മുഹമ്മദ് റാഫി, കിഷോർ കുമാർ, മുകേഷ്, കെ.കെ. വിടപറഞ്ഞ വിശിഷ്ട ഗായകരുടെ മരണം 53 - 58 വയസിനിടയിലെ ജീവിത യാത്രയിലാണ്. നാലുപേരുടെയും മരണകാരണം ഹൃദയ സംബന്ധമായ പ്രശ്നങ്ങളായിരുന്നു.
മുഹമ്മദ് റഫിയുടെ മകൾ തയ്യാറാക്കിയ അദ്ദേഹത്തിന്റെ ജീവചരിത്രം വായിക്കുമ്പോൾ നമുക്ക് മനസിലാവുന്നത് അദ്ദേഹത്തിന് മൂന്നുനേരവും മാംസാഹാരം വേണമെന്ന നിർബന്ധമുണ്ടായിരുന്നെന്നാണ്. പ്രത്യേകിച്ച് മട്ടൺ വിഭവങ്ങൾ. ചെറുപ്പകാലത്ത് അദ്ദേഹത്തിന്റെ ഉത്തമ സുഹൃത്തായ പ്രശസ്ത സംഗീത സംവിധായകൻ നൗഷാദിനൊപ്പം ബാഡ്മിന്റൻ കളിച്ചിരുന്നു എന്നതിനപ്പുറം മറ്റ് വ്യായാമമുറകൾ അദ്ദേഹം പിന്തുടർന്നിരുന്നതായി പുസ്തകത്തിൽ പരാമർശിക്കുന്നില്ല. മരണ ദിവസം രാവിലെ മുതൽ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു, പക്ഷേ അത് ഗ്യാസ് ട്രബിളാണെന്ന് കരുതി ഹോസ്പിറ്റലിൽ പോകാൻ കൂട്ടാക്കിയില്ല. അവസാനം ഗത്യന്തരമില്ലാതെ ടാക്സിവിളിച്ച് ഹോസ്പിറ്റലിൽ കൊണ്ടുപോയെങ്കിലും വളരെ വൈകിപ്പോയിരുന്നു.
കിഷോർ കുമാറിന്റെ പുസ്തകത്തിൽ പറയുന്നു - അദ്ദേഹത്തിന് നേരത്തേതന്നെ രണ്ട് അറ്റാക്ക് സംഭവിച്ചിരുന്നു. പക്ഷേ രാജ്യാന്തര യാത്രകളും തിരക്കുകളും ഒഴിവാക്കിയിരുന്നില്ല. മധുരം കഴിക്കാൻ പാടില്ലെന്ന നിബന്ധന ഒരിക്കലും പാലിച്ചിരുന്നില്ല. അർദ്ധരാത്രികളിൽ തന്റെ ആരോഗ്യം കണക്കിലെടുക്കാതെ കടയിൽ നിന്നും മധുരപലഹാരങ്ങൾ വരുത്തി കഴിച്ചിരുന്നു. ഒരു പ്രഭാതത്തിൽ അദ്ദേഹത്തിന്റെ വേർപാടിന്റെ വാർത്തയാണ് ലോകമറിഞ്ഞത്.
മുകേഷിന്റെ മരണം സംഭവിച്ചത് അമേരിക്കയിൽവച്ചാണ്. മരണ സമയത്ത് ലതാ മങ്കേഷ്കറും, അദ്ദേഹത്തിന്റെ മകൻ നിതിൻ മുകേഷും അടുത്തുണ്ടായിരുന്നു. സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ടാണ് അമേരിക്കയിൽ പോയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആംബുലൻസ് വിളിച്ചെങ്കിലും ഹോസ്പിറ്റലിൽ എത്തും മുൻപേ മരണം സംഭവിച്ചിരുന്നു. അടുത്തിടെ മരണപ്പെട്ട കന്നഡ ഫിലിം ആക്ടർ പുനീത് രാജ്കുമാറിന് 42 വയസ്സ് മാത്രമായിരുന്നു.
കെ.കെ യുടെ മരണകാരണം മാദ്ധ്യമങ്ങളിൽ നിന്നറിഞ്ഞല്ലോ. ഒരു ആർട്ടറി മുഴുവനും, ബാക്കി രണ്ട് ആർട്ടറികളിൽ പലയിടങ്ങളിലും അദ്ദേഹത്തിന് ബ്ലോക്കുകൾ സംഭവിച്ചിരുന്നു. പ്രശസ്തരിൽ പലരും ആശുപത്രികളിൽ കയറിയിറങ്ങി, ഹൃദ്രോഗി എന്ന ടാഗിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നില്ല. പലരും ചെറിയ അസ്വസ്ഥതകളുണ്ടായാൽ സ്വയം
ചികിത്സ ചെയ്യാൻ തയ്യാറാവുന്നു,
മരുന്നുകൾ സ്വയം തീരുമാനിച്ച് കഴിക്കാൻ നോക്കുന്നു. ആശുപത്രികളിൽ ചെന്ന് ദീർഘമായ ചികിത്സകൾ നേടാൻ വിസമ്മതിക്കുന്നു. രോഗിയെന്ന തിരിച്ചറിവ് കരിയറിനെ ബാധിക്കുമെന്ന് പലരും വളരെയധികം ഭയപ്പെട്ടിരുന്നു.
ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളും ഗ്യാസ്ട്രോയുടെ ലക്ഷണങ്ങളും ഒരുപോലെ ആയതിനാൽ ആളുകൾ അവ വേർതിരിച്ചറിയാനാകാതെ ബുദ്ധിമുട്ടുന്നുണ്ട്. ശരീരം ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കുമ്പോഴും ആളുകൾ ഗ്യാസ്ട്രബിളിനുള്ള മരുന്നുകൾ തേടുന്നു. ഈ അജ്ഞത ചില അവസരങ്ങളിൽ മരണത്തിൽ കലാശിക്കും. ചില അടിയന്തര ഘട്ടങ്ങളിൽ രോഗിക്ക് C P R (Cardiopulmonary resuscitation) നൽകുന്നതിനെക്കുറിച്ചും ജനങ്ങൾക്ക് വലിയ ധാരണയില്ല. എപ്പോഴാണ് സി.പി.ആർ കൊടുക്കേണ്ടത് ? എങ്ങനെയാണ് കൊടുക്കേണ്ടത് ഇക്കാര്യങ്ങളിൽ അവരിപ്പോഴും അജ്ഞരാണ്. ഈ ലേഖകൻ ഒരിക്കൽ അമ്മയോടൊപ്പം ഒഴിവുസമയം ചെലവഴിച്ചുകൊണ്ടിരിക്കെ, അടുത്തിരുന്ന അമ്മയ്ക്ക് സ്ട്രോക്ക് സംഭവിച്ചു ബോധം നഷ്ടപ്പെട്ടു. സി.പി.ആർ കൊടുക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ ഡോക്ടറായ സഹോദരി പറഞ്ഞത് രണ്ടു മിനിറ്റ് കൊണ്ട് ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിയുമെന്നായിരുന്നു. ബോധമില്ലാതെ കിടക്കുന്ന ഒരാൾക്ക് സി.പി.ആർ നൽകുന്നതിലൂടെ പ്രയോജനം ഉണ്ടാകുമോയെന്ന സംശയമാണ് ഇത്തരം തീരുമാനമെടുക്കാൻ ചിന്തിപ്പിച്ചത്.
ആരോഗ്യകാര്യങ്ങളിൽ നമുക്ക് രാഷ്ട്രീയക്കാരെയും പട്ടാ ളക്കാരെയും മാതൃകയാക്കാം. സ്വന്തം ആരോഗ്യത്തിന് അവർ മികച്ച ശ്രദ്ധയാണ് നൽകുന്നത്. പ്രഭാത സവാരികൾ ശീലമാക്കുന്നു. മതിയായ ഇടവേളകളിൽ ആരോഗ്യസ്ഥിതി പരിശോധിക്കുന്നു. അതുപോലെ തന്നെ നമ്മുടെ ആരോഗ്യവും സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
നാം കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധന നടത്തിയാൽ രോഗങ്ങളും പലപ്പോഴും അകാല മരണങ്ങളും തടയാൻ സാധിക്കും. ഉണ്ടായ മരണങ്ങൾ ഒക്കെയും നമുക്ക് തീരാനഷ്ടങ്ങളാണ്. മേൽപ്പറഞ്ഞ കാര്യങ്ങളിൽ ശ്രദ്ധപുലർത്തിയിരുന്നെങ്കിൽ അതുല്യ പ്രതിഭകളിൽ പലർക്കും കാലം തികയും മുൻപേ യാത്ര മുറിക്കേണ്ടി വരില്ലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |