SignIn
Kerala Kaumudi Online
Friday, 26 April 2024 11.07 AM IST

അടിസ്ഥാനമില്ലാത്ത ദയയ്‌ക്ക് എന്തുവില?

photo

ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ദാരുണമായ കൊലപാതകം നടന്നിട്ട് മൂന്ന് ദശാബ്ദങ്ങൾ പിന്നിടുന്നു. ശിക്ഷാ ഇളവുകൾ നേടി പുറത്തിറങ്ങുന്ന പ്രതികൾ യഥാർത്ഥത്തിൽ ഇളവുകൾ അർഹിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാജീവ് ഗാന്ധി തമിഴ്നാട്ടിലെ ശ്രീ പെരുംപുത്തൂരിൽ നടന്ന യോഗത്തിൽ സംസാരിച്ചു നിൽക്കവേയാണ് ഒരു മനുഷ്യബോംബ് അദ്ദേഹത്തിന്റെ ജീവനെടുത്തത് . സ്‌ഫോടനത്തിൽ അദ്ദേഹത്തോടൊപ്പം നിരവധി പ്രവർത്തകരും നേതാക്കളും ഉദ്യോഗസ്ഥരും ജീവൻ വെടിഞ്ഞു.

അന്ന് കേസ് സി.ബി.ഐ അന്വേഷിക്കുകയും ഇന്ത്യക്കാരെ കൂടാതെ ചില വിദേശശക്തികൾക്ക് വധഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തുകയും പ്രത്യേക കോടതി കുറ്റക്കാർക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. സി.ബി.ഐ ഉദ്യോഗസ്ഥനും മലയാളിയുമായ ശ്രീ രാധാ വിനോദ് രാജു ഐ.പി.എസ് കൂടി ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ഈ കേസ് നീതിപൂർവം അന്വേഷിക്കുകയും കുറ്റവാളികൾക്ക് വധശിക്ഷ ശുപാർശ ചെയ്യുകയും ചെയ്തത്. ഈ വിഷയം ആസ്പദമാക്കി പിൽക്കാലത്ത് അദ്ദേഹവും ഈ അന്വേഷണത്തിൽ ഒപ്പം പ്രവർത്തിച്ചിരുന്ന മറ്റൊരു പ്രധാന ഉദ്യോഗസ്ഥൻ ഡി. കാർത്തികേയൻ ഐ.പി .എസുമായി ചേർന്ന് ഒരു പുസ്തകമെഴുതുകയും ചെയ്തിട്ടുണ്ട്. (രാജീവ് ഗാന്ധി വധം ഒരു അന്വേഷണം) രാജീവ് ഗാന്ധി വധത്തിലേക്ക് എത്തിച്ചേർന്ന വർഷങ്ങൾ നീണ്ട ഗൂഢാലോചനയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകം വായിച്ചിരിക്കേണ്ടതാണ്.

പല കാരണങ്ങളാൽ വധശിക്ഷ പലതവണ നീണ്ടുപോയി. വിധിക്കെതിരെ അപ്പീലുകളും ദയാഹർജിയും ഒക്കെയായി വിവിധ സംഘടനകളുടെ ഇടപെടലുകൾ കൂടി ആയതോടുകൂടി ശിക്ഷിക്കപ്പെട്ടവർ മൂന്ന് ദശാബ്ദങ്ങൾക്കിപ്പുറം ജയിൽ മോചിതരായി. ഒരാൾ തന്റെ ജീവൻ ബലിയർപ്പിക്കാൻ തയ്യാറാണെങ്കിൽ ഒരു രാജ്യത്തിന്റെ തലവനെപ്പോലും ഇല്ലാതാക്കാനുള്ള ദൗത്യം അവനെ ഏല്പിക്കാൻ ഭീകരസംഘടനകൾ യാതൊരു ബുദ്ധിമുട്ടുമില്ല. ആസൂത്രകർ ജയിലിൽ പോയാലും സങ്കുചിത മനോഭാവമുള്ള ചില സംഘടനകളുടെ നിരന്തരമായ ഇടപെടലുകൾ അവരെ ശിക്ഷയിൽ നിന്ന് രക്ഷപെടുത്തും.

ഒരു ജനാധിപത്യ രാജ്യത്തിൽ ഭരണനേതൃത്വം വഹിക്കുന്നവർ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കുന്ന നിയമങ്ങൾ ഇവയൊക്കെത്തന്നെ എല്ലാ വിഭാഗം ആളുകളെയും തൃപ്തിപ്പെടുത്തുന്നതാവില്ല. ചില നടപടികൾ ചിലരെയൊക്കെ അമർഷം കൊള്ളിക്കും. ഈ കാരണങ്ങളാൽ
ഇന്ത്യയിൽ രണ്ട് പ്രധാനമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പല കാലയളവുകളിലായി മൃഗീയമായി കൊല്ലപ്പെട്ടിട്ടുണ്ട് .

തൂക്കിക്കൊല്ലാനുള്ള നിയമത്തിന്റെ കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ലാത്ത രാജ്യമാണ് നമ്മുടേത്. എല്ലായ്‌പ്പോഴും അസംഖ്യം ദയാഹർജികൾ പരിഗണന കാത്തുകിടപ്പുണ്ടാകും. നിയമത്തിന്റെ ഈ പഴുതുകൾ തന്നെയാണ് ഓരോ കുറ്റവാളിയുടേയും രക്ഷയ്‌ക്കെത്തുന്നതും. ഒരു ജീവനെടുക്കാൻ തയ്യാറായ കുറ്റവാളിക്ക് ജീവിക്കാനുള്ള അവസരം ഇല്ലാതായാൽ അത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ ഭയമുണ്ടാകും. നിർഭാഗ്യമെന്ന് പറയെട്ടെ രാജ്യത്തിന്റെ ഏറ്റവും ഉന്നത പദവിയിലുള്ള ഒരാളെ ഇല്ലായ്മചെയ്ത കുറ്റവാളിക്ക് പോലും മാതൃകാപരമായ ശിക്ഷ കിട്ടുന്നില്ല.

ശിക്ഷാ കാലാവധി പൂർത്തിയാകും മുൻപ് പുറത്തുപോകാൻ കഴിയുന്ന കുറ്റവാളികൾ വീണ്ടും ആ കുറ്റം ചെയ്യാനുള്ള സാദ്ധ്യതയുണ്ടോ, അല്ലെങ്കിൽ അവർ ഉൾപ്പെടുന്ന കുറ്റകൃത്യം സമൂഹത്തെ ഒന്നാകെ ബാധിക്കാതെ ഒറ്റപ്പെട്ട തരത്തിലുള്ളതാണോ എന്ന് നോക്കി മാത്രമേ ശിക്ഷയിൽ ഇളവ് നൽകി പുറത്തു പോകാൻ അനുവാദം നൽകാവൂ എന്ന് സുപ്രീം കോടതി (ലക്ഷ്മൺ നാഷ്‌കർ കേസ് 2000 )തന്നെ പറഞ്ഞിട്ടുണ്ട്.

കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അല്ലാതെ സ്വരക്ഷക്ക് വേണ്ടി കുറ്റകൃത്യങ്ങളിൽ പെട്ടുപോകുന്നവർക്ക് വേണ്ടിയുള്ള ഇളവുകൾ കൊടും കുറ്റവാളികൾ രക്ഷപെടാനുള്ള പഴുതാകരുത്. ശ്രീ.രാജീവ് ഗാന്ധി വധം അബദ്ധത്തിൽ സംഭവിച്ച് പോയ ഒന്നല്ല. മറിച്ച് വൈദേശിക ശക്തികളുടെ സഹായത്തോടെ വർഷങ്ങൾ നീണ്ട ഗൂഡാലോചനയുടെയും പരിശീലനങ്ങളുടെയും പിൻബലത്തിൽ നടപ്പിലാക്കിയതാണ്.

മേൽപ്പറഞ്ഞ പുസ്തകം വായിക്കുമ്പോൾ രാജീവ് ഗാന്ധിയെ വധിക്കുന്നതിൽ യാതൊരു വീഴ്ചയും ഉണ്ടാകാതിരിക്കാൻ വേണ്ടി കൊലപാതകികൾ ഒരു സംസ്ഥാനത്ത് രണ്ട് തവണ റിഹേഴ്സൽ വരെ ചെയ്തതായി മനസിലാക്കാൻ സാധിക്കും. രാജീവ് ഗാന്ധിയെ വധിക്കുക മാത്രമല്ല കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വരെ വധിക്കാൻ പ്രതികൾ ശ്രമിച്ചു.

അതുകൊണ്ട് തന്നെ പ്രതികൾ ഒരു ദയയും അർഹിക്കുന്നില്ല. പ്രതികളുടെ മാനസിക പരിണാമം എന്ന കാഴ്ചപ്പാടിന് ഇവിടെ യാതൊരടിസ്ഥാനവുമില്ല. പുനരാലോചനാ അവകാശം ഉപയോഗിച്ച് നടപടിയെടുക്കാൻ സാധിക്കുന്ന ഒരു പവർ സുപ്രീം കോടതിക്കുണ്ട്. അത് പ്രയോഗിക്കുകതന്നെ വേണം. ഇല്ലെങ്കിൽ രാജ്യത്തിന് വിലപ്പെട്ട നേതാക്കളെ ഇല്ലായ്മ ചെയ്യുന്ന രീതി തുടരും. ഏതൊരു കുറ്റവാളിക്കും ശിക്ഷ ഉറപ്പാക്കുന്ന നിയമസംവിധാനം മാത്രമാണ് ഇതിന് ശരിയായ പ്രതിവിധി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAZCHAPPAD
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.