കേരള രാഷ്ട്രീയത്തിൽ കേരള കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പിറവിക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനും ചരിത്രപരമായൊരു ചാർച്ച അവകാശപ്പെടാനുണ്ട്. രണ്ടും 1964ൽ സംഭവിച്ചുവെന്നതാണ് അത്.
1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽ നിന്ന് 32 പേർ ഇറങ്ങിപ്പോന്നതാണ് പിളർപ്പിലേക്കും പിന്നീട് സി.പി.എം എന്ന പാർട്ടിയുടെ രൂപീകരണത്തിലേക്കും നയിച്ചതെങ്കിൽ, 1964ൽ ആർ. ശങ്കറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് മന്ത്രിസഭയ്ക്കെതിരായ അവിശ്വാസപ്രമേയത്തെ പിന്തുണച്ച 15 വിമത കോൺഗ്രസുകാരാണ് കേരള കോൺഗ്രസ് രൂപീകരിച്ചത്.
പി.ടി. ചാക്കോയ്ക്ക് മാനസിക പിന്തുണ നൽകിയവരായിരുന്നു അവർ. ആ 15 പേരിൽ കെ.എം. മാണി ഇല്ല. ആർ. ബാലകൃഷ്ണപിള്ളയുണ്ട്. പിള്ളയ്ക്ക് കേരള കോൺഗ്രസോളം ചരിത്രമുണ്ടെന്നു പറയുന്നത് അതിനാലാണ്. പി. നാരായണക്കുറുപ്പിനു ശേഷം ബാലകൃഷ്ണപിള്ളയും വിടവാങ്ങുമ്പോൾ ഇന്ന് പല കഷണങ്ങളായി ചിതറിക്കിടക്കുന്ന കേരള കോൺഗ്രസുകളുടെ ആദിരൂപത്തിന്റെ ശില്പികളെല്ലാം ആ ചരിത്രമവശേഷിപ്പിച്ച് മണ്ണോടു ചേരുകയാണ്.
മന്നത്ത് പത്മനാഭന്റെയും കത്തോലിക്കാ സഭയുടെയും അനുഗ്രഹാശിസ്സുകളോടെയാണ് കെ.എം.ജോർജും കൂട്ടരും കേരള കോൺഗ്രസിന് രൂപം നൽകിയത്. ജോർജ് ചെയർമാനായി. പിള്ള ആദ്യ ജനറൽസെക്രട്ടറിയും. കെ.എം. മാണി അന്ന് കോട്ടയത്തെ ഡി.സി.സി ഭാരവാഹി. പിൽക്കാലത്ത് മാണി, കോൺഗ്രസിനെ തള്ളി കേരള കോൺഗ്രസിലെത്തി. അവിടെ നിന്ന് കെ.എം. ജോർജിനെ മറികടന്ന് സ്വന്തം മേധാവിത്വമുറപ്പാക്കിയപ്പോൾ കേരള കോൺഗ്രസ് പിളർന്നു.
1976ൽ കെ.എം. ജോർജ് മരിക്കുമ്പോൾ കേരള കോൺഗ്രസ്- എം ലീഡറായി കെ.എം.മാണി അപ്രമാദിത്വം സ്ഥാപിച്ചുനിന്നു. ജോർജിന്റെ യഥാർത്ഥ കേരള കോൺഗ്രസിലായിരുന്നു അപ്പോഴും ബാലകൃഷ്ണപിള്ള. ജോർജിന്റെ നിര്യാണശേഷം പിള്ളയുടേതായി കേരള കോൺഗ്രസ്. 1960ൽ ഇരുപത്തിയഞ്ചാം വയസ്സിൽ നിയമസഭയിലെത്തിയ പിള്ള, കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്രവും പ്രായം കുറഞ്ഞ അംഗമായി ചരിത്രമെഴുതി.
1964ലാണ് കോൺഗ്രസ് സർക്കാരിനെതിരായ പി.കെ. കുഞ്ഞിന്റെ അവിശ്വാസപ്രമേയം. അന്നു തൊട്ടിങ്ങോട്ട് പാർലമെന്ററി രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന കാലങ്ങളിൽ പലപ്പോഴായി വിവാദങ്ങൾ പിള്ളയ്ക്കൊപ്പം സഞ്ചരിച്ചിട്ടുണ്ട്. 65ൽ ആർക്കും ഭൂരിപക്ഷം കിട്ടാതെ പിരിച്ചുവിടപ്പെട്ട സഭയിലും പിള്ള വിജയിച്ചെത്തി. 1971ൽ മാവേലിക്കര മണ്ഡലത്തിൽ നിന്ന് പാർലമെന്റിലേക്ക് ജയിച്ചു കയറി. 75ൽ തിരിച്ചെത്തി നിയമസഭയിലേക്ക് വീണ്ടും. 1975, 80, 82, 85, 87, 91, 2002 വർഷങ്ങളിൽ മന്ത്രിയായി.
എൺപതുകളിൽ കുറച്ചുകാലം കേരള കോൺഗ്രസുകളെല്ലാം ഒന്നായിനിന്നപ്പോൾ മാണിയും പിള്ളയും ജോസഫും ജേക്കബുമെല്ലാം ഒരുമിച്ചിരുന്നിട്ടുണ്ട്. അധികനാൾ ആ യോജിപ്പ് നീണ്ടില്ല. പാർട്ടിക്കുള്ളിലെ ഗ്രൂപ്പിൽ ജോസഫും പിള്ളയും ഒരുമിച്ചു. 89ൽ ജോസഫ് പുതിയ പാർട്ടിയുമായി ഇടതു മുന്നണിയിലെത്തിയപ്പോൾ പിള്ള സ്വന്തം ഗ്രൂപ്പ് പുനസ്ഥാപിച്ച് യു.ഡി.എഫിലെ കക്ഷിയായി.
പിള്ളയെ കുരുക്കിയ പഞ്ചാബ് മോഡൽ
തുറന്നടിച്ച അഭിപ്രായപ്രകടനങ്ങളാണ് പലപ്പോഴും ബാലകൃഷ്ണപിള്ളയെ വിവാദങ്ങളുടെ തോഴനാക്കിയത്. മന്ത്രിസ്ഥാനം തെറിക്കുന്നതിൽപ്പോലും ആ നാക്ക് വില്ലനായിരുന്നിട്ടുണ്ട്. പഞ്ചാബ് മോഡൽ പ്രസംഗത്തിൽ 1985 ജൂൺ അഞ്ചിന് പിള്ളയുടെ മന്ത്രിസ്ഥാനം തെറിച്ചു.
പാലക്കാട് അനുവദിക്കുമെന്നറിയിച്ച റെയിൽവേ കോച്ച് ഫാക്ടറി പഞ്ചാബിലെ കപൂർത്തലയിലേക്ക് കൊണ്ടുപോയതിനെ വിമർശിച്ച്, സംസ്ഥാനത്ത് റെയിൽവേയുടെ കൂടി ചുമതല വഹിച്ച പിള്ള പ്രസംഗിച്ചതാണ് വിനയായത്. പിള്ളയെ തെറിപ്പിക്കാൻ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ കുശാഗ്രബുദ്ധി പ്രവർത്തിച്ചതായിരുന്നു വിവാദത്തിലേക്ക് പ്രസംഗത്തെ എത്തിച്ചതെന്ന് വിശ്വസിച്ചു, പിള്ള.
കരുണാകരന്റെ വിശ്വസ്തനായിരുന്ന അന്നത്തെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ ജി. കാർത്തികേയനാണ് ആ വിവാദം അന്ന് ഊതിപ്പെരുപ്പിച്ചത്. പിള്ളയ്ക്ക് ഒരു 'മുന്നറിയിപ്പ് ഡോസ്' കരുണാകരൻ കൊടുത്തതായിരുന്നു അതെന്ന് 1986ൽ, പിള്ളയെ വീണ്ടും മന്ത്രിസഭയിലേക്കെടുത്തതിലൂടെ പലരും കരുതി. വിവാദം അനാവശ്യമെന്ന് ഹൈക്കോടതി വിധിയെഴുതിയതാണ് പുന:പ്രവേശനത്തിന് വഴിതുറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |