SignIn
Kerala Kaumudi Online
Friday, 26 April 2024 2.19 PM IST

പരിസ്ഥിതി കൊള്ളയ്ക്കെതിരെ കോടതിയുടെ ചെറുവിരൽ

gyap

ദേശീയപാതാ വികസനത്തിന്റെ മറവിൽ മൂന്നാറിൽ നടന്ന കോടികളുടെ പരിസ്ഥിതി കൊള്ളയ്ക്ക് തടയിടാൻ ഒടുവിൽ കോടതിയുടെ ഇടപെടൽ. കൊച്ചി- ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ നിന്ന് യാതൊരു മാനദണ്ഡവും പാലിക്കാതെ വൻതോതിൽ പാറ പൊട്ടിച്ച് കടത്തിയ സംഭവത്തിൽ കേസെടുക്കാൻ കഴിഞ്ഞ ദിവസം നെടുങ്കണ്ടം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരിക്കുന്നു. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിലാണ് കോടതിയുടെ ഇടപെടൽ. രണ്ട് മാസം മുമ്പ് ശാന്തൻപാറ പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്തതിനെ തുടർന്നാണ് ഗിരീഷ് കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ നിന്നോ റവന്യൂ വകുപ്പിൽ നിന്നോ പരാതി ലഭിക്കാത്തതിനാലാണ് കേസ് എടുക്കാത്തതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഈ റിപ്പോർട്ട് കോടതി തള്ളുകയായിരുന്നു. ദേശീയപാതയുടെ നിർമ്മാണത്തിന് കരാറെടുത്ത ദിനേഷ് ചന്ദ്ര ആർ. അഗർവാൾ ഇൻഫ്രാകോൺ, ഉപകരാറെടുത്ത ഗ്രീൻവർത്ത് ഇൻഫ്രാസ്ട്രച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളെ പ്രതി ചേർത്താണ് പൊലീസ് കേസെടുക്കുക.

ചരിത്ര പാത

1924ലെ പ്രളയത്തിൽ മൂന്നാർ ടോപ്പ് സ്റ്റേഷനിലെ മോണോ റെയിൽ സംവിധാനം തകർന്നതിനെ തുടർന്ന് തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കുമുള്ള ചരക്ക് ഗതാഗതം പൂർണമായും നിലച്ചിരുന്നു. ഇതോടെ മൂന്നാറിൽ ഉത്പാദിപ്പിക്കുന്ന തേയില തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാൻ മാർഗമില്ലാതായി. തുടർന്ന് റെയിലിന് ബദലായി ദേവികുളം ഗ്യാപ്പ് വഴി റോഡ് നിർമ്മിക്കാൻ അന്നത്തെ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു. അതീവപരിസ്ഥിതി ദുർബലമായ പ്രദേശത്ത് തീർത്തും പ്രകൃതിസൗഹൃദമായിട്ടായിരുന്നു നിർമ്മാണം. ലോക്ഹാർട്ട് ഗ്യാപ്പെന്നും ഇവിടം അറിയപ്പെടുന്നു. ഇത് പിന്നീട് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായി. മൂന്നാറിൽ നിന്ന് 14 കിലോമീറ്ററാണ് ഗ്യാപ്പിലേക്കുള്ള ദൂരം. ഇവിടെ ചില ഭാഗത്ത് റോഡിന് വീതി തീരെ കുറവായിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം 2017 ആഗസ്റ്റിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റർ റോഡ് വീതി കൂട്ടാൻ ആരംഭിച്ചു. ഇതിനായി 381 കോടി രൂപയാണ് ഉപരിതല ഗതാഗതവകുപ്പ് അനുവദിച്ചത്. രണ്ടു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പുനർനിർമ്മാണ ജോലികളുടെ മറവിൽ പിന്നീട് നടന്നത് കേരളത്തിലെ ഏറ്റവും വലിയ പരിസ്ഥിതി കൊള്ളയായിരുന്നു. കൊച്ചി കേന്ദ്രമായ റോഡ് നിർമ്മാണ കമ്പനിയ്ക്ക് റോഡ് നിർമ്മിക്കുന്നതിലല്ല, പാറ പൊട്ടിച്ച് കടത്തുന്നതിൽ മാത്രമായിരുന്നു താത്പര്യം. മുകൾമണ്ണിന്റെ ബലം നോക്കാതെ മലകൾക്കുള്ളിൽ പോലും അമിത സ്‌ഫോടക വസ്തുക്കൾ വച്ച് ഖനനം നടത്തി. അശാസ്ത്രീയവും പ്രകൃതിക്ക് നിരക്കാത്തതുമായ നിർമ്മാണത്തെ തുടർന്ന് ഒരു ഡസനോളം തവണ വൻതോതിൽ മലയിടിച്ചിലുകളുണ്ടായി. 2019 ഒക്ടോബർ എട്ടിനും 11നുമുണ്ടായ ഇടിച്ചിലുകളായിരുന്നു ഇവയിൽ ഭീകരം. 11നുണ്ടായ മലയിടിച്ചിലിൽ ജോലി ചെയ്തിരുന്ന ഒരു തൊഴിലാളി മണ്ണിനടിയിൽപ്പെട്ട് മരിയ്ക്കുകയും മറ്റൊരാളെ കാണാതാകുകയും ചെയ്തിരുന്നു. മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറികളുമടക്കം നിരവധി വാഹനങ്ങൾ അന്ന് തകർന്നിരുന്നു. മലയടിവാരത്ത് ഏക്കറുകണക്കിന് കൃഷിയിടങ്ങൾ നശിക്കുകയും ചെയ്തു. ചെറിയ ഇടിച്ചിലുകളിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതിനുശേഷം രണ്ട് മാസത്തോളം നിർമ്മാണം നിറുത്തിവച്ചു. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ റോഡ് നിർമ്മിച്ചതും വൻപാറക്കെട്ടുകൾ അനധികൃതമായി പൊട്ടിച്ചുനീക്കിയതും മൂലമാണ് മലയിടിഞ്ഞതെന്നു ദേവികുളം സബ് കളക്ടറായിരുന്ന രേണുരാജ് അന്ന് റിപ്പോർട്ട് നൽകിയിരുന്നു. അത് അവഗണിച്ച് പാറപൊട്ടിക്കലും നിർമ്മാണപ്രവർത്തനങ്ങളും തുടർന്നു. ഇതിന്റെ പരിണിതഫലമായി പിന്നീട് പലപ്പോഴായി വൻതോതിലുള്ള മണ്ണിടിച്ചിലാണ് ഇവിടെയുണ്ടായത്. അനിയന്ത്രിതമായ പാറഖനനമാണ് നിരന്തര മലയിടിച്ചിലുകൾക്ക് കാരണമെന്ന് കാട്ടി നേരത്തെ കോഴിക്കോട് എൻ.ഐ.ടി സംഘം സർക്കാരിന് പഠന റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നിട്ടും ഇതേ കമ്പനിക്ക് വീണ്ടും പാറപൊട്ടിച്ച് കൊണ്ടുപോകാൻ അധികൃതർ അനുമതി നൽകിയെന്നതാണ് വിചിത്രം.

പൊട്ടിച്ച് കടത്തിയത് കോടികൾ

ഗ്യാപ്പ് റോഡിൽ നിന്ന് കരാറുകാരന്റെ നേതൃത്വത്തിൽ അനധികൃതമായി പൊട്ടിച്ച് കടത്തിയത് 2.5 ലക്ഷത്തിലധികം ക്യുബിക് മീറ്റർ പാറ. പൊതുവിപണിയിലെ വിലയനുസരിച്ച് ഒരു ക്യുബിക് മീറ്റർ പാറയ്ക്ക് 1250 രൂപ കണക്കുകൂട്ടിയാൽ തന്നെ 31.25 കോടി രൂപ മൂല്യമുണ്ട്. എന്നാൽ സർക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം 4.52 കോടി രൂപ മാത്രമാണ് നഷ്ടം. ദേവികുളം ഭാഗത്ത് നിന്ന് 93,000 ക്യുബിക് മീറ്ററും ഉടുമ്പൻചോല ഭാഗത്ത് നിന്ന് 1,57,960 ക്യുബിക് മീറ്ററും പാറ അനധികൃതമായി പൊട്ടിച്ചതായി കണ്ടെത്തി. വിവിധ ഭാഗങ്ങളായി തിരിച്ച് പാറയുടെ ആഴം കണക്ക് കൂട്ടിയാണ് പരിശോധന നടത്തിയത്. അലൈൻമെന്റ് പ്രകാരം അനുവദിച്ചിരിക്കുന്ന പാറയുടെ ഉള്ളിലേക്ക് കയറി പൊട്ടിച്ചെടുത്തതാണ് ഇവയെല്ലാം. ഒരു ഡസണിലധികം സ്ഥലത്ത് വലിയ തോതിൽ പാറയിടിഞ്ഞ് പോയതിനാൽ ഇതിന്റെ അനുവദനീയമായ അതിർത്തി നിർണയിക്കാനായിരുന്നില്ല. തുടർന്ന് ഗൂഗിൾ ഇമേജിന്റെ സഹായത്തോടെയാണ് ഇത് കണക്കാക്കി നഷ്ടപ്പെട്ട പാറയുടെ അളവെടുത്തത്. ഏഴ് മീറ്റർ ദൂരത്തിൽ രണ്ടര കിലോമീറ്ററോളം വരുന്ന ഭാഗത്തെ പാറയാണ് പൊട്ടിക്കാൻ ഗ്യാപ്പ് റോഡിൽ മാത്രം അനുവദിച്ചിരുന്നത്. റോഡ് നിർമാണത്തിന് ആകെ 5,30,676 ക്യുബിക് മീറ്റർ പാറ ഖനനത്തിന് അനുമതിയുണ്ടായിരുന്നു. റോഡ് കടന്നുപോകാത്ത ഭാഗത്തെ വരെ പാറ പൊട്ടിച്ചുനീക്കിയതായി രണ്ട് വർഷം മുമ്പ് ജില്ലാ കളക്ടർക്ക് സ്‌പെഷ്യൽ തഹസിൽദാർ നൽകിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. കരിങ്കൽ ഖനനത്തിനായി റോഡ് അലൈൻമെന്റ് മാറ്റിയെന്ന ആരോപണവും കരാറെടുത്ത കമ്പനിക്കെതിരെയുണ്ട്. ഗ്യാപ്പ് റോഡിന് താഴെയുള്ള കിളിപ്പാറ, സൊസൈറ്റിമേട്, കാക്കാക്കട, ചൊക്രമുടിക്കുടി, ചങ്ങനാശേരിക്കട, ശെവന്തിക്കനാൽ എന്നിങ്ങനെ ആദിവാസി ഊരുകൾ കൂടി ഉൾപ്പെട്ട മേഖലയിലെ 1500 കുടുംബങ്ങൾക്ക് ഭീഷണിയാണ് പാറ പൊട്ടിക്കൽ. ഇവരെ മാറ്റിപ്പാർപ്പിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും നിർമ്മാണ കമ്പനിയുടെ അനാസ്ഥയാണ് മലയിടിച്ചിലിനു കാരണമെങ്കിൽ അവരിൽ നിന്നു നഷ്ടപരിഹാരം ഈടാക്കണം. കാലവർഷം കണക്കിലെടുത്ത് തുടർ അപകടങ്ങൾ ഉണ്ടാകുന്നതു തടയാൻ നിർമ്മാണ നിരോധനം ഏർപ്പെടുത്തണമെന്നും കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് നൽകി രണ്ട് വർഷം കഴിഞ്ഞിട്ടും ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നതാണ് ശ്രദ്ധേയം. നിയമപ്രകാരം റവന്യൂ വകുപ്പ് കേസ് രജിസ്റ്റർ ചെയ്യുകയും പൊലീസിന് കൈമാറുകയും ചെയ്യേണ്ടതാണ്. എന്നാൽ പാറമോഷണം കണ്ടെത്തി ഒരു വർഷം കഴിഞ്ഞിട്ടും റവന്യു വകുപ്പ് അതിന് തയ്യാറായില്ല. പാറ വിലയും പിഴയും അടക്കം 30 കോടി രൂപ കരാറുകാരനിൽ നിന്ന് ഈടാക്കാൻ തീരുമാനിച്ചെങ്കിലും അതും നടപ്പിലായിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROCK MINING IN MUNNAR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.