പാകിസ്ഥാൻ മുൻ പട്ടാള മേധാവിയും 2001 മുതൽ 2008 വരെ രാജ്യത്തിന്റെ പ്രസിഡന്റും. കാർഗിൽ യുദ്ധത്തിന്റെ മുഖ്യ സൂത്രധാരൻ. അമേരിക്കയുടെ സെപ്തംബർ 11നു ശേഷമുള്ള ഭീകരവാദവിരുദ്ധ ചെയ്തികളുടെ മുഖ്യ സഹകാരി. പാകിസ്ഥാൻ കോടതി വധശിക്ഷയ്ക്കു വിധിച്ച്,
ചികിത്സാർത്ഥം ദുബായിൽ കഴിഞ്ഞ രാഷ്ട്രീയ അഭയാർത്ഥി.... ഇങ്ങനെ ഏടുകൾ നിരവധിയുണ്ട്, 79 നീണ്ട മുഷറഫിന്റെ ജീവിത പുസ്തകത്തിന്. 1943-ൽ ഡൽഹിയിൽ ജനനം, 1998ൽ പാകിസ്ഥാന്റെ പട്ടാള മേധാവിയായി അവരോധിതനാകുന്നു. 1999- ലെ പട്ടാള അട്ടിമറിയിൽ, പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ തടവിലാക്കിക്കൊണ്ട് ഭരണം പിടിച്ചെടുക്കുന്നു. 2008- ലെ പരാജയത്തെ തുടർന്ന് രാജ്യംവിട്ട് വിദേശവാസം സ്വീകരിക്കുന്നു. 2013-ൽ തിരിച്ചു വന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിച്ചെങ്കിലും അയോഗ്യനാക്കപ്പെട്ടു. നിരവധി മുൻ തീരുമാനങ്ങളുടെ പേരിൽ വിചാരണ നേരിടേണ്ടിവരുന്നു. 2016-ൽ ചികിത്സാർത്ഥം നാട്ടിൽനിന്ന് രക്ഷപ്പെടുന്നു.
ആരായിരുന്നു മുഷറഫ് ? അമേരിക്കയെ സംബന്ധിച്ച് 2001 സെപ്തംബർ 11നു ശേഷം ഏഷ്യൻ മേഖലയിൽ അവരുടെ തീവ്രവാദത്തിനെതിരായ ആക്രമണങ്ങളുടെ മുഖ്യ കണ്ണിയായിരുന്നു മുഷറഫ്. അഫ്ഗാനിസ്ഥാനിലെ താലിബാനെ തകർക്കുന്നതിൽ അദ്ദേഹത്തിന്റെ ഭരണകൂടം അമേരിക്കൻ സേനയ്ക്കൊപ്പം നിന്നു. പാകിസ്ഥാന് അകത്തും താലിബാൻ അനുകൂല ഘടകങ്ങളെ അമർച്ച ചെയ്യാൻ മുൻകൈയെടുത്തു. അത്തരത്തിൽ പാശ്ചാത്യപ്രശംസ പിടിച്ചുപറ്റിയ ഒരു മുഷറഫ് കാലം ഉണ്ടായിരുന്നു. എന്നാൽ 1999- ലെ കാർഗിൽ നുഴഞ്ഞുകയറ്റത്തിന് മുജാഹിദീനുകളെ ഒരുക്കിയതിനു പിന്നിലും പ്രവർത്തിച്ചത് ഇതേ മുഷറഫ് തന്നെയാണ്.
2006- ൽ പ്രസിദ്ധീകരിച്ച ഇൻ ദ ലൈൻ ഒഫ് ഫയർ എന്ന സ്വന്തം പുസ്തകത്തിൽ അദ്ദേഹം ഇതിനെ ന്യായീകരിക്കുന്നത്, അതിർത്തിയിൽ ഇന്ത്യൻ സേന നടത്താൻ പോകുന്ന അധിനിവേശത്തെ മുൻകൂട്ടി ചെറുക്കുന്നതിനായി ഒരു പ്രതിരോധ തന്ത്രം എന്ന രീതിയിലാണ് ഈ നുഴഞ്ഞുകയറ്റം ഒരുക്കിയതെന്നാണ്. കാർഗിൽ യുദ്ധത്തിൽ നേരിട്ട പരാജയം സൃഷ്ടിച്ച സംഘർഷങ്ങളാണ് മുഷറഫിന്റെ അധികാരം പിടിച്ചടുക്കൽ സാദ്ധ്യമാക്കിയത്. പാകിസ്ഥാൻ തന്ത്രപരമായി മുന്നിൽ നിൽക്കുന്ന ഒരു സാഹചര്യത്തിൽ തന്റെ ഉപദേശം സ്വീകരിക്കാതെ, അമേരിക്കൻ സമ്മർദ്ദത്താൽ വെടിനിറുത്തൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നടപടിയാണ് ലോക രാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തെ അപഹാസ്യമാക്കിയതെന്ന് ആരോപിച്ചാണ് ഷെരീഫിനെ തടവിലാക്കുന്നതും പിന്നീട് നാടു കടത്തുന്നതും. മുഷറഫിന്റെ കരങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചതായി കരുതപ്പെടുന്ന മറ്റൊന്ന് 1999-ൽ ഇന്ത്യൻ എയർലൈൻസ് വിമാനം തീവ്രവാദികൾ കാണ്ഡഹാറിലേക്കു റാഞ്ചി വിലപേശിയതാണ്. ഇത്തരത്തിൽ കടുത്ത ഇന്ത്യാവിരുദ്ധത പ്രകടമാക്കിയ വ്യക്തി തന്നെയാണ് നിരവധി ഉഭയകക്ഷി ബന്ധങ്ങൾക്കും മുൻകൈയെടുത്തത് എന്നത് ചരിത്രത്തിന്റെ യാദൃച്ഛികതയാണ്.
പട്ടാള അട്ടിമറിക്കു ശേഷം അധികാരത്തിലേറിയ മുഷറഫ് ഗുജറാത്ത് ഭൂകമ്പം അടക്കം പല സന്ദർഭങ്ങളിലും ഇന്ത്യയ്ക്ക് സഹായങ്ങൾ നൽകിയിരുന്നു. ഇത് 2001-ലെ പ്രശസ്തമായ ആഗ്രാ ഉച്ചകോടിയിലേക്കു നയിക്കുന്നു. മേഖലയിലെ ചിരവൈരികളായ രണ്ട് ആണവശക്തികളുടെ മേധാവികൾ ആഗ്രയിൽ ചർച്ച നടത്തുന്നു. വാജ്പേയ് -മുഷറഫ് ചർച്ച അത്യന്തികമായി കാശ്മീർ പ്രശ്നത്തിൽ തട്ടി മൃതിയടഞ്ഞെങ്കിലും ഈ ഉഭയകക്ഷി ബന്ധത്തിനായുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു. നേപ്പാളിൽ നടന്ന സാർക് ഉച്ചകോടി തുടങ്ങി പല സന്ദർഭങ്ങളിലും കൈകൊടുത്തുകൊണ്ട് സംഭാഷണങ്ങൾക്ക് മുൻകൈയെടുത്തിരുന്നത് മുഷറഫ് ആയിരുന്നു.
2004- ൽ ദക്ഷിണേഷ്യൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി വാജ്പേയ് ഇസ്ലാമാബാദിൽ എത്തിച്ചേരുന്നു. അടുത്ത വർഷം ക്രിക്കറ്റ് മത്സരം കാണുന്നതിനായി മുഷറഫ് ഇന്ത്യയിലെത്തിച്ചേരുന്നു. ഇത്തരത്തിൽ അഞ്ചു തവണ അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിമാരുമായി ചർച്ചകളിൽ ഏർപ്പെടുന്നുണ്ട്. രണ്ടു തവണ അടൽ ബിഹാരി വാജ്പേയിയുമായും മൂന്നു തവണ മൻമോഹൻ സിംഗുമായും! ഈ വിഷയത്തിൽ പാകിസ്ഥാനിൽ മുഷറഫിനു മുന്നിൽ മാതൃകകളില്ല എന്നത് ശ്രദ്ധേയമാണ്. ഇത് അത്യന്തികമായി ഉഭയകക്ഷി സമാധാനത്തിലേക്കു നയിച്ചോ എന്നുചോദിച്ചാൽ ഇല്ല. ഇതിനു കാരണം ഇന്ത്യ- പാക് ശത്രുത എന്നത് ഇന്നലെയുടെ ചരിത്രത്തിന്റെ ശേഷിപ്പുകൾ മാത്രമല്ല, ഇന്നിന്റെ രാഷ്ട്രീയത്തിന്റെ അനിവാര്യതകൾ കൂടിയാണ് എന്ന് മനസിലാക്കേണ്ടിവരും.
(കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിൽ പൊളിറ്റക്കൽ സയൻസ് വിഭാഗം മേധാവിയാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |