വളഞ്ഞ വഴിയിൽ സാമ്പത്തിക സംവരണം നടപ്പാക്കാൻ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയാണ് സംവരണം 50 ശതമാന പരിധി കടക്കരുതെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി. ഈ പരിധിക്ക് ആധാരമായ ഇന്ദിരാ സാഹ്നി കേസിലെ സുപ്രീംകോടതി വിധി പുന:പരിശോധിക്കാൻ സമർപ്പിച്ച അപ്പീലുകൾ തള്ളിയാണ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചവരിൽ കേരള സർക്കാരുമുണ്ടെന്നതാണ് കൗതുകകരമായ വസ്തുത.
രാജ്യത്തെ പിന്നാക്ക, അധ:സ്ഥിത വിഭാഗങ്ങൾ നൂറ്റാണ്ടുകളായി, തലമുറകളായി അനുഭവിച്ച അപമാനത്തിന്റെയും ദുരിതത്തിന്റെയും പ്രായശ്ചിത്തം കണക്കാക്കിയാൽ അതിന്റെ ഒരു ശതമാനം പോലും വരില്ല നിലവിൽ അവർ അനുഭവിക്കുന്ന സംവരണം. ജനായത്ത ഭരണത്തിന് മുന്നേ കേരളത്തിൽ സംവരണം നിലവിലുണ്ട്. കേന്ദ്ര സർവീസിൽ 22.5 ശതമാനം പട്ടികജാതി, പട്ടികവർഗ സംവരണം പണ്ടേയുണ്ടെങ്കിലും പിന്നാക്ക സംവരണം 1993ലാണ് നടപ്പാക്കിയത്. അത് 27ശതമാനം ആയി നിജപ്പെടുത്താൻ കാരണം സംവരണം 50 മറികടക്കരുതെന്ന ബി.പി. മണ്ഡൽ കമ്മിഷന്റെ നിയമബോധമാണ്. അക്കാര്യം റിപ്പോർട്ടിൽ അദ്ദേഹം സൂചിപ്പിക്കുന്നുമുണ്ട്. പ്രാബല്യത്തിൽ വന്ന് 28 വർഷം കഴിഞ്ഞിട്ടും കേന്ദ്രസർവീസിൽ പിന്നാക്ക പ്രാതിനിധ്യം 11ശതമാനം മാത്രമാണെന്ന പാർലമെന്ററി സമിതിയുടെ റിപ്പോർട്ട് സർക്കാരുകൾ കൺതുറന്നു കാണണം. എന്നിട്ട് വേണം സാമ്പത്തിക/സവർണ സംവരണത്തെക്കുറിച്ച് സംസാരിക്കാൻ തന്നെ. രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനവും അധ:സ്ഥിത, പിന്നാക്ക ജനസമൂഹമാണെന്നും അവർ ഓർക്കണം.
സാമുദായിക സംവരണം ലോകാവസാനം വരെ വേണമെന്ന് അഭിപ്രായമില്ല. സാമൂഹികമായും വിദ്യാഭ്യാസപരമായും സാംസ്കാരികമായും തുല്യതയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പിന്നാക്ക, അധ:സ്ഥിത വിഭാഗങ്ങൾക്ക് സർക്കാർ സർവീസിൽ അർഹമായ പങ്കാളിത്തം നൽകിയ ശേഷം സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെ ഞങ്ങളാരും എതിർക്കുന്നുമില്ല. അതുവരേക്കും മുന്നാക്ക സമുദായങ്ങളിലെ ദരിദ്രർക്ക് വേണ്ടി സാമ്പത്തിക സഹായ പദ്ധതികൾ നടപ്പാക്കുകയാണ് വേണ്ടത്. അതാണ് സാമൂഹ്യനീതി, അതാണ് അന്തസ്.
മഹാരാഷ്ട്രയിലെ മറാത്താ സംവരണം അസാധുവാക്കിയ ഈ വിധി രാജ്യത്തെ പിന്നാക്ക വിഭാഗങ്ങൾക്ക് വലിയ സമാധാനം നൽകുന്നതല്ല. സാമ്പത്തിക സംവരണത്തിനായുളള ഭരണഘടനാ ഭേദഗതിക്കെതിരായ കേസ് ഇപ്പോഴും സുപ്രീം കോടതിക്ക് മുന്നിലുണ്ട്.
മറാത്താ സമൂഹം സാമൂഹികമായ പിന്നാക്കാവസ്ഥയിലാണെന്ന് തെളിയിക്കുന്ന പഠന റിപ്പോർട്ടോ, രേഖകളോ ഇല്ലെന്ന കാര്യം വിധിയിൽ പറയുന്നുണ്ട്. സർക്കാർ സർവീസിൽ അവർക്ക് മതിയായ പങ്കാളിത്തം ഇല്ലെന്ന് തെളിയിക്കാനായിട്ടില്ലെന്നും സൂചിപ്പിക്കുന്നു. കേരളത്തിലെ സവർണ സംവരണത്തിൽ ഈ രണ്ട് നിരീക്ഷണങ്ങളും ബാധകമായേക്കുമെന്നതാണ് പ്രതീക്ഷ നൽകുന്നത്.
പിന്നാക്കക്കാർക്ക് അധികാര കസേരകൾ പ്രാപ്യമായി തുടങ്ങിയത് തന്നെ സ്വാതന്ത്ര്യാനന്തരമാണ്. അതുവരെ അധികാരവും സമ്പത്തും ജനസംഖ്യയുടെ ചെറിയൊരു ശതമാനം മാത്രം വരുന്ന സവർണരുടെ കുത്തകയായിരുന്നു. ജനസംഖ്യാനുപാതികമായി അധ:സ്ഥിത പിന്നാക്ക വിഭാഗങ്ങളെ അധികാരത്തിൽ പങ്കാളികളാക്കാൻ അവർക്കായി കൊണ്ടുവന്ന സംവരണം ഇന്നും ലക്ഷ്യപ്രാപ്തി കൈവരിക്കാത്തതിന് കാരണം തേടുകയാണ് വേണ്ടത്. അല്ലാതെ സൂത്രത്തിലൂടെ സവർണ സംവരണം നടപ്പാക്കുകയല്ല. അർഹമായ സംവരണാനുകൂല്യം ലഭ്യമാകാൻ പിന്നാക്ക സമുദായം ഇന്നും അധികാരിവർഗത്തിന്റെ പൂമുഖത്ത് ഓച്ഛാനിച്ചു നിൽക്കുമ്പോഴാണ് അടുക്കളവാതിലൂടെ കയറി ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം നടപ്പാക്കിയെടുക്കാൻ സവർണ ശക്തികൾക്ക് കഴിയുന്നത്. അതിനായി ഭരണഘടന ഭേദഗതി ചെയ്യാനും സുപ്രീംകോടതി വിധിയെ പുറംകാലുകൊണ്ട് തൊഴിച്ച് തെറിപ്പിക്കാനും അവർക്കാകും. പിന്നാക്ക അധ:സ്ഥിതവിഭാഗക്കാരുടെ കാര്യം വരുമ്പോൾ നിയമവും ഭരണകൂടങ്ങളുമെല്ലാം മൗനിബാബമാരാണ്. നീതിപീഠങ്ങളിൽ നിന്നുണ്ടാകുന്ന ഇടപെടലുകളാണ് പിന്നാക്കവിഭാഗങ്ങൾക്ക് അപൂർവമായെങ്കിലും കൈത്താങ്ങാകുന്നത്. ഇതുകൊണ്ടൊന്നും ഇക്കൂട്ടർ അടങ്ങുമെന്ന് വിചാരിക്കുന്നതും മൗഢ്യമാണ്. സുപ്രീം കോടതിയുടെ പുതിയ വിധിയെയും മറികടക്കാനുള്ള പുതിയ തന്ത്രങ്ങൾ ഇപ്പോൾ അണിയറയിൽ രൂപം കൊള്ളുന്നുണ്ടാകും.
സാമ്പത്തിക സംവരണത്തിന് മുമ്പ് സാമുദായിക സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യം സഫലീകരിക്കണം. സർക്കാർ ജോലികളിലെ ജീവനക്കാരുടെ ജാതി, മത, സമുദായ പ്രാതിനിധ്യത്തെക്കുറിച്ച് ഒരു കണക്കെടുപ്പ് ആദ്യം നടത്തട്ടെ. മാസങ്ങൾ പോലും അതിന് വേണ്ടിവരില്ല. ശേഷം അർഹമായ പ്രാതിനിധ്യം പിന്നാക്ക വിഭാഗങ്ങൾക്ക് ഉറപ്പാക്കി സാമ്പത്തിക സംവരണം കൊണ്ടുവരാനാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശ്രമിക്കേണ്ടത്. കേരളത്തിൽ ചെയ്തത് പോലെ 90 ശതമാനം സവർണർ ജോലി ചെയ്യുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പത്ത് ശതമാനം സവർണ സംവരണം ഏർപ്പെടുത്തിയ അപരാധത്തെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത് ? സവർണ വോട്ടിൽ കണ്ണ് നട്ട് ചെയ്ത ഈ തറവേലയ്ക്ക് എന്ത് രാഷ്ട്രീയ ലാഭം ഉണ്ടായി എന്നും നാം കണ്ടതാണല്ലോ.
( യോഗനാദം മേയ് 15 ലക്കം എഡിറ്റോറിയൽ )
മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കമായവർക്ക് സംവരണം നടപ്പാക്കിയതോടെ കേരളത്തിൽ 50 ശതമാന പരിധി മറികടന്നു കഴിഞ്ഞു. അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ ഇത് മറികടക്കാനാവൂ. ഇവിടെ അത്തരം ഒരു സാഹചര്യവും ഇല്ല. കൂടാതെ കേരളത്തിലെ സവർണ വിഭാഗം സാമൂഹ്യമായി പിന്നാക്കമാണെന്ന് ഒരു പഠനവും നടന്നിട്ടില്ല. സർക്കാർ സർവീസിൽ അവർക്ക് അർഹമായ പങ്കാളിത്തം ഇല്ലെന്ന റിപ്പോർട്ടുമില്ല. ഭരണഘടനാ ഭേദഗതി നിലവിൽ വരുംമുമ്പാണ് ഇവിടെ 10ശതമാനം സവർണ സംവരണം നടപ്പാക്കിയതും. പിന്നാക്കാവസ്ഥ നിർണയിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനാണെന്ന സുപ്രധാന പരാമർശമാണ് മറ്റൊരു നിർണായകമായ കാര്യം. ഇതെല്ലാം കണക്കിലെടുത്തും ഭരണഘടനാ ഭേദഗതിയെ ചോദ്യം ചെയ്യുന്ന ഹർജികളിൽ സുപ്രീം കോടതി തീരുമാനം ഉണ്ടാകും വരെയും കേരളത്തിൽ പ്രഖ്യാപിച്ച സവർണ സംവരണം റദ്ദാക്കാനുള്ള ആർജവം സംസ്ഥാന സർക്കാർ കാണിക്കുകയാണ് വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |