ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഉത്തരവ് പ്രകാരം, സർക്കാർ പുറപ്പെടുവിച്ച 25.02.2021ലെ ഉത്തരവിലും, തുടർന്ന് 23.07.2021ലെ റവന്യൂ വകുപ്പിന്റെ സർക്കുലറിലും നിലനിൽക്കുന്ന അവ്യക്തത ചൂണ്ടിക്കാട്ടാനാണ് ഈ കത്ത്.
പ്രസ്തുത ഉത്തരവുകൾ പ്രകാരം 31.12.2017 ന് മുമ്പ് കൈവശാവകാശമുള്ള 25 സെന്റിന് താഴെയുള്ള ഭൂമിക്കാണ് സൗജന്യമായി തരംമാറ്റം അനുവദിക്കുന്നത്. എന്നാൽ എന്റെ മാതാപിതാക്കളുടെ പേരിൽ ഒന്നായി ഒരേ സർവേനമ്പരിൽ ഉൾപ്പെട്ട 90 സെന്റ് ഭൂമി 2018 ഒക്ടോബറിൽ ഞങ്ങൾ അഞ്ച് മക്കൾക്കായി ധനനിശ്ചയാധാരപ്രകാരം ഭാഗപത്രം ചെയ്തുതന്നു. അതിൽ ജന്മാവകാശമായി എനിക്ക് ലഭിച്ചത് 20 സെന്റാണ്. പ്രസ്തുത 90 സെന്റ് ഭൂമിയും നെൽവയൽ - തണ്ണീർത്തട സംരക്ഷണ പരിധിയിലുള്ള ഡേറ്റാബാങ്കിൽ നിന്ന് ഒഴിവാക്കപ്പെട്ടതും, ബി.ടി.ആർ - ൽ നിലം എന്ന് രേഖപ്പെടുത്തിയതുമാണ്. എന്റെ പിതാവ് 2019 ആഗസ്റ്റിൽ മരിച്ചു. മാതാവ് ജീവിച്ചിരിക്കുന്നു.
എനിക്ക് ലഭിച്ച 20 സെന്റ് ഭൂമിയുടെ തരംമാറ്റത്തിനാണ് ഫോറം നമ്പർ 6ൽ അപേക്ഷിച്ചത്. മറ്റ് അംഗങ്ങൾ അപേക്ഷിച്ചിട്ടില്ല. എന്റെ അപേക്ഷയുടെ നടപടി വേളയിലാണ് ബന്ധപ്പെട്ടവർ 25.02.2021ലെ സർക്കാർ ഉത്തരവിന്റെ രണ്ടാം ഖണ്ഡിക പ്രകാരം 31-12-2017നു ശേഷം എന്റെ പേരിൽ ജന്മാവകാശം ലഭിച്ച വസ്‌തു സൗജന്യത്തിന് അർഹമല്ലെന്ന് പറയുന്നത്.
എന്റെ അപേക്ഷയിന്മേലുള്ള 20 സെന്റ് വസ്തുവിന് സൗജന്യം ലഭ്യമാകാതെ വന്നാൽ, പിതാവ് മരണപ്പെട്ട ഞാനുൾപ്പെടുന്ന അഞ്ച് സഹോദരങ്ങളുടെയും പേരിലുള്ള 90 സെന്റ് വസ്തുവിന്റെ ന്യായവില ഒന്നായി കണക്കാക്കി നിശ്ചയിക്കുന്ന ഫീസ് മൊത്തമായി ഞാൻ നൽകേണ്ട അവസ്ഥയാണ്. മാതാവ് അനാരോഗ്യ അവസ്ഥയിലുമാണ്. ഭാഗപത്രം, ധനനിശ്ചയാധാരം എന്നിവ സമയബന്ധിതമല്ലാതെ വിവാഹം, മരണം, വാർദ്ധക്യം എന്നീ സാഹചര്യങ്ങളിൽ അർഹരായ അവകാശികൾക്ക് വ്യവസ്ഥാപിതമായി നൽകിവരുന്ന പ്രക്രിയയാണ്, വില്‌പനയല്ല.
ഈ സാഹചര്യത്തിൽ നിലം നികത്തി പ്ളോട്ടുകളായി മറിച്ച് വിറ്റ് കച്ചവടം നടത്തുന്നവരുടെ ഗണത്തിൽപ്പെടുത്താതെ, മാതാപിതാക്കളിൽ നിന്ന് 30.12.2017ന് ശേഷം പിന്തുടർച്ചാവകാശമായി ലഭിച്ചിട്ടുള്ള 25 സെന്റിന് താഴെ ഭൂമിയുള്ള അപേക്ഷകർക്ക് സമയപരിധി കൂടാതെ സൗജന്യ തരംമാറ്റം ചെയ്തുകൊടുക്കുന്നതിന് ബന്ധപ്പെട്ടവരുടെ അടിയന്തര ശ്രദ്ധ ഉണ്ടാകുന്നത് എന്നെപ്പോലെ മറ്റ് ഭൂമിയില്ലാത്ത സാധാരണക്കാർക്ക് ഉപകാരപ്രദമാകും.
എസ്. ഷറഫുദ്ദീൻ
കാര്യവട്ടം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |