ദേശീയപാതയെന്നും സംസ്ഥാനപാതയെന്നുമെല്ലാം കേൾക്കുമ്പോൾ നമുക്ക് എന്താണ് തോന്നുക? ആ പേരിനു ഒരു വിലയും നിലയുമെല്ലാം ഉണ്ടല്ലോ. അതുകൊണ്ടു തന്നെ ഓരോരുത്തർക്കും ആ പാതകളിലൂടെ കടന്നുപാേയതിന്റെ അനുഭവങ്ങൾ പലതാകും. തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാത കാണുമ്പോഴും ആ പാതയിലൂടെ യാത്ര ചെയ്യുമ്പോഴും യാത്രക്കാർ അനുഭവിക്കുന്നതും അവർക്ക് തോന്നുന്നതും എന്താണെന്ന് വിവരിക്കുന്നില്ല.
ആ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ പറയാം. തൃശൂരിനെ വടക്കൻ ജില്ലകളോടും കർണാടകത്തോടും ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. ശബരിമല തീർത്ഥാടകരുടെ വാഹനത്തിരക്കും പെയ്‌തൊഴിയാത്ത മഴയും ഒച്ചിന്റെ വേഗത്തിലുളള നിർമ്മാണപ്രവർത്തനവും കാരണം ഈ പാതയിൽ തൃശൂരിൽ നിന്ന് ഗുരുവായൂരിലേക്കും കുന്നംകുളത്തേയ്ക്കുമുള്ള യാത്രാദുരിതം ചില്ലറയല്ല. പൂങ്കുന്നം- പുഴയ്ക്കൽ, മുണ്ടൂർ - പുറ്റേക്കര, കൈപ്പറമ്പ് ചൂണ്ടൽ എന്നിവിടങ്ങളിൽ നാലുവരിപ്പാതയില്ല. രണ്ടുവരി മാത്രം. മറ്റിടങ്ങളിൽ നാലുവരിയും.
ഇടവിട്ട് നാലുവരിയും രണ്ടുവരിയുമായതു കൊണ്ടുതന്നെ അപകടസാദ്ധ്യതകളും ഗതാഗതക്കുരുക്കുകളും വർഷങ്ങളായി പതിവാണ്. റോഡ് നിർമ്മാണത്തിലും സ്ഥലം ഏറ്റെടുക്കുന്നതിലുമുളള കാലതാമസമാണ് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും വഴിയൊരുക്കുന്നത്. ഈയിടെ മഴയിൽ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ താത്കാലികമായി അടച്ചെങ്കിലും വീണ്ടും വൻകുഴികൾ രൂപപ്പെട്ടു. പാചകവാതക പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡരികിൽ വലിയ കുഴിയെടുത്ത് മാസങ്ങളോളം സംരക്ഷണ വേലി പോലും കെട്ടാതെ അനാഥമായി കിടക്കുകയാണ് പലയിടങ്ങളിലും. സി.പി.എം നേതാവും ഗ്യാസ് ലൈനിന്റെ കുഴിയിൽ വീണ് മരണമടഞ്ഞിരുന്നു. കേച്ചേരി സെന്റർ ഏറ്റവും ഇടുങ്ങിയതുമാണ്. കേച്ചേരിയുടെയും ചൂണ്ടൽ മുതൽ മഴുവഞ്ചേരി വരെയുള്ള റോഡിന്റെയും വികസനത്തെക്കുറിച്ച് നവംബർ ഒന്നിന് മണലൂർ എം.എൽ.എ മുരളി പെരുനെല്ലി നിയമസഭയിൽ വിഷയം ഉന്നയിച്ചിരുന്നു. എന്നിട്ടും തിരക്കും കുരുക്കും ഒഴിഞ്ഞിട്ടില്ല. തൃശൂർ, വടക്കാഞ്ചേരി, മണലൂർ, കുന്നംകുളം നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡാണിത്.
ബസ് സ്റ്റാൻഡുണ്ട്, വെറുതേ...
കേച്ചേരിയിൽ ബസ് സ്റ്റാൻഡുണ്ട്. 2015 മാർച്ച് 21 ന് മുഴുവൻ പണികളും പൂർത്തിയാക്കി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ 60 സെന്റ് സ്ഥലത്താണ് ബസ് സ്റ്റാൻഡ് കെട്ടിടം പണിതത്. എന്നാൽ ഇന്നേ വരെ ബസുകൾ കയറ്റാനായിട്ടില്ല. എന്ന് ബസുകൾ കടത്തിവിടാനാകുമെന്ന ചോദ്യത്തിന് ആർക്കും ഉത്തരവുമില്ല. റോഡ് നാലുവരിപ്പാതയാക്കിയാലേ സ്റ്റാൻഡ് തുറക്കാനാകൂ എന്നാണ് ഒരു വാദം. സ്ഥലമേറ്റെടുക്കുന്നതിലെ തർക്കവും കേസുമെല്ലാമാണ് പ്രതിസന്ധിയായി ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന പാതയിലെ പ്രധാന സെന്ററായ കേച്ചേരിയിൽ 50 ലക്ഷം രൂപ ചെലവിട്ട് ടെർമിനലും എ.എൽ.എ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവിൽ അനുബന്ധ റോഡും നിർമ്മിച്ചാണ് രാജീവ് ഗാന്ധി ബസ് സ്റ്റാൻഡ് നിർമ്മിച്ചത്. നിലവിൽ നടക്കുന്നത് റീ ബിൽഡ് കേരളയുടെ ഭാഗമായുള്ള നിർമ്മാണപ്രവർത്തനമാണെന്നാണ് മുരളി പെരുനെല്ലി എം.എൽ.എ പറയുന്നത്. റോഡ് നാലുവരിയും കേച്ചേരി ജംഗ്ഷന്റെ വികസനവും നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും കേച്ചേരി ബസ് സ്റ്റാൻഡ് പ്രവർത്തിപ്പിക്കാനുള്ള ശ്രമമുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷയോടെ പറയുന്നു.
നിരവധി സ്ഥാപനങ്ങളാണ് ബസ് സ്റ്റാൻഡിനുളളിൽ പ്രവർത്തിക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് അവർ കച്ചവടസ്ഥാപനങ്ങൾ തുറന്നത്. എന്നാൽ ഒരു ബസ് പോലും കടക്കാതായതോടെ അവർക്കുണ്ടായ നഷ്ടവും വലുതാണ്. സ്ഥലം ഏറ്റെടുക്കുന്നതിലെ തടസങ്ങൾ ഇനിയും പരിഹരിക്കാനായില്ലെങ്കിൽ ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച ബസ് സ്റ്റാൻഡ് നശിച്ചുപോകുമെന്നതിൽ സംശയമില്ല.
അറുപതാണ്ട് മുൻപ്
ഈ സംസ്ഥാനപാതയ്ക്ക് സ്ഥലം അക്വയർ ചെയ്തത് 1961 ലെ ലാൻഡ് അക്വിസിഷൻ പ്രകാരമായിരുന്നു. വടക്കാഞ്ചേരി മണ്ഡലത്തിലാണ്11 കിലോമീറ്റർ റോഡുളളത്. ബാക്കി മണലൂർ, കുന്നംകുളം മണ്ഡലങ്ങളിലും. രണ്ടുവരിപ്പാത മുണ്ടൂർ പുറ്റേക്കര വരെ 1.8 കിലോമീറ്ററുണ്ട്. റവന്യൂ വകുപ്പ് ഭൂമി അളന്ന് കൈയ്യേറ്റം ഒഴിപ്പിക്കണമെന്നും അമല റെയിൽവേ ഓവർ ബ്രിഡ്ജ് ഭാഗവും വീതി കൂട്ടണമെന്നും റോഡ് പൂർണമായും നാലുവരിപ്പാതയാക്കണമെന്നുമുളള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കർണ്ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കുനീക്കം സുഗമമാക്കുന്ന റോഡു കൂടിയാണിത്. നിരവധി പ്രധാന സ്ഥലങ്ങളെയും സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്നതും വളരെ തിരക്കേറിയതുമായ പാതയുമാണ്. ഗവ. മെഡിക്കൽ കോളേജ്, ആരോഗ്യ സർവകലാശാല, അമല മെഡിക്കൽ കോളേജ് -കാൻസർ റിസർച്ച് സെന്റർ എന്നിവിടങ്ങളിലേക്ക് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള രോഗികൾ ഈ പാതയിലൂടെയാണ് എത്തിച്ചേരുന്നത്.
കഠിനപാതയിലൂടെ ഭക്തർ
ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള ലക്ഷക്കണക്കിന് ഭക്തരെത്തുന്നുണ്ട് ഈ പാതയിലൂടെ. ശബരിമല സീസൺ ആയതോടെ ഭക്തരുടേയും അയ്യപ്പൻമാരുടേയും തിരക്കേറുകയും ചെയ്തു. തിരക്കിലും കുരുക്കിലും പെട്ട് ശബരിമല അയ്യപ്പന്മാരുടെ ഗുരുവായൂർ തീർത്ഥാടനവും കഠിനയാത്രയാവുകയാണ്. ഗുരുവായൂരിൽ റെയിൽവേ മേല്‌പ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രധാന റോഡ് അടച്ചതും ബദൽ ഗതാഗതം നിശ്ചയിച്ചിട്ടുള്ള റോഡുകൾ തകർന്നതും ദുരിതം കൂട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |