ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമനിർമ്മാണ സഭകളുടെ പ്രവർത്തനം ചിലപ്പോഴൊക്കെ നടപടിക്രമം 'അക്രമം' എന്ന നിലയിലേക്ക് വഴുതിപ്പോകാറുണ്ട്. ഒരു ധനകാര്യമന്ത്രി ബഡ്‌ജറ്റ് അവതരിപ്പിക്കുന്ന വേളയിൽ പ്രതിപക്ഷം സ്പീക്കറുടെ കസേരമറിച്ചിട്ടതും, തല്ലിത്തകർത്തതും അവരെ മര്യാദ പഠിപ്പിക്കാൻ മന്ത്രിമാരാക്കിയതും മലയാളി കണ്ടതാണ്. നിനച്ചിരിക്കാത്ത നേരത്ത് രാഗുൽഗാന്ധി ഓടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെട്ടിപ്പിടിച്ചതും കൗതുകം പകർന്ന ദൃശ്യമായിരുന്നു.
നിയമസഭയെന്ന ശ്രീകോവിലിൽ മണിയടിയും നടയടച്ച് പൂജയുമൊക്കെ പതിവാണ്. ചില പ്രത്യേക വേളകളിൽ ഉദയാസ്തമയപൂജ, വെടിക്കെട്ട്, കാട്ടാഗുസ്തി, കൈയാങ്കളി, വാക്‌പയറ്റ് എന്നിവയും സംഭവിക്കാറുണ്ട്. പ്രതിപക്ഷത്തിന് ഇടയ്ക്കിടെ 'വാക്ക് ഔട്ട്" എന്നൊരു കലാപരിപാടിയുണ്ട്. ആവേശം മൂത്താൽ നടുത്തളത്തിൽ ഇറങ്ങും. സാധാരണ പൗരന്മാർക്ക് അകത്ത് കടക്കണമെങ്കിൽ വലിയ നടപടിക്രമങ്ങളാണ്. ലോക കേരള സഭയെന്ന ഡ്യൂപ്ളിക്കേറ്റ് സഭയിൽ മിടുക്കുണ്ടെങ്കിൽ ആർക്കും കയറിപ്പറ്റാം.
ഇപ്പോഴിതാ ചില വാക്കുകളേയും പടിയ്ക്ക് പുറത്താക്കി പിണ്ഡം വച്ചിരിക്കുന്നു. ഭ്രഷ്ട് കല്പിക്കപ്പെട്ട വാക്കുകൾക്ക് ഇനി സഭയിൽ വിലസാനാവില്ല. അഴിമതിയും അധികാരവും അസംബന്ധവും കാപട്യവും ചതിയും ക്രൂരതയും ഇരട്ടത്താപ്പും ലൈംഗികാതിക്രമവുമൊക്കെ പുറത്തുമതി. ഗുണ്ടയും അക്രമികളും മണ്ടന്മാരും കഴുതയും പാറ്റയും ചാണകവും മുതലക്കണ്ണീരും ഒളിഞ്ഞുനോട്ടവും 'കടക്കൂ പുറത്ത് " എന്നാണ് കല്പന.
പാർലമെന്റിന്റെ ചുവടുപിടിച്ച് കേരള നിയമസഭയിലും ചില പദങ്ങളെ പുറത്താക്കാവുന്നതേയുള്ളൂ. കാരണഭൂതൻ, ബിരിയാണിച്ചെമ്പ്, കുന്തവും കൊടച്ചക്രവും തുടങ്ങിയ കഠിനപദങ്ങളെ നിരോധിച്ച് സർക്കാരിന്റെ മാനം രക്ഷിക്കാവുന്നതാണ്. ഏത് അവകാശങ്ങൾ എടുത്തുകളഞ്ഞാലും രാഷ്ട്രപതിയെപ്പോലുള്ള വിശിഷ്ടാതിഥികൾ പ്രസംഗിക്കുമ്പോൾ കൂർക്കംവലിച്ച് ഉറങ്ങാനുള്ള അവകാശം മാത്രം എടുത്ത് കളയരുതേ എന്നാണ് അപേക്ഷ.
സഭയ്ക്ക് പുറത്താണെങ്കിലും ചില പദങ്ങൾക്ക് കഷ്ടകാലം വന്ന് ഭവിക്കാറുണ്ട്. ഓണാട്ടുകരയുടെ ഓമനകളായ കുന്തവും കൊടച്ചക്രവും വരുത്തിയ വിനകൾ നമ്മൾ കണ്ടതല്ലേ?
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |