മൂരാച്ചി പൊലീസിനെ അതിവിദഗ്ദ്ധമായ മഥനക്രിയയിലൂടെ മൊരിച്ചെടുത്ത് അരിച്ചരിച്ച് തങ്കക്കട്ടിയായി രൂപാന്തരപ്പെടുത്തുന്ന ഭഗീരഥപ്രയത്നം പിണറായി സഖാവ് ആദ്യം അധികാരമേറ്റ നാൾതൊട്ട് തുടങ്ങിയതാണ്. ആ യത്നം ഇപ്പോഴും അവസാനിച്ചിട്ടില്ല. അതിനിടയിൽ പ്രളയം വന്നു, മഹാമാരി വന്നു, ഭൂമികുലുക്കം വന്നു, തിരഞ്ഞെടുപ്പ് വന്നു, രണ്ടാം പിണറായിഭരണം വന്നു, ചെന്നിത്തല ഗാന്ധിക്ക് വാതപ്പനി വന്നു, മുല്ലപ്പള്ളിഗാന്ധിക്ക് അജ്ഞാതവാസം വിധിച്ചു, സുധാകരഗാന്ധിയും സതീശൻഗാന്ധിയും ലഡ്ഡു തിന്നു അങ്ങനെയങ്ങനെ പലതും സംഭവിച്ചിരിക്കുന്നു. പണ്ട് പാലാഴി മഥനത്തിനിടയിലും ഇങ്ങനെ പലതും സംഭവിച്ചിട്ടുണ്ടായിരുന്ന കഥ കേട്ടിട്ടുള്ളത് കാരണം പിണറായി സഖാവ് ഈ അദ്ഭുതങ്ങളെയൊന്നും അത്രയ്ക്കങ്ങ് കാര്യമാക്കിയില്ല. ഭൂമി കുലുങ്ങിയിട്ടും സഖാവ് കുലുങ്ങാതിരുന്നത് ആളുകളൊക്കെ വലിയ തോതിൽ ചർച്ച ചെയ്തു. സഖാവ് അതു കേട്ടഭാവം നടിച്ചില്ല.
സഖാവിന്റെ ഭഗീരഥപ്രയത്നം കുറേശ്ശേ, കുറേശ്ശെയായി ഫലംകണ്ട് തുടങ്ങാതിരുന്നില്ല. മൂരാച്ചി പൊലീസ് വന്നുവന്ന് മൊരിഞ്ഞ പൊലീസായി മാറുന്നുണ്ടായിരുന്നു. സഖാവ് ആ രൂപാന്തരത്തെ സാകൂതം വീക്ഷിച്ച് ആത്മനിർവൃതിയുടെ തൂമന്ദഹാസം പൊഴിച്ചു. അപ്പോൾ ഇടിമിന്നലുണ്ടായെന്ന് പറയപ്പെടുന്നുണ്ട്. പക്ഷേ, സമാധാന കേരളം ഒരു വശത്തുകൂടി ഭംഗിയായി പിറവിയെടുക്കുന്നുണ്ടായിരുന്നു. മൂരാച്ചി പൊലീസിന്റെ പേര് മാറി സമാധാനം പൊലീസ് എന്നാകുന്ന കാഴ്ച നയനാനന്ദകരമായിരുന്നുവെന്ന് കണ്ടുനിന്ന കോടിയേരി സഖാവ് ഉൾപ്പെടെയുള്ളവർ പുളകിതഗാത്രരായി പറഞ്ഞു.
എൽ.ഡി.എഫ് ഭരണത്തിൽ കേരളം രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമാണ് എന്ന് അറുത്തുമുറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യാ മാർക്സിസ്റ്റ് സാക്ഷ്യപ്പെടുത്തിയത് ഇതേത്തുടർന്നായിരുന്നു. പക്ഷേ അസൂയാലുക്കൾ അത് വകവച്ചുകൊടുക്കുന്നില്ല. സമീപകാലത്തായി നാട്ടിൽ കണ്ടുവരുന്ന പ്രവണത ഇതാണ്. പിണറായി സഖാവ് അഹോരാത്രം ഉണ്ണാതെ, ഉറങ്ങാതെ പൊലീസിനെ നന്നാക്കിയെടുക്കുന്ന പ്രക്രിയയിലേർപ്പെട്ടു വരുന്നു. വർഗീയ, ഫാസിസ്റ്റ് കോമരങ്ങളുടെ ഒത്താശയോടെ അസുരഗണങ്ങൾ ആ പ്രക്രിയയെ അട്ടിമറിക്കാൻ നോക്കുന്നു. അവരുടെ ലക്ഷ്യം പഴയ ഇസ്പേഡ് ഏഴാം കൂലി പൊലീസാണ്. ഗരുഡൻതൂക്കവും നടയടിയും തുലാഭാരവും നടത്തുന്ന കടുവാ മാത്തനേഡുമാരുടെ മൂരാച്ചി പൊലീസിനെ വീണ്ടെടുക്കാനാണ് അവർ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്. നാട്ടിൽ സർവത്ര ഗുണ്ടകളെ ഇറക്കിയും കൊലക്കത്തി, വടിവാൾ, മെഷീൻഗൺ എന്നിത്യാദി ആയുധങ്ങൾക്ക് മൂർച്ച കൂട്ടിയും മേല്പറഞ്ഞ അസുരഗണങ്ങൾ പിണറായി സഖാവിന്റെ യജ്ഞശാലയിൽ കയറി മേയുകയാണ്. അവിടെ മൊരിഞ്ഞുകിടക്കുന്ന സമാധാനം പൊലീസിനെ കുത്തിയിളക്കി പഴയ മൂരാച്ചി പൊലീസാക്കി മാറ്റാനുള്ള ശ്രമമാണ്. എന്നിട്ട് വേണം പഴയപടി ഗരുഡൻ തൂക്കം, കസ്റ്റഡിക്കൊല മുതലായ പ്രക്രിയകൾ പുനരാരംഭിക്കാൻ. അതിന് സമ്മതിച്ചുകൊടുക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് സഖാവ് ഉറപ്പിച്ചുവച്ചിട്ടുണ്ട്.
ആളുകളോട് മാന്യമായി പെരുമാറണമെന്ന് പണ്ട് കോടതി കല്പിച്ചപ്പോൾ തന്നെ, 'അല്ലയോ ഭവതീ അല്ലെങ്കിൽ അല്ലയോ ഭവാൻ അങ്ങ് ഈ വഴിയിൽ നിന്ന് മാറി നടന്നാലും...' എന്ന് വഴിയേ പോകുന്ന കോടാലി പരമുവിനോടും കൈക്കോട്ട് കുട്ടൻപിള്ളയോടും പൊലീസ് അഭ്യർത്ഥിച്ച് തുടങ്ങിയിരുന്നു. മേൽപ്പറഞ്ഞ രണ്ട് പേരുമാണെങ്കിൽ സമാധാനം പൊലീസിനെ നോക്കി പുച്ഛഭാവത്തിലൊന്ന് ചിരിച്ച് നീങ്ങുകയായിരുന്നു. ആ പുച്ഛഭാവം കണ്ടിട്ടും പൊലീസ് സമാധാനം ഭഞ്ജിച്ചില്ല. അതോടൊപ്പമാണ് പിണറായി സഖാവിന്റെ മഥനക്രിയയുടെ ഗുണഫലവും കണ്ടുതുടങ്ങിയത്. അതോടെ അങ്ങോട്ട് നുള്ളിയാൽ പോലും ചിരിക്കുന്ന വിധത്തിൽ തീർത്തും സമാധാനം പൊലീസായി കേരളത്തിലെ പൊലീസ് മാറുകയായിരുന്നു. ആറ്റിങ്ങലിൽ പിങ്ക് പൊലീസിലെ ഒരു നല്ല പിങ്കി അതുവഴി വന്ന ബാലികയോട്, "മകളേ, കുമാരീ, നീ എന്റെ മൊബൈൽ ഫോൺ കവർന്നെടുത്തിരുന്നോ ..." എന്ന് ഉപമയോ ഉൽപ്രേക്ഷയോ ചേർക്കാത്ത തനി നാടൻ ഭാഷയിൽ നീട്ടിച്ചോദിച്ചതിന്റെ പേരിൽ ആ നല്ല പിങ്കിയെക്കുറിച്ച് അസൂയാലുക്കളായ ശത്രുക്കൾ എന്തൊക്കെയാണ് പറഞ്ഞുപരത്തിയത്. പൊലീസ് നന്നാവുന്നത് ഇഷ്ടപ്പെടാത്ത കൂട്ടരാണ് ആ പറഞ്ഞതെന്ന് തിരിച്ചറിഞ്ഞതിനാൽ മാത്രമാണ് പിണറായി സഖാവ് ഉൾപ്പെടെയുള്ളവർ സംയമനം പാലിച്ചത്.
സമാധാനം പൊലീസായേപ്പിന്നെ സർവത്ര സമാധാനമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. തിരുവനന്തപുരത്ത് ഗുണ്ടകൾ കയറി വിളയാടിത്തുടങ്ങിയിട്ടും സമാധാനം പൊലീസ് ആ ഗുണ്ടകളോട് "ഭവാന്മാർ വാൾ താഴെയിട്ടാലും" എന്നഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തത്. അവർ പക്ഷേ കേൾക്കുന്നില്ല. പഴയ മൂരാച്ചി പൊലീസായിരുന്നെങ്കിൽ ആ ഗുണ്ടകളുടെ കഴുത്തിന് മുകളിലിപ്പോൾ തല കാണില്ലായിരുന്നു. പക്ഷേ, ഉറുമ്പിനെ കണ്ടാൽ പോലും വഴിമാറി നടന്നുപോകുന്ന സമാധാനം പൊലീസായത് കൊണ്ട് ആ ഗുണ്ടകൾ ജീവനോടെ ഗുണ്ടാവിളയാട്ടം നടത്തിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് ആർക്കാണ് ചേതം. ആലപ്പുഴയിൽ വർഗീയ, ഫാസിസ്റ്റ് കോമരങ്ങൾ പരസ്പരം കുത്തിമലർത്തിയത് പൊലീസിന്റെ വീഴ്ച കൊണ്ടാണെന്ന് പറയുന്നവർക്ക് കാരിരുമ്പിന്റെ ഹൃദയമാണെന്ന് പറയാതിരിക്കാനാവില്ല.
ഉറുമ്പിനെ നോവിക്കാത്ത, പച്ചവെള്ളം ചവച്ചരച്ച് കുടിച്ച് ശീലിച്ചുതുടങ്ങിയ, പൊലീസിനെയാണല്ലോ വർഗീയ, ഫാസിസ്റ്റ് ശക്തികളും ചില ദോഷൈകദൃക്കുകളും ചേർന്ന് അതുമിതുമെല്ലാം പറഞ്ഞുപരത്തി ചീത്തയാക്കുന്നതെന്റീശ്വരാ! എന്നോർക്കുമ്പോൾ സത്യമായും തല പെരുത്തുവരുന്നുണ്ട്.
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |