നവംബർ 27 ന് 'കേരള കൗമുദി' പ്രസിദ്ധീകരിച്ച 'ഡോക്ടർ ജോലി ഉപേക്ഷിക്കരുത് ' എന്ന മുഖപ്രസംഗമാണ് ഈ കത്തിനാധാരം. മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെയുണ്ടായ അതിക്രമം ഒരുതരത്തിലും അംഗീകരിക്കാനാവാത്തതാണ്. പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന അദ്ധ്യാപകർ, ഡോക്ടർമാർ, പൊലീസ് തുടങ്ങിയ എല്ലാ വിഭാഗങ്ങളും ഇത്തരം പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഈ മൂന്ന് വിഭാഗക്കാരോടും സമൂഹം ആദരവ് പുലർത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ശിക്ഷയെക്കുറിച്ചുള്ള ഭയമാണ് കുറ്റകൃത്യങ്ങളിൽ നിന്നകലാൻ എല്ലാക്കാലത്തും ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ഞാനെന്തു ചെയ്താലും എന്നെ രക്ഷിക്കാൻ പല സംവിധാനങ്ങളുണ്ടെന്നചിന്തയാണ് ഈ ഭയമില്ലായ്മയ്ക്ക് കാരണം.
14ഉം 15 ഉം വയസ് പ്രായമുള്ള കുട്ടികൾ ക്ലാസ്‌മുറികളിൽ കാട്ടിക്കൂട്ടുന്ന വിക്രിയകൾ കുട്ടികളുടെ കുസൃതിയായി തള്ളിക്കളയാനാവില്ല. രക്ഷിതാക്കളെ വിവരമറിയിക്കുമ്പോൾ അവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണം ഞെട്ടിക്കും. മക്കളുടെ തെറ്റുകൾ അദ്ധ്യാപകരുടെ കാഴ്ചപ്പാടിന്റെ കുഴപ്പമാണെന്നാണ് പലരും വാദിക്കുന്നത് . പത്തോ പതിനഞ്ചോ വർഷം കഴിയുമ്പോൾ എന്താകും നമ്മുടെ നാടിന്റെ അവസ്ഥയെന്ന് ചിന്തിക്കാൻ പോലും ഭയം തോന്നുന്നു.
സൂപ്പർ സ്‌പെഷാലിറ്റി പഠനം കഴിഞ്ഞുമതി കുട്ടികൾ എന്നുപോലും തീരുമാനിച്ച ആ ഡോക്ടർ അനുഭവിക്കുന്ന സംഘർഷം എത്ര വലുതായിരിക്കും. കഷ്ടപ്പെട്ട് പഠിച്ച് തന്റെ ലക്ഷ്യത്തിലെത്താൻ ശ്രമിക്കുന്ന അവർ രാജ്യം വിടാൻപോലും ആഗ്രഹിക്കുന്നത് ചെറിയ കാര്യമല്ല. ഭാര്യയുടെ മരണവിവരമറിഞ്ഞപ്പോൾ പെട്ടെന്നുണ്ടായ വികാരവിക്ഷോഭം മറ്റൊരാളുടെ ജീവിതം തകർത്തു കളയുന്നത് എങ്ങനെയാണ് നീതികരിക്കാനാവുക?
പൊലീസ് അന്വേഷണം, കോടതി നടപടികൾ എന്നിവയെല്ലാം കഴിയാൻ കാലമെത്ര കഴിയണം ?
അതുകൊണ്ട് ഡോക്ടർ പോകട്ടെ. വിദേശത്ത് നല്ല അവസരങ്ങളും മികച്ച ജീവിതസൗകര്യങ്ങളും അവർക്ക് ലഭിക്കട്ടെ. അവരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സന്മനസുള്ള ജനങ്ങളോടൊപ്പം ജീവിക്കാനും ജോലിചെയ്യാനും കഴിയട്ടെ!
ബിജിമോൾ കെ.കെ.
അദ്ധ്യാപിക
ടി.ഡി.എച്ച്.എസ്. തുറവൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |