തൈക്കാട് അയ്യാഗുരുവിന്റെ 208-ാം ജന്മദിനം
..........................
ഇന്ദ്രിയങ്ങൾക്കും മനസിനും ബുദ്ധിക്കും അപ്രാപ്യമായ അതീന്ദ്രിയാനുഭവത്തിലാണ് യഥാർത്ഥ സത്യാനുഭവം. ഇത്തരത്തിൽ സാക്ഷാത്കാരം നേടിയ മഹാത്മാവായിരുന്നു തൈക്കാട് അയ്യാഗുരു. അദ്ധ്യാത്മിക ജ്യോതിസുകളായ ശ്രീനാരായണഗുരുവിനെയും ശ്രീ ചട്ടമ്പിസ്വാമികളെയും ബന്ധപ്പെടുത്തിയാണ് തൈക്കാട് അയ്യാഗുരുവിനെ പലപ്പോഴും സ്മരിക്കുന്നത്. അദ്ദേഹം ശൈവസിദ്ധാന്തത്തിൽ അധിഷ്ഠിതമായ ശിവരാജയോഗ വിദ്യയുടെ ആചാര്യൻ കൂടിയായിരുന്നു. ഗൃഹസ്ഥാശ്രമിയായിരുന്നുകൊണ്ട് ഏതൊരാൾക്കും ആദ്ധ്യാത്മികതയുടെ അത്യുന്നത നിലയിലെത്താൻ കഴിയുമെന്ന് സ്വജീവിതത്തിലൂടെ അദ്ദേഹം തെളിയിച്ചു. അതിന് ജാതി, മത,വർഗ, വർണങ്ങളോ സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങളോ പ്രതിബന്ധങ്ങളല്ലെന്നും അദ്ദേഹം പഠിപ്പിച്ചു.
വേദാന്ത പണ്ഡിതനും തമിഴ് ഗ്രന്ഥകർത്താവും പരമഭക്തനുമായിരുന്ന മുത്തുക്കുമരന്റെയും രുക്മിണി അമ്മാളുടെയും മകനായി 1814 ൽ ചെന്നൈയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സുബ്ബരായൻ എന്നായിരുന്നു പേര്. ബാല്യം മുതൽക്കേ ആദ്ധ്യാത്മിക മാർഗത്തിൽ അതീവ തത്പരനായിരുന്നു. തമിഴിലുള്ള വേദഗ്രന്ഥങ്ങൾ ഹൃദിസ്ഥമാക്കിയ അദ്ദേഹത്തിന് ശൈവ സിദ്ധാന്തത്തോടായിരുന്നു കൂടുതൽ അടുപ്പം.
1873 ലാണ് തിരുവിതാംകൂർ റസിഡൻസി മാനേജരായി അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്. തൈക്കാട് സ്ഥിരതാമസം തുടങ്ങിയതോടെ സാധാരണക്കാരും പൗരമുഖ്യന്മാരും അദ്ദേഹത്തെ ബഹുമാന പുരസരം തൈക്കാട് അയ്യാഗുരു എന്നു വിളിക്കാൻ തുടങ്ങി. പുതിയ റസിഡൻസി മാനേജരുടെ വേദാന്ത പാണ്ഡിത്യവും ആദ്ധ്യാത്മികാഭിമുഖ്യവും യോഗവിദ്യാ വിശാരദത്വവും സിദ്ധിവൈഭവവും മനസിലാക്കിയ തിരുവിതാംകൂർ രാജകുടുംബം അദ്ദേഹത്തെ ഗുരുതുല്യം ആദരിച്ചു ബഹുമാനിക്കുകയും ചെയ്തു.
ചെറുപ്പത്തിൽത്തന്നെ ഗാർഹികബന്ധം വെടിഞ്ഞ് തന്റെ മുന്നിലെത്തിയ കുഞ്ഞൻപിള്ളയെ (ചട്ടമ്പിസ്വാമികൾ) ഏറെ നിരീക്ഷിച്ചശേഷം 1054 ൽ ശിഷ്യത്വം നല്കി യോഗാഭ്യാസമുറകൾ അഭ്യസിപ്പിച്ചു. തൊട്ടടുത്ത വർഷത്തിലെ ചിത്രപൗർണമി ദിവസമാണ് നാണുവിന് (ശ്രീനാരായണഗുരു) ബാലസുബ്രഹ്മണ്യ മന്ത്രം ഉപദേശിച്ച് യോഗവിദ്യ അഭ്യസിപ്പിക്കുന്നതും ആദ്ധ്യാത്മിക വിഷയങ്ങളിൽ അദ്ദേഹത്തിന്റെ മാർഗദർശിയാവുന്നതും.
ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കംനിന്ന ഒരു ജനവിഭാഗത്തിന്റെ സമരനായകനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന മഹാത്മാ അയ്യങ്കാളിയും തൈക്കാട് അയ്യാഗുരുവിന്റെ അനുഗ്രഹാശിസുകൾക്ക് പാത്രമായി. നിർണായക ഘട്ടങ്ങളിലൊക്കെ തന്റെ മാർഗദർശിയായി വർത്തിച്ച തൈക്കാട് അയ്യാഗുരുവിനെ അയ്യങ്കാളി ഏറെ ബഹുമാനിച്ചാദരിച്ചിരുന്നു.
1873 ൽ തുടങ്ങി 36 വർഷം തിരുവിതാംകൂർ റസിഡൻസി മാനേജരായി അദ്ദേഹം ഒൗദ്യോഗിക ജീവിതം നയിച്ചു. ആയില്യം തിരുനാൾ, വിശാഖം തിരുനാൾ, ശ്രീമൂലം തിരുനാൾ തുടങ്ങിയ മഹാരാജാക്കന്മാരുടെ കാലങ്ങളോളം ദൈർഘ്യം നിന്ന ഒൗദ്യോഗിക ജീവിതം. 1909 ൽ 95-ാം വയസിൽ അതിന് വിരാമം കുറിക്കാൻ അദ്ദേഹം തീരുമാനിച്ചു. രാജസന്നിധിയിൽചെന്ന് ശ്രീമൂലം തിരുനാൾ മഹാരാജാവിനോട് താൻ ഉദ്യാേഗത്തിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതായും അടുത്ത ചൊവ്വാഴ്ച ഇൗ സ്ഥിതിയിൽനിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറാൻ നിശ്ചയിച്ചിരിക്കുന്നതായും അറിയിച്ചു.
യോഗശാസ്ത്രമനുസരിച്ച് സമാധിയടയുന്നതിന് ഏഴുദിവസം മുമ്പേ അദ്ദേഹം ഭക്ഷണം ഉപേക്ഷിച്ചു. ഏഴാം ദിവസം കർപ്പൂര ദീപാരാധന എന്ന് അനുചരനോട് കല്പിച്ചു. പിന്നീട് പത്മാസനത്തിലിരുന്ന് ഗുരുപൂജ സ്തോത്രം ചൊല്ലി ധ്യാനത്തിലാണ്ടു. ധ്യാനമുണർന്ന അയ്യാസ്വാമികൾ താൻ ദർശിച്ച കർപ്പൂര ആരതിയിൽ നിന്നുതിർന്ന ദീപജ്യോതിസിലേക്ക് തന്റെ ആത്മജ്യോതിസിനെ ലയിപ്പിച്ച് പരമാത്മാവിൽ വിലയം പ്രാപിച്ചു. അങ്ങനെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കൊല്ലവർഷം 1084 കർക്കടകം മകം നക്ഷത്രത്തിൽ അയ്യാസ്വാമികൾ മഹാസമാധിയായി. തന്റെ ഇംഗിതപ്രകാരം തിരുവനന്തപുരം തൈക്കാട് ശ്മശാനത്തിന്റെ വടക്കുകിഴക്കരികിലാണ് അദ്ദേഹത്തിന്റെ മഹാസമാധി സ്ഥാനം. ഇവിടെ 1943 ജൂണിൽ ശ്രീചിത്തിരതിരുനാൾ മഹാരാജാവ് ഒരു ക്ഷേത്രം നിർമ്മിച്ച് ശിവപ്രതിഷ്ഠ നടത്തുകയും ചെയ്തു.
(കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച തൈക്കാട് അയ്യാഗുരു എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ കർത്താവാണ് ലേഖകൻ. ഫോൺ : 9207277773)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |