'ഉപ്പു നാം കുറുക്കണം, ആരു വന്നെതിർക്കിലും, അല്പവും കെടുത്തിടാതെ, കോപിയാതെ നിൽക്കണം..." എന്ന് സോണിയാജി സദാപി ഉള്ളാലെ ജപിച്ചാണ് എ.ഐ.സി.സിയുടെ മുറ്റത്ത് ഉലാത്താറ്. അത് പണ്ട് ദണ്ഡി കടപ്പുറത്തേക്ക് മഹാത്മഗാന്ധിയും മറ്റും ഉപ്പ് കുറുക്കാനായി നടത്തിയ യാത്രയെക്കുറിച്ചുള്ള ചിന്തകൾ മനസ്സിലേക്ക് ഇടയ്ക്കിടയ്ക്ക് തികട്ടി വരുന്നത് കൊണ്ടു മാത്രമായിരുന്നു. രാഹുൽമോന്റെ ഉള്ളിലാണെങ്കിൽ ആ ദണ്ഡിയാത്രയെപ്പറ്റി ഓർക്കുമ്പോൾ ഞരമ്പുകളിൽ ചോര തിളയ്ക്കുമെന്നാണ് ആ തിളപ്പ് കണ്ടുനിന്ന കേസിവേണുഗോപാൽജി അടക്കമുള്ളവർ സാക്ഷ്യപ്പെടുത്തുന്നത്. രാഹുൽമോൻ അപ്പോഴെല്ലാം 'വരിക, വരിക സഹജരേ, സഹനസമര സമയമായ്, കരളുറച്ചു കൈകൾ കോർത്തു കാൽനടയ്ക്ക് പോക നാം..." എന്ന് ചൊല്ലുമത്രെ. അപ്പോൾ അതിനെക്കാളുച്ചത്തിൽ വേണുഗോപാൽജി ഇങ്ങനെ കൂട്ടിച്ചേർക്കും: 'ബ്രിട്ടനെ വിരട്ടുവിൻ, ചട്ടമൊക്കെ മാറ്റുവിൻ, ദുഷ്ടനീതി വിഷ്ടപത്തിലൊട്ടുമേ നിലച്ചിടാ... "
രാഹുൽമോനും വേണുഗോപാൽജിയും ഇങ്ങനെ പാട്ടുപാടി തിമിർക്കുന്നത് കാണാൻ ഇന്നാട്ടിൽ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യക്കാരുണ്ടായിരുന്നുവെങ്കിൽ അവർ ആ സെക്കൻഡിൽ ജീവനും കൊണ്ടോടിപ്പോയേനെ എന്നാണ് പറയുന്നത്. കാരണം ആ പാട്ടിന്റെ ശൗര്യത്താൽ പ്രകമ്പനം കൊണ്ട് സാമ്രാജ്യക്കാർ കിടുകിടാ വിറയ്ക്കുമെന്നുറപ്പാണല്ലോ. അവരുടെ ഭാഗ്യവശാലും രാഹുൽമോന്റെ നിർഭാഗ്യവശാലും രാഹുൽമോൻ പാട്ടുപാടുന്ന കാലത്ത് ഈ സാമ്രാജ്യക്കാർ ഇവിടെയില്ലാതെ പോയി. അവരുണ്ടായ കാലത്ത് രാഹുൽമോനും വേണുഗോപാൽജിയുമൊട്ട് ഇവിടെയും ഇല്ലാതെ പോയി. അന്നവർ ഉണ്ടായിരുന്നെങ്കിൽ മഹാത്മഗാന്ധിക്ക് ഉപ്പുസത്യഗ്രഹവും നിസ്സഹകരണപ്രസ്ഥാനവും വിദേശവസ്ത്ര ബഹിഷ്കരണവും ക്വിറ്റിന്ത്യാ സമരവുമൊന്നും നടത്തേണ്ട ആവശ്യമേ വരില്ലായിരുന്നു.
പത്ത്, നൂറ്- നൂറ്റിമുപ്പത്തേഴ് കൊല്ലങ്ങൾക്ക് മുമ്പ് അലൻ ഒക്ടേവിയോ ഹ്യൂം ആണ് കോൺഗ്രസിനെ സൃഷ്ടിച്ചത് എന്നാണ് പറയുന്നത്. ഹ്യൂമിന് ശേഷം ഹൂ എന്ന ചോദ്യത്തിന് ഉത്തരമായി പലരും പറഞ്ഞത് രാഹുൽമോന്റെ പേരാണ്. പക്ഷേ, രാഹുൽമോൻ അത്തരം പ്രചാരണങ്ങളെ ഗൗനിച്ചതേയില്ല. രാഹുൽമോൻ പദവികളോട് വൈമുഖ്യവും വൈക്ലബ്യവും ഉള്ളയാളാണ്. അതുകൊണ്ടുതന്നെ എ.ഒ. ഹ്യൂമിന്റെ പിൻഗാമിയായി അറിയപ്പെടാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ആ മനസ്സറിയുന്ന കേസിവേണുഗോപാൽജി മാത്രമേ അതെല്ലാം തിരിച്ചറിയുന്നയാളായി ഇന്നാട്ടിലുള്ളൂ.
രാഹുൽമോന്റെ വൈക്ലബ്യം കാരണമാണ് രാജ്യത്തിന്റെ അവസ്ഥയെയും എ.ഒ. ഹ്യൂമിന് ശേഷം ഇത് അനാഥമാവരുതല്ലോ എന്ന് ചിന്തിച്ചും സോണിയാജി കോൺഗ്രസിന്റെ ആ അദ്ധ്യക്ഷ പദവി ഏറ്റെടുക്കാൻ തയാറായത്.
പത്ത്, നൂറ്, നൂറ്റിമുപ്പത്തേഴ് കൊല്ലക്കാലം അങ്ങനെ 'ശൂ..." എന്നും പറഞ്ഞ് കടന്നുപോയിരിക്കുന്നു. അതിനിടയിൽ 99ലെ വെള്ളപ്പൊക്കമുണ്ടായി. പിണറായിസഖാവിന്റെ കാലത്തെ രണ്ടാം പ്രളയവും സംഭവിച്ചു. കോൺഗ്രസിന് മാത്രം തട്ടൊന്നുമുണ്ടാവാതെ കാക്കാനായത് രാഹുൽമോന്റെ സ്ഥൈര്യവും സോണിയാജിയുടെ കരുത്തും ഒന്ന് കൊണ്ടു മാത്രമായിരുന്നു.
അങ്ങനെയിരിക്കെ ആണ് കോൺഗ്രസിന് 137ാമത് ജന്മദിനം സമാഗതമാകുന്നത്. ഇന്ദ്രപ്രസ്ഥത്തിൽ ജനഗണമന... മുഴങ്ങി. ചർക്കാങ്കിതമായ മൂവർണക്കൊടി പറത്തേണ്ടതാര് എന്ന ചോദ്യത്തിന് മറ്റൊരുത്തരം ഇല്ലായിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. രാഹുൽമോൻ രാവിലെ എഴുന്നേറ്റ് കുളിച്ചുതോർത്തി രഘുപതി രാഘവ പാടി ചർക്കയിൽ നൂലും നൂറ്റ് പുൽപ്പായയിൽ ചമ്രം പടിഞ്ഞിരിപ്പായി. സോണിയാജി കുളിയും കഴിഞ്ഞ് കൊടി ഉയർത്താനായി ചട്ടം കെട്ടി നിന്നു. ആ ഘട്ടത്തിൽ സേവാദളുകാരാണ് മൂവർണക്കൊടി ഉയർത്താൻ വേണ്ടുന്ന സജ്ജീകരണങ്ങളെല്ലാം ഒരുക്കിയത്.
അന്നേരത്ത് ന.മോ.ജി ഭായിയോം ഓർ ബഹനോം എന്ന് വിളിക്കുന്നത് പോലെ എന്തോ ഒരശരീരി അന്തരീക്ഷത്തിൽ മുഴങ്ങുന്നത് ചിലരെല്ലാം കേൾക്കുകയുണ്ടായിട്ടുണ്ട്. സോണിയാജിയോ രാഹുൽമോനോ കേസിവേണുഗോപാൽജിയോ അത് പക്ഷേ കേട്ടില്ല. കേൾക്കാത്തതിന്റെ ദുരന്തമാണ് അന്നവിടെ സംഭവിച്ചത് എന്ന് ഇന്നെല്ലാവരും പറയുന്നു. മൂവർണക്കൊടി ഉയർന്നുപൊങ്ങിയ അതേ നിമിഷത്തിൽ തന്നെ 'പ്ധോം..." എന്നും പറഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു.
നൂല് പൊട്ടിയ പട്ടം പോലെയായിപ്പോയി കോൺഗ്രസിന്റെ ജന്മദിനത്തിൽ ഉയർത്തിയ കൊടിയുടെ അവസ്ഥയെന്നാണ് പൊതുവിലയിരുത്തൽ. ഏതാണ്ട് കോൺഗ്രസിന്റെ അവസ്ഥയും അങ്ങനെ തന്നെയല്ലേ എന്ന് ചോദിക്കുന്നവരും കുറവല്ല. ഇത്തരം വിലയിരുത്തലുകൾ കേട്ടു മടുത്തിട്ടാണ് രാഹുൽമോൻ അങ്ങ് പഞ്ചാബിലെ തിരഞ്ഞെടുപ്പ് റാലി പോലും ഉപേക്ഷിച്ച് വിദേശത്തേക്ക് പറന്നുപോയിരിക്കുന്നതത്രെ. കപിലവസ്തുവിലെ സിദ്ധാർത്ഥ രാജകുമാരൻ പണ്ട് വീട് വിട്ടിറങ്ങിയത് പോലെ.
കോൺഗ്രസിന്റെ 137ാം ജന്മദിനത്തിൽ സോണിയാജി ഉയർത്തിയ പതാക ഒരു പ്രതീകാത്മക ആർട്ട് ഇൻസ്റ്റലേഷൻ ആണെന്ന് പാലോട് രവിയെ പോലുള്ള സംസ്കാര സാഹിതിയിലെ നിരൂപകകേസരികൾ വിലയിരുത്താനിടയുണ്ട്. 137ാം വയസ്സിലെത്തിയാൽ ഏത് കോൺഗ്രസിനും അത്തും പിത്തും ആകാമല്ലോ. ന.മോ.ജിയുടെ കാലത്ത് ഏതാണ്ട് അങ്ങനെയായിട്ടുണ്ടെന്ന് നാട്ടുകാർ ശരിവയ്ക്കുന്നുമുണ്ട്. അതുകൊണ്ട് ഈ പതാകവീഴ്ചയെ തൽക്കാലം നമുക്ക് ന്യായീകരിക്കാവുന്നതേയുള്ളൂ.
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |