പഴയ തിരുവിതാംകൂറിലെ പല പ്രമുഖ തറവാടുകളിലെ പെൺകുട്ടികളും വിദ്യ അഭ്യസിച്ചത് ഇത്തരത്തിലായിരുന്നു. ഈയൊരു ചരിത്രസാഹചര്യത്തിലും ആൺകുട്ടികളും പെൺകുട്ടികളും പ്രത്യേകം ഇരുന്നാലെ പഠനം സാദ്ധ്യമാകൂ എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും ഉരുത്തിരിഞ്ഞതാണ് ഏകലിംഗ വിദ്യാലയങ്ങൾ.
ന്യായീകരണ
സിദ്ധാന്തങ്ങൾ
ഏകലിംഗ വിദ്യാലയങ്ങൾക്കു ആധുനികസമൂഹം ഉണ്ടാക്കികൊടുത്തിട്ടുള്ള ന്യായീകരണങ്ങൾ പലതാണ്. അതിലേറ്റവും പ്രധാനം ഇവിടുത്തെ വിദ്യാർത്ഥികൾ പഠനത്തിലും ഏകാഗ്രതയിലും സഹവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളേക്കാൾ മുന്നിലാണെന്നതാണ്. പെൺകുട്ടികളുടെ അസാന്നിദ്ധ്യത്തിൽ ആൺകുട്ടികൾക്കും തിരിച്ചും കൂടുതൽ വ്യക്തി സ്വാതന്ത്ര്യം കിട്ടുന്നത് കൊണ്ടാണത്രേ ഇത്. റാങ്കിന്റെയും മാർക്കിന്റെയും മാത്രം അടിസ്ഥാനത്തിൽ വിദ്യാഭ്യാസത്തെ കാണുന്ന ചിലരുടെ സമീപനമാണിത്. ഈ വിഷയത്തിൽ കഴിഞ്ഞ മുപ്പതോളം വർഷങ്ങളായി നടക്കുന്ന ഗവേഷണങ്ങളിലൂടെ കടന്നുപോയാൽ മേല്പറഞ്ഞ വാദങ്ങൾക്ക് തീരെ ആധികാരികതയില്ലെന്നു മനസ്സിലാക്കാം. മാർക്കിന്റെയും പഠനത്തിലെ എകാഗ്രതയുടെയും കാര്യത്തിൽ ഈ രണ്ടുതരം സ്കൂളുകളിലെയും പഠിതാക്കൾ തമ്മിലുള്ള വ്യത്യാസം നാമമാത്രമാണ്.
ഏകാഗ്രതയും വ്യക്തി സ്വാതന്ത്ര്യവും എതിർലിംഗത്തിന്റെ അഭാവത്തിൽ മാത്രം ലഭിക്കുന്ന ഒന്നാണെങ്കിൽ ആ കാഴ്ചപ്പാട് സ്കൂൾതലത്തിൽ തന്നെ തിരുത്തേണ്ടത് വളരെ അത്യാവശ്യമാണ്. എന്തിനാണ് സ്കൂളുകൾ സഹവിദ്യാലയങ്ങളാക്കുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരവും അതുതന്നെയാണ് .
മറ്റൊരു കാര്യം കൂടി. ഉന്നത വിദ്യാഭ്യാസരംഗത്തെത്തുന്ന ഏകലിംഗ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കിടയിൽ ലിംഗവിഭജനബോധം വളരെ കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. അതായത് യൂണിവേഴ്സിറ്റി തലത്തിലും അതിനപ്പുറം തൊഴിൽമേഖലകളിൽ പ്രവേശിക്കുമ്പോഴും ഈ കുട്ടികൾ തങ്ങളുടെ കൂടെയുള്ളത് സ്ത്രീയാണോ പുരുഷനാണോ എന്നതിനെക്കുറിച്ച് കൂടുതൽ ജിഞാസയുള്ളവരായിരിക്കും. മാനസികമായി ഇതൊരു വലിയ ഭാരമാണ്. ഒരു സ്ത്രീ തന്റെ മേലുദ്യോഗസ്ഥയായി വരുമ്പോൾ ചില പുരുഷന്മാർ കാണിക്കുന്ന അസ്വസ്ഥത പോലെതന്നെയാണ് ഇതും. ഏകലിംഗ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് ലിംഗവിഭജനത്തിന്റെ സത്യങ്ങളും പൊള്ളത്തരങ്ങളും മനസ്സിലാകുന്നത് പ്രധാനമായും മാദ്ധ്യമങ്ങളിലൂടെയും സ്വന്തം കുടുംബവും സമപ്രായക്കാരും അടങ്ങുന്ന ചെറിയ കൂട്ടങ്ങളിലൂടെയുമാണ്. എത്രവലിയ ഒരു പരിമിതിയാണ് നമ്മൾ ഈ കുട്ടികളിൽ അടിച്ചേൽപ്പിക്കുന്നത്.
സ്ത്രീപുരുഷ ബന്ധവും
സാമൂഹ്യരോഗ്യവും
കേരളത്തിലെ വർദ്ധിച്ചുവരുന്ന സ്ത്രീപീഡന കേസുകളുടേയും സദാചാര പൊലീസ് കുറ്റകൃത്യങ്ങളുടെയും അടിസ്ഥാനകാരണം ഇവിടത്തെ പൊതുസ്വകാര്യ ഇടങ്ങളിൽ ആരോഗ്യകരമായ ഒരു സ്ത്രീപുരുഷബന്ധം നിലനിൽക്കാത്തത് കൊണ്ടുകൂടിയാണ്. ലിംഗപരം മാത്രമായ സ്ത്രീപുരുഷ വ്യത്യാസം സാമൂഹ്യമായ ഒരു വിഭജനമായി ഇന്നും സമൂഹത്തിന്റെ പലതട്ടുകളിലും നിലനിൽക്കുന്നതിന് ഒരു പ്രധാനകാരണം അടിസ്ഥാന വിദ്യാഭ്യാസമേഖലയിൽ അതിനെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടാണ്. ലിംഗസാമൂഹിക സമത്വത്തിന്റെ പാഠങ്ങൾ ഉൾകൊള്ളാത്ത ഒരു ജനത ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസത്തിൽ എത്ര മുന്നേറിയാലും സമൂഹത്തിനു അതുകൊണ്ട് വലിയ ഗുണമൊന്നും ഉണ്ടാകാൻ പോകുന്നില്ല. തുറന്നകാഴ്ചപ്പാടും എതിർലിംഗ വ്യക്തികളെ പൂർണമായും അംഗീകരിക്കാനുള്ള കഴിവുമുണ്ടെങ്കിൽ മാത്രമേ നമ്മുടെ കുട്ടികൾക്ക് നാളെയുടെ പൊതുസ്വകാര്യ മണ്ഡലങ്ങളിൽ ഉറച്ചമനസ്സോടെ നിലനിൽക്കാനാകൂ. അതിനുള്ളകഴിവ് അവർ ആർജ്ജിക്കേണ്ടത് സ്കൂളിൽ നിന്നുതന്നെയാണ്.
(ലേഖകൻ ബംഗളുരൂ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ
സോഷ്യോളജി അദ്ധ്യാപകനാണ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |