നെല്ല് സംഭരണത്തിന് നീക്കിവെച്ച പണം തീർന്നതോടെ സംസ്ഥാനത്തെ നെൽകർഷകർക്ക് മുന്നിൽ കൈമലർത്തുകയാണ് സപ്ലൈകോ. നെല്ല് അളന്ന വകയിൽ 236.74 കോടി രൂപ കർഷകർക്ക് സപ്ലൈകോ നൽകാനുണ്ട്. സംഭരിച്ച് ഒരാഴ്ച കഴിയുമ്പോഴേക്കും അക്കൗണ്ടിൽ പണമെത്തുമെന്ന സർക്കാറിന്റെ ഉറപ്പ് പാഴായതോടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് കർഷക സമൂഹം ആശങ്കയിലാണ്.
നിലവിൽ കേരള ബാങ്കിൽനിന്ന് വായ്പയെടുത്ത് കർഷകർക്കുള്ള കുടിശിക കൊടുക്കാനുള്ള ശ്രമത്തിലാണ് സപ്ലൈകോ. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തന്നെ ഒരുമാസത്തോളം സമയമെടുക്കും. ഇതിനുശേഷം മാത്രമേ നെല്ലളന്ന കർഷകർക്ക് പണം ലഭിക്കൂ.
ഇതുവരെ 1.97 ലക്ഷം മെട്രിക് ടൺ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്. 557.55 കോടി രൂപയാണ് കർഷകർക്ക് ഈ ഇനത്തിൽ നൽകാനുള്ളത്. ഇതുവരെ 320.81 കോടി രൂപ മാത്രമാണ് നൽകിയത്. ഏറ്റവും കൂടുതൽ തുക ലഭിക്കാനുള്ളത് നെല്ലറയായ പാലക്കാട് ജില്ലയ്ക്കാണ് - 134.53 കോടി രൂപ. പാലക്കാട് ജില്ലയിൽ രണ്ടാം വിളകൊയ്ത്ത് പലയിടത്തും ആരംഭിച്ചിട്ടും ഒന്നാം വിളയുടെ പണം ലഭിക്കാത്തതിൽ കർഷകർ ആശങ്കയിലാണ്. പത്തനംതിട്ട, വയനാട് ജില്ലകളിൽ നിന്ന് യഥാക്രമം 1.2 മെട്രിക് ടൺ, 7817 മെട്രിക് ടൺ വീതം നെല്ല് സംഭരിച്ചെങ്കിലും സംഖ്യ നൽകിയിട്ടില്ല. പത്തനംതിട്ടയിലെ കർഷകർക്ക് 36,519 രൂപയും വയനാട്ടിൽ 22.04 കോടി രൂപയും നൽകാനുണ്ട്.
മൂന്നിലൊന്ന് പേർക്കുപോലും
പണം നൽകിയില്ല
ജില്ലയിലെ ഒന്നാം വിള നെല്ല് സംഭരണം പൂർത്തിയായിട്ട് മാസം മൂന്നായി. പാലക്കാട്ടെ മൂന്നിലൊന്ന് കർഷകർക്ക് ഇപ്പോഴും സംഭരിച്ച നെല്ലിന്റെ വില സപ്ലൈക്കോ നൽകിയിട്ടില്ല. 2022 നവംബർ പത്തൊമ്പതോടെയാണ് പലരും സപ്ലൈക്കോയ്ക്ക് നെല്ല് നൽകിയത്. പലർക്കും രണ്ടരലക്ഷം രൂപയ്ക്ക് മേൽ കിട്ടാനുണ്ട്. പണം മുടങ്ങിയതോടെ രണ്ടാംവിള കൃഷിക്കും വളം ഇറക്കാനും പണമില്ലാതെ വലയുകയാണ് കർഷകർ. പാലക്കാട് മൂന്നിലൊന്ന് കർഷകർക്ക് നെല്ലുവില കിട്ടിയില്ല. 14,994 കർഷകർക്കാണ് പണം കിട്ടാനുള്ളത്.
പാലക്കാട് ജില്ലയിൽ നിന്ന് മാത്രം 45,635 കർഷകരിൽ നിന്ന് നെല്ലെടുത്തു. 1,12,730 ടെൺ നെല്ലാണ് ആകെ സംഭരിച്ചത്. കാലാവസ്ഥാവ്യതിയാനവും വന്യമൃഗശല്യവും ഉൾപ്പെടെ വെല്ലുവിളികൾ നേരിട്ട് വിളവെടുത്ത നെല്ല് സപ്ലൈക്കോയ്ക്ക് അളന്നാൽ അതിന്റെ തുകകിട്ടാൻ സമരം ചെയ്യേണ്ട ഗതികേടിലാണ് കേരളത്തിലെ കർഷകർ.
സാമ്പത്തിക
പ്രതിസന്ധി രൂക്ഷം
നവംബറിൽ നെല്ലളന്നവർക്കു പോലും ഇനിയും വില ലഭിച്ചിട്ടില്ല. ഒന്നരമാസമായി വില വിതരണം സ്തംഭിച്ചിരിക്കുകയാണ്. എന്നു പുനരാരംഭിക്കുമെന്നതിലും വ്യക്തതയില്ല. കൃഷിക്കാർക്കു നൽകാനുള്ള തുകയെക്കുറിച്ച് സപ്ലൈകോയ്ക്കും മറുപടിയില്ല.
സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണു നെല്ലിന്റെ വില വിതരണത്തെയും ബാധിച്ചത്. ഡിസംബർ 9 വരെ പേയ്മെന്റ് ഓർഡർ അനുവദിച്ച കൃഷിക്കാരുടെ അക്കൗണ്ടിലേക്കു സംഭരണവില നൽകിയെന്നാണ് സപ്ലൈകോയുടെ അറിയിപ്പ്. അതേസമയം നവംബർ 20നു നെല്ലളന്നവർക്കു പോലും ഇനിയും തുക ലഭിക്കാനുണ്ടെന്ന് പറയുന്നു.
പാലക്കാട് ജില്ലയിൽ ഒന്നാം വിളയിൽ 1.13 ലക്ഷം മെട്രിക് ടൺ നെല്ലാണു ശേഖരിച്ചിട്ടുള്ളത്. 59,938 കൃഷിക്കാരാണ് ഒന്നാംവിള നെല്ലു സംഭരണത്തിനായി സപ്ലൈകോയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 45,635 കർഷകർ കോർപറേഷനു നെല്ലളന്നു. ജില്ലയിൽ ഇതുവരെ 226.9 കോടി രൂപയാണു നെല്ലിന്റെ വിലയിനത്തിൽ നൽകിയിട്ടുള്ളത്. ഒന്നാം വിളയിൽ സംഭരിച്ച നെല്ലിന്റെ വില കിട്ടാതായതോടെ കൃഷിക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
മില്ലുകാരുടെ ലാഭം
53.11 കോടി
റേഷൻകടകളിലേക്ക് നൽകുന്ന അരിയുടെ കസ്റ്റം മിൽഡ് റൈസ് ( സി.എം.ആർ ) തോത് പുനസ്ഥാപിച്ചതോടെ നെല്ല് സംഭരിക്കുന്ന മില്ലുകാരുടെ ലാഭം വർദ്ധിച്ചു. സി.എം.ആർ ക്വിന്റലിന് 68 ൽ നിന്ന് 64 ശതമാനമാക്കിയതോടെ മില്ലുകാർക്ക് പാലക്കാട് ജില്ലയിൽ നിന്ന് മാത്രമുള്ള ലാഭം 53.11 കോടി രൂപയാണ്. ഒരുകിലോ നെല്ലിൽ നിന്ന് ലഭിക്കുന്ന ശരാശരി അരിയുടെ തോത് 680 ഗ്രാമിൽ കൂടുതലായതാണ് കാരണം.
സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ നെല്ലുത്‌പാദനം നടക്കുന്നത് പാലക്കാട്, ആലപ്പുഴ ജില്ലകളിലാണ്. ഈ രണ്ട് ജില്ലകളിലും ഉത്പാദനം കൂടിയ ഉമ മട്ട, പൊന്മണി നെല്ലിനങ്ങളാണ് ഉപയോഗിക്കുന്നത്. പൂന്തൽപ്പാടങ്ങൾ (ചെളികൂടിയ താഴ്ചപ്പാടങ്ങൾ) ആണ് ആലപ്പുഴയിലെ കുട്ടനാടിന്റെ പ്രത്യേകത. ഇവിടെ ശരാശരി ഉത്പാദനം 64 ശതമാനമാണെന്നാണ് കൃഷി വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് അടിസ്ഥാനമാക്കിയാണ് സി.എം.ആർ തോത് കേന്ദ്രമാനദണ്ഡമായ 68ൽ നിന്ന് 64 ശതമാനമാക്കി കുറയ്ക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചതും.
രണ്ടുവിളകളിലായി 60,000 ഹെക്ടറോളം നെൽക്കൃഷിയുള്ള പാലക്കാട്ട് സ്ഥിതി പക്ഷേ, വേറെയാണ്. പാലക്കാട്ടെ കൃഷിയിടങ്ങളിൽ ഉമ മട്ട, പൊന്മണി നെല്ലിൽ നിന്ന് ലഭിക്കുന്ന അരിയുടെ അളവ് കൂടുതലാണ്. ഒരു കിലോയിൽ നിന്ന് 680 ഗ്രാമിൽ കൂടുതൽ അരി ലഭിക്കും. ഒരു ക്വിന്റലിൽ (100 കിലോഗ്രാം) നിന്ന് 68 കിലോ അരി ലഭിക്കും. എന്നാൽ, ഇതിൽ 64 കിലോമാത്രം റേഷൻകടകളിലേക്ക് നൽകിയാൽ മതി. ഇതോടെ ഓരോ കിന്റൽ നെല്ല് അരിയാക്കുമ്പോഴും മില്ലുകാർക്ക് നാല് കിലോ അരി അധികം ലഭിക്കും. ഒരു കിലോ അരിക്ക് പൊതുവിപണിയിൽ 40 രൂപ വിലകണക്കാക്കിയാൽ ഒരുക്വിന്റൽ നെല്ലിൽ മില്ലുകാർക്ക് ലാഭം 160 രൂപയാണ്. പാലക്കാട് ജില്ലയിൽ നിന്ന് 2022- രണ്ടാംവിളയിൽ സംഭരിച്ചത് 21,89,736 ക്വിന്റൽ നെല്ലാണ്. 2022-23 ഒന്നാംവിളയിൽ ജനുവരി 30വരെ 11,30,062 ക്വിന്റലും. ഇത്രയും നെല്ലിൽനിന്ന് 1,32,66,276 കിലോ അരി മില്ലുകാർക്ക് അധികം ലഭിക്കും. ഇതിന്റെ വില 53.17 കോടി രൂപ വരും. സർക്കാരിനുണ്ടാവുന്ന ഈ നഷ്ടം സപ്ലൈകോയ്ക്കുവേണ്ടി നെല്ലുസംഭരിക്കുന്ന 58 സ്വകാര്യ മില്ലുകൾക്കും രണ്ട് സർക്കാർ മില്ലുകൾക്കും ലാഭമായി മാറുന്നു. നെല്ലളന്ന കർഷകർക്ക് കോടികൾ കുടിശികയായി നിൽക്കുമ്പോഴാണ് മില്ലുകാർക്ക് ഈ ലാഭം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |