മഹത്തായ പാർട്ടി കോൺഗ്രസിലേക്ക് കടക്കുന്നതിന് മുമ്പായി കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യാ മാർക്സിസ്റ്റ് ഒരു സുപ്രധാന തിരുത്തൽകർമ്മം നിർവഹിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഓച്ചിറയിലെ ചെഗുവേര വനജാക്ഷൻ തൊട്ട് തൊക്കിലങ്ങാടിയിലെ കാസ്ട്രോ ഉല്പലാക്ഷൻ വരെയുള്ള സഖാക്കൾ കാതു കൂർപ്പിച്ചിരുന്ന ആ നിർണായക വേളയിലാണ് സെൻട്രൽ കമ്മിറ്റി അക്കാര്യമങ്ങ് വെളിപ്പെടുത്തിയത്.
സംഗതി ഉള്ളത് പോലെയങ്ങ് പറഞ്ഞാൽ പാർട്ടിയങ്ങ് തിരുത്താൻ തീരുമാനിച്ചു, അത്ര തന്നെ! ലോകത്ത് ഏത് പാർട്ടിയാണ് ഇങ്ങനെ തിരുത്താൻ തയാറാവുന്ന മാനസികാവസ്ഥയുമായി നിലകൊണ്ടിട്ടുള്ളത്? കോൺഗ്രസുകാർ തിരുത്തുമോ? ഇല്ലാ. ഭാ.ജ.പാക്കാർ? ഇല്ല. ഗർഭസ്ഥശിശുവും ജഡവുമൊഴിച്ചെല്ലാവരും തെറ്റ് ചെയ്തിരിക്കുമെന്നാണല്ലോ പ്രമാണം.
എന്നിട്ടും ഈ കോൺഗ്രസുകാരും ഭാ.ജ.പാക്കാരുമൊന്നും തെറ്റുകൾ തിരുത്താൻ തയാറാകാതിരിക്കുമ്പോഴാണ് നമ്മുടെ പാർട്ടിയുടെ മഹാമനസ്കത നാം തിരിച്ചറിയേണ്ടത്. തിരുത്താനുള്ള മാനസികാവസ്ഥയും ഒപ്പം ചെയ്യുന്നത് തെറ്റാണ് എന്ന തോന്നലും ഉള്ളവർക്ക് മാത്രമാണ് തിരുത്താനും തോന്നിപ്പോവുക.
അങ്ങനെയാണ് മഹത്തായ പാർട്ടി കോൺഗ്രസിലേക്ക് കടക്കുന്നതിന് മുമ്പായി തന്നെ പാർട്ടി മുക്കാലേ പകുതിയും കോൺഗ്രസാവാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. അതായത്, പാർട്ടി സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു.
വാസ്തവം പറഞ്ഞാൽ ഇതല്പം നേരത്തേയായിപ്പോയി ഈ തിരുത്തൽ എന്നാണ് എല്ലാവരും മനസിലാക്കേണ്ട സത്യം. ഇതിപ്പോൾ 75 വർഷമല്ലേ ആയിട്ടുള്ളൂ, രാജ്യം സ്വാതന്ത്ര്യം നേടിയിട്ട്. ഒരു നൂറ്റാണ്ടെങ്കിലുമായിട്ട് തെറ്റ് തിരുത്തുമ്പോഴാണ് പ്രായപൂർത്തിയായ തിരുത്തൽ എന്ന് സാധാരണഗതിയിൽ അറിയപ്പെടുന്നത്. ഇതിപ്പോൾ കാലമെത്താത്ത പ്രസവം പോലെയുള്ള തിരുത്താണ്. അത് പക്ഷേ കുഴപ്പമില്ലെന്ന് വിപ്ലവഭിഷഗ്വരന്മാർ വിലയിരുത്തുന്നുണ്ട്. ഈ തിരുത്ത് ഒരു കരയ്ക്കെത്തുമ്പോഴേക്കും അടുത്ത തിരുത്തിന് സമയമാവുമെന്നതിനാൽ കാലമെത്താതെയുള്ള തിരുത്ത് ഒരു ഇഷ്യു ആകുമെന്ന് കരുതേണ്ടതില്ല.
തിരുത്താൻ വേണ്ടി മാത്രം ജനിച്ചതാണോ ഈ പാർട്ടിയെന്ന് ബൂർഷ്വാ സിൻഡിക്കേറ്റുകൾ കളിയാക്കിയേക്കാം. അവന്മാർക്ക് വല്ല വിവരോം വെള്ളിയാഴ്ചയുമുണ്ടോ? അതിനാൽ തിരുത്തണമെന്ന നിരന്തരമായ ചിന്തയാൽ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന പാർട്ടിക്ക് എപ്പോഴും തിരുത്താനുള്ള തെറ്റ് ചെയ്തുകൊണ്ടേയിരിക്കാൻ തോന്നിപ്പോവുക സ്വാഭാവികമാണ്. 'മോരു തരുമോ' എന്ന് ചോദിച്ചുകൊണ്ട് പാർട്ടി ആദ്യം തെക്കുനിന്ന് വടക്കോട്ടേക്കൊരു നടത്തമുണ്ട്. അത് കുറേ വടക്കേയറ്റത്തെത്തിക്കഴിഞ്ഞ ശേഷം അതേ സ്പീഡിൽ തെക്കോട്ടേക്കും നടക്കും. അപ്പോഴും വടക്കുനിന്ന് തെക്കോട്ടെഴുതിയത് തന്നെ വായിച്ചുകൊണ്ടാകും നടത്തം. അതായത്, 'മോരു തരുമോ..."- ഇതാണ് തിരുത്തലിന്റെ ഒരു സാമ്പിൾ.
കൽക്കത്ത തിസീസോടെയാണല്ലോ പാർട്ടി ഈ സ്വാതന്ത്ര്യദിനത്തിൽ ആഘോഷിക്കേണ്ട സംഗതിയൊന്നുമില്ലെന്ന് കണ്ടെത്തിയത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം പാർട്ടിയിൽ കൂട്ട തെറ്റുതിരുത്തലുകളുണ്ടായിട്ടുണ്ട്. യുദ്ധകാലത്തെ ബഹുജനസമരങ്ങൾ ഫാസിസ്റ്റ് വിരുദ്ധ യുദ്ധശ്രമങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന കണക്കുകൂട്ടലിൽ അവയെ നിരുത്സാഹപ്പെടുത്തുന്ന ശ്രമങ്ങളാണ് പാർട്ടി കൈക്കൊണ്ടത്. അതുകൊണ്ടാണ് ക്വിറ്റിന്ത്യാ സമരത്തോട് പാർട്ടി കൂടാതിരുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ നിന്ന് പാർട്ടിയെ ഒറ്റപ്പെടുത്താൻ അത് വഴിയൊരുക്കിയതോടെ 1946ൽ പാർട്ടി ആ തെറ്റങ്ങ് തിരുത്തി.
സ്വാതന്ത്ര്യാനന്തരം ചേർന്ന രണ്ടാംപാർട്ടി കോൺഗ്രസിലാണല്ലോ കൽക്കത്ത തിസീസുണ്ടാകുന്നത്. അവിടെ 46ലെ തിരുത്ത് മറ്റൊരു തെറ്റാണെന്ന തോന്നൽ പാർട്ടിയിലുണ്ടായി. ജനങ്ങളെ വഞ്ചിച്ചും ഇന്ത്യൻ സ്വാതന്ത്ര്യത്തെ ഒറ്റുകൊടുത്തും സാമ്രാജ്യത്വ-മുതലാളിത്ത ശക്തികളുമായി കൈകോർത്ത് പോകുന്ന നെഹ്റു സർക്കാരിനെ എതിർക്കാനാണ് കൽക്കത്ത തിസീസ് ആഹ്വാനം ചെയ്തത്.
അന്നുതൊട്ടിന്നുവരെ പാർട്ടി സ്വാതന്ത്ര്യദിനം ആഘോഷിച്ചിട്ടില്ല.
അങ്ങനെയിരിക്കെയാണ് പാർട്ടിയിപ്പോൾ തിരുത്തുന്നത്. നെഹ്റു സർക്കാരിന്റെ സാമ്രാജ്യത്വ-മുതലാളിത്ത ചങ്ങാത്തമൊക്കെ പൊയ്പ്പോയി. ഇന്നിപ്പോൾ പുതിയ അംബാനി-അദാനി കോർപ്പറേറ്റ് മൊതലാളിമാരുടെ കാലമാണ്. അന്ന് കിട്ടിയ സ്വാതന്ത്ര്യം മുതൽക്കേ പാർട്ടി സംശയിച്ചുതുടങ്ങിയ സാമ്രാജ്യത്വ-മുതലാളിത്ത-ഫാസിസ്റ്റ് ചങ്ങാത്തങ്ങൾ ശരിക്കും മുഖംമൂടി മാറ്റി മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ, അന്നത്തെ പാർട്ടി തീരുമാനം ശരിയായി വരുന്നുവെന്ന് തോന്നിത്തുടങ്ങിയതിനാൽ ഇപ്പോൾ തിരുത്തുകയാണ്, സഖാക്കളേ!
കാരണം ഇപ്പോൾ തിരുത്തിയാലേ അടുത്ത തിരുത്തിനായി മറ്റൊരു തെറ്റ് കിട്ടുകയുള്ളൂ. അതുകൊണ്ടാണ് ഈ പാർട്ടി ഇങ്ങനെയൊക്കെ ജീവിച്ചുപോകുന്നത്. നിങ്ങൾക്ക് ഇതിനെപ്പറ്റിയൊരു ചുക്കുമറിയില്ലെന്ന് പറയുന്നതും അതാണ്, കേട്ടോ!
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |