സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടേയും ജീവനക്കാരുടേയും ശമ്പളം പരിഷ്കരിച്ച് സർക്കാർ 2018 ൽ ഇറക്കിയ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയതോടെ ആരോഗ്യരംഗത്തെ മാലാഖമാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന നഴ്സുമാരുടെ ജീവിതസമരം വീണ്ടും ചർച്ചയായിരിക്കുന്നു. 2009 ലെ മിനിമം വേതന ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ മേഖലയിലെ നഴ്സുമാർ ആദ്യമായി പ്രത്യക്ഷസമരത്തിനിറങ്ങുന്നത് 2011ലാണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റേയും പിന്തുണയില്ലാതെ സ്വകാര്യ മാനേജ്മെന്റുകൾക്കെതിരെ വമ്പൻ സമരം. ആദ്യമൊക്കെ അവഗണിക്കാൻ നോക്കിയെങ്കിലും പിന്നീട് സമരം കേരളം ഏറ്റെടുത്തു. ഒടുവിൽ 6500 രൂപ അടിസ്ഥാന ശമ്പളം നൽകാൻ സർക്കാരും മാനേജ്മെന്റുകളും സമ്മതിച്ചു. ഈ ശമ്പളം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു 2013ലെ സമരം. അന്ന് കുറഞ്ഞ അടിസ്ഥാന ശമ്പളം 10000ത്തിലും കൂടിയത് 13000 ത്തിലുമെത്തിച്ച് സർക്കാർ ഉത്തരവുണ്ടായി.
2018ൽ സമരത്തിന്റെ അടുത്തഘട്ടത്തിൽ സർക്കാർ 20000രൂപ അടിസ്ഥാനശമ്പളം നിശ്ചയിച്ചു. ചില ആശുപത്രികൾ അത് അംഗീകരിച്ചു. എന്നാൽ മാനേജ്മെന്റ് അസോസിയേഷൻ ഇതിനെതിരെ കോടതിയിൽ പോയി. അതിലിപ്പോഴും തീരുമാനമാകാത്തതിനാൽ അഞ്ച് വർഷത്തിനിപ്പുറവും 20000രൂപ എല്ലാവർക്കും കിട്ടിയിട്ടില്ല. ഈ ഉത്തരവ് റദ്ദാക്കി ഇരുകൂട്ടരുമായി ചർച്ചനടത്തി വ്യക്തതയോടെ പുതിയ ഉത്തരവിറക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
നഴ്സുമാരുടെ
പ്രധാന ആവശ്യങ്ങൾ
1. പല സ്വകാര്യ ആശുപത്രികളിലും സ്ഥിരനിയമനം ലഭിച്ച നഴ്സുമാർക്ക് 21,000 – 22,000 രൂപ വരെ പ്രതിമാസശമ്പളം ലഭിക്കുമ്പോൾ ഇതേ ആശുപത്രിയിലെ താത്‌കാലിക നഴ്സുമാർക്ക് ലഭിക്കുന്നത് പരമാവധി 12,000 രൂപയാണ്. സർക്കാർ സർവീസിൽ 40,000 രൂപയാണ് അടിസ്ഥാനശമ്പളം.
2. സ്ഥിരപ്പെട്ട നഴ്സുമാർക്കും ജീവനക്കാർക്കുമാണ് മുൻപുള്ള സർക്കാർ വിജ്ഞാപനം പ്രയോജനം ചെയ്തത്. അതും ഇക്കാര്യം നടപ്പാക്കിയ ആശുപത്രികളിൽ ജോലി ചെയ്യുന്നവർക്കു മാത്രം. മറ്റ് ആശുപത്രികളിലെ ശരാശരി വേതനം ഇപ്പോഴും 10,000 രൂപയിൽ താഴെയാണ്.
ജീവിതച്ചെലവ് വളരെ ഉയർന്ന സാഹചര്യത്തിൽ. 1,500 രൂപയെങ്കിലും ദിവസം ശമ്പളം ലഭിക്കുന്ന തരത്തിൽ ശമ്പള പരിഷ്കരണം നടക്കണമെന്നാണു നഴ്സുമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ആവശ്യം.
3. മിക്ക ആശുപത്രികളും ഇപ്പോൾ സ്ഥിരനിയമനം ഉപേക്ഷിച്ച മട്ടാണ്. താത്‌കാലികാടിസ്ഥാനത്തിൽ നഴ്സുമാരെ നിയമിക്കുക, കരാർ പുതുക്കുക, ഇതാണ് സ്ഥിതി. അങ്ങനെയാകുമ്പോൾ സർക്കാർ നിശ്ചയിച്ച മിനിമം ശമ്പളം നൽകേണ്ടി വരില്ലെന്ന് മാത്രമല്ല എപ്പോൾ വേണമെങ്കിലും ജോലിയിൽനിന്ന് ഒഴിവാക്കാനുമാകും. ഇനിയിത് അംഗീകരിക്കാൻ പറ്റില്ലെന്ന നിലപാടിലാണ് നഴ്സുമാർ
4. ഷിഫ്റ്റ് സമ്പ്രദായം പലയിടത്തും നടപ്പാകുന്നില്ല. ചില ആശുപത്രികളിൽ ആറ് മണിക്കൂറിനു പകരം 12–13 മണിക്കൂർ വരെ ജോലി ചെയ്യേണ്ടിവരുന്നുണ്ട്. കോൺട്രാക്ട് നിയമനങ്ങൾ ഒഴിവാക്കുക, ലേബർ നിയമനങ്ങൾ കർശനമായി പാലിക്കുക തുടങ്ങിയവയാണ് നഴ്സുമാരുടെ മറ്റ് പ്രധാന ആവശ്യങ്ങൾ.
കുടിയേറ്റമല്ല
പോംവഴി
ബ്രിട്ടനിലടക്കം വിദേശരാജ്യങ്ങളിൽ നഴ്സുമാർക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സംസ്ഥാനസർക്കാർ ഇപ്പോൾ മുൻകൈയെടുക്കുന്നുണ്ട്. എന്നാൽ എല്ലാ നഴ്സുമാർക്കും മറ്റ് നാടുകളിലേക്ക് കുടിയേറുക പ്രായോഗികമല്ല. മാതാപിതാക്കളെയും കുട്ടികളെയും നാട്ടിലുപേക്ഷിച്ച് വിദേശത്ത് ചേക്കേറാൻ കഴിയാത്ത നിരവധിപ്പേരുണ്ട്. ഏറ്റവും മികച്ചവർ മറുനാടുകളിലേക്ക് പോയാൽ നമ്മുടെ ആതുരരംഗത്തിന് സംഭവിക്കാനിടയുള്ള നിലവാരത്തകർച്ചയും ശ്രദ്ധിക്കേണ്ടതുണ്ട്.
സ്നേഹവും കരുണയും ക്ഷമയും ഏറെ ആവശ്യപ്പെടുന്ന ഈ തൊഴിലിന് നാട്ടിൽ മാന്യമായ വേതനം ലഭിക്കുക എന്ന അവകാശത്തിനായാണ് നഴ്സുമാർ സമരരംഗത്തിറങ്ങിയതും ഇനി ഇറങ്ങേണ്ടിവരുന്നതും. കൊവിഡും നിപ്പയും പിടിമുറുക്കിയ കാലഘട്ടങ്ങളിൽ നഴ്സുമാരുടെ സേവനത്തിന്റെ മൂല്യം സമൂഹം തിരിച്ചറിഞ്ഞതാണ്. എന്നിട്ടും ശമ്പളത്തിന്റെ കാര്യത്തിൽ തങ്ങളെ സർക്കാരുകളും മാനേജ്‌മെന്റുകളും ഒറ്റപ്പെടുത്തുകയാണെന്ന തിരിച്ചറിവ് നഴ്സുമാർക്കിടയിൽ നിലകൊള്ളുന്നു. ഏറെ ആഗ്രഹിച്ചാണ് പലരും ആതുരാലയങ്ങളിലെ മാലാഖമാരുടെ വേഷം തിരഞ്ഞെടുക്കുന്നത്. എന്നാൽ ഈ മാലാഖമാരും മനുഷ്യരാണെന്ന തിരിച്ചറിവ് സർക്കാരിനും ആശുപത്രി മാനേജ്മെന്റുകൾക്കും പലപ്പോഴും ഉണ്ടാകുന്നില്ല.
(ലേഖകൻ കുവൈറ്റിൽ മിനിസ്ട്രി ഒഫ് ഹെൽത്തിന് കീഴിൽ കെ.ഒ.സി ഹോസ്പിറ്റലിൽ രജിസ്‌റ്റേഡ് നഴ്‌സാണ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |