പോഷകാംശങ്ങളുടെ കുറവ് കാരണം ആരോഗ്യപരമായി വളരെ ക്ഷീണിച്ച് പോയിരിക്കുകയാണ് അലൻ ഒക്ടേവിയോ ഹ്യൂം ഉണ്ടാക്കിയ കോൺഗ്രസ്. സ്വാതന്ത്ര്യം കിട്ടിയതിൽ പിന്നെ നെഹ്റുവിന്റെയും പരമാവധി ഇന്ദിരാഗാന്ധിയുടെയും കാലം വരെയൊക്കെ ദിവസേന നാടൻ കോഴിമുട്ട പുഴുങ്ങിയതും നല്ല എരുമപ്പാലും കൊടുത്ത് വളർത്തിയെടുത്തതായിരുന്നു. പോകപ്പോകെ പാലും മുട്ടയുമൊക്കെ കൈമോശം വന്നു. ന.മോ.ജി വന്നുകയറിയതിൽ പിന്നെ വല്ലാത്ത കഷ്ടകാലവും തുടങ്ങി. രണ്ട് ചുവട് നടക്കാൻ പോലും വയ്യാതായി. പോഷകഗുണമോ മണമോ ഇല്ലാതായി.
കേരളത്തിലാകട്ടെ പോഷകത്തിന്റെ 'പോ" എന്ന് പറയാനുള്ള ആരോഗ്യം പോലുമില്ലാതായത് പിണറായി സഖാവ് ഇവിടെ ഭരിച്ചുതുടങ്ങിയതിൽ പിന്നീടാണ്. പക്ഷേ, അവിടെയാണിപ്പോൾ പോഷകത്തിന്റെ പേരിൽ വടശ്ശേരി ഗാന്ധി സതീശൻജിയും ഐ.എൻ.ടി.യു.സി ഗാന്ധിമാരും തമ്മിൽ ഒന്നും രണ്ടും പറഞ്ഞ് പോരടിക്കാൻ തുടങ്ങിയിരിക്കുന്നത്. എന്താ കഥ!
ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷകസംഘടനയാണോ അല്ലയോ എന്ന ഒരു ചോദ്യത്തിൽ നിന്നാണ് സതീശൻ- ഐ.എൻ.ടി.യു.സി പോരാട്ടത്തിന്റെ ആരംഭം. യുക്രെയ്ൻ നാറ്റോയിൽ ചേരുമോ ഇല്ലയോ എന്ന് വ്ലാഡിമിർ പുടിൻ സഖാവ് ചോദിച്ചപ്പോൾ റഷ്യ- യുക്രെയ്ൻ യുദ്ധം തന്നെയുണ്ടായി എന്ന വസ്തുത നമ്മൾ ഈ ഘട്ടത്തിൽ ഓർക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. ഇവിടെ പുട്ടിന്റെ അത്രയും പോകാതെ ചങ്ങനാശ്ശേരി ടൗണിന്റെ നാലതിരിൽ ഐ.എൻ.ടി.യു.സി യുദ്ധം അവസാനിപ്പിച്ചത് അവരിലൊരു സമാധാനപ്രിയർ ഉറങ്ങിക്കിടന്നത് കൊണ്ടു മാത്രമാണ്. അത് ഭാഗ്യമായെന്ന് പറയാം. ഐ.എൻ.ടി.യു.സിയുടെ നിലയും വിലയും വച്ചുനോക്കുമ്പോൾ അതവിടെ തീരേണ്ടതല്ല. പ്രത്യേകിച്ച് ആർ.ചന്ദ്രശേഖരൻജി അതിന്റെ പ്രസിഡന്റായേപ്പിന്നെ ഏതാണ്ട് പുടിന്റെ റഷ്യയെപ്പോലെ അതിനുണ്ടായിട്ടുള്ള വച്ചടിവച്ചടി കയറ്റവും എനർജിയും അപാരമാണ്. എളമരം കരിം സഖാവും ചന്ദ്രശേഖരൻജിയും കൂടിച്ചേരുമ്പോഴാണ് അസ്സൽ 'പാർട്ടികോൺഗ്രസാ'വുന്നത് എന്നൊക്കെയാണ് ആളുകൾ പറയുന്നത്. ദ്റോണർക്ക് അതേപ്പറ്റി നിശ്ചയമില്ല. പക്ഷേ, സതീശൻജിയുടെ ഭാഗത്തുനിന്ന് നമ്മളൊന്ന് ചിന്തിച്ചു നോക്കുക.
പോഷകം എന്ന വാക്ക് കോൺഗ്രസിൽ ഇക്കാലത്ത് പ്രയോഗിക്കാൻ പാടില്ലാത്തതാണ്. അത് പാർട്ടി പദാവലിയിൽ നിന്നുതന്നെ ഒഴിവാക്കിയിരിക്കുകയുമാണ്. ഒന്നാമത് ന.മോ.ജി കേന്ദ്രത്തിലും പിണറായി സഖാവ് കേരളത്തിലും ഭരിക്കുന്ന കാലം. പോഷകാംശക്കുറവ് നേരിടുന്നതിന്റെ കുറച്ചിൽ കോൺഗ്രസായാലും പുറത്ത് പറയാൻ പാടില്ല. അതിൽപ്പരം കുറച്ചിൽ വേറെയില്ല. അങ്ങനെയുള്ള കോൺഗ്രസിന്റെ പോഷകസംഘടനയാണ് ഐ.എൻ.ടി.യു.സി എന്ന് പറഞ്ഞാൽ ശരിക്കും ക്ഷീണം ആർക്കാണ്? അത് ഐ.എൻ.ടി.യു.സിക്കാണ്. അത് പോട്ടെ. ഇനി, ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് എന്ന് ഐ.എൻ.ടി.യു.സിയെ നീട്ടി വിളിച്ചാൽ, ആ വിളിപ്പേരിലൊരു കോൺഗ്രസുണ്ട് എന്നതുകൊണ്ട് ഐ.എൻ.ടി.യു.സിയെ കോൺഗ്രസിന്റെ പോഷകസംഘടനയാണെന്ന് പറയാമോ? അങ്ങനെയാണെങ്കിൽ മൂന്ന്, മൂന്നാണ്ട് കൂടുമ്പോൾ പാർട്ടികോൺഗ്രസ് നടത്തുന്ന സി.പി.എമ്മിനെയും കോൺഗ്രസിന്റെ പോഷകസംഘടനയാക്കേണ്ടേ? ആൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് എന്ന് നീട്ടിവിളിപ്പേരുള്ള വലത് കമ്മ്യൂണിസ്റ്റുകാരുടെ എ.ഐ.ടി.യു.സിയെ പോഷകസംഘടനയാക്കേണ്ടേ?
പോഷകാഹാരം പോയിട്ട് പോഷകാഹാരം കഴിച്ചവരെപ്പോലും കുറേക്കാലമായി കാണാറേയില്ലാത്ത കോൺഗ്രസിന്റെ പോഷകസംഘടനയാണ് ഐ.എൻ.ടി.യു.സി എന്ന് പറഞ്ഞാൽ, അതിന്റെ മാനഹാനി ആർക്കാണ്? ഐ.എൻ.ടി.യു.സിക്കാണ് എന്നോർത്താൽ തണുക്കാവുന്നതേയുള്ളൂ ചങ്ങനാശ്ശേരിയിൽ പോരാട്ടം നടത്തിയ ഐ.എൻ.ടി.യു.സിക്കാരുടെ താപം. അതുകൊണ്ട് ഫൽഗുനാ, അധികം കോപിക്കുന്നത് നമുക്ക് തന്നെ കുറച്ചിലാകും എന്നാണ് ദ്റോണർക്ക് പറയാനുള്ളത്.
വടശ്ശേരി സതീശൻ ജി ഇതേപ്പറ്റിയെല്ലാം കൂലങ്കഷമായി ചിന്തിച്ചിട്ട് തന്നെയാണ് ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷകസംഘടനയല്ല എന്ന് പറഞ്ഞത്. ഈ പിണറായി സഖാവിനെയും എളമരം സഖാവിനെയും കാനം സഖാവിനെയുമെല്ലാം കോൺഗ്രസാക്കിക്കഴിഞ്ഞാൽ എന്താകും നാട്ടിലെ അവസ്ഥ!
- കോൺഗ്രസിൽ അംഗത്വ വിതരണത്തിന്റെ കാലമാണ്. നാലണ മെമ്പർഷിപ്പെടുക്കാൻ പണ്ടൊക്കെ ആളുകളെ ഇഷ്ടം പോലെ കിട്ടിയിരുന്നതാണ്. ഇന്നിപ്പോൾ അങ്ങനെ കിട്ടുന്നില്ല. മഹാത്മഗാന്ധിയുടെ കൂടെ ദണ്ഡി കടപ്പുറത്ത് ഉപ്പ് കുറുക്കാൻ പോയ നാരാണേട്ടന്റെ പേരിൽ വരെ ആർക്കും നാലണ മെമ്പർഷിപ്പ് എഴുതിയെടുക്കാനാവുന്ന കാലമൊക്കെ പോയ്പ്പോയി. ഇന്നിപ്പോൾ ഒരു നാലണ മെമ്പർഷിപ്പുകാർക്കും നാട്ടിൽ ഗ്യാരണ്ടിയില്ല. ഗോവയിലൊക്കെ നാളെ രാവിലെ ഇരുട്ടി വെളുക്കുമ്പോൾ താമര ആവാതിരിക്കാൻ നാലണക്കാരെ അമ്പലത്തിലും പള്ളിയിലും പോയി സത്യം ചെയ്യിക്കുന്ന കാലം വന്നു.
ഡിജിറ്റലായിട്ട് പോലും നാലണ മെമ്പർഷിപ്പിന് മൂല്യം കുറയുന്നുവെന്ന് ആളുകൾ പറയുന്നു. ക്രിപ്റ്റോ കറൻസിയിലേക്ക് ന.മോ.ജിയുടെ ഇന്ത്യ മാറിയത് കൊണ്ടാകുമോ ഇത്? ഇതൊന്നും ചിന്തിക്കാതെയാണ് നമ്മുടെ സെമികേഡർ കുമ്പക്കുടി സുധാകർജി കേരളത്തിൽ അരക്കോടി നാലണ മെമ്പർഷിപ്പുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചത്. ആയത് പ്രഖ്യാപിച്ചും പോയി, കാര്യമങ്ങ് നടക്കുന്നുമില്ല എന്നതാണ് അവസ്ഥ. തെലങ്കാന മോഡലിൽ ഇൻഷുറൻസും കൂടി ചേർത്തുള്ള കോംബോ ഓഫറിലേക്ക് കടക്കുന്നത് ഒരുപക്ഷേ നന്നായിരിക്കുമെന്ന് തോന്നുന്നു. കോൺഗ്രസുകാരെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തുകയെന്നത് ഉത്തരവാദിത്വമാണെന്നാണ് തെലങ്കാന പി.സി.സി പറയുന്നത്. കേരളത്തിലെ കോൺഗ്രസുകാരെ അപകടത്തിൽ നിന്ന് കൊന്നാലും രക്ഷപ്പെടുത്തുക പ്രയാസമാണെങ്കിലും നാലണ മെമ്പർഷിപ്പിന്റെ വിപണിമൂല്യം കൂട്ടാൻ ഒരിൻഷുറൻസ് പോളിസി എന്തുകൊണ്ടും ഉത്തമമായിരിക്കും.
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |