തകരാറിലായ അവയവങ്ങൾ മാറ്റിവച്ച് രോഗികൾക്ക് പുതുജീവിതം നൽകാൻ യു.ഡി.എഫ് സർക്കാർ ആഗസ്റ്റ് 2012 ൽ കൊണ്ടുവന്ന പദ്ധതിയാണ് മൃതസഞ്ജീവനി. യു.ഡി.എഫ് സർക്കാർ മികച്ച രീതിയിൽ നടപ്പിലാക്കിയിരുന്ന പദ്ധതിക്ക് എൽ.ഡി.എഫ് സർക്കാർ ചരമക്കുറിപ്പ് എഴുതുന്ന കാഴ്ചയാണ് കേരളം കാണുന്നത്. രണ്ടുദിവസം മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക രോഗി മരിക്കാനിടയായ സംഭവം ഇതിന് ഉദാഹരണമാണ്.
കണ്ണൂർ ജില്ലയിലെ മയ്യിൽ കായരകത്ത് നാരായണി 1978ൽ സഹോദരനു വൃക്കദാനം ചെയ്തതാണു കേരളത്തിലെ ആദ്യ അവയവദാനം. വ്യക്തിഗത അവയവദാനത്തിന് ഒരു ചട്ടക്കൂട് നൽകി സുതാര്യവും ലളിതവും ചൂഷണം ഇല്ലാത്തതുമായ രീതിയിലാണ് യു.ഡി.എഫ് സർക്കാർ മൃതസഞ്ജീവനി പദ്ധതി നടപ്പിലാക്കിയത്. ഇതിന്റെ ഫലമായി 2014ൽ 156 2015ൽ 218 അവയവ മാറ്റം നടന്നിരുന്നെകിൽ എൽ.ഡി.എഫ് സർക്കാർ വന്നതിന് ശേഷം 2017 ൽ 60 ഉം 2018ൽ 29 ഉം 2019 ൽ 55 ഉം 2020 ൽ 70 ഉം അവയവ ദാനമാണ് നടന്നത്. 2012 മുതൽ നാളിതുവരെ നടന്ന 968 അവയവദാനത്തിൽ പകുതിയോളം നടന്നത് യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ്.
നല്ലനിലയിൽ നടന്ന അവയവദാന പദ്ധതിയെ ചില സാങ്കേതിക നൂലാമാലകളിൽ കുരുക്കി സങ്കീർണമാക്കുകയാണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ആശുപത്രികൾ മസ്തിഷ്‌ക മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കുറച്ചു. ഇതോടെ പദ്ധതി താളംതെറ്റി.
ആരോഗ്യവകുപ്പിനു കീഴിലുള്ള മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത് അവയവങ്ങൾക്കായി കാത്തിരിക്കുന്നത് 2400 പേരാണ്. അനൗദ്യോഗിക കണക്കനുസരിച്ച് അരലക്ഷത്തോളം പേർ അവയവമാറ്റം പ്രതീക്ഷിച്ച് ജീവിതം തള്ളിനീക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എഴുന്നൂറിലേറെപ്പേർ അവയവങ്ങൾ ലഭിക്കാതെ മരണത്തിനു കീഴടങ്ങി.
മെഡിക്കൽ കോളേജിലെ ഏകോപനമില്ലായ്മയാണ് വൃക്ക രോഗിയുടെ ജീവനെടുത്തത്. സർക്കാരിന്റെയും ആരോഗ്യവകുപ്പ് മന്ത്രിയുടെയും പ്രവർത്തനങ്ങൾ പ്രഖ്യാപനങ്ങൾ മാത്രമാണെന്നതിന്റെ നേർസാക്ഷ്യമാണ് ഈ ദാരുണ സംഭവം. ലോകത്തിന് മാതൃകയായ കേരളാ ആരോഗ്യ മോഡലിന് അപമാനമാണ് ഇത്തരം ഗുരുതര വീഴ്ചകൾ.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾമാറ്റ ശസ്ത്രക്രിയക്കു വേണ്ടി യുഡി.എഫ് സർക്കാരിന്റെ കാലത്ത് 2016ൽ പ്രത്യേകമായ യൂണിറ്റ് സജ്ജീകരിക്കുകയും ഒരു കരൾമാറ്റ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഏഴരകോടിയോളം രൂപ മുടക്കിയാണ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. എന്നാൽ ആറ് വർഷമായി യൂണിറ്റ് പ്രവർത്തനരഹിതമാണ്. സ്വകാര്യ ആശുപത്രികളിൽ കരൾമാറ്റ ശസ്ത്രക്രിയക്ക് ചെലവാകുന്നതിന്റെ നാലിലൊന്ന് തുകപോലും സർക്കാർ ആശുപത്രിയിൽ വേണ്ടിവരില്ല. ഇത് സർക്കാർ മനസിലാക്കുന്നില്ല എന്നത് സാമ്പത്തിക ശേഷിയില്ലാത്ത സാധാരണക്കാരായ രോഗികളോട് കാണിക്കുന്ന ക്രൂരതയാണ്.
കേരളത്തിന്റെ ആരോഗ്യരംഗത്തെ രോഗാതുരമാക്കുന്ന പാളിച്ചകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം.
മുൻ ആരോഗ്യവകുപ്പ് മന്ത്രിയാണ് ലേഖകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |