സെക്രേട്ടറിയറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളിൽ യാതൊരു തീരുമാനവുമാകാതെ കെട്ടിക്കിടക്കുന്ന ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്ന നടപടി സർക്കാർ തുടങ്ങിയ സാഹചര്യത്തിൽ, സർക്കാർതലത്തിലെ ചില ഉദ്യോഗസ്ഥരുടെ പിടിവാശികൊണ്ടുമാത്രം ഒരു പതിറ്റാണ്ടായി ആഭ്യന്തരവകുപ്പിന്റെ ചുവപ്പുനാടയിൽ കുരുങ്ങി വീർപ്പുമുട്ടുന്ന വാർദ്ധക്യം ബാധിച്ച ഒരു ഫയലിനുകൂടി (നമ്പർ 9448/A4/2013/ഹോം) ശാപമോക്ഷം നൽകണം.
ഇതിനകം അതിനെ അധികാരത്തിന്റെ തൂലിക ഉപയോഗിച്ച് മരണമടഞ്ഞ രേഖയാക്കി മാറ്റിയിട്ടുണ്ടെങ്കിൽ അത് പുറത്തെടുത്ത് സത്യസന്ധമായി പരിശോധിച്ച് തീർപ്പാക്കാൻ സർക്കാർ തയ്യാറാകണം. ഇത് 70 കഴിഞ്ഞ ഒരു വിഭാഗം പൊലീസ് പെൻഷൻകാരോട് സർക്കാർ കാണിച്ച അനീതിയുടെ കഥ പറയുന്ന ആയിരത്തോളം പേജുകളുള്ള ഒരു ഫയലാണ്.
പൊലീസ് സേനാംഗങ്ങളുടെ പരിശീലനകാലം സർവീസായി അംഗീകരിച്ചപ്പോൾ ദീർഘകാലം പൊലീസ് സേനയിൽ കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിച്ച് സേവനം അനുഷ്ഠിച്ചശേഷം വിരമിച്ചവർക്കു പ്രസ്തുത ആനുകൂല്യം നിഷേധിക്കുകയും പൊലീസ് സേനയിലെ സേവനം എന്നന്നേക്കുമായി ഉപേക്ഷിച്ച് സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള മറ്റു വകുപ്പുകളിലേക്കു മാറിപ്പോയവർക്കു ഈ ആനുകൂല്യം അനുവദിക്കുകയും (നമ്പർ (MS)160/2016/HOME) ചെയ്ത സർക്കാരിന്റെ ക്രൂരമായ ഇരട്ടത്താപ്പു നടപടിക്കെതിരെ വിരമിച്ച പൊലീസുകാർ സമർപ്പിച്ച അനേകം നിവേദനങ്ങ ളും, സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണലിൽ നിന്നും തുടർച്ചയായി നേടിയ നാല് അനുകൂല വിധികളും ഉൾപ്പെടുന്ന ആയിരത്തോളം പേജുകളുള്ള ഒരു കൂറ്റൻ ഫയലാണ് ഇത്തരത്തിൽ പൂഴ്ത്തിവച്ചിട്ടുള്ളത്. ഇക്കാ ര്യത്തിൽ സർക്കാരിന്റെ ഔദാര്യമല്ല, ഇപ്പോൾ നടക്കുന്ന ഫയൽ തീർപ്പാക്കൽ നടപടി സുതാര്യവും സത്യസന്ധവുമാണെങ്കിൽ ഈ ഫയലിൽ ബോധപൂർവം നടന്നിട്ടുള്ള നിയമവിരുദ്ധമായ നടപടികൾ തിരുത്തി നടപ്പാക്കേണ്ട നീതി മാത്രമാണ് ഈ വയോധികർ പ്രതീക്ഷിക്കുന്നത്.
എം. പ്രഭാകരൻ.
(മേല്പറഞ്ഞ കോടതി വിധികളിലെ
ഒരു ഹർജിക്കാരൻ )
കേരള പൊലീസ് പെൻഷണേഴ്സ് വെൽഫെയർ
അസോസിയേഷൻ സംസ്ഥാന മുൻ സെക്രട്ടറി ഫോൺ :9400499918
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |