ഉപ്പ് കുറുക്കൽ, വിദേശവസ്ത്ര ബഹിഷ്കരണം, ബ്രിട്ടീഷുകാരോട് ക്വിറ്റ് ഇന്ത്യ എന്ന് പ്രഖ്യാപിക്കൽ എന്നിങ്ങനെ സംഗതികൾക്ക് ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റെടുത്ത വളരെ പ്രധാനപ്പെട്ട സംഗതിയായിരിക്കുന്നു കുടുംബാസൂത്രണ പ്രക്രിയ. രാജസ്ഥാനിലെ ഉദയപൂരിൽ നടത്തിയ ചിന്തൻ ശിബിറിലാണ് ഈ ലോകം തന്നെ കിടുങ്ങുന്ന കണക്കെയുള്ള സുപ്രധാന തീരുമാനം കോൺഗ്രസ് പ്രഖ്യാപിച്ചത്. പാർട്ടിയുടെ പദവികളിലിരിക്കാൻ ഇനി ഒരു കുടുംബത്തിൽ നിന്ന് ഒരാൾ മതിയെന്നാണ് സോണിയാജി മനസ്സലിവില്ലാതെ പ്രഖ്യാപിച്ചത്. അപ്പോൾ രഘുപതി രാഘവ പാടുന്ന കൂട്ടത്തിൽ നാം ഒന്ന് നമുക്കൊന്ന് എന്ന് കേസിവേണുഗോപാൽജി തൊട്ട് കുമ്പക്കുടി സുധാകർജി വരെയുള്ളവർ ചേർന്നുപാടി.
കേമുരളീധരൻജിയുടെ വീട്ടിൽ നിന്ന് ഒരാൾ വന്നാൽ മതി. പത്മജാജി വരരുത്. സോണിയാജിയുടെ വീട്ടിൽ നിന്ന് ഒന്നോ രണ്ടോ ആളുകൾക്ക് കൂടി വരാം. ഇത് പക്ഷേ സോണിയാജി പറഞ്ഞതല്ല. അവരുടെ മനസ്സലിവില്ലാത്തതും കഠിനകഠോരവുമായ പ്രഖ്യാപനം കേട്ടുനിന്നപ്പോൾ ചുറ്റും കൂടിനിന്ന കേസിവേണുഗോപാൽജിയും മറ്റും ഇടപെട്ട് വരുത്തിയ ഭേദഗതിയാണ്. അങ്ങനെയൊരു ഭേദഗതി വരുത്തിയില്ലായിരുന്നെങ്കിൽ എന്തായിരുന്നേനെ അവസ്ഥ! പാലാഴി മഥനത്തിനിടയിൽ പണ്ട് കാളകൂടവിഷം പുറത്തേക്ക് വന്നപ്പോൾ ദേവന്മാരുടെ അപേക്ഷപ്രകാരം നാട്ടുകാരെ രക്ഷിക്കാൻ അത് വിഴുങ്ങിയ ശിവനെ പോലെയായിരുന്നു സോണിയാജിയുടെ അപ്പോഴത്തെ നില്പെന്ന് ഒരുപാടുപേർ പറഞ്ഞിട്ടുണ്ട്. വിഴുങ്ങിയ നേരത്ത് പാർവതി പോയി ശിവന്റെ കഴുത്തിൽ ഒരു പിടുത്തമിട്ടത് കൊണ്ട് ശിവൻ രക്ഷപ്പെട്ടതാണ്. അതുപോലെ സോണിയാജിയുടെ മുൻപിൻ നോക്കാതെയുള്ള പ്രഖ്യാപനം കേട്ടതുപാതി, കേൾക്കാത്തത് പാതി അവരെ അതിൽ നിന്നൊന്ന് തടഞ്ഞുനിറുത്താൻ കേസിവേണുഗോപാൽജിയും മറ്റും വളരെ പാടുപെടുകയുണ്ടായി.വേണുഗോപാൽജിയുടെ അശ്രാന്തപരിശ്രമം കൊണ്ടാണ് സോണിയാജിയുടെ വീട്ടിൽ നിന്ന് ഒന്നോ രണ്ടോ ആളുകൾ വരട്ടെ എന്ന തരത്തിലെങ്കിലും ചെറിയൊരു ഭേദഗതിയിളവിന് സാധിച്ചത്. അങ്ങനെ ചെയ്യാനായത് ചെറിയ കാര്യമല്ല.
പത്തിരുപത്തീരായിരം ആന, അത്രയും തന്നെ രഥം, അതിന്റെ മൂന്നിരട്ടി കുതിര, അഞ്ചിരട്ടി കാലാൾ എന്നിങ്ങനെ അക്ഷൗഹിണിപ്പടയെ അണിനിരത്തിക്കൊണ്ടാണ് ഉദയപൂരിൽ ചിന്തൻ ശിബിർ നടന്നതെന്നാണ് പറയുന്നത്. പണ്ട് ക്വിറ്റിന്ത്യാ സമരം പ്രഖ്യാപിക്കാൻ ബോംബെയിൽ എ.ഐ.സി.സിയുടെ പ്രവർത്തകസമിതി ചേർന്നപ്പോൾ പോലും ഇത്രയും സന്നാഹം വേണ്ടിവന്നിരുന്നില്ല. അന്നത് മഹാത്മാഗാന്ധി വിളിച്ചതാണെങ്കിൽ ചിന്തൻ ശിബിർ സോണിയാജി വിളിച്ചതാണ്. അത് വേ, ഇത് റേ.
രണ്ട്- മൂന്ന് നാളുകൾ കൂലങ്കഷമായിട്ടാണ് ചിന്തൻശിബിറിൽ കാര്യങ്ങൾ ചർച്ചചെയ്തത്. ചർച്ചയിൽ പുകഞ്ഞ തലകളിൽ നിന്നുയർന്ന പുക ഉദയപൂരിലെ ഉഷ്ണക്കാറ്റിന്റെ ഉഷ്ണം ഇരട്ടിപ്പിച്ചു. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ വാക്കുകളെ കടമെടുത്താൽ ചർച്ച്യന്നെ, ചർച്ച്യന്നെ, ചർച്ച. ബിരിയാണിക്കും കുറവൊന്നും ഉണ്ടായിട്ടില്ല. അങ്ങനെ മൂന്നാം നാൾ ഊണും ഉറക്കവും ചിന്തയും ഒക്കെയായി കഴിഞ്ഞപ്പോഴാണ് ആ സത്യം ചിന്തൻശിബിറിൽ കണ്ടെത്തിയത്.
ഇന്ത്യ ഒരു രാജ്യമാണ് എന്നാണ് ചിന്തൻശിബിറിൽ കണ്ടെത്തിയ ഏറ്റവും വലിയ സത്യം എന്നാണ് ചിലർ പറയുന്നത്. അങ്ങനെയെങ്കിലും കണ്ടെത്താൻ ഒരു ചിന്തൻശിബിർ കൊണ്ട് സാധിച്ചുവെന്നത് നിസ്സാരകാര്യമല്ല. ഒരു രാജ്യം കണ്ടെത്തിയാലല്ലേ അവിടെ മറ്റ് കാര്യങ്ങളൊക്കെ സംഘടിപ്പിക്കാനാവുകയുള്ളൂ.
ചിന്തൻ ശിബിർ നടത്തിയ കോൺഗ്രസും അത് നടത്താത്ത കോൺഗ്രസും തമ്മിൽ വ്യത്യാസമൊന്നുമില്ലെന്ന് തിരഞ്ഞെടുപ്പ് വിദഗ്ദ്ധൻ പ്രശാന്ത് കിഷോർ പറയുന്നുണ്ട്. ഗുജറാത്തിലും ഹിമാചൽ പ്രദേശത്തും കോൺഗ്രസ് തോൽക്കാൻ പോവുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ചിന്തൻ ശിബിറിനെ വിലകുറച്ച് കാണുന്നയാളാണ് പ്രശാന്ത് കിഷോർ. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ലാത്തതിന്റെ ചില ന്യൂനതകളും അദ്ദേഹത്തിൽ കാണാം എന്നതിനാൽ അദ്ദേഹത്തെ കുറ്റം പറയുന്നില്ല. അത് അദ്ദേഹത്തിന്റെ ഒരു തോന്നൽ. അത്രയേയുള്ളൂ. എന്തൊക്കെയായാലും ചിന്തൻ ശിബിറിന് ശേഷം കോൺഗ്രസിൽ ചില്ലറ അനക്കങ്ങളൊക്കെ ഉണ്ടാകുന്നുണ്ട്. ബൽറാം ജാക്കറിന്റെ മകൻ സുനിൽ ജാക്കറും ഹാർദിക് പട്ടേലും കോൺഗ്രസ് വിട്ട് ഭാ.ജ.പയിൽ ചേർന്നിട്ടുണ്ട്. രാഹുൽജി ലണ്ടനിൽ പോയി. കേസിവേണുഗോപാൽജി ദൈവത്തിന് സ്തോത്രം പാടി നടക്കുന്നുണ്ട്. കുമ്പക്കുടിജി ചങ്ങല പൊട്ടിച്ച നായയെപ്പറ്റി ഗവേഷണം നടത്തുന്ന തിരക്കിലാണത്രേ. സ്തോത്രം! സ്തോത്രം!
* * *
- കേറെയിൽ എന്നെഴുതിയ മഞ്ഞക്കല്ലുകൾ അവിടവിടെയായി കുഴിച്ചിടുന്ന ഏർപ്പാട് തത്കാലം പിണറായി സഖാവ് ഉപേക്ഷിച്ചിരിക്കുന്നു. ചില ആളുകളൊക്കെ വിചാരിച്ചിരിക്കുന്നത് കുമ്പക്കുടി സുധാകർജിയെയും വടശ്ശേരി സതീശൻജിയെയും മറ്റും പേടിച്ചിട്ടാണ് കുഴിച്ചിടൽ പരിപാടി വേണ്ടെന്നുവച്ചതെന്നാണ്. എന്നാൽ അതല്ല കാര്യം. കല്ലിനുമുണ്ടൊരു കഥ പറയാൻ എന്നൊക്കെ കേട്ടിട്ടില്ലേ. കല്ലുകൾക്കും വേദനിക്കാനൊരു ഹൃദയവും അനുഭവിക്കാനൊരു ശരീരവുമൊക്കെയുള്ളതാണ്. അത്തരത്തിൽ കുഴിച്ചിടപ്പെടുകയും പിന്നീട് വേറെ കുറേയാളുകൾ വന്ന് പറിച്ചെടുത്ത് വലിച്ചെറിയപ്പെടുകയും ചെയ്യാൻ വിധിക്കപ്പെട്ടാൽ ഏത് കല്ലിനാണ് സ്വൈരവും സ്വസ്ഥവുമായി ജീവിക്കാനാവുക! കല്ലുകളെല്ലാം ചേർന്ന് പിണറായി സഖാവിനൊരു ഭീമഹർജി സമർപ്പിക്കുകയുണ്ടായി. ഞങ്ങൾക്കും ജീവിക്കണമെന്ന് കല്ലുകൾ വേദനയോടെ നിവേദനത്തിൽ ഉണർത്തിച്ചത് കൊണ്ടു മാത്രമാണ് പിണറായി സഖാവ് കല്ലുകുഴിച്ചിടുന്ന ഏർപ്പാട് തത്കാലത്തേക്ക് വേണ്ടെന്നുവച്ചത്. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് കുരങ്ങിന്റെ ആധി പോലും മനസ്സിലാക്കിയ ആളല്ലേ പിണറായി സഖാവ്.
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |