വിശ്വാസമില്ലായ്മയുടെ ഞാണിന്മേൽ കളിയിലാണ് തൃശ്ശൂർ കോർപറേഷനിലെ ഭരണം. ഇടതുമുന്നണി നേതൃത്വം നൽകുന്ന കോർപറേഷൻ ഭരണത്തിനെതിരെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാകുമോ? കോൺഗ്രസ് അവിശ്വാസ പ്രമേയത്തിൽ കോർപറേഷൻ ഭരണം താഴെവീഴുമോ? ഈ ചോദ്യങ്ങളാണ് മൂന്നുമുന്നണികളേയും ശ്വാസം മുട്ടിച്ചത്. ചോദ്യങ്ങളും ആശങ്കകളും ഉയരാൻ തുടങ്ങിയിട്ട് ദിവസങ്ങളല്ല ആഴ്ചകളായി. ഭരണം വീണാൽ ഉയിർത്തെഴുന്നേൽക്കാനുള്ള തന്ത്രം വരെ എൽ.ഡി.എഫ് മെനഞ്ഞിരുന്നു. ഒടുവിൽ, അവിശ്വാസപ്രമേയചർച്ചയ്ക്ക് മണിക്കൂറുകൾക്കു മുൻപ് ബി.ജെ.പി. തീരുമാനമെടുത്തു. കോൺഗ്രസിനെ പിന്തുണയ്‌ക്കേണ്ടെന്ന്. അങ്ങനെ അവിശ്വാസപ്രമേയം പരാജയപ്പെട്ടതോടെയാണ് ആ ശ്വാസംമുട്ടലിന് താത്‌കാലികശമനം വന്നത്.
ഭൂരിപക്ഷം വരുന്ന പ്രതിപക്ഷ കൗൺസിലർമാരെ അവഹേളിക്കുന്ന വിധത്തിൽ സി.പി.എമ്മിലെ ഒരു വിഭാഗം നിലപാടെടുത്തതാണ് പ്രശ്‌നങ്ങൾ ഈ രീതിയിലേക്ക് നീങ്ങാൻ കാരണമെന്നാണ് ഇടതുമുന്നണിയിൽ ഉയർന്ന വിമർശനം. പ്രതിപക്ഷനിർദ്ദേശം പൂർണമായും തള്ളിക്കളയുകയും അവർക്കു വോട്ടിംഗ് അവകാശം പോലും തുടർച്ചയായി നിഷേധിക്കുകയും ചെയ്തുവെന്ന് അവർ പരാതിപ്പെടുന്നു. മേയറുടെ ചേംബർ മോടിപിടിപ്പിക്കുന്നതിനായി ഒറ്റ നിർമ്മാണപ്രവൃത്തി വ്യത്യസ്ത നിർമാണങ്ങളായി ചിത്രീകരിച്ച് പല കരാറുകളായി മുറിച്ചു നൽകിയെന്നും പ്രതിപക്ഷ വിമർശനമുണ്ടായി. ഇതിലും പ്രതിപക്ഷത്തെ വിലവയ്ക്കാതെയായിരുന്നു ഭരണപക്ഷത്തിന്റെ ഇടപെടലുകളെന്ന് നേതാക്കൾ ആരോപിച്ചു.
അതേസമയം, തിരുവില്വാമല പഞ്ചായത്തിൽ ഈയിടെ ബി.ജെ.പിയുടെ പ്രസിഡന്റിനെ വീഴ്ത്താൻ സി.പി.എം മുൻകൈയെടുത്ത് കരുനീക്കിയതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. തുടർന്ന് സി.പി.എമ്മിനെതിരെ അവിശ്വാസനീക്കമുണ്ടായാൽ സഹകരിക്കാൻ ബി.ജെ.പി. തീരുമാനിച്ചുവെന്നായിരുന്നു വിവരം.
അവിശ്വാസം പാസായാലും പിന്നീട് നടക്കുന്ന മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകളിൽ സ്ഥാനം നിലനിറുത്തുന്നതിനുള്ള തന്ത്രങ്ങളാണ് സി.പി.എം മെനഞ്ഞത്. കോൺഗ്രസിൽ തന്നെ വിള്ളലുണ്ടാക്കാനുള്ള നീക്കവും നടന്നുവെന്ന് പറയുന്നു. നിലവിൽ കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച എം.കെ.വർഗീസിനെ മേയറാക്കിയാണ് ഭരണം മുന്നോട്ട് പോകുന്നത്. പല കാര്യങ്ങളിലും മേയറുമായി വിയോജിപ്പുകൾ ഉണ്ടെങ്കിലും അതെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് എൽ.ഡി.എഫിന്റെ ഭരണം.
കോർപറേഷൻ ഭരണം അട്ടിമറിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി വ്യക്തമാക്കിയത്. വഴിവിട്ട മാർഗങ്ങളിലൂടെയും കൃത്രിമത്വത്തിലൂടെയും ഭരണം അട്ടിമറിക്കാമെന്നാണോ കോൺഗ്രസ് കരുതിയതെന്നും ഇടതുനേതൃത്വം ചോദിക്കുന്നു. ഇക്കാര്യത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. പക്ഷേ, കോൺഗ്രസിന്റെ സംസ്ഥാനനേതൃത്വം മൗനം പാലിച്ചു.
വിമത മേയർ
ഡി.സി.സി ജനറൽ സെക്രട്ടറിയും പ്രതിപക്ഷ കക്ഷി നേതാവുമായ രാജൻ പല്ലന്റെ നേതൃത്വത്തിലാണ് രണ്ടാഴ്ച മുൻപ് കളക്ടർ ഹരിത വി. കുമാറിന് അവിശ്വാസത്തിന് നോട്ടീസ് കൈമാറിയത്. ഡി.സി.സി ഓഫിസിൽ ചേർന്ന കൗൺസിലർമാരുടെയും ഡി.സി.സി ഭാരവാഹികളുടെയും യോഗത്തിലാണ് അവിശ്വാസത്തിന് തീരുമാനമെടുത്തത്. 55 അംഗ ഭരണസമിതിയിൽ കോൺഗ്രസ് വിമതനായ മേയർ എം.കെ. വർഗീസും സ്വതന്ത്രനായ സി.പി. പോളിയും ഉൾപ്പെടെ 25 പേരാണ് ഇടതുപക്ഷത്തിനുള്ളത്. കോൺഗ്രസിന് 24 ഉം ബി.ജെ.പിക്ക് ആറും അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷമില്ലാതെ ഇടതുമുന്നണിയുടെ തുടർഭരണമാണ് കോർപറേഷനില്‍ നടക്കുന്നത്. 2015 ൽ ഭരണത്തിലേറുമ്പോഴും കേവല ഭൂരിപക്ഷമില്ലായിരുന്നു. പക്ഷേ, കാലാവധി പൂർത്തിയാക്കി. ഇതിനിടയിൽ യു.ഡി.എഫ് പക്ഷത്തുനിന്ന് രണ്ടുപേരെ ഇടത് പാളയത്തിലെത്തിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ ചൊല്ലിയുളള തർക്കത്തെ തുടർന്നായിരുന്നു നെട്ടിശേരിയിൽ എം.കെ. വർഗീസ് കോൺഗ്രസ് വിമതനായി മത്സരിച്ചത്. ഔദ്യോഗിക സ്ഥാനാർത്ഥി ഇവിടെ പരാജയപ്പെടുകയും ചെയ്തു. ഫലപ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ ഇടത് നേതൃത്വം വർഗീസുമായി ചർച്ച നടത്തി കൂടെ നിറുത്തുകയായിരുന്നു. മേയർ പദവിതന്നെ സി.പി.എം നേതൃത്വം വിട്ടുനല്‍കി. മൂന്നു വർഷത്തേക്കെന്നാണ് പ്രാഥമിക ധാരണയെങ്കിലും ഭരണം നിലനിറുത്താൻ വർഗീസ് വേണമെന്നതിനാല്‍ ഭരണകാലാവധി പൂർണമായും വിട്ടുനല്‍കാനും ഇടത് നേതൃത്വം തയ്യാറാവുമെന്നും സൂചനയുണ്ടായിരുന്നു.
പക്ഷേ, മേയറുടെ ചില നിലപാടുകളും വിവാദങ്ങളും ഇടതുപക്ഷത്തിന് അത്ര രസിച്ചില്ല. സി.പി.എമ്മിനും ഇടത് നേതാക്കൾക്കും അസംതൃപ്തിയുണ്ട്. പൊലീസിനോട് സല്യൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടത് അടക്കമുളള വിഷയങ്ങളിൽ മേയറെ വിളിപ്പിച്ച് നിർദേശം നല്‍കേണ്ടി വന്നു. അവിശ്വാസനീക്കം കൊടുമ്പിരികൊളളുമ്പോൾ, മേയർ എം.കെ. വർഗീസ് കോർപറേഷൻ വികസന പദ്ധതികളുമായി ഡൽഹിയിലായിരുന്നു. വൈദ്യുതോല്‍പാദന മേഖലയിൽ കോർപറേഷൻ ഏറ്റെടുക്കുന്ന 136 കോടിയുടെ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഊർജമന്ത്രാലയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായിരുന്നു ഡൽഹിയിലെത്തിയത്. സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിന് അധികാരമുള്ള ഒരേയൊരു തദ്ദേശ സ്ഥാപനം കൂടിയാണ് തൃശൂർ കോർപറേഷൻ.
അഭ്യൂഹങ്ങൾ, ചരടുവലികൾ
കഴിഞ്ഞദിവസങ്ങളിൽ മൂന്നു പാർട്ടികളിലും അണിയറ ചർച്ചകളും ചരടുവലികളും ശക്തമായിരുന്നു. കോൺഗ്രസ് വിമതനായി ജയിച്ചെത്തിയ എം.കെ.വർഗീസ് അവിശ്വാസപ്രമേയത്തിൽ വീണാൽ വീണ്ടും അദ്ദേഹത്തെ അതേ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് അനൗചിത്യമാണെന്നായിരുന്നു സി.പി.എമ്മിനകത്ത് അഭിപ്രായം ഉയർന്നത്. അത്തരമൊരു അവസ്ഥയുണ്ടായാൽ എന്തു ചെയ്യുമെന്ന കാര്യത്തിൽ ജില്ലാനേതൃത്വം അന്തിമ തീരുമാനമെടുത്തിട്ടില്ല. അവിശ്വാസം പാസായാലും പിന്നീട് നടക്കുന്ന മേയർ തിരഞ്ഞെടുപ്പും നിർണായകമാകുമെന്നും നേതാക്കൾ കരുതി. സ്വതന്ത്രരെയും ഒറ്റകക്ഷികളെയും ചുറ്റി ചർച്ചകളും അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഒറ്റ അംഗങ്ങൾ മാത്രമുള്ള രണ്ട് പേർ കൗൺസിലിലുണ്ട്. അവർക്ക് വമ്പൻ വാഗ്ദാനം നല്‍കി തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ് കുറേ നാളായുളള അഭ്യൂഹം. ഒരു സ്വതന്ത്രനെ ചുറ്റിപറ്റിയും അഭ്യൂഹം പരന്നിരുന്നു. ഒടുവിൽ താത്‌കാലിക ആശ്വാസത്തിലാണ് ഭരണനേതൃത്വം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |