ലോകമംഗളത്തിനായി ശ്രീനാരായണ ഗുരുദേവൻ സംസ്ഥാപനം ചെയ്ത രണ്ട് മഹാപ്രസ്ഥാനങ്ങളാണ് ശ്രീനാരായണ ധർമ്മപരിപാലന യോഗവും ശ്രീനാരായണ ധർമ്മസംഘവും. ഇതിൽ കേരളത്തിന്റെ പ്രത്യേക സാമൂഹ്യ പശ്ചാത്തലത്തിൽ സാമൂഹ്യ പുനരുദ്ധാരണത്തിനായും സമഭാവനയിൽ അധിഷ്ഠിതമായ നവോത്ഥാന മുന്നേറ്റത്തിനായും 1903ൽ രൂപം കൊണ്ടതാണ് എസ്.എൻ.ഡി.പി. യോഗം. എന്നാൽ ധർമ്മസംഘം മാനവരാശിയുടെ മുഴുവൻ ആത്മീയവും ലൗകികവുമായ ശ്രേയസിന്റേയും പ്രേയസിന്റേയും നേരാംവഴികൾ വെളിവാക്കുന്നതിനായി രൂപപ്പെട്ടതാണ്. യോഗം നിലവിൽവന്ന് കാൽനൂറ്റാണ്ട് കൂടി കഴിഞ്ഞാണ് ധർമ്മസംഘത്തിന്റെ പിറവി. 1928 ജനുവരി ഒൻപതിന് (1103 ധനു 27) കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിന് സമീപത്തെ അദ്വൈതാശ്രമത്തിൽ വച്ച് ശ്രീനാരായണ ധർമ്മസംഘം ഉദയം ചെയ്തതിന്റെ 94 -ാമത് വാർഷിക ദിനമാണ് ഇന്ന്.
കേരളത്തിന്റെ മാത്രമല്ല മനുഷ്യവർഗത്തിന്റെയാകെ ചരിത്രഗതിയിൽ ആത്മീയതയുടെ പാരസ്പര്യമുള്ള സ്വതന്ത്ര മാനവികതയുടെ ആദ്യവെളിച്ചം തെളിച്ചത് ഗുരുദേവനാണ്. ആ പാവനമായ വെളിച്ചത്തെ എക്കാലവും ഭദ്രമായി സംരക്ഷിക്കാനും ദേശങ്ങളിൽനിന്നും ദേശങ്ങളിക്ക് വ്യാപിപ്പിക്കാനും മനുഷ്യ ഹൃദയങ്ങളിൽ നിന്നും മനുഷ്യ ഹൃദയങ്ങളിലേക്ക് പകരാനും പ്രതിജ്ഞാബദ്ധമായി നിലകൊള്ളുക എന്നതാണ് ധർമ്മസംഘത്തിന്റെ പ്രഥമവും പ്രധാനവുമായ കർത്തവ്യം.
ഈ കർത്തവ്യ നിർവഹണത്തിന്റെ നിരന്തരത കൊണ്ടാണ് മറ്റെല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വേറിട്ട് മതനിരപേക്ഷതയുടെ ഒരു പുതുപുത്തൻ സംസ്കാരം കേരളത്തിന് സ്വന്തമാക്കാനായത്.
ജാതിയും മതങ്ങളും പൗരാണിക ദൈവസങ്കല്പങ്ങളും സോപാധികങ്ങളായ വിശ്വാസാചാരങ്ങളുമെല്ലാം മനുഷ്യരെ വിഭജിക്കുന്നതിലാണ് ശ്രദ്ധയും കരുത്തും കാട്ടുന്നതെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് ഗുരുദേവൻ സമസ്ത മനുഷ്യരുടേയും ഒന്നിക്കലിനും നന്നാവലിനും വിശ്വാസ സ്വാതന്ത്ര്യത്തിനും വേണ്ട മാർഗ നിർദ്ദേശങ്ങൾ അരുളാൻ ഒരു സന്ന്യാസിസംഘം തന്നെ വേണമെന്ന നിശ്ചയത്തിലെത്തിയത്. ജാതിയില്ലാത്ത ഒരു സഭ സ്ഥാപിക്കണമെന്ന വിചാരം നേരത്തെതന്നെ ഗുരുദേവൻ പ്രകടിപ്പിച്ചിരുന്നതും ഈ അവസരത്തിൽ ഓർക്കാം.
1888ൽ അരുവിപ്പുറം പ്രതിഷ്ഠയോടനുബന്ധിച്ച് ഗുരുദേവൻ വെളിപ്പെടുത്തിയ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന സന്ദേശത്തിന്റെ സാർവത്രികതയുടേയും പ്രായോഗികതയുടേയും വഴിയും വിളക്കുമായി ശോഭിക്കുക എന്നതാണ് ധർമ്മസംഘത്തിന്റെ കാലാതീത ദൗത്യം.
ഗുരുദേവ ദർശനത്തിന്റെ ഭദ്രതയിൽ മനുഷ്യവർഗോദ്ധാരണത്തിനായി ആദ്ധ്യാത്മികതയുടെ വെളിച്ചം പകരുന്ന ധർമ്മസംഘത്തിന്റെ സംസ്ഥാപനത്തിന് തൊട്ടുപിന്നാലെയാണ് ശിവഗിരി തീർത്ഥാടനത്തിന് ഗുരുദേവൻ അനുമതി നൽകിയതെന്നതും ശ്രദ്ധേയമാണ്. ധർമ്മസംഘത്തിന്റേയും ശിവഗിരി തീർത്ഥാടനത്തിന്റേയും ഒൻപത് പതിറ്റാണ്ടിലേറെ നീളുന്ന മഹദ്ചരിത്രത്തിൽ നിന്നുമാണ് യാഥാസ്ഥിതിക പൗരോഹിത്യ ഇടപെടലുകൾകൊണ്ട് ജീർണിച്ച മാനവികത സ്വതന്ത്ര നവമാനവികതയായി പരിവർത്തനപ്പെട്ടത്. ഈ പരിവർത്തനമാണ് ആധുനിക കേരളത്തിന്റെ രൂപപ്പെടലിന്റെ അടിത്തറ.
മനുഷ്യന് ഒരു ജാതി അതാണ് നമ്മുടെ മതം എന്ന ഗുരുസന്ദേശത്തിന്റെയും ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന വിശ്വമാനവികതയുടെയും എക്കാലത്തേയും സമഗ്രമായ ഭാഷ്യത്തിന്റെ ഉള്ളടക്കമാണ് ധർമ്മസംഘത്തെ മറ്റെല്ലാ ആത്മീയപ്രസ്ഥാനങ്ങളിൽ നിന്നും സന്ന്യാസപരമ്പരകളിൽ നിന്നും സവിശേഷമാക്കുന്നതും വേറിട്ടതാക്കുന്നതും.
ഗുരു കാട്ടിയ പരോപകാര പരതയുടെ അഥവാ ത്യാഗത്തിന്റെ ശുദ്ധതയിലുള്ള കർമ്മകാണ്ഡവും ഗുരുവോതിയ ജ്ഞാനകാണ്ഡവും സമന്വയിപ്പിച്ച് ലോകാഭ്യുന്നതിയ്ക്കായി നിലകൊള്ളുന്ന ധർമ്മസംഘത്തിന്റെ സാന്നിദ്ധ്യം ഇല്ലായിരുന്നെങ്കിൽ കേരളം ഇന്നും ജാതിമതാന്ധത വാഴുന്നൊരു ഭ്രാന്താലയമായി നിലകൊള്ളുമായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ ജന്മംകൊണ്ട് സ്വതന്ത്രനായി ഈ ഭൂമിയിലേയ്ക്ക് കടന്നുവരുന്ന ഓരോ മനുഷ്യനേയും ആ സ്വതന്ത്രതയുടെ പശ്ചാത്തലത്തിൽത്തന്നെ സമഭാവനയോടെയും സമബുദ്ധിയോടെയും സ്വജീവിതത്തെ അഭിമുഖീകരിക്കാൻ പ്രാപ്തമാക്കാനാണ് ഓരോകാലത്തും ധർമ്മസംഘം യത്നിക്കുന്നത്. അതുകൊണ്ടുതന്നെ മനുഷ്യസമൂഹത്തിന്റെ നിത്യജീവിതത്തിനൊപ്പവും വർത്തമാനകാലത്തിനൊപ്പവും നിലകൊള്ളുന്ന ആത്മീയ പ്രസ്ഥാനമാണ് ശ്രീനാരായണ ധർമ്മസംഘം.
അലൗകികതയും ലൗകികതയും കാലത്തിനൊപ്പം ഇണക്കി പ്രസരിപ്പിക്കുന്നു എന്നതാണ് ധർമ്മസംഘത്തിന്റെ അപൂർവത. ഏകാന്തതയിലിരിക്കുന്ന സന്ന്യാസത്തിന്റെ പാരമ്പര്യമല്ല മറിച്ച് ജീവിതത്തിന്റെ സർവതോന്മുഖമായ അഭ്യുന്നതിയ്ക്കായി പങ്കുവയ്ക്കപ്പെടേണ്ടതായ പരോപകാരപരതയ്ക്കൊപ്പം ഇണങ്ങി നിൽക്കുന്ന സന്ന്യാസ സംസ്കാരമാണ് ധർമ്മസംഘത്തിന്റെ അടിത്തറ. നോവിക്കാതെ മനുഷ്യനെ നവീകരിക്കുന്ന മനുഷ്യത്വത്തിന്റെ സത്തകൊണ്ട് മനുഷ്യനെ ശുദ്ധീകരിക്കുന്ന നേരായ ആത്മീയതയുടെ നിലയ്ക്കാത്ത ഒഴുക്കാണ് ധർമ്മസഘത്തിന്റെ നിത്യതയെ ജീവസുറ്റതും ഭാസുരവുമാക്കുന്നത്.
മരുത്വാമലയിലേയും അരുവിപ്പുറത്തേയും തപധ്യാനാദികൾ കൊണ്ട് അകം കരകവിയുന്ന കാലം മുതൽക്കേ ഗുരുമനസിൽ ധർമ്മസംഘമെന്ന ആശയമുണ്ടായിരുന്നുവെന്ന് വേണം മനസിലാക്കാൻ. ശിവഗിരി മഠവും ആലുവാ അദ്വൈതാശ്രമവും ആശ്രമമെന്ന കൃതിയും 1926 ലെ വില്പത്രവുമൊക്കെ ധർമ്മസംഘമെന്ന ആശയത്തിന്റെ മുൻ സൂചനകളായിരുന്നു. ലോകസേവയ്ക്കായി രൂപപ്പെടുത്തിയ ഈ സന്ന്യാസി സംഘത്തിന്റെ പ്രാണസ്ഥാനത്ത് ധർമ്മമാണ് പരിലസിക്കുന്നത്. ധർമ്മമാണ് ലോകത്തെ നടത്തുന്നതെന്ന ഗുരുവിചാരത്തിനപ്പുറം മറ്റൊരു ധർമ്മവ്യവഹാരമില്ല.
സർവത്ര വിജയിക്കുന്ന ധർമ്മത്തിന്റെ താക്കോലാണ് ഗുരുദേവൻ ധർമ്മസംഘത്തെ ഏല്പിച്ചിട്ടുള്ളത്. അതുകൊണ്ട് തുറക്കുന്നതും തുറക്കപ്പെടുന്നതുമായ ഒരു ലോകമാണ് ഗുരുദേവൻ വിഭാവനംചെയ്ത സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം.
ആ ആത്മസാഹോദര്യത്തിന്റെ തിരിതെളിച്ചാണ് 1928 ജനുവരി ഒൻപതിന് കൂർക്കഞ്ചേരി അദ്വൈതാശ്രമത്തിൽ വച്ച് ഗുരുദേവന്റെ പാദപത്മങ്ങളിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് ബോധാനന്ദ സ്വാമികൾ, ഗോവിന്ദാനന്ദ സ്വാമികൾ, ആത്മാനന്ദ സ്വാമികൾ, സുഗുണാനന്ദഗിരി സ്വാമികൾ, നരസിംഹസ്വാമികൾ, രാമാനന്ദ സ്വാമികൾ, മാമ്പലം വിദ്യാനന്ദ സ്വാമികൾ, ധർമ്മതീർത്ഥ സ്വാമികൾ, ശങ്കരാനന്ദ സ്വാമികൾ, നീലകണ്ഠൻ ശാന്തി എന്നീ ശിഷ്യപ്രമുഖർ ഒപ്പുവച്ച് ശ്രീനാരായണധർമ്മസംഘം എന്ന മഹാപ്രസ്ഥാനം സംസ്ഥാപനം ചെയ്യപ്പെട്ടത്.
ലോകമംഗളത്തിന്റെ കൂപ്പുകൈ പോലെ പരിലസിക്കുന്ന നവമാനവികതയുടെ നമസ്കാരമണ്ഡപമാണ് ശിവഗിരിയിലെ ഗുരുദേവ മഹാസമാധി മന്ദിരം. അരുളൻപനുകമ്പയുടെ പ്രാണധാര പ്രവഹിക്കുന്ന ശിവഗിരി മഠത്തിലേയും അനുബന്ധ ആശ്രമങ്ങളിലേയും ഗുരുപരമ്പരയിൽപ്പെട്ട എല്ലാ സന്ന്യാസിശ്രേഷ്ഠരും ധർമ്മസംഘത്തിന്റെ ജന്മംകൊണ്ട് പവിത്രമായ കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രമുറ്റത്ത് ഇന്ന് ഒത്തുകൂടുകയാണ് . ആ ചരിത്ര മുഹൂർത്തത്തിന്റെ ദീപ്തസ്മരണയിൽ എന്തിനെല്ലാം വേണ്ടിയാണോ ഗുരുദേവൻ നിലകൊണ്ടത് ആയതിന്റെയെല്ലാം മംഗളകരമായ നിറവേറലിനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |