കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല് എന്ന് മോശയുടെ നിയമത്തിൽ (പഴയ നിയമം) പറയുന്നത് കൊണ്ടാണ് സഖാവ് എം.വി. ജയരാജൻ കഴിഞ്ഞ ദിവസം കുമ്പക്കുടി ഗാന്ധി സുധാകർജിക്ക് നിയമപ്രകാരമുള്ള സാമാന്യം ഭേദപ്പെട്ടൊരു മുന്നറിയിപ്പ് കൊടുത്തത്. മോശയുടെ അംശവടി ഉയർത്തിപ്പിടിച്ച ചരിത്രം പേറുന്ന ബെഹ്റപ്പൊലീസ് മോശയുടെ നിയമത്തെ കാര്യമാക്കാറില്ല. അദ്ദേഹത്തിന് യേശുവാണ് പഥ്യം. മോശയുടെ അംശവടി മോശയിൽനിന്ന് നേരിട്ട് കൈപ്പറ്റി ഇതിഹാസപുരുഷനായി മാറിയ മാന്യദേഹം മോൻസൻ മാവുങ്കലിന്റെ കൊട്ടാരത്തിൽ ചികിത്സയ്ക്ക് പോയിട്ടുള്ള കുമ്പക്കുടി സുധാകർജി, സഖാവ് ജയരാജന്റെ മുന്നറിയിപ്പിനോട് ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
അതുകൊണ്ട് സഖാവ് എം.വി.ജയരാജൻ മോശയുടെ നിയമത്തെ തൊട്ട് മുന്നറിയിപ്പ് നൽകിയാൽ അതിന് ഗൗരവമില്ലെന്ന് ആരും ചിന്തിക്കരുത്. നിയമപ്രകാരമുള്ള മുന്നറിയിപ്പ് ആദ്യം കൊടുക്കുക, പിന്നീടത് പ്രാവർത്തികമാക്കുക എന്ന ലൈനാണ് സഖാവിന്റേത്. അക്കാര്യം ബോദ്ധ്യമില്ലാത്തവർക്ക്, അനുഭവിക്കുന്നതോടെ ബോദ്ധ്യമാവും. സഖാവായിട്ട് ആരെയും ബോദ്ധ്യപ്പെടുത്താനൊന്നും നില്ക്കാറില്ല. വഴിക്കുവഴിയേ ബോദ്ധ്യമാവുന്ന പ്രക്രിയയാണ്.
ഇക്കാര്യത്തിൽ യേശുവിന്റെ മാർഗം കുമ്പക്കുടി ഗാന്ധി സുധാകർജി സ്വീകരിക്കുമോയെന്ന് പലരും ചോദിക്കുന്നുണ്ട്. സുധാകർജിയുടെ ഒരു രീതിയനുസരിച്ചാണെങ്കിൽ അതുണ്ടാവില്ലെന്നാണ് പലരും പറയുന്നത്. മത്തായിയുടെ സുവിശേഷം 5 : 38- 42ൽ യേശു മോശയുടെ നിയമത്തെ ഉദ്ധരിക്കുന്നുണ്ട്. "കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല് എന്ന് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ, എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു, ദുഷ്ടനെ എതിർക്കരുത്. വലതുകരണത്തടിക്കുന്നവന് മറ്റേക്കരണം കൂടി കാണിച്ചുകൊടുക്കുക. നിന്നോട് വ്യവഹരിച്ച് നിന്റെ ഉടുപ്പ് കരസ്ഥമാക്കാൻ ഉദ്യമിക്കുന്നവന് മേലങ്കി കൂടി കൊടുക്കുക..." എന്നാണ് യേശു പറയുന്നത്.
ഇത്തരം സുവിശേഷങ്ങൾ കുമ്പക്കുടി സുധാകർജി, സഖാവ് ജയരാജനോട് ഓതാൻ സാദ്ധ്യത കുറവാണ്. സുധാകർജി ആകപ്പാടെ യേശുവായി നിന്നിട്ടുള്ളത് ഹൈക്കമാൻഡിന് മുമ്പിൽ മാത്രമാണ്. ചോമ്പാൽഗാന്ധി മുല്ലപ്പള്ളി ജി മുതൽ ചെന്നിത്തല ഗാന്ധി രമേശ്ജി വരെയുള്ളവർക്ക് കുമ്പക്കുടിയുടെ മനോനില നല്ലപോലെ ബോദ്ധ്യമുള്ളതാണ്. അതുകൊണ്ട് സഖാവ് ജയരാജന്റെ മുന്നറിയിപ്പിന് കുമ്പക്കുടി നല്ല മറുപടി നൽകാതിരിക്കാൻ തരമില്ല.
പല്ലിന് പകരം പല്ല് എന്നാണ് പഴയ നിയമത്തിലെങ്കിലും സഖാവ് ജയരാജൻ അത് കല്ലിന് പകരം പല്ല് എന്ന് ഭാഷാഭേദം വരുത്തിയിട്ടുണ്ട്. അതിന് കാരണം, കുമ്പക്കുടിഗാന്ധി സുധാകർജി നേരത്തേ പിണറായി സഖാവിന് കൊടുത്ത മുന്നറിയിപ്പാണെന്നാണ് പറയുന്നത്. കുമ്പക്കുടി ശരിക്കും പറഞ്ഞാൽ മഹാത്മഗാന്ധിയുടെ അസൽ പിൻഗാമിയാണ്. മഹാത്മഗാന്ധിയെ പിടിച്ചും പോയി, പിടി വിടുവിക്കാനൊട്ട് പറ്റുന്നുമില്ല എന്നത് കൊണ്ടാണ് അദ്ദേഹം പിൻ- ഗാമി ആയത് എന്ന് പറയുന്നവരുണ്ട്. അതേപ്പറ്റി നമുക്ക് വലിയ നിശ്ചയമില്ല.
കുമ്പക്കുടി സുധാകർജി പിണറായി സഖാവിന് കൊടുത്ത മുന്നറിയിപ്പ് പ്രകാരമാണെങ്കിൽ അങ്കത്തിന് നാളും തീയതിയും കുറിച്ചുകഴിഞ്ഞിട്ടുണ്ട്. സഖാവാണെങ്കിൽ രാവിലെ കാസർകോട്ട് നിന്ന് കാലിച്ചായയും കുടിച്ച് തിരുവനന്തപുരത്തേക്കുള്ള തെക്കുവടക്ക് തീവണ്ടിയിൽ കയറി സീറ്റും തരപ്പെടുത്തിയിരുന്ന് മൂലധനത്തിന്റെ ഒന്നാം പുറം വായിച്ച് തീരുമ്പോഴേക്കും തിരുവനന്തപുരത്തെത്തി പ്രാതൽ കഴിക്കാമെന്ന് ചിന്തിച്ച് നടക്കുന്ന കാലമാണ്. സഖാവിന് എല്ലാം കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ സംഭവിക്കണമെന്നുണ്ട്. അത് പറ്റില്ലെന്നാണ് കുമ്പക്കുടിയുടെ വാശി.
അതുകൊണ്ടാണ് യുദ്ധത്തിന് തയാറായിരുന്നോളാൻ പിണറായി സഖാവിന് കുമ്പക്കുടി മുന്നറിയിപ്പ് നല്കിയത്. തെക്കുവടക്ക് വേഗ തീവണ്ടിക്കായി അവിടവിടെയായി പിണറായി സഖാവ് നാട്ടിക്കൊണ്ടിരിക്കുന്ന കല്ലുകളെല്ലാം പിഴുതെറിയുമെന്ന് കുമ്പക്കുടി പ്രഖ്യാപിച്ചു. അഹിംസാമാർഗമാണ് കുമ്പക്കുടിക്ക് താത്പര്യമെങ്കിലും പിണറായി സഖാവ് മറിച്ചൊരു സാഹചര്യമുണ്ടാക്കിയാൽ, യുദ്ധമെങ്കിൽ യുദ്ധം എന്നല്ലാതെ ചിന്തിക്കാൻ പറ്റില്ലല്ലോ. നാട്ടിൽ ക്രമസമാധാനത്തെ കാര്യങ്ങൾ ബാധിച്ചാൽ അതിന് താനുത്തരവാദിയല്ലെന്നും കുമ്പക്കുടി അറിയിച്ചിട്ടുണ്ട്.
ഇത് കേട്ടിട്ടാണ് കല്ലിന് പകരം പല്ല് പിഴുത് കളയുമെന്ന് സഖാവ് ജയരാജൻ മുന്നറിയിപ്പ് നൽകുകയുണ്ടായത്. കുമ്പക്കുടി സുധാകർജിയുടെ വായിൽ ഇതുവരെ കണ്ടെത്തിയത് പ്രകാരം 32 പല്ലുകളുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കുമ്പക്കുടിയുടെ പട്ടാളത്തിലുള്ളവരുടെ വായിലും സമാനരീതിയിൽ 32 വീതം പല്ലുകളുണ്ടെന്ന് പറയുന്നു. ഇതെല്ലാം ചേർത്താൽ മുക്കാലേ അരക്കാൽ ലക്ഷം പല്ലുകളെങ്കിലും വരും. ഇവയൊക്കെ പിഴുത് കളയുക ഒരു മഹാ ടാസ്ക് ആണെന്ന് സഖാവ് ജയരാജന് അറിയാത്തതല്ല. എങ്കിലും അദ്ദേഹം അതിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിക്കഴിഞ്ഞതായാണ് വിവരം.
ഈയവസ്ഥയിൽ കുമ്പക്കുടി ഗാന്ധി ഒന്നുകിൽ യുദ്ധത്തിൽ നിന്ന് പിന്മാറുക. അല്ലെങ്കിൽ കല്ല് പിഴുതെറിയാൻ പോകുമ്പോൾ ഒരിരുമ്പ് കവചം മുഖത്ത് അണിയുക. സഹസൈനികർക്കെല്ലാം ചേർത്ത് ഇരുമ്പ് കവചങ്ങൾ സജ്ജമാക്കാൻ ചില്ലറലക്ഷങ്ങൾ ചെലവ് വേണ്ടിവന്നേക്കാം. കെ.പി.സി.സിയുടെ 137 രൂപ ചലഞ്ചിൽ അതുകൂടി ഉൾപ്പെടുത്തിയാൽ ആ ചെലവ് അതിൽനിന്ന് കണ്ടെത്താവുന്നതേയുള്ളൂ. ഇനി കവചമിടാതെ വരിവരിയായി ചെന്ന് കല്ലായ കല്ലെല്ലാം പിഴുതെറിയാനാണ് ഭാവമെങ്കിൽ മോശയുടെ നിയമമനുസരിച്ചുള്ള അത്യാഹിതങ്ങൾ നാട്ടിൽ കാണേണ്ടതായി വന്നേക്കാം.
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |