രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ ഈയടുത്ത കാലത്തു നടന്ന സംഭവം. അറുപതു വർഷങ്ങൾക്കു ശേഷമാണ് ഒരു പെൺകുട്ടിയെ വിവാഹം ചെയ്യാനായി ഒരാൾ അവിടെയെത്തുന്നത്. കഴിഞ്ഞ അറുപതു വർഷത്തിനിടയിൽ ഒരു പെൺകുട്ടിയും അവിടെ ജനിച്ചിരുന്നില്ല. അതിനാൽ വിവാഹത്തിനായി ആരും അങ്ങോട്ട് ചെന്നിരുന്നില്ല. പുരുഷന്മാർ ഗ്രാമത്തിനു പുറത്തു പോയാണ് വിവാഹം കഴിച്ചിരുന്നത്. ആൺകുട്ടികൾ മാത്രമായിരിക്കണം അവിടെ ജനിക്കുന്നത് എന്നൊരു വിചിത്രമായ തീരുമാനം അവർക്കിടയിലുണ്ടായിരുന്നത് ഇതിനൊരു കാരണമായിരുന്നു.
രാജസ്ഥാനിലെ ചില ജനസമൂഹങ്ങൾക്കിടയിൽ നാല് വർഷത്തിന്റെ ഇടവേളയിൽ ഒളിമ്പിക്സ് നടക്കുന്ന വർഷങ്ങളിൽ ഒരു പ്രത്യേക മുഹൂർത്തത്തിൽ പതിമൂന്നും, പതിന്നാലും വയസിനു മുകളിലുള്ള എല്ലാ പെൺകുട്ടികളുടെയും വിവാഹം നടത്തുമായിരുന്നു. 1969 മുതൽ 2020 വരെ ലക്ഷക്കണക്കിന് പെൺകുട്ടികളെയാണ് ഇങ്ങനെ വയസ് കണക്കിലെടുക്കാതെ വിവാഹം ചെയ്തുകൊടുത്തത്. കൊവിഡ് പടർന്ന സാഹചര്യത്തിൽ ഇക്കൊല്ലം മുടങ്ങിപ്പോയ ആ ആചാരം വരുന്ന ഫെബ്രുവരി 18 നു വീണ്ടും ആവർത്തിക്കാനുള്ള തീരുമാനത്തിലാണ് അവർ . എല്ലാ നീതിന്യായ വ്യവസ്ഥകളും കാറ്റിൽ പറത്തിക്കൊണ്ടാണ് ഇത് നടത്താൻ പോകുന്നത്. സർക്കാർ ഇതറിഞ്ഞിട്ടും മുൻകരുതലൊന്നും എടുക്കാൻ തയ്യാറായിട്ടില്ല. ഇതിലെ വിരോധാഭാസം ആ സമൂഹത്തിലെ ഭൂരിഭാഗവും വിദ്യാഭ്യാസമുള്ളവരാണ് എന്നതാണ് .
അതേസമയം കേരളത്തിൽ നടന്നൊരു സംഭവം എന്റെ ഓർമയിൽ വരുന്നു. ഏകദേശം നാലുവർഷം മുൻപ് എന്റെ കൂടെയുണ്ടായിരുന്ന എന്റെ ഡ്രൈവർ, അദ്ദേഹത്തിന്റെ ഗർഭിണിയായ ഭാര്യയുമായി ഡോക്ടറിനടുത്ത് ചെക്കപ്പിന് പോയി. പരിശോധനകൾക്കൊടുവിൽ അവർക്ക് ഒന്നല്ല മൂന്നു കുട്ടികളാണെന്നും, രണ്ട് ആൺകുഞ്ഞുങ്ങളും ഒരു പെൺകുഞ്ഞുമാണെന്നുംഡോക്ടർ മനസിലാക്കി. അമ്മയുടെ വയറ്റിൽ പെൺകുട്ടി കിടന്നിരുന്ന സ്ഥാനം പ്രസവ സമയത്തു അമ്മയ്ക്കും രണ്ട് ആൺകുട്ടികൾക്കും ആപത്തുണ്ടാക്കുന്ന രീതിയിലായിരുന്നു. ആ പെൺകുട്ടിയെ ഇല്ലാതാക്കിയാൽ രണ്ട് ആൺകുട്ടികളെയും അമ്മയെയും രക്ഷിക്കാൻ സാധിക്കുമെന്നൊരു അഭിപ്രായം ഡോക്ടർ മുന്നോട്ടുവച്ചു. എന്നാൽ തന്റെ ജീവൻ നഷ്ടപ്പെട്ടാലും പെൺകുട്ടിയെ പ്രസവിക്കുമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അമ്മ. ആറുമാസങ്ങൾക്കു ശേഷം അവർ തന്റെ മൂന്ന് കുഞ്ഞുങ്ങൾക്കും ജന്മം നൽകുകയും ഇന്നും സന്തോഷത്തോടെ കുടുംബജീവിതം നയിക്കുകയും ചെയ്യുന്നു.
ഈ രണ്ടു സംഭവങ്ങളും നടക്കുന്നത് സാക്ഷര ഇന്ത്യയിൽ തന്നെയാണ്. കൂടുതൽ സാക്ഷരത കൈവരിക്കുന്നതോടൊപ്പം സ്ത്രീകളോടുള്ള അതിക്രമങ്ങൾ ഉത്തരേന്ത്യയിലും മറ്റു സംസ്ഥാനങ്ങളിലും കുറഞ്ഞു വരുന്നെങ്കിലും പൂർണമായും മാറിയിട്ടില്ല.സ്വാതന്ത്യലബ്ധിയുടെ 75 വർഷത്തിനു ശേഷവും ആൺകുട്ടികളെയും പെൺകുട്ടികളെയും വിവേചനം കൂടാതെ സ്നേഹിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഈ കാര്യത്തിൽ കേരളത്തിലെ അവസ്ഥ വളരെ ഭേദമാണ്. നമ്മളെപ്പോഴും കേൾക്കുന്നത് ഇന്ത്യയിൽ 1000 ആൺകുട്ടികൾക്ക് അവരെക്കാൾ കൂടുതൽ പെൺകുട്ടികളുണ്ടെന്നാണ്. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് മുതലായ സംസ്ഥാനങ്ങളിലെ ആളുകൾ അവരുടെ സംസ്ഥാനങ്ങളിൽ പെൺകുട്ടികളില്ലാത്തതിനാൽ കേരളത്തിൽ വന്നു വിവാഹം കഴിക്കുന്നു.
സാക്ഷരത കൊണ്ടുമാത്രം ഈ വിപത്തിനെ നേരിടാൻ സാധിക്കില്ല. കാരണം ഒളിമ്പിക്സ് വർഷങ്ങളിൽ നടത്തുന്ന വിവാഹങ്ങളിൽ നിന്നും മനസിലാവുന്നത് സാക്ഷരതയെക്കാളും അവർ മുൻഗണന നൽകുന്നത് തെറ്റായ പാരമ്പര്യ വിശ്വാസങ്ങൾക്കാണെന്നാണ്. ആ ചിന്താഗതി മാറാതെ പെൺകുട്ടികളോടുള്ള സമീപനത്തിനു മാറ്റമുണ്ടാകില്ല. മാത്രമല്ല പൗരന്മാരുടെ വിവാഹപ്രായം പുരുഷന് 21 ഉം സ്ത്രീകൾക്ക് 18 ഉം ആയിരിക്കണം എന്നത് കേരളത്തിലെപ്പോലെ മറ്റു സംസ്ഥാനങ്ങളിലും കർശനമായി ശ്രദ്ധിക്കേണ്ടതാണ്.
'ഇന്ത്യയിലെ മാതാപിതാക്കൾ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ആകെയുള്ള വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ തുക അവളുടെ വിവാഹത്തിനായി ഒറ്റദിവസം കൊണ്ട് ചെലവഴിച്ച് തീർക്കുന്നു എന്നതാണ് വിചിത്രമായ വസ്തുത." ഉത്തർപ്രദേശിലെ കണക്കുകളും വ്യത്യസ്തമല്ല. ജനനം മുതൽ വിവാഹം വരെ പെൺകുട്ടികളോടുള്ള അവഹേളനമാണ് അവിടെ കാണാൻ കഴിയുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും സർക്കാരുകൾ ഈ കാര്യങ്ങളിൽ കർശന നടപടിയെടുക്കാൻ ബാദ്ധ്യസ്ഥരാണ്.
ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ലിംഗനിർണയം കർശനമായി നിരോധിക്കുന്ന കാര്യത്തിലും മറ്റും കേരളം വളരെ മുൻപിലാണ്. വിദഗ്ദ്ധരായ ഗൈനക്കോളജി ഡോക്ടർമാരോട് സംസാരിച്ചതിൽ നിന്നും ലിംഗനിർണയത്തിൽ വിട്ടുവീഴ്ച നടത്തിയ ഒരു കേസുപോലും കേരളത്തിൽ ഉണ്ടായിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. അതേസമയം പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഈ നിയമം നിലവിലുണ്ടെങ്കിലും ഗുരുതരമായ ദുരുപയോഗമാണ് നടക്കുന്നത്. ഇങ്ങനെയുള്ള പല കാര്യങ്ങളിലും കേരളത്തെ നാം മാതൃകയാക്കേണ്ടതാണ്. എന്നിരുന്നാലും കേരളവും ചില അവസരങ്ങളിൽ പല കാര്യങ്ങളിലും താഴേക്കിടയിലേക്കു പോകുന്ന സാഹചര്യങ്ങളുണ്ട്. അതിനുള്ള ഒരു കാരണം ഏകദേശം 25 ലക്ഷം മുതൽ 30 ലക്ഷം വരെയുള്ള ആളുകളിൽ, കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ ജോലിക്ക് പോകുന്നവരും, അന്യ സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്ക് ജോലിക്കു വരുന്നവരും പല മോശം കാര്യങ്ങളും അന്യോന്യം പഠിക്കാൻ തുടങ്ങി എന്നതാണ്.
കേരള സർക്കാരിന്റെ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ 2019 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ പതിനഞ്ചു വയസിനും പത്തൊൻപതു വയസിനുമിടയിൽ 20995 പെൺകുട്ടികൾ അമ്മമാരായതായി പറയുന്നു. അവയിൽ 15248 പേർ നഗരപ്രദേശങ്ങളിൽ നിന്നും 5747 പേർ ഗ്രാമപ്രദേശങ്ങളിൽ നിന്നുമാണെന്ന വസ്തുത സാക്ഷരരായ നാം ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്തതാണ്. പതിനെട്ടു വയസിനു താഴെയുള്ളവരുടെ വിവാഹങ്ങളും നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
തിരുവനന്തപുരത്തിലെ പ്രസിദ്ധയായ ഗൈനക്കോളജിസ്റ്ര് ഡോക്ടർ അനുപമ പറയുന്നു : 'ഏകദേശം ഇരുപത്തഞ്ചു വർഷം മുൻപ് ഒരു പെൺകുഞ്ഞു ജനിച്ച് രണ്ടാമതൊരു പെൺകുഞ്ഞു കൂടി ജനിക്കുകയാണെകിൽ 'അയ്യോ" എന്നൊരു വാക്ക് മിക്കവാറും ആളുകൾ പറഞ്ഞിരുന്നു. എന്നാൽ അങ്ങനെ പറയുന്നവർ ഇന്ന് 50 ശതമാനമായി ചുരുങ്ങിയിരിക്കുന്നു എന്നാണ് മനസിലാക്കാൻ കഴിയുന്നത്."
കുടുംബത്തിൽ രണ്ടാമത്തെ പെൺകുട്ടിയായി ജനിച്ചത് അമ്മയ്ക്കും അച്ഛനും ശല്യമായി തോന്നുന്നു എന്ന കാഴ്ചപ്പാട് പെൺകുട്ടിയുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുന്നു. വിവാഹത്തിന് ശേഷം തനിക്കു എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ പെൺകുട്ടിയുടെ ബന്ധുക്കളോ, ഭർത്താവിന്റെ ബന്ധുക്കളോ പൊലീസോ വക്കീലോ മതനേതാക്കളോ തന്നെ മനസിലാക്കാൻ പോകുന്നില്ലെന്ന ചിന്തകൾ അവരെ വേട്ടയാടുമ്പോഴാണ് അവർ ആത്മഹത്യ ചെയ്യാൻ മുതിരുന്നത്. ഒന്നാമത്തെ പെൺകുട്ടിയായാലും രണ്ടാമത്തെ പെൺകുട്ടിയായാലും അവരോട് വെറുപ്പു കാട്ടാതെ അവരുടെ മാനസികാവസ്ഥ മനസിലാക്കാനും സ്നേഹിക്കാനും മാതാപിതാക്കൾ പഠിക്കണം . അത് അവരുടെ ആത്മവിശ്വാസം കൂട്ടും. ആരോഗ്യ മേഖലയിൽ യൂറോപ്പിനെയും, അമേരിക്കയെയും മറികടന്ന നമ്മളിൽ നിന്നും ഇങ്ങനെയൊരു ചിന്ത ഒരിക്കലും ഉണ്ടാകാൻ പാടില്ല. അത് നാം ഇല്ലാതാക്കുക തന്നെ വേണം.
ജീവൻ പണയപ്പെടുത്തി തന്റെ പെൺകുഞ്ഞിന് ജന്മം നൽകിയ കൊല്ലത്തുള്ള എന്റെ ഡ്രൈവറുടെ ഭാര്യ തീർച്ചയായും അഭിനന്ദനം അർഹിക്കുന്ന വ്യക്തിയാണ്. ജില്ലാതലത്തിലോ പഞ്ചായത്തു തലത്തിലോ ആ വ്യക്തിത്വത്തെ അനുമോദിക്കാൻ ജനപ്രതിനിധികൾ മുൻകൈയെടുക്കണമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |