യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള തയ്യാറെടുപ്പിലാണ് കിഴക്കൻ യൂറോപ്പിലെ ഏറ്റവും വലിയ രാജ്യമായ ഉക്രൈൻ. ഭൗതികസൗകര്യങ്ങൾ, വികസനം, അന്താരാഷ്ട്ര വിദ്യാഭാസം എന്നിവയിൽ ഉക്രൈൻ ഏറെ മുന്നേറിയിരിക്കുന്നു.റഷ്യ, പോളണ്ട് , സ്ലോവാക്കിയ, റൊമാനിയ മുതലായവയാണ് അയൽ രാജ്യങ്ങൾ. 77 .8 ശതമാനവും ഉക്രൈനികരാണ്. 17.3 ശതമാനം റഷ്യക്കാരും.
സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ 1991 ലാണ് ഉക്രൈൻ സ്വതന്ത്ര രാജ്യമായത്. ധാന്യ കയറ്റുമതിയിൽ മുന്നിട്ടു നിൽക്കുന്ന ഉക്രൈൻ യൂറോപ്പിലെ ബ്രെഡ് ബാസ്കെറ്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഉക്രൈനിൽ നിന്ന് ആന്റൊണോവ് വിമാനങ്ങളും, ക്രാസ് ട്രക്കുകളും കയറ്റുമതി ചെയ്തുവരുന്നു. സോയാബീൻ എണ്ണ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻ നിരയിലാണ് ഉക്രൈൻ. യൂറോപ്യൻകൗൺസിലിൽ ഉൾപ്പെടുന്ന രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ സാദ്ധ്യതകൾ പഠിക്കാനും വിലയിരുത്താനുമാണ് സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെ ഞാൻ ഉക്രൈനിൽ തങ്ങിയത്. ഷാർജ വിമാനത്താവളത്തിൽ നിന്നും 5 മണിക്കൂർ വിമാനത്തിൽ സഞ്ചരിച്ചാൽ ഉക്രൈനിന്റെ തലസ്ഥാനമായ കീവ് വിമാനത്താവളത്തിലെത്താം. കീവിൽ ഇന്ത്യൻ എംബസിയുമുണ്ട് . തിരക്കേറിയ തെരുവുകൾ ഉക്രൈൻ നഗരങ്ങളുടെ പ്രത്യേകതകളാണ്.
ദിവസേന 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ടലുകളാണ് എവിടെയും. മാംസാഹാരം തന്നെയാണ് മുഖ്യം. ബീഫ് , ചിക്കൻ, പോർക്ക് എന്നിവ തീൻ മേശയിലെ സ്ഥിരം വിഭവങ്ങളാണ്. മദ്യത്തിന്റെ ഉപഭോഗം വളരെ കൂടുതലാണ് , റോഡുകൾ താരതമ്യേന മികച്ചതും.
ടൂറിസം ദൃശ്യങ്ങൾ
വിനോദ സഞ്ചാരികൾ ഇഷ്ടപ്പെടുന്ന പ്രശസ്തമായ നിരവധി ദൃശ്യങ്ങൾ ഇവിടെയുണ്ട് . നഗരങ്ങളിൽ നട്ടുവളർത്തിയ മരങ്ങൾ പരിസ്ഥിതി സംരക്ഷണതിന്റെ മികച്ച കാഴ്ചകളാണ്. ചെർണോബിലിലെ ലോകത്തെ രക്ഷിച്ച സ്മാരകങ്ങൾ, ലെനിന്റെ ചെർണോബിലെയും കാർകീവിലെയും പൂർണകായ പ്രതിമ എന്നിവ ഏറെ പ്രസിദ്ധമാണ് . യുനെസ്കോ ലോക പൈതൃക കേന്ദ്രമായ കീവിലെ സെന്റ് ജോസഫ് കത്തീഡ്രൽ, പാരീസ് ഓഫ് ഉക്രൈൻ എന്നപേരിലറിയപ്പെടുന്ന ലിവ് നഗരം, പരമ്പരാഗതമായ ഉക്രൈൻ ബോർഷ് വിഭവം, കണ്ണെത്താത്ത ദൂരത്തോളം നീണ്ടുനിൽക്കുന്ന സൂര്യകാന്തി പാടങ്ങൾ, 14 -ാം നൂറ്റാണ്ടിലെ കമെന്റ്സ് പൊഡോസൽസ്ക്യ കൊട്ടാരം, ഒഡേസ്സയിലെ ഒപേറാ തിയേറ്റർ, പരമ്പരാഗത വസ്ത്രങ്ങൾ ലഭിക്കുന്ന ലിവിലെ മാർക്കറ്റുകൾ, താരകനിവ് കോട്ട, ക്ലെവനിലെ സനേഹത്തിന്റെ ഭൂഗർഭ ഉള്ളറകൾ, പ്രകൃതിരമണീയമായ ഒഡേസ നഗരം, പോർട്ട്, കടൽക്കാഴ്ചകൾ എന്നിവ ഏവരെയും ആകർഷിക്കും. തലസ്ഥാനമായ കീവിൽ ചെർണോബിൽ മ്യൂസിയം , മദർലാൻഡ് സ്മാരകം, ബൊട്ടാണിക്കൽ ഗാർഡൻ, സെന്റ് സോഫിയ കത്തീഡ്രൽ എന്നിവയുമുണ്ട്. ധാരാളം ഷോപ്പിംഗ് കേന്ദ്രങ്ങളും ഇവിടെയുണ്ട്. ഉക്രൈനിലെ ഇഞ്ചി, മംഗോ ചായ ഏവരും ഇഷ്ടപ്പെടും. കുരങ്ങുകളെയടക്കം ഓമനമൃഗങ്ങളായിവളർത്തി വരുന്നു.
കൊവിഡിനെ ഭയമില്ല
കൊവിഡ് ഉക്രൈനിൽ കുറവാണെന്ന് അവർ അവകാശപ്പെടുന്നു. പക്ഷേ രാജ്യം കൊവിഡിന്റെ കാര്യത്തിൽ മഞ്ഞ സോണിലാണ്. മാസ്ക് ഉപയോഗിക്കുന്നവർ 5 ശതമാനത്തിൽ താഴെ മാത്രം. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കു മാസ്ക് നിർബന്ധമല്ല. എന്നാൽ വാക്സിനെടുക്കാനും ജനങ്ങൾ താപ്പര്യപ്പെടുന്നില്ല. രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമേ കോളേജിൽ ക്ലാസ്സിലിരിക്കാൻ സാധിക്കൂ!
ഇന്ത്യയിൽ നിന്നും കൊവിഷിൽഡ് വാക്സിൻ ലഭിച്ചത് ഉക്രൈൻ നന്ദിയോടെ സ്മരിക്കുന്നു. ഉക്രൈൻ ഭൂവിസ്തൃതിയിൽ കേരളത്തിന്റെ മൂന്നര ഇരട്ടിയോളം വരും. എന്നാൽ ജനസാന്ദ്രത കുറവാണ്. മൊത്തം ജനസംഖ്യ 4 .2കോടി മാത്രം. റഷ്യയുടെ ഭാഗമായതിനാൽ ഇംഗ്ലീഷ് പ്രാവീണ്യം തീരെയില്ല. എന്തിനേറെ സർവകലാശാലകളിലെ വൈസ്ചാൻസിലർ മാർക്കുപോലും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയില്ല.
മലയാളി വിദ്യാർത്ഥികൾ
ഉന്നത വിദ്യാഭാസത്തിനാണ് അന്താരാഷ്ട്ര വിദ്യാർഥികൾ ഉക്രൈനിലെത്തുന്നത്. മെഡിക്കൽ, ഡെന്റൽ, വെറ്റിനറി, എഞ്ചിനീയറിംഗ്, മാനേജ്മെന്റ് , അഗ്രികൾച്ചർ എന്നിവ ഇവയിൽപ്പെടുന്നു. 50 ഓളം രാജ്യങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഉപരിപഠനത്തിനെത്തുന്നു. ഇന്ത്യയും, ചൈനയുമാണ് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ കാര്യത്തിൽ ഏറെ മുന്നിൽ. മൊത്തം അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 45 ശതമാനവും ഇന്ത്യയിൽ നിന്നാണ്. ഇതിൽ പകുതിയും കേരളത്തിൽ നിന്നും. ഉക്രൈനിൽ 5000 ത്തോളം മലയാളി വിദ്യാർത്ഥികളുണ്ട്. ഇവരിൽ 4000 പേരും മെഡിക്കൽ വിദ്യാർത്ഥികളാണ്. 600 ഓളം പേർ എഞ്ചിനീയറിംഗിനു പഠിക്കുന്നു. മലയാളികൾ പഠനത്തിൽ മുന്നിലാണെന്ന് സർവ്വകലാശാലകൾ അഭിപ്രായപ്പെടുന്നു.
നിരവധി പ്രശസ്തമായ സർവ്വകലാശാലകൾ ഉക്രൈനിലുണ്ട്. എല്ലാം പബ്ലിക് യൂണിവേഴ്സിറ്റികൾ. 6 വർഷ ഡോക്ടർ ഓഫ് മെഡിസിൻ പ്രോഗ്രാമിന് ചേരാൻ ഇന്ത്യയിൽനിന്നുള്ളവർക്കു ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ യോഗ്യത നേടണം. പഠനത്തോടൊപ്പം ഉക്രൈൻ ഭാഷയും പഠിപ്പിക്കും.വിദ്യാർത്ഥികൾക്ക് താമസിക്കാൻ ഹോസ്റ്റൽ സൗകര്യവുമുണ്ട്, എന്നാൽ അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്ന മലയാളി വിദ്യാർത്ഥികൾ ഏറെയാണ്. മെഡിക്കൽ ബിരുദം പൂർത്തിയാക്കിയവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ് പരീക്ഷ പാസ്സാകണം. 2023 മുതൽ ദേശീയ മെഡിക്കൽ കമ്മിഷൻ നാഷണൽ എക്സിറ്റ് പരീക്ഷ പഠിച്ചിറങ്ങുന്ന എല്ലാ മെഡിക്കൽ ബിരുദധാരികൾക്കായി നടത്താനുള്ള തയ്യാറെടുപ്പിലാണ്. ടെലിവിഷൻ ചാനലുകളെ വെല്ലുന്ന വൻ സ്റ്റുഡിയോകൾ ഓൺലൈൻ വിദ്യാഭാസത്തിനായി സർവ്വകലാശാലകളിലുണ്ട്. മെഡിക്കൽ സ്കൂളുകളിൽ റോബോട്ടിക് , സിമുലേഷൻ പഠനരീതികൾക്ക് പ്രാധാന്യം നൽകിവരുന്നു. വ്യവസായികാടിസ്ഥാനത്തിലുള്ള കൃഷി രീതികൾക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം അഡ്വാൻസ്ഡ് സാങ്കേതികവിദ്യ കൃഷിയിൽ പ്രവർത്തികമാക്കിവരുന്നു. ഉക്രൈൻ ഗ്രാമങ്ങളിൽ ഉപജീവനമാർഗം കൃഷിയാണ്.
സൂര്യകാന്തി, ഗോതമ്പ് , ചോളം, പച്ചക്കറി, തണ്ണിമത്തൻ, ഫലവർഗങ്ങൾ എന്നിവ വീടിനോടുചേർന്നു കൃഷിചെയ്യുന്നു. കോഴി, താറാവ് , കന്നുകാലികൾ , പന്നി എന്നിവയെയും വളർത്തും. എല്ലാ വീടുകളിലും ബ്രഡ് ബേക് ചെയ്യാനുള്ള ചൂളകളുണ്ട് . വിറകു കത്തിച്ചാണ് ഗ്രാമങ്ങളിൽ പാചകം. കാർഷിക യന്ത്രവത്കരണം വളരെ കൂടുതലാണ്. ഞാറാഴ്ചകളിലെ തെരുവ് വിപണി കൂടുതൽ പേരെ ആകർഷിച്ചു വരുന്നു . ഉപയോഗിച്ച വസ്ത്രങ്ങളുടെ സെക്കൻഡ് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. കൊവിഡിനുശേഷം ഓൺലൈൻ ഭക്ഷ്യ റീറ്റെയ്ൽ സജീവമാണ്. ഗ്ലോവോ, റോക്കറ്റ് എന്നിവയാണ് പേരുകേട്ട ഓൺലൈൻ ഭക്ഷ്യ പ്ലാറ്റുഫോമുകൾ.റോഡുകളിൽ മുന്തിയ എല്ലാ ഇനം കാറുകളും ധാരാളമായി കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |